പോഞ്ഞിക്കരയിലെ 24 വയസ്സുകാരൻ റാഫി 1948 മേയ് 28ാം തീയതി ‘സൈമന്റെ ഓർമകൾ ’എന്ന ശീർഷകത്തിൽ ഒരു നോവൽ എഴുതാൻ തുടങ്ങി. പരപ്പേറിയ കാൻവാസിൽ നോവൽ രചന മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി. 1952 ലെ സെപ്തംബറിൽ 500ൽ പരം പേജുകളിലായി നോവൽ പൂർത്തിയാക്കി. നാലു വർഷത്തെ രചനാകാലയളവിൽ നോവലിന്റെ പേരിനും മാറ്റം വന്നു. ‘വധിക്കപ്പെട്ട സ്വർഗദൂതൻ’ എന്നായി മാറി. ഡോ. കെ. അയ്യപ്പപണിക്കരും, സി.ജെ. തോമസും നോവലിന്റെ കയ്യെഴുത്തുപ്രതി വായിക്കുകയും പ്രശംസിക്കുകയും ചെയ്തു. എന്നാൽ നോവലിന് ഒരു ദുരന്തം സംഭവിച്ചു. അക്കഥ 1952 ഡിസംബർ ഏഴിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പോഞ്ഞിക്കര റാഫി ‘എന്റെ നോവലിന്റെ കഥ’ എന്ന ലേഖനത്തിലൂടെ പങ്കുവച്ചു. അക്കാലത്ത് വായനക്കാരിൽ വലിയ സഹതാപം ഉണ്ടാക്കിയ ലേഖനമാണത്. കോട്ടയത്തുനിന്നും എറണാകുളത്തേക്കുളള ബോട്ടുയാത്രാ മദ്ധ്യേ ‘വധിക്കപ്പെട്ട സ്വർഗദൂതൻ’ എന്ന നോവലിന്റെ കയ്യെഴുത്തു കോപ്പി സൂക്ഷിച്ചിരുന്ന ഫയൽ വേന്പനാട്ടു കായലിൽ വീണു നഷ്ടപ്പെട്ടതാണ് ആ ദുഃഖസംഭവം.
1952 ഒക്ടോബർ ഏഴാം തീയതി ചെവ്വാഴ്ചയിലെ കറുത്ത രാത്രിയിലാണ്് ആ സംഭവമുണ്ടായത്.
കായലിൽ പോയ നോവലിനെ കൂടുതൽ സുന്ദരമാക്കി പോഞ്ഞിക്കര റാഫി 1958ൽ പ്രസിദ്ധീകരിച്ചു. ജീവിതത്തിന്റെ ദൂരന്തങ്ങൾ, കൂടുംബപ്രാരാബ്ധങ്ങൾ, തൊഴിൽ തേടിയുളള അന്വേഷണം, ട്രേഡ് യൂണിയൻ പ്രവർത്തനം, എന്നീകാരണങ്ങളാണ് നോവൽ രചന ആറു വർഷം നീളാൻ ഇടയാക്കിയത്. ഇതിനിടയിൽ 1954ൽ റാഫിയുടെ നോവൽ പ്രസിദ്ധീകരിച്ചു കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച അദ്ദേഹത്തിന്റെ അപ്പൻ ജോസഫ് മേസ്തിരി റാഫിയുടെ നെഞ്ചിൽ ചാരിയിരുന്ന് മൃത്യുവിനെ പുൽകി. ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിച്ച് 1957 ഡിസംബർ നാലിന് സാഹിത്യ പ്രവർത്തക സഹകരണസംഘം സെക്രട്ടറി കാരൂർ നീലകണ്ഠപിളളയ്ക്ക് റാഫി നോവലിന്റെ കൈയ്യെഴുത്തുപ്രതി കൈമാറി. അങ്ങനെ 1958 ജനുവരിയിൽ പോഞ്ഞിക്കര റാഫിയുടെ സ്വർഗദൂതൻ പ്രകാശിതമായി. മലയാളത്തിലെ ബോധധാരാ രീതിയിലുളള ആദ്യ നോവൽ. ഇപ്പോൾ സ്വർഗദൂതന് 60 വയസ്സ് പ്രായം.
ഒരു വ്യക്തിയുടെ ചേതനയെ ബാധിക്കുന്ന, ദൃശ്യവും, ശ്രദ്ധയും, സ്പർശ്യവും, സംസർഗ്ഗപരവും ഉപബോധപരവുമായ വിവിധയിനം അനുഭവങ്ങളുടെ ധാരയെ പ്രകാശിപ്പിക്കാൻ ഉദ്ദേശിച്ചുളള പ്രതിപാദന രീതിക്കാണ് ‘ബോധധാര ’ (stream of consciousness) എന്നുപറയുന്നത്. ദി പ്രിൻസിപ്പിൾസ് ഓഫ് സൈക്കോളജിയിൽ(1890) വില്യം ജയിംസ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ജയിംസ് ജോയ്സിന്റെ ‘യൂലിസസ്’(1922), വില്യം ഫോക്നറുടെ ‘ദി സൗണ്ട് ആൻഡ് ഫ്യൂറി’(1929), വെർജീനിയ വുൾഫിന്റെ ദി വേവ്സ്(1931) എന്നിവ മനോവിജ്ഞാനീയ ശാഖയിലുളള വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങളാണ്. അവയുടെ ഗണത്തിൽ തന്നെയാണ് പോഞ്ഞിക്കര റാഫിയുടെ സ്വർഗദൂതൻ. മലയാള സാഹിത്യത്തിൽ എം. ടി. യുടെ മഞ്ഞ്, പാറപ്പുറത്തിന്റെ അരനാഴികനേരം, ഉറൂബിന്റെ അമ്മിണി, പ്രഫസർ കെ.എം. തരകന്റെ ഓർമകളുടെ രാത്രി എന്നിവ പിന്നീട് വന്ന ബോധധാരാ സന്പ്രദായത്തിലുളള നോവലുകളാണ്.
ബൈബിളും മാർക്കസ് ഒറീലിയസ്സിന്റെ ആത്മനിവേദനവും (Meditations of Marcus Aurelius ) ഭഗവത്ഗീതയും തന്റെ ഏകാന്തതയിലെ ചങ്ങാതികളായിരുന്നുവെന്ന് പോഞ്ഞിക്കര റാഫി എഴുതിയിട്ടുണ്ട്. സ്വർഗദൂതനിൽ ബൈബളിന്റെ സാന്നിദ്ധ്യം നിറഞ്ഞുനിൽക്കുന്നു. പറൂദീസാപർവം, പ്രളയപർവം, പെട്ടകപർവം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി നോവലിനെ വിഭജിച്ചിട്ടുണ്ട്. സൈമണ് എന്ന ബാലന്റെ മനസ്സാണ് സ്വർഗദൂതന്റെ കഥാപ്രപഞ്ചം. ക്രൈസ്തവ മിത്തുകളും കൊച്ചിക്കായൽ ദ്വീപുകളിലെ ജീവിതവും ചവിട്ടുനാടകത്തിന്റെ ശീലുകളും നോവലിൽ തെളിയുന്നു. എറണാകുളം നഗരവും പോഞ്ഞിക്കര ദ്വീപും യോജിപ്പിക്കുന്ന പാലത്തെക്കുറിച്ചുളള സൈമന്റെ സ്വപ്നവും അതിനുവേണ്ടി അത്താഴം ബഹിഷ്കരിച്ചുകൊണ്ടുളള അവന്റെ സമരവും ഹൃദയസ്പർശിയാണ്. പുഴ കടക്കാൻ പലകകൾക്കൊണ്ട് പാലം നിർമിച്ചുതരാത്ത അപ്പനെതിരായിട്ടായിരുന്നു സൈമന്റെ സമരം.
“അങ്ങനെയിരിക്കെയാണ് സൈമന്റെ മനസ്സിൽ ആ ആശയം രൂപമെടുത്തത്.!
തോടുകടക്കാൻവേണ്ടി തെങ്ങിൻതടികൊണ്ടു പാലമുണ്ടാക്കുന്ന സൂത്രത്തിലൂടെ.... സൈമണ് പോംവഴി കണ്ടെത്തിയിരിക്കുന്നു.. അതെ, ഈ പുഴയ്ക്കുമീതെ ഒരു പാലം പണിയുകതന്നെ! തന്റെ ആദ്യത്തെ ദിവാസ്വപ്നത്തോടൊപ്പം സൈമനാകെ ഒരു ജ്വാലയായുർന്നു, വായുവിന്റെ ഇഴകളിൽ തുടിപ്പുകളുണ്ടാക്കി. സൈമന്റെ ഹൃദയഞരന്പുകളിൽനിന്നു മുളച്ചുവന്ന ആ പാലം .... കൂടുണ്ടാക്കുവാൻ വേണ്ടി ആദ്യത്തെ ഉണക്കപ്പുല്ലിഴകൾ കൊക്കിലാക്കി പറന്നുപറന്നുപോകുന്ന ഒരു പൈങ്കിളിയുടെ വേഗതയോടെ, അവന്റെ വിടർന്ന കണ്ണുകളിൽനിന്ന് ആ പാലം വായുവിന്റെ ചുമലിലൂടെ പോഞ്ഞിക്കരയിൽനിന്ന് എറണാകുളത്തേക്കു നീണ്ടുനീണ്ടുപോയി.
“പുഴയ്ക്കുമീതെയുളള ആ പാലം ജനിച്ചു!” (സ്വർഗദൂതൻ പ്രളയപർവം രണ്ടാം അധ്യായം.)
പോഞ്ഞിക്കര റാഫി സ്വപ്നം കണ്ട പാലങ്ങൾ യാഥാർഥ്യമായി. കൊച്ചിക്കായലിലെ ദ്വീപുകൾ (പിഴല ഒഴിച്ച്) എറണാകുളം നഗരത്തെ സ്വന്തമാക്കി. സ്വർഗദൂതനിലെ സൈമനോടൊപ്പം നഗരത്തിലേക്ക് പോഞ്ഞിക്കരക്കാർ ഉൾപ്പെടുന്ന ദ്വീപുനിവാസികൾ ജീവിതനൗകകൾ തേടിയെത്തി. പഴയ പോഞ്ഞിക്കരയും വല്ലാർപാടവും വലിയ വികസനകേന്ദ്രങ്ങളായി. കണ്ടെയ്നർ ടെർമിനലും കണ്വൻഷൻ സെന്ററും ദ്വീപുകളുടെ മുഖഛായ മാറ്റി. പക്ഷേ, പാലങ്ങളിലൂടെ നഗരത്തിലെത്തിയ ദ്വീപുകാർക്കായി അധികാരികൾ പ്രഖ്യാപിച്ച വികസന പദ്ധതികൾ പലതും അപ്രാപ്യമായി ഇന്നും തുടരുന്നു. കായൽ നികത്തി കരയുണ്ടാക്കി അതു വിറ്റുകിട്ടിയപണം ബാങ്കിൽ നിക്ഷേപിച്ച് അതിനുമുകളിൽ അടയിരിക്കുന്ന ജിഡ (GIDA) റാഫിയുടെ ഓരാ പ്രോ നോബീസിലെ കാപ്പിരികളെപ്പോലെ നിധിക്കു കാവലിരിക്കുന്നു. റാഫി ശൈലിയുടെ സൗന്ദര്യം ഈ ദുരന്തത്തിലും നമുക്ക് വായിച്ചെടുക്കാം.
‘പകലിന്റെ വിളക്കായ സൂര്യൻ ആളിക്കത്തി; ചെമന്നു ചെമന്നു താണുപോയി. കുന്നിൻമുനയെ ഉരുമ്മിയുരുമ്മി രാത്രിയുടെ വിളക്കായ ചന്ദ്രൻ ഉയർന്നുകയറി. നക്ഷത്രഭംഗിയിൽ രോമാഞ്ചമണിഞ്ഞ ആകാശവിതാനവും മാമരസഞ്ചയത്തിൽ രോമാഞ്ചമണിഞ്ഞ ഭൂവനപ്പരപ്പും താഴുകയും ഉയരുകയും ചെയ്യുന്നു. പരസ്പരം കൊളുത്തപ്പെട്ട വായുവിന്റെ ചങ്ങലയുടെ നീളം കുറച്ചുകൊണ്ട്, വാർന്നു വാർന്നൊഴുകുന്ന ശ്വാസധാര....’
സ്വർഗദൂതന്റെ അറുപതാംവാർഷികത്തിൽ മലയാളത്തിന്റെ ‘പ്രൊലിറ്റേറിയൻ റൈറ്റർ’ പോഞ്ഞിക്കര റാഫിക്ക് പ്രണാമം.
ഷാജി ജോർജ്