1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അതിലെ കഥാപാത്രങ്ങളായി മാറണം എന്നു ശ്രീകുമാരൻ തന്പി പറയാറുണ്ട്.
ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു
ഇന്ദ്രിയങ്ങളിൽ അത് പടരുന്നു
പകൽക്കിനാവിൽ പനിനീർമഴയിൽ
പണ്ട് നിൻമുഖം പകർന്ന ഗന്ധം....
കാലത്തെ അതിജീവിച്ചുനില്ക്കുന്ന ശ്രീകുമാരൻ തന്പിയുടെ പ്രണയഗാനമാണിത്. 1976-ൽ അയൽക്കാരി എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തന്പി രചിച്ച്, ജി. ദേവരാജൻ ഈണം പകർന്ന അനശ്വര ഗാനം. പാട്ടിന്റെ പല്ലവിയിൽ പകൽ കിനാവിൻ പനിനീർ മഴയിൽ പണ്ട് നിർമുഖം പകർന്ന ഗന്ധം.... എന്നാണ് ശ്രീകുമാരൻ തന്പി എഴുതിയിരിക്കുന്നത്.
ഇലഞ്ഞിപ്പൂവിന്റെ മാദകഗന്ധം ഒഴുകി വരുന്നവേളയിൽ, വീണ്ടും തന്റെ ഇന്ദ്രിയങ്ങൾ ഉണരുന്ന മാത്രയിൽ കാമുകി നല്കിയ സ്നേഹചുംബനത്തിന്റെ പനിനീർമഴയിലാണ് കാമുകൻ. ഈ ചിത്രം പക്ഷേ ശ്രീകുമാരൻ തന്പി നേരിട്ടുപറയുന്നില്ല. ആസ്വാദകന്റെ ഭാവനയ്ക്കു വിട്ടുകൊണ്ട് പ്രണയ സമാഗമത്തെ മനോഹരമായി ധ്വനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
1940 മാർച്ച് 16നു ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തന്പി 83-ാം വയസിലേക്കു കടക്കുകയാണ്. സിനിമയിൽ ഗാനങ്ങളെഴുതുന്പോൾ അതിലെ കഥാപാത്രങ്ങളായി മാറണം എന്നു ശ്രീകുമാരൻ തന്പി പറയാറുണ്ട്. നായകനുവേണ്ടി പാട്ടെഴുതുന്പോൾ നായകന്റെ പ്രണയം, വിങ്ങൽ, വിരഹം, ഉന്മാദം അങ്ങനെയെല്ലാം ഗാനരചയിതാവ് ആവാഹിക്കണം. കഥാപാത്രത്തിന്റെ സ്വഭാവം ഭാഷാശൈലി, സമുദായം, സംസ്കാരം അങ്ങനെ പലതും ഗാനരചയിതാവ് സ്വന്തമാക്കുന്പോഴാണ് ഒരു ഗാനം പൂർണമാകുന്നത്.
ഹൃദയസരസിലെ പ്രണയ പുഷ്പമേ..., അകലെ അകലെ നീലാകാശം...., ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം... കാമുകന്റെ തരളഹൃദയത്തിൽ സ്വന്തം ഹൃദയം മുക്കിയാവും ശ്രീകുമാരൻ തന്പി ഈ പ്രണയാർദ്ര ഗാനങ്ങളെല്ലാം എഴുതിയത്! നേരത്തേ പറഞ്ഞതുപോലെ മാദകബിംബങ്ങൾ നേരിട്ട് അവതരിപ്പിക്കുന്ന രീതി പൊതുവെ ശ്രീകുമാരൻ തന്പിക്കില്ല. കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുന്നതുകൊണ്ടാണ് പൂർണ സസ്യഭുക്കായ ശ്രീകുമാരൻ തന്പി
‘അയല പൊരിച്ചതുണ്ട്
കരിമീൻ വറുത്തതുണ്ട്’ എന്നെഴുതിയത്. അതുപോലെ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാതെ മദ്യലഹരിയിൽ മുങ്ങിയപോലെ,
‘ഒന്ന് ചിരിക്കാൻ എല്ലാം മറക്കാൻ
ഒരിക്കൽക്കൂടി ഞാൻ കുടിച്ചോട്ടെ’
എന്നെഴുതാൻ സാധിച്ചു. ഇനിയൊരു ജന്മമുണ്ടെങ്കിൽ നല്ലൊരു ഗായകനാകണമെന്നാണ് തന്റെ സ്വപ്നം എന്നു പതിവുചിരിയോടെ ശ്രീകുമാരൻ തന്പി പറയും. പ്രിയസുഹൃത്ത് കൂടിയായ ഗാനഗന്ധർവൻ യേശുദാസിനെ തോൽപിക്കാൻ കഴിയുന്ന ഗായകൻ. അതാവും മനസിൽ..... 278 സിനിമകൾക്ക് ഗാനരചന, 85 സിനിമകളുടെ തിരക്കഥയും സംഭാഷണവും, 30 സിനിമകളുടെ സംവിധാനം, 26 സിനിമകളുടെ നിർമാണം, 42 ഡോക്യുമെന്ററികളുടെ സൃഷ്ടി, ഡോക്യുമെന്ററികളുടെയും രണ്ട് സിനിമകളുടെയും സംഗീതസംവിധാനം അങ്ങനെ പല പ്രതിഭകൾക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒൗന്നിത്യത്തിലാണ് ശ്രീകുമാരൻ തന്പി.
വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും നിറഞ്ഞുനിന്നിരുന്ന ഗാനസാമ്രാജ്യത്തിൽ ഒരു ചെറുപ്പക്കാരനായി കടന്നുവരുന്പോൾ മുന്നിലെ വഴി എളുപ്പമായിരുന്നില്ല... ശ്രീകുമാരൻ തന്പി തന്നെ പറയുന്നതുപോലെ പോരാടി, പോരാടിയാണ് എല്ലാം നേടിയത്.
സ്ത്രീപക്ഷ സിനിമകൾ എന്ന ആശയത്തെക്കുറിച്ച് മലയാളം കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് ശ്രീകുമാരൻ തന്പി മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. മോഹിനിയാട്ടത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും ശ്രീകുമാരൻ തന്പിയുടേതുതന്നെയായിരുന്നു. 1976-ൽ പുറത്തുവന്ന ഈ സിനിമയിലാണ് സ്വന്തമെന്ന പദത്തിനെന്തർഥം.... എന്ന ഗാനം. ശ്രീകുമാരൻ തന്പി മുപ്പത്തിയാറാമത്തെ വയസിലാണ് സ്വന്തമെന്ന പദത്തിനെന്തർഥം ബന്ധമെന്ന പദത്തിനെന്തർഥം ബന്ധങ്ങൾ, സ്വപ്നങ്ങൾ, ജലരേഖകൾ... എന്നൊക്കെ എഴുതിയത്! കാലത്തിനു മുന്പേ ജനിച്ച സിനിമ എന്നുപറയുന്ന മോഹിനിയാട്ടത്തെ കുറിച്ചുപറയുന്പോൾ ശ്രീകുമാരൻ തന്പി പൊട്ടിച്ചിരിയോടെ ഇങ്ങനെ കൂട്ടിച്ചേർക്കാറുണ്ട്.
‘ഞാനൊരു സ്ത്രീപക്ഷവാദിയാണ്. അങ്ങനെ പറയാൻ എനിക്കൊരു മടിയുമില്ല.’ സിവിൽ എൻജിനീയർ ജോലി വേണ്ടെന്നുവച്ചാണ് സിനിമാലോകത്ത് ശ്രീകുമാരൻ തന്പി എത്തുന്നത്. എൻജിനീയറുടെ വീണ എന്ന ഒരു കവിതാസമാഹാരം തന്നെ ശ്രീകുമാരൻ തന്പിയുടേതായുണ്ട്. എൻജിനീയറും സർഗാത്മകതയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. ‘കണക്കിൽ കവിതയുണ്ട്. കവിതയിൽ കണക്കും. ആലപ്പുഴ എസ്ഡി കോളജിൽ ബിരുദപഠനത്തിന് എന്റെ ഐശ്ചികവിഷയം കണക്കായിരുന്നു.
ബിരുദം നേടിയ ശേഷമാണ് തൃശൂർ എൻജിനീയറിംഗ് കോളജിൽ സിവിൽ എൻജിനീയറിംഗ് പഠനം നടത്തുന്നത്. ബിഎസ്സിക്ക് അന്നു പ്രൊജക്ടീവ് ജ്യോമട്രി പഠിച്ചിട്ടുണ്ട്. ഏത് അക്കത്തെയും അതേ അക്കം കൊണ്ട് ഹരിച്ചാൽ ഒന്നാണ് ഉത്തരം. എന്നാൽ പൂജ്യത്തെ പൂജ്യംകൊണ്ട് ഹരിച്ചാൽ ഉത്തരം പൂജ്യമാണ്. അതുപോലെ ഇൻഫിനിറ്റിയെ ഇൻഫിനിറ്റി കൊണ്ട് ഹരിച്ചാൽ ഇൻഫിനിറ്റി തന്നെ കിട്ടും. ശൂന്യത്തെ ശൂന്യംകൊണ്ട് ഹരിച്ചാൽ ശൂന്യത ലഭിക്കും. ഇതിൽ കവിത ഇല്ലേ? അതുപോലെ അനന്തതയെ അനന്തതകൊണ്ട് ഹരിച്ചാൽ ശേഷിക്കുന്നത് അനന്തതതന്നെയാണ്. ഇതും കവിതയാണ്.
ഉപനിഷത്ത് സൂക്തത്തിൽ നിറയുന്ന തത്വവും ഇതു തന്നെയാണ്.
ഓം പൂർണമദ
പൂർണമിദം
പൂർണാൽ
പൂർണമുദച്യതേ
പൂർണസ്യ
പൂർണമാദായ
പൂർണമേവാവശിഷ്യതേ
അതായത് പൂർണതയിൽ നിന്ന് പൂർണം എടുത്താൽ പൂർണം തന്നെയാണ് ബാക്കി നില്ക്കുന്നത്. കണക്കില്ലാത്ത ശാസ്ത്രമൊന്നുമില്ല. സംഗീതത്തിലും സിനിമയിലുമെല്ലാം കണക്കുണ്ട്. എൻജിനീയറായ ഒരു കലാകാരൻ ശക്തനായ കലാകാരൻ ആണെന്ന് ഞാൻ പറയും.
എസ്. മഞ്ജുളാദേവി