വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പനി അധികൃതരിൽ നിന്ന് യാതൊരു വിശദീകരണവും ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്നു മാത്രം അവർ ആവർത്തിച്ചുകൊണ്ടിരുന്നു.
2014 മാർച്ച് 8. അർധരാത്രിക്കു ശേഷം മലേഷ്യയിലെ കുലാലന്പൂർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന മലേഷ്യൻ എയർലൈൻസ് കോർപറേഷന്റെ എം.എച്ച് 370 വിമാനം ദുരൂഹമായ സാഹചര്യങ്ങളിൽ അപ്രത്യക്ഷമായി. ലോകത്തെയാകെ നടുക്കിയ ആ വ്യോമദുരന്തം നടന്നിട്ട് ഒൻപതു വർഷം പൂർത്തിയാകുന്നു.
വിമാനദുരന്തങ്ങളിൽ ഏറ്റവുമധികം യാത്രക്കാർ കൊല്ലപ്പട്ടത് 1985 ഓഗസ്റ്റിൽ ജപ്പാൻ എയർലൈൻസ് ഫ്ളൈറ്റ് നന്പർ 123 എന്ന വിമാനാപകടത്തിലായിരുന്നു. 505 യാത്രക്കാരും 15 വിമാനജോലിക്കാരും ഉൾപ്പെടെ 520 പേരാണ് അന്നു കൊല്ലപ്പെട്ടത്.
മലേഷ്യൻ എയർലൈസ് എംഎച്ച് 370 വിമാനത്തിൽ 227 യാത്രക്കാരും 12 വിമാനജീവനക്കാരും ഉൾപ്പെടെ 239 പേരാണുണ്ടായിരുന്നത്. അർധരാത്രി കഴിഞ്ഞ് മുപ്പത്തിയഞ്ചാം മിനിറ്റിൽ പറന്നുയർന്ന വിമാനം ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ രാവിലെ 6.30ന് എത്തേണ്ടതായിരുന്നു.
എന്നാൽ ആ വിമാനം അതിദൂരൂഹ സാഹചര്യങ്ങളിൽ ആകാശമേലാപ്പിൽനിന്ന് അപ്രത്യക്ഷമായി. വിമാനയാത്രക്കാരിൽ 153 പേർ ചൈനീസ് വംശജരും 38 പേർ മലേഷ്യക്കാരുമായിരുന്നു. ഓസ്്ട്രേലിയ, ഇന്തോനേഷ്യ, ഫ്രാൻസ് മുതലായ രാജ്യങ്ങളിൽ നിന്നുമുള്ളവരായിരുന്നു മറ്റു യാത്രക്കാർ. കനേഡിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ മുക്തേഷ് മുഖർജിയും ഭാര്യയും കൂടാതെ സുരേഷ് കൊലേക്കറും കുടുംബവുമായിരുന്നു ഇന്ത്യക്കാരായ യാത്രക്കാർ.
31 വർഷത്തെ ദീർഘപരിചയവും ഏതു പ്രതികൂല സാഹചര്യത്തെ നേരിടാൻ അനുഭവസന്പത്തുള്ള സഹാറി അഹമ്മദ് ഷാ (53) എന്ന റഷ്യൻ പൗരനായിരുന്നു പൈലറ്റ്. ഏഴു വർഷത്തെ വ്യോമസർവീസ് പൂർത്തിയാക്കിയ ഫാരിക് അബ്ദുൾ ഹമീദ് (27) ആയിരുന്നു സഹപൈലറ്റ്. വിമാനജീവനക്കാർ എല്ലാവരും തന്നെ മലേഷ്യൻ പൗരൻമാരായിരുന്നു.
കുലാലന്പൂരിൽ നിന്ന് പറന്നുയർന്ന് ഉദ്ദേശ്യം 45 മിനിറ്റ് പിന്നിട്ടതോടെ എയർ ക്രാഫ്റ്റ് അയൽ രാജ്യമായ വിയറ്റ്നാമിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ഹോചിമിൻ സിറ്റി വിമാനത്താവളത്തിനു മുകളിലുടെ പറന്നുകൊണ്ടിരിക്കെ, ആ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോളർ മലേഷ്യൻ വിമാനത്തിന്റെ പൈലറ്റുമായി ആശയവിനിമയം നടത്തി.
അപ്പോൾ രാത്രി 1.19. ശുഭയാത്ര നേർന്ന എയർ ട്രാഫിക് കണ്ട്രോളർക്ക് ഗുഡ്നൈറ്റ്, മലേഷ്യൻ എയർലൈൻസ് 370 എന്ന് പൈലറ്റ് സഹാറി അഹമ്മദ് ഷാ മറുപടി നൽകി. അതിനുശേഷം വിമാനത്തിൽനിന്ന് യാതൊരു സന്ദേശവും മറ്റൊരു വിമാനത്താവളങ്ങളിലെയും അധികൃതർക്കു ലഭിച്ചില്ല.
വിമാനം ബീജിംഗിൽ ലാൻഡിംഗ് സമയമായിട്ടും പറന്നെത്തിയില്ല. യാത്രക്കാരെ സ്വീകരിക്കാൻ കാത്തുനിന്നവർക്ക് വിമാനക്കന്പനി അധികൃതരിൽനിന്ന് യാതൊരു വിശദീകരണവും ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു.
മണിക്കൂറുകൾ കടന്നുപൊയ് ക്കൊണ്ടിരിക്കെ വിമാനവുമായുള്ള എയർ ട്രാഫിക് ബന്ധം നഷ്ടപ്പെട്ടുവെന്നും വിശദമായ തെരച്ചിൽ ആരംഭിച്ചതായും മറുപടി നൽകിയതല്ലാതെ മറ്റൊരു വിവരവും എയർലൈൻസ് അധികൃതർക്കു നൽകാനായില്ല. കാണാതായ യാത്രക്കാരുടേയും വിമാന ജോലിക്കാരുടേയും ബന്ധുക്കൾ വലിയ പ്രതിഷേധം ആരംഭിച്ചു. ലോകമാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു.
ഗത്യന്തരമില്ലാതെ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് മലേഷ്യൻ എയർലൈസ് എംഎച്ച് 370 വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതായി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങൾ സംയുക്തമായി വിമാനങ്ങളും സമുദ്രയാനങ്ങളും ഉപയോഗിച്ച് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കാണാതായ വിമാനത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല.
ദുരൂഹമായ ഗതിമാറ്റം
വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കണ്ട്രോളുമായി കാണാതായ എംഎച്ച് 370 വിമാനം ബന്ധപ്പെട്ടില്ലെങ്കിലും വിവിധ രാജ്യങ്ങളിലെ സൈനികവിഭാഗങ്ങളുടെ റഡാറുകളിൽ നിന്ന് ഈ വിമാനത്തെപ്പറ്റി സന്ദേശങ്ങൾ ലഭിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഓസ്ട്രേലിയ, ഇന്തോനേഷ്യ മുതലായ രാജ്യങ്ങൾ ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുവെങ്കിലും അന്തർദ്ദേശീയ തലത്തിൽ നടന്നുകൊണ്ടിരുന്ന തെരച്ചിലിനോട് അവർ കുറെയൊക്കെ സഹകരിക്കുകയും ചില വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
പുലർച്ചെ 1.20 നുശേഷം മലേഷ്യൻ വിമാനത്തിന്റെ പൈലറ്റ്, വിമാനത്തിന്റെ ദിശ നേരേ പടിഞ്ഞാറൻ ദിശയിലേക്കു തിരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തെ ലക്ഷ്യമാക്കി പറന്നതായി അവർ വെളിപ്പെടുത്തി. അതിനിർണായകമായ ഒരു വിവരമായിരുന്നു അത്. വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് നിരവധി സന്ദേശങ്ങൾ അയച്ചുവെങ്കിലും തിരികെ യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.
മലേഷ്യൻ എയർലൈസ് വിമാനത്തിന്റെ തിരോധാനം നടന്ന 2014 മാർച്ച് എട്ടിനു മലേഷ്യയിൽ വലിയൊരു രാഷ്ട്രീയ നീക്കം സംഭവിച്ചിരുന്നു. പ്രതിപക്ഷനേതാവും ഇപ്പോഴത്തെ മലേഷ്യൻ പ്രധാനമന്ത്രിയുമായ അൻവർ ഇബ്രാഹിം ഒരു ലൈംഗിക അപവാദക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. അന്നേ ദിവസം കോടതിയുടെ വിധിപ്രഖ്യാപനം കേൾക്കാൻ പൈലറ്റ് സഹാറി അഹമ്മദും കോടതിയിൽ സന്നിഹിതനായിരുന്നുവത്രെ. പീപ്പിൾസ് ജസ്റ്റിസ് പാർട്ടി എന്ന പേരിൽ അൻവർ ഇബ്രാഹിം നയിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയായിരുന്നു ആ പൈലറ്റ്. ഒപ്പം അകന്ന ബന്ധുവും.
വിമാനത്തിന്റെ ദിശമാറ്റി ഇന്ത്യൻ മഹാസമുദ്രത്തിനു മീതെ പറക്കവെ, പൈലറ്റ് സഹാറി അഹമ്മദ്, തന്റെ നേതാവിനെ കുറ്റവിമുക്തനാക്കി ജയിലിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യം മലേഷ്യൻ സർക്കാരിലെ പ്രമുഖ നേതാക്കളുമായി ചർച്ച ചെയ്യുകയായിരുന്നുവോ?
നൂറു കണക്കിന് മനുഷ്യജീവനുകളെ വിലപേശി നടത്തിയ നയതന്ത്ര കൂടിയാലോചനകൾ പരാജയപ്പെട്ടപ്പോൾ ബോധപൂർവ്വം വിമാനം കടലിലേക്ക് അതിവേഗം ഇടിച്ചിറക്കി തനിക്കും യാത്രക്കാർക്കും ജീവഹാനി സംഭവിക്കുവാൻ ഇടയാക്കിയെന്ന സൂചനയിൽ കഴന്പുണ്ടോ ?
വിമാനത്തെപ്പറ്റി സൂചന
വിമാനം കാണതായതിനു മൂന്നു വർഷത്തിനുശേഷം 2017ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ മഡഗാസ്കർ ദ്വീപിൽനിന്ന് ഏകദേ ശം 950 കിലോമീറ്റർ കിഴക്കുമാറിയുള്ള റീ യൂണിയൻ ദ്വീപിൽനിന്നും വിമാനചിറകിന്റെ ഒരു ഭാഗം മത്സ്യബന്ധനത്തൊഴിലാളികൾക്ക് ലഭിച്ചതായി അന്വേഷണ സംഘത്തിന് വ്യക്തമായി. രണ്ടരയടി നീളവും രണ്ടേകാൽ അടി വീതിയുമുള്ള ഈ വസ്തു കാണാതായ വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗമാണെന്ന് സമുദ്ര പര്യവേക്ഷകരായ ബ്ലെയൻ ഗിബ്സണ് (അമേരിക്ക) റിച്ചാർഡ് ഗോഡ്ഫ്രി (ബ്രിട്ടൻ) എന്നിവർ സ്ഥിരീകരിച്ചു.
കടലിൽനിന്ന് ആ വിമാന ഭാഗം അഞ്ചു വർഷം മുന്പ് താൻ കണ്ടെടുത്തതാണെന്ന് ടാടലി എന്ന ആ മത്സ്യത്തൊഴിലാളി വെളിപ്പെടുത്തി. മറ്റു ചില അവശിഷ്ടങ്ങൾ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ കടലോരത്തുനിന്നു സമാനമായ രീതിയിൽ കണ്ടുകിട്ടിയിരുന്നു. എന്നാൽ കാണാതായ വിമാനത്തിന്റെ ബ്ലാക് ബോക്സ് അഥവാ വോയിസ് റെക്കോർഡർ, യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും മൃതദേഹങ്ങൾ, വിമാനത്തിലുണ്ടായിരുന്ന ലഗേജുകൾ എന്നിവയെപ്പറ്റി യാതൊരു സൂചനകളും ഇന്നേവരെ ലഭിച്ചിട്ടില്ല.
ആ ഭയാനകരാത്രി എംഎച്ച് 370 മലേഷ്യൻ വിമാനത്തിന്റെ കോക്ക്പിറ്റിൽ എന്തു നടന്നു എന്നു തീർച്ചയില്ല. പക്ഷേ ഒന്നുണ്ട്. വിമാനത്തിൽനിന്ന് അപകടസൂചന നൽകുന്നതായ യാതൊരു സന്ദേശങ്ങളോ രക്ഷാപ്രവർത്തനത്തിനായി കേഴുന്ന അടിയന്തിര അഭ്യർഥനകളോ തെക്കു കിഴക്കൻ ഏഷ്യയിലെ ഒരു വിമാനത്താവളങ്ങൾക്കും ലഭിച്ചിരുന്നില്ല.
മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ബോധപൂർവ്വം ഇന്ത്യൻ മഹാസമുദ്രത്തിന്റെ അഗാധതയിലേക്ക് വിമാനം ശക്തിയായി ഇടിച്ചിറക്കി, തനിക്കും സഹപ്രവർത്തകർക്കും യാത്രക്കാർക്കും ജീവഹാനി സംഭവിക്കട്ടെ എന്ന അഭിശപ്തമായ തീരുമാനം പൈലറ്റ് സഹാരി അഹമ്മദ് നടപ്പിലാക്കുകയായിരുന്നുവെന്ന ചിന്തയ്ക്ക് വിശ്വാസ്യത ഏറിവരികയാണ്.
ഡോ. സിബി മാത്യൂസ്