യാത്രയുടെ രസം ആഘോഷം മാത്രമല്ല മാനസികമായ വളർച്ച കൂടിയാണ്. ഇന്ത്യയിലെ യാത്രകളിലും പഠിക്കാൻ ഏറെയുണ്ട്. പത്തു വിദേശരാജ്യങ്ങളിൽ പോകുന്ന അനുഭവം ഇന്ത്യയിൽ ഒരു ദിവസത്തെ യാത്രയിൽ ലഭിക്കുമെന്നതിനാൽ നാട്ടിലെ യാത്രയാണ് ഏറെ ഇഷ്ടം.
25 വർഷം മുൻപ് സന്തോഷ് ജോർജ് കുളങ്ങര ആദ്യം നടത്തിയ സഞ്ചാരം നേപ്പാളിലേക്കായിരുന്നു. ആറായിരം രൂപയായിരുന്നു ചെലവ്. പരമാവധി ചെലവു ചുരുക്കിയുള്ള യാത്രകളാണ് ഇപ്പോഴും ക്രമീകരിക്കുന്നത്. ഭാഷയും വേഷവും സംസ്കാരവും വ്യത്യസ്തമായ നാടുകളിലൂടെയുള്ള ഓരോ യാത്രയും ആസ്വദിക്കുകയും അനുഭവിച്ചറിയുകയുമാണ് ഈ അന്വേഷകൻ.
ടൂർ പാക്കേജുകളിലാണോ സഞ്ചാരം
25 വർഷം മുൻപ് നേപ്പാളിലേക്കു നടത്തിയ ആദ്യയാത്ര 25 പേരുടെ ടൂർ സംഘത്തിനൊപ്പമായിരുന്നു. പ്രായത്തിൽ മുതിർന്നവരുടെ ആ ടീമിലെ ഏറെപ്പേർക്കും ക്ഷേത്രങ്ങൾ സന്ദർശിക്കാനായിരുന്നു താത്പര്യം. എന്റെ ലക്ഷ്യമാവട്ടെ നേപ്പാൾ എന്ന രാജ്യത്തെ കാമറയിൽ പകർത്തുകയെന്നതും. പാക്കേജ് ടൂർ എനിക്കു പറ്റിയതല്ലെന്ന തിരിച്ചറിവിൽ സംഘയാത്ര അതോടെ ഒഴിവാക്കി.
ഇപ്പോൾ യാത്രാക്രമീകരണങ്ങൾ തനിച്ചാണ് നടത്തുന്നത്. സമയബന്ധിതമായി കുറഞ്ഞ സാന്പത്തിക ചെലവിൽ യാത്രയുടെ ഓരോ നടപടികളും ഓണ്ലൈനിൽ ക്രമീകരിക്കും. അപൂർവമായേ ട്രാവൽ ഏജൻസികളുടെ സഹായം തേടാറുള്ളു. അമേരിക്കൻ വിസയുള്ളതിനാൽ പല രാജ്യങ്ങളിലേക്കും അതുപയോഗിച്ച് യാത്ര ചെയ്യാനാകും.
വിദേശഭാഷകൾ പരിമിതിയോ
പല രാജ്യങ്ങളിലെയും ഭാഷകളും ഉച്ചാരണവും തടസമാകാറുണ്ട്. അതിനാൽ ഇംഗ്ളീഷ് മിനിമം അറിയാവുന്ന ഗൈഡിനെയും ടാക്സി ഡ്രൈവറെയും ഞാൻ യാത്രകളിൽ ഉൾപ്പെടുത്തും. കൂടാതെ സ്ഥലങ്ങളുടെയും സ്മാരകങ്ങളുടെയും ഫോട്ടോകൾ കൈവശം സൂക്ഷിക്കും. ഒരിക്കൽ ബ്രസീലേക്കു നടത്തിയ യാത്രയിൽ റെയോഡി ജനറോയിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡിമർ പ്രതിമ ചിത്രീകരിക്കാൻ പോയി. കൊർക്കോവാദോ കുന്നിനു മുകളിൽ കൈകൾ വിരിച്ചു നിൽക്കുന്ന ക്രിസ്തുവിന്റെ പ്രതിമ അന്നാട്ടിൽ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്.
ബ്രസീലിൽ പോർച്ചുഗീസാണ് ഭാഷ. പലരോടും ക്രിസ്തുവിന്റെ പ്രതിമയുള്ള സ്ഥലത്തേക്കു പോകാനുള്ള ആവശ്യം ഇംഗ്ളീഷിൽ പറഞ്ഞിട്ട് വ്യക്തമാകുന്നില്ല. എന്റെ കൈവശം അതിന്റെ ഫോട്ടോയുമില്ല. അവിടെ ഞാൻ ആ പ്രതിമയിൽ കാണുന്നതുപോലെ ഇരുകൈകളും വിരിച്ചു നിന്ന് ആശയം കൈമാറിയതോടെ ടാക്സി ഡ്രൈവർക്ക് പിടികിട്ടി എന്നെ സ്ഥലത്തെത്തിച്ചു.
യാത്രയിലെ വെല്ലുവിളികൾ
ഒരിക്കൽ സൗത്ത് ആഫ്രിക്കൻ സഞ്ചാരത്തിൽ ഒരു ബസ്്സ്റ്റാൻഡിലെ കാഴ്ചകൾ ചിത്രീകരിക്കുന്നതിനിടെ യുവാക്കളുടെ ഒരു സംഘം എനിക്കു വട്ടംകൂടി. അവർക്ക് എന്റെ കാമറയിൽ തൊടണം. അൽപം കഴിഞ്ഞപ്പോൾ കാമറ പിടിച്ചുവാങ്ങാൻ ശ്രമമായി. അതുവഴി വന്ന ഒരു സ്ത്രീ ഓടിയെത്തി അവരെ പിന്തിരിപ്പിക്കുക മാത്രമല്ല എന്നെ സുരക്ഷിതമായി ഹോട്ടലിൽ എത്തിക്കാൻ ക്രമീകരണം ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ചെറിയ ദുരനുഭവങ്ങൾ മാത്രം.
ഭീകരവാദം രൂക്ഷമായിരിക്കെയാണ് ഞാൻ യെമൻ സന്ദർശിച്ചത്. അവിടെ സാധാരണ ജനങ്ങൾപോലും സുരക്ഷയ്ക്ക് എകെ 47 തോക്കുമായാണ് പുറത്തിറങ്ങുന്നത്. രാത്രി ഹോട്ടലിനു പുറത്ത് തുടരെ വെടിയൊച്ചകൾ കേൾക്കാമായിരുന്നു. യുദ്ധവും സംഘർഷവും പതിവായി യെമനിലെ ടൂറിസം തകർന്നടിഞ്ഞ വേളയിലും ഒരു വിദേശ യാത്രികനെ നഷ്ടപ്പെടുത്തേണ്ടെന്ന് ആ രാജ്യം കരുതിയിട്ടുണ്ടാകും. ഗൈഡ് എന്നെ സുരക്ഷിതമായി അവിടങ്ങളിലൂടെ കൊണ്ടുപോയി കാഴ്ചകൾ കാണിച്ചുതന്നു.
കാമറ പരിശീലനം
ബിരുദത്തിനുശേഷം മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസമാണ് ഞാൻ പഠിച്ചത്. അതിനുമുന്നേ തന്നെ ഞാൻ നിരവധി ടെലി ഫിലിമുകൾ ചെയ്തിരുന്നതിനാൽ കാമറയും ടിവി എഡിറ്റിംഗും വശമായിരുന്നു. എവിടെയും കഴിവതും തനിച്ചു സഞ്ചരിക്കാനാണ് ആഗ്രഹം. ഒരുപാട് ആഗ്രഹങ്ങളും ഭാരിച്ച ഹോം വർക്കുമായി പോകുന്ന എനിക്ക് ജോലിയും ശ്രദ്ധയും തടസപ്പെടാതിരിക്കാൻ കഴിവതും മറ്റാരുമായി സൗഹൃദത്തിനു പോകാറില്ല. ഓരോ വിഷ്വലും ഷോട്ടും കൃത്യമായ ഇംപാക്ടുണ്ടാക്കണമെന്ന കർക്കശതയിലാണ് ഞാൻ ചിത്രീകരണം നടത്തുക.
മലയാളികളുടെ പരിമിതി
നമുക്കുതന്നെ നാണക്കേടുണ്ടാക്കുന്ന സാഹചര്യവും പെരുമാറ്റവും വിദേശങ്ങളിൽ യാത്രപോകുന്ന മലയാളികളിൽ കാണാറുണ്ട്. ഭക്ഷണമേശയിലും മറ്റും പുലർത്തേണ്ട മാനറിസം പലർക്കും അറിവില്ല. ക്യൂ പാലിക്കാനുള്ള മാന്യത പോലും നാം വിസ്മരിക്കുന്നു.
സിംഗപ്പൂരിലെ ഹോട്ടലുകളിൽ നമ്മുടെ നാട്ടുകാർ എത്തുന്പോൾ ഭക്ഷണകാര്യത്തിൽ അവർ തുടക്കത്തിൽതന്നെ നിർദേശങ്ങൾ നൽകുന്നത് കണ്ടിട്ടുണ്ട്. ബുഫെ എന്താണ്, എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് എന്നൊക്കെ പറഞ്ഞു കൊടുക്കേണ്ട സാഹചര്യം. പാഠപുസ്തകങ്ങളിൽ കിട്ടിയ അറിവല്ലാതെ ലോക അറിവും അനുഭവങ്ങളും നമുക്കില്ല. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നത് ആരും പഠിപ്പിക്കുന്നില്ല.
ഇക്കാലത്ത് കേരളത്തിൽനിന്നും വിദേശങ്ങളിലേക്ക് വിദ്യാർഥികളുടെ ഒഴുക്കാണ്. ഡിഗ്രിയും പിജിയും കഴിഞ്ഞവർക്കുപോലും ഷൂ പോളീഷ് ചെയ്യാനോ ടൈ കെട്ടുവാനോ ഇവിടെ പരിശീലനം നൽകിയിട്ടില്ല. വിദേശ റസ്റ്ററന്റുകളിൽ സ്റ്റെറിലൈസ് ചെയ്ത ഫോർക്കും ക്നൈഫും വച്ചിട്ടുണ്ടാകും. കൈകൊണ്ടു വാരിക്കഴിച്ചു ശീലമുള്ളതിനാൽ ഫോർക്കും ക്നൈഫും ഉപയോഗിക്കാൻ മുതിർന്നവർക്കും കുട്ടികൾക്കും പരിചയമില്ല.
തിരിക്കിനിടയിലെ യാത്ര
ഞാൻ സഞ്ചാരത്തിന്റെ മാത്രമല്ല, പാലാ മരങ്ങാട്ടുപിള്ളിയിലെ ലേബർ ഇന്ത്യയിൽ നാലഞ്ചു സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നയാളുമാണ്. മുപ്പതോളം മാസികകൾ ഇറങ്ങുന്ന പ്രസിദ്ധീകരണശാല, ടെലിവിഷൻ ചാനൽ, മീഡിയാ അക്കാദമി, ഹെറിറ്റേജ് സെന്റർ തുടങ്ങിയവയുടെ എംഡി എന്ന നിലയിൽ ഭാരിച്ച ജോലികൾക്കിടെയിലാണ് ഓരോ മാസവും നാലഞ്ചു ദിവസത്തെ പഠന സഞ്ചാരം. രാവും പകലും വിശ്രമം മറന്ന് ഓഫീസ് ജോലികൾ പൂർത്തിയാക്കിയശേഷമാണ് യാത്രകൾ.
കമ്യൂണിസ്റ്റ് ചൈനയെപ്പറ്റി
ചൈനയിൽ രാഷ്ട്രീയം സംസാരിക്കാത്തിടത്തോളംകാലം എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അവിടെ രാഷ്ട്രീയം പറയരുത്, രാഷ്ട്രത്തെ വിമർശിക്കാനും പാടില്ല. അതേസമയം ഒരു സംരംഭം തുടങ്ങാനോ യാത്ര ആസ്വദിക്കാനോ ഒക്കെ സാധിക്കും. ചൈനയിൽ ഗംഭീര പട്ടണങ്ങളും വൻകിട സൗകര്യങ്ങളുമുണ്ട്. ട്രെയിനുകളൊക്കെ അതിമനോഹരമാണ്.
ഷാങ്കായി, ബോണ്ജോ, ബെയ്ജിംഗ് നഗരങ്ങള് ദുബായ്ക്കു സമാനമായ വൻകിട നഗരങ്ങളാണ്. എന്നാൽ ചൈനയിലെ ഗ്രാമപ്രദേശങ്ങള് അത്ര ഗംഭീരമെന്നു പറയാനാകില്ല. നമ്മുടെ ഉത്തരേന്ത്യൻ ഗ്രാമങ്ങൾപോലെ തോന്നുമെങ്കിലും കോളനികളോ കൂരകളോ കാണാനില്ല. ഓടു മേഞ്ഞ മനോഹരമായ ചെറുവീടുകൾ. ശുചിത്വത്തിൽ അവിടം മുന്നിലാണ്. ഉൾഗ്രാമങ്ങളിൽവരെ അടിസ്ഥാന സൗകര്യങ്ങളുണ്ട്.
ഇന്ത്യൻ ടൂറിസ സാധ്യത
ഇന്ത്യ ടൂറിസം സാധ്യതകളെ ഏറെക്കുറെ നന്നായി ഉപയോഗിക്കുന്നുണ്ടെന്നു പറയാം. എന്നാൽ കാണാതെ കിടക്കുന്ന വൻസാധ്യതകളെ പ്രയോജനപ്പെടുത്താന് സാധിച്ചിട്ടില്ലെന്നു മാത്രം. ഉദാഹരണമായി ബുദ്ധിസം. ബോധ്ഗയ, ലുംബിനി തുടങ്ങിയ സ്ഥലങ്ങളെ വികസിപ്പിച്ചാൽ ബർമ, തായ്ലാൻഡ്, വിയറ്റ്നാം, മലേഷ്യ, ലാവോസ്, ശ്രീലങ്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടനവധി ബുദ്ധമതക്കാർ ഇവിടെയെത്തും. വിശുദ്ധനാടു സന്ദർശനം ഇസ്രയേലിന് എത്ര വലിയ സാന്പത്തിക നേട്ടമാണോ നൽകുന്നത് അത്രത്തോളം വലിയ സാധ്യത ഇവിടെ കാണാതെ കിടക്കുന്നു.
സാങ്കേതിക ക്രമീകരണം
ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ സഞ്ചാരം എപ്പിസോഡുകളിൽ വന്നുകഴിഞ്ഞു. മൂന്നുനാലു വിദേശ യാത്രകൾ കഴിഞ്ഞാൽ ഒരു ഇന്ത്യൻ യാത്ര എന്നതാണ് പതിവ്. ഷൂട്ടിംഗ് നന്നായിരിക്കാൻ അനുകൂല സാഹചര്യവും കാലാവസ്ഥയുമൊക്കെ നോക്കിയാണ് യാത്രകൾ. മടങ്ങിവന്നാലുടൻ ആദ്യം എഡിറ്റിംഗാണ്. വീഡിയോയിലെ കാഴ്ചകൾ എഡിറ്റ് ചെയ്യുന്പോഴാണ് ക്രമത്തിലൊരു കഥയുണ്ടാകുന്നത്. ഇതാണ് സ്ക്രിപ്റ്റായി മാറുന്നത്. 2001 മുതൽ സഞ്ചാരത്തിന് ശബ്ദം നൽകുന്നത് കോട്ടയം സ്വദേശി അനീഷ് പുന്നൻ പീറ്ററാണ്്. വിഷ്വൽ കണ്ട് ഫൈനൽ സ്ക്രിപ്റ്റ് എഴുതുന്നത് രതീഷ്കുമാറാണ്. കോവിഡ് മഹാമാരിക്കാലത്ത് ഒന്നരക്കൊല്ലം യാത്രകൾ മുടങ്ങി. എന്നാൽ അക്കാലത്ത് കൊച്ചിയിലൊരു മീഡിയ അക്കാദമിയും വൈക്കത്ത് ഹെറിറ്റേജ് ടൂറിസം സെന്ററും തുടങ്ങാൻ കഴിഞ്ഞു.
യാത്രകളുടെ ചെലവ്
ഏറ്റവും കുറഞ്ഞ സാന്പത്തിക മുടക്കിൽ യാത്ര ചെയ്യുന്നവരിലൊരാൾ ഞാനായിരിക്കും. ഒരു രാജ്യത്തേക്ക് പോകാൻ സീസണ് തെരഞ്ഞെടുക്കുന്നതു വരെ ബജറ്റ് അടിസ്ഥാനമാക്കിയാണ്. ഇത്രയേറെ സംരംഭങ്ങളുള്ള സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്്ടറായിരിക്കെയും എന്റെ യാത്രകൾക്കു കൃത്യമായ നിഷ്ഠയുണ്ട്. ഞാൻ സഞ്ചാരം ഷൂട്ടുചെയ്യാൻ യാത്ര പോകുന്നത് സ്ഥാപനത്തിലെ ഒരു കാമറമാനായിട്ടാണ്. ഒരു കാമറാമാനു കിട്ടുന്ന പ്രിവിലേജ് മാത്രമേ എനിക്കും പാടുള്ളു എന്നതാണ് എന്റെ നയം. എന്നാൽ മാത്രമേ എന്റെ ബിസിനസ് മുന്നോട്ടുപോകൂ. സീസണൽ ബജറ്റിൽ അമേരിക്കയിൽ അഞ്ചു ദിവസം ഷൂട്ടിംഗ് നടത്തി വരാൻ 75,000 രൂപ മതി. 35,000 രൂപ അവിടെ മറ്റു യാത്രച്ചെലവുണ്ടാകും. ഇത്തരത്തിൽ 1.10 ലക്ഷം രൂപ ചെലവിൽ 25 എപ്പിസോഡുകൾ ചെയ്യാനായാൽ ഒരു എപ്പിസോഡിന് അയ്യായിരം രൂപയേ മുടക്കു വരൂ.
യാത്രകളുടെ പൊരുൾ
യാത്രയുടെ രസം ആഘോഷം മാത്രമല്ല മാനസികമായ വളർച്ച കൂടിയാണ്. ഇന്ത്യയിലെ യാത്രകളിലും പഠിക്കാൻ ഏറെയുണ്ട്. പത്തു വിദേശരാജ്യങ്ങളിൽ പോകുന്ന അനുഭവം ഇന്ത്യയിൽ ഒരു ദിവസത്തെ യാത്രയിൽ ലഭിക്കുമെന്നതിനാൽ നാട്ടിലെ യാത്രയാണ് ഏറെ ഇഷ്ടം. മുംബൈ ധാരാവിയാണ് ഞാൻ ഷൂട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ പേർ കണ്ട എപ്പിസോഡ്. അലക്കുകാർ, ഡബ്ബാവാലകൾ തുടങ്ങിയവരുടെ നഗരജീവിതം 30 ലക്ഷം പേർ കണ്ടു.
യാത്ര ജീവിതത്തിന്റെ ഭാഗമായതിനാൽ എനിക്കിത് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല. നേപ്പാളിലേക്കുള്ള ആദ്യ യാത്രാച്ചെലവ് ആറായിരം രൂപയായിരുന്നു. സഞ്ചാരത്തിൽ ഞാൻ എന്റേതായ വഴികളും സാധ്യതകളും ലക്ഷ്യമാക്കിയാണ് മുന്നേറുന്നത്.
ലേബർ ഇന്ത്യ പ്രസിൽ കോളജ് മാഗസിനുകൾ പ്രിന്റ് ചെയ്തു ലഭിച്ചിരുന്ന വരുമാനത്തിൽനിന്നാണ് ഞാൻ യാത്രകൾക്ക് തുടക്കമിട്ടത്. അധ്യാപകനായ പിതാവ് ജോർജ് കുളങ്ങര അന്നും ഇന്നും എന്നെ ഉപദേശിക്കും. ‘നിനക്ക് നിന്റെ വഴികൾ കണ്ടെത്തി അതുവഴി സഞ്ചരിക്കാം. എന്നാൽ അതിനുള്ള പണം നീ തന്നെ കണ്ടെത്തണം. യാത്രകളുടെ സിഡി വിൽപ്പന എനിക്ക് ആദ്യകാലത്ത് നല്ല വരുമാനം സമ്മാനിച്ചു. ഇതിന്റെ ടെലി മാർക്കറ്റിംഗ് ഡിവിഷനിൽ 20 പേർവരെ ഒരേ സമയം കോൾ അറ്റന്റ് ചെയ്യാനുണ്ടായിരുന്നു. അതാണ് പിൽക്കാലത്ത് സഫാരി ചാനലായി മാറിയത്.
റെജി ജോസഫ്