മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തൊരു വല്ലാത്ത സ്ഥിതിവിശേഷം തലസ്ഥാനമായ ഡൽഹിയിലുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ പൊറുതി മുട്ടുന്നവരാണ് ഇവിടത്തെ ജനത. ദീപാവലി കഴിഞ്ഞാലുടൻ ഉത്തരേന്ത്യയിൽ ശൈത്യം കടന്നുവരേണ്ടതാണ്. എന്നാൽ, ദീപാവലിയ്ക്കുശേഷവും ഡൽഹി അത്ര തണുത്തു തുടങ്ങിയിട്ടില്ല. ഇതിനെ ഏറ്റവും ലളിതമായി നിർവചിച്ചത് ഐഎൻഎസ് ബിൽഡിംഗിലെ ഈനാട് തെലുങ്ക് പത്രത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന യുപി സ്വദേശി ത്രിലോക് പണ്ഡിറ്റ്ജിയാണ്.
രണ്ടു കാരണങ്ങളാണ് ശൈത്യകാലം വൈകുന്നതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒന്ന് പ്രദോഷണ് (മലിനീകരണം). രണ്ട് ഡൽഹിക്ക് ഉൾക്കൊള്ളാനാകുന്നതിന്റെ പതിൻമടങ്ങാണ് ജനസംഖ്യ. ഇതിനനുസരിച്ച് വാഹനങ്ങൾ പെരുകുന്നു. നിർമാണ, ഉത്പാദന പ്രവർത്തനങ്ങൾ കൂടുന്നു. അന്തരീക്ഷത്തിന് താങ്ങാവുന്നതിലേറെ മാലിന്യം പുറന്തള്ളപ്പെടുന്നു. രണ്ടടി മുന്നിൽ നിൽക്കുന്ന ആളെപ്പോലും തിരിച്ചറിയാൻ കഴിയാത്തവിധം പുകയും പൊടിയും മൂടുന്നു.
ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടാനെന്ന പോലെയാണ് അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ പുക പറന്നെത്തി നഗരത്തെ മൂടുന്നത്. നഗരവാസികളുടെ ശ്വാസകോശം സ്പോഞ്ചിനേക്കാൾ മോശം അവസ്ഥയിലാണ്. ഗ്യാസ് ചേംബറിനേക്കാൾ നരകതുല്യം എന്നാണ് ഡൽഹിയിലെ മലിനീകരണത്തെക്കുറിച്ചു സുപ്രീംകോടതി വിശേഷിപ്പിച്ചിട്ടുള്ളത്.
വൈക്കോൽ കത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ ഇനിയും തീർപ്പാകാതെ സുപ്രീംകോടതിയിൽ വിധി കാത്തു കഴിയുന്നു. ഒരു ഉത്തരവുകൊണ്ടൊന്നും ഇക്കാര്യത്തിന് പരിഹാരമുണ്ടാകില്ലെന്ന് കോടതി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതോടെ സ്കൂളുകൾക്ക് കഴിഞ്ഞയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വാഹന ഉപയോഗം കുറയ്ക്കണമെന്നും സർക്കാർ നിഷ്കർഷിച്ചിരുന്നു. മുൻകാലങ്ങളിൽ ഒറ്റ അക്ക, ഇരട്ട അക്ക വാഹന നന്പർ പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കും കർശന വിലക്കുണ്ടായിരുന്നു. പുറത്തിറങ്ങി നടക്കുന്ന മനുഷ്യർക്ക് മലിനീകരണത്തിന്റെ എല്ലാ ദുരവസ്ഥകളും നേരിട്ട് അനുഭവിച്ചറിയാൻ കഴിയും. കണ്ണുകൾ എരിയും, ശ്വാസം മുട്ടും, ആകെ അസ്വസ്ഥത.
ശൈത്യകാലത്തിന് മുന്നോടിയായി നല്ല മഴ പെയ്താൽ മാത്രമേ ഈ ദുരിതത്തിന് അറുതി വരികയുള്ളൂ. കോവിഡ് ലോക്ക് ഡൗണ് കാലത്ത് ഡൽഹിയുടെ അന്തരീക്ഷം ഒട്ടൊന്നു തെളിഞ്ഞിരുന്നു. അന്ന് പഞ്ചാബിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നു നോക്കിയാൽ നൂറുകണക്കിന് മൈലുകൾ അകലെ ഹിമാലയ മഞ്ഞു മലനിരകൾ തെളിഞ്ഞു വന്നത് വലിയ വാർത്തയായിരുന്നു.
ഒരു മഴയോടെ തെളിയുന്ന അന്തരീക്ഷം ഡൽഹിയെ പിന്നീട് മാസങ്ങളോളം കടുത്ത ശൈത്യത്തിൽ ആഴ്ത്തിക്കളയും. ട്രെയിൻ, വ്യോമ ഗതാഗതം തടസപ്പെടും. ഡിസംബർ, ജനുവരി മാസങ്ങളിൽ പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ താപനില പൂജ്യം ഡിഗ്രിയുടെയും താഴെപോകും. അതോടെ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടും. ഡൽഹിയിൽ വിമാനങ്ങളും മുടങ്ങും. ടേക്ക് ഓഫ് വലിയ വെല്ലുവിളിയല്ലെങ്കിലും ലാൻഡിംഗ് അപകടകരമാണ്. ഡൽഹിയുടെ ആകാശത്തുനിന്നു നോക്കിയാൽ താഴെ വിമാനത്താവളം കാണാൻ കഴിയാതെ മറ്റു സ്ഥലങ്ങളിലേക്കു വഴി തിരിഞ്ഞു പോകുന്ന നിരവധി വിമാനങ്ങളുണ്ട്.
അന്തരീക്ഷ മലിനീകരണവും അതിശൈത്യവും ഡൽഹിയിലേക്ക് എത്തിച്ച വിശേഷമാണ് ഓക്സിജൻ പാർലറുകൾ. 2019 നവംബറിലാണ് ഡൽഹിയിൽ ആദ്യമായി ഒരു ഓക്സിജൻ പാർലർ തുറക്കുന്നത്. ഒരു വെനീഷ്യൻ റിസോർട്ടിൽ ഈ സംവിധാനം കണ്ടതിനുപിന്നാലെ യുവാക്കളായ ആര്യവീർ കുമാറും മാർഗരീറ്റയും കൂടിയാണ് സാകേതിൽ ഓക്സിജൻ പാർലർ തുടങ്ങിയത്. ഇതിന്റെ ചുവടു പിടിച്ച് നഗരത്തിൽ മറ്റു ചിലയിടങ്ങളിലും ഓക്സിജൻ പാർലറുകൾ തുടങ്ങിയിരുന്നു.
ഓക്സിജൻ പാർലറിൽ വിവിധ ഫ്ളേവറുകളിൽ പ്രാണവായു വിൽപനയ്ക്കു വെച്ചത് വലിയ കൗതുകമായിരുന്നു. സാകേത് സെലക്ട് സിറ്റി വാക്കിൽ ആരംഭിച്ച പാർലറിൽ പതിനഞ്ച് മിനിറ്റ് ഓക്സിജൻ ശ്വസിക്കാൻ 299 രൂപയായിരുന്നു തുടക്കത്തിലെ റേറ്റ്. 499 രൂപ കൊടുത്താൽ വിവിധ സുഗന്ധത്തിലും പലവിധ രുചിയിലും ശ്വസിക്കാം. ലെമണ്, ഓറഞ്ച്, സിനമോണ്, സ്പിയർമിന്റ്, പെപ്പർമിന്റ്, യൂക്കാലിപ്റ്റസ്, ലാവൻഡർ, ചെറി, വാനില ഫ്ളേവറുകളിൽ ശ്വസിച്ച് ആശ്വസിച്ചു പോകാം.
ഒരു പ്രത്യേക ഫ്ളേവറിലുള്ള ഓക്സിജൻ ശ്വസിച്ചു കൊണ്ടിരിക്കുന്പോൾ അതിന്റെ മണവും രുചിയും പിടിച്ചില്ലെങ്കിൽ ഒരു സ്വിച്ചിൽ ഞെക്കിയാൽ അടുത്ത ഫ്ളേവറിലേക്ക് മാറ്റുകയും ചെയ്യാം. യൂക്കാലിപ്റ്റസ് ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കുകയും തൊണ്ടയ്ക്കു കുളിർമ നൽകുകയും ചെയ്യും. വാനില മനസിനെ ശാന്തമാക്കും. സ്പിയർമിന്റ് പേശികൾക്ക് അയവേകും. പെപ്പർമിന്റ് ഓക്കാനം, ഛർദി തുടങ്ങിവയ അകറ്റും.
സാധാരണ ആശുപത്രികളിൽ നൽകുന്നതു പോലെയുള്ള മരുന്നുകൾ ചേർത്ത ഓക്സിജനല്ല. വായുവിൽ നിന്ന് വേർതിരിച്ച് ശുദ്ധീകരിച്ച ഈ ഓക്സിജൻ 90 ശതമാനവും ശുദ്ധമാണ്. ശ്വാസകോശ അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ഈ ബാറിൽ കയറി ഓക്സിജനടിച്ചു ശ്വാസകോശം ഫിറ്റാക്കാൻ വരാവൂ എന്നും മുന്നറിയിപ്പുണ്ടായിരുന്നു.
സെബി മാത്യു