വള്ളംകളിക്കാലം
മിക്ക വള്ളംകളികളുടേയും തുടക്കം ആരാധനാലയങ്ങളോടോ ആചാരങ്ങളോടോ ബന്ധപ്പെട്ടതാണ്. അന്പലപ്പുഴ ക്ഷേത്രത്തോടും ചന്പക്കുളം കല്ലൂർക്കാട് പള്ളിയോടവുമൊക്കെച്ചേർന്ന പാരന്പര്യം വള്ളംകളികൾക്ക് പറയാനുണ്ട്.

ഒരേ ആവേശം, ഒരേ ലക്ഷ്യം. കൈയും മെയ്യും മനവും മറന്നുള്ള ജലപോരാട്ടത്തിൽ വള്ളക്കാർക്കും കരക്കാർക്കും കാണികൾക്കും ഒരേ വികാരം. ഓളപ്പരപ്പിൽ വെള്ളിവിതറുന്ന പങ്കായങ്ങളുടെ മിന്നലിൽ കരിനാഗങ്ങളെപ്പോലെ പറന്നുവരുന്ന വള്ളങ്ങൾ. ആർപ്പുവിളിയുടെ ആരവം സിരകളെ ത്രസിപ്പിക്കുന്ന മേളയാണ് വള്ളംകളി. ഒപ്പം ഇത് മലയാളിയുടെ തനത് കലയും കായിക രൂപവുമാണ്.

ചന്പക്കുളത്താറ്റിൽ മിഥുനത്തിലെ മൂലം വള്ളംകളിയിൽ തുടങ്ങുകയാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന ജലമഹോത്സവങ്ങൾ.

മിക്ക വള്ളംകളികളുടേയും തുടക്കം ആരാധനാലയങ്ങളോടോ ആചാരങ്ങളോടോ ബന്ധപ്പെട്ടതാണ്. അന്പലപ്പുഴ ക്ഷേത്രത്തോടും ചന്പക്കുളം കല്ലൂർക്കാട് പള്ളിയോടുമൊക്കെച്ചേർന്ന പാരന്പര്യം വള്ളംകളികൾക്ക് പറയാനുണ്ട്.

കഥയുടെ തുടക്കം

പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ ചെന്പകശേരി നാട്ടുരാജാവ് പൂരാടം തിരുനാൾ ദേവനാരായണൻ അന്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽനിന്നു പടയാളികളുടെ അകന്പടിയിൽ പന്പയിലൂടെ ആനയിച്ച് ചന്പക്കുളത്ത് എത്തിയപ്പോൾ സന്ധ്യ മയങ്ങി. രാത്രി യാത്ര ഒഴിവാക്കി ചന്പക്കുളം മാപ്പിളശേരി തറവാട്ടിൽ വിഗ്രഹം ഇറക്കിവയ്ക്കുകയും കാരണവർ ഇട്ടിത്തൊമ്മന്‍റെ നേതൃത്വത്തിൽ കല്ലൂർക്കാട് പള്ളിയുടെ അനുമതിയോടെ സംരക്ഷിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കല്ലൂർക്കാട് ആറ്റിലൂടെ തെക്കോട്ടുള്ള വിഗ്രഹപ്രയാണത്തിന് അന്നവും ആദരവുമൊരുക്കി ക്രൈസ്തവർ അന്പലപ്പുഴവരെ വള്ളങ്ങളുടെ അകന്പടിയിൽ രാജസംഘത്തെ അനുഗമിച്ചതിന്‍റെ പാരന്പര്യമാണ് മൂലം വള്ളംകളിയുടേത്.

കല്ലൂർക്കാട് പള്ളിയുടെ സൗഹാർദ്ദതയും ചെന്പകശേരി രാജാവിന്‍റെ മഹാമനസ്കതയും വിളിച്ചറിച്ച അന്നത്തെ ജലഘോഷയാത്ര മത്സരവള്ളംകളിയായി പരിണമിച്ചതായാണ് പാരന്പര്യം. പുരാതനകാലത്ത് ഈജിപ്തിലെ നൈൽനദിയിൽ വള്ളംകളി നടന്നിരുന്നതായായി ചരിത്രം പറയുന്നു. നമ്മുടെ ചുണ്ടനെപ്പോലെ നീളം കൂടിയ ജലവാഹനത്തിൽ ആഘോഷ ദിവസങ്ങളിലെ രാത്രികളിലായിരുന്നു ആ മത്സരം.

മൂലം വള്ളംകളിക്കു മുൻപുതന്നെ ചുണ്ടൻ ഉൾപ്പെടെ വിവിധ ഇനം വള്ളങ്ങൾ കേരളത്തിലുണ്ടായിരുന്നു. ഗതാഗതത്തിനും ചരക്കുനീക്കത്തിലും യുദ്ധങ്ങൾക്കുമൊക്കെയായി പല വലിപ്പത്തിലും ആകൃതിയിലുമുള്ള വള്ളങ്ങൾ.

ചുണ്ടൻ, വെപ്പ്, ഓടി, ചുരുളൻ, തെക്കനോടി, പള്ളിയോടം തുടങ്ങിയവയാണ് വള്ളംകളി വള്ളങ്ങൾ. പള്ളിയോടങ്ങൾ മത്സരത്തിനു മാത്രമല്ല, ഘോഷയാത്രകൾക്കും വഞ്ചിപ്പാട്ടിനും പ്രാധാന്യം പ്രസിദ്ധം.
ഓളപ്പരപ്പിലെ ഒളിന്പിക്സ് എന്നറിയപ്പെടുന്ന ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫിയും വള്ളംകളിയുടെ പുതിയ പതിപ്പായ ചാന്പ്യൻസ് ബോട്ട് ലീഗും (സി.ബി.എൽ) മത്സരത്തിനും വേഗത്തിനും പ്രാധാന്യം നല്കുന്നു.

പന്പാതീരത്തെ മഹാതച്ചൻമാരുടെ സിദ്ധി തലമുറകൾക്കു നല്കിയ പ്രൗഢമായ സമ്മാനമാണ് ചുണ്ടൻ വള്ളങ്ങൾ. ദേവസ്ഥാനം അലങ്കരിക്കുന്ന ചുണ്ടൻവള്ളങ്ങളുടെ നീളഭംഗിയും നിർമാണചാരുതയും അപാരംതന്നെ. ഓരോ നാടിന്‍റെയും കരയുടെയും വിലാസമായിരുന്നു ചുണ്ടൻ. കാവാലം, ചന്പക്കുളം, കാരിച്ചാൽ, പായിപ്പാട് കരക്കാരുടെ അഭിമാനമുദ്രയാണ് സ്വന്തം ചുണ്ടനും അതിന്‍റെ പാരന്പര്യവും വിജയഗാഥകളും. അന്പലപ്പുഴ ആസ്ഥാനമാക്കിയിരുന്ന ചെന്പകശേരി രാജാവ് കായകുളം രാജാവിനോട് യുദ്ധം ചെയ്യാൻ നിർമിച്ച ജലവാഹനമാണ് ചുണ്ടന്‍റെ ആദ്യരൂപം. രാജകൽപനപ്രകാരം കൊടുപ്പുന്ന വെങ്കിടയിൽ നാരായണനാചാരി കൊതുന്പിൽ നിർമിച്ച മാതൃക ഇഷ്ടപ്പെട്ട രാജാവ് അതേ ഘടനയിൽ ചുണ്ടൻ വള്ളങ്ങൾ നാരായണൻ ആചാരിയെക്കൊണ്ട് നിർമ്മിച്ചു നീറ്റിലിറക്കി.

പേരെടുത്ത തച്ചൻമാർ

യുദ്ധം ജയിച്ച ചെന്പകശേരി രാജാവ്, നാരായണൻ ആചാരിക്ക് സ്ഥാനമാനങ്ങളും ഭൂമിയും സമ്മാനിച്ചു. എടത്വാ നീലകണ്ഠനാചാരി, ചങ്ങങ്കരി പത്മനാഭനാചാരി, കോയിൽമുക്ക് നാരായണനാചാരി, ചങ്ങങ്കരി തങ്കപ്പനാചാരി എന്നിവരൊക്കെ ഓരോ കാലങ്ങളിലെ പെരുമയുള്ള ചുണ്ടൻ ശില്പികളായിരുന്നു. പള്ളിയോടം നിർമിതിയിൽ പേരെടുത്തവരാണ് റാന്നിയിലെ കേശവനാചാരിയും കൊച്ചുകുഞ്ഞാചാരിയും നാരായണൻ ആചാരിയും. പള്ളിയോടം നിർമിതിയിൽ വിസ്മയം സൃഷ്ടിച്ചവരാണ് അയിരൂർ ചെല്ലപ്പനാചാരിയും മാലക്കര ഓമനക്കുട്ടനാചാരിയും. കാലമാറ്റത്തിൽ ചുണ്ടന് പരിഷ്കാരങ്ങൾ വരുത്തി. നീളം കൂടി വണ്ണം കുറഞ്ഞ ആകൃതിയിലും ‘ഡ’ ആകൃതിയിലും ചുണ്ടൻ രൂപപ്പെടുത്തുന്നു.

എഴുതപ്പെടാത്ത തച്ചുശാസ്ത്രത്തിൽ തച്ചന്‍റെ ഹൃദയത്തിലാണ് ചുണ്ടൻ രൂപം കൊള്ളുക. ഉളിയും കൊട്ടുവടിയും തടിയിൽ ചാരുതയേറിയ ഉള്ളറകളോടെ പണിത് നീറ്റിലിറങ്ങിയാൽ കരിനാഗത്തെ പോലെ ഓളപ്പാളികളെ വെട്ടിപ്പിളർന്ന് ചീറിപ്പായും. 800 ക്യുബിക് അടി ആഞ്ഞിലിത്തടിയും 400 കിലോ ഇരുന്പും 25 കിലോ പിത്തളയും യോജിപ്പിച്ച് 1750 മുതൽ 1850 തച്ച് പണിതാലാണ് ഒരു ചുണ്ടൻ നീറ്റിലിറക്കാനാകുക. ലക്ഷണമൊത്ത ആഞ്ഞിലിമരം നിലംതൊടാതെ മുറിച്ച് അനേകരുടെ ശ്രമത്തിൽ മാലിപ്പുരയിലെത്തിച്ച് വാളിന് കണക്കൊപ്പിച്ച് മുറിച്ചാണ് ചുണ്ടന്‍റെ പണി. ആറു ടണ്ണിലധികം ഭാരത്തിൽ അൻപത്തിനാലേകാൽ കോൽ നീളത്തിലാണ് സാധാരണ നിർമാണം.

നാല് വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാല് പങ്കായക്കാർക്കാണ് ചുണ്ടൻ വള്ളത്തിന്‍റെ നിയന്ത്രണം. വേഗവും രൂപവും മാറിയപ്പോൾ അഞ്ചും ആറും പങ്കായക്കാരായി. അറുപത്തിനാല് കലകളെ അനുസ്മരിപ്പിച്ച് അറുപത്തിനാല് തുഴക്കാരായിരുന്നു മുൻപ്. ഇക്കാലത്ത് തുഴക്കാർ 90 മുതൽ 100 വരെയാണ്.

അഷ്‌ടദിക്പാലകരെ പ്രതിനിധീകരിക്കുന്ന എട്ട് നിലക്കാരും താളക്കാരും. അവരുടെ എണ്ണമിപ്പോൾ പത്തും അതിന് മുകളിലുമായി.

ഇടിമുഴക്കംപോലെ ഇടിത്തടിയിൽ താളമിടുന്നവർക്കാണ് താള നിയന്ത്രണം. കരയിൽ ഉയരുന്ന ആവേശമാണ് ഓരോ തുഴക്കാരന്‍റെയും ഉൗർജം. നീറ്റിലും വള്ളപ്പുരയിലും ചുണ്ടന്‍റെയും മറ്റ് കളിവള്ളങ്ങളുടേയും പരിപാലനം വളരെ ശ്രമകരവും ചെലവേറിയതുമാണ്.

മീൻ എണ്ണ, ചിരട്ടക്കരി, മുട്ടക്കരു എന്നിവയുടെ മിശ്രിതം പുരട്ടി മിനുക്കി യഥാസമയം കേടുപാടുകൾ തീർക്കണം. മത്സരങ്ങൾക്കൊരുക്കമായി ചീകിമിനുക്കി കനംകുറച്ച് ജലാംശം ഒഴിവാക്കി കൂടുതൽ വേഗം നേടാനുള്ള പൊടിക്കൈകളും നടത്തണം. വള്ളങ്ങൾക്ക് മുൻപൊക്കെ കാവലുമുണ്ടായിരുന്നു.

പങ്കായക്കാരും തുഴച്ചിലുകാരും

വള്ളത്തിന്‍റെ ഗതിയും വേഗവും നിയന്ത്രിക്കുന്നത് ഏകദേശം പന്ത്രണ്ട് അടി നീളമുള്ള പങ്കായം ഉപയോഗിച്ചാണ്. വള്ളത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്തുനിന്ന് യാതൊരു പിൻബലവുമില്ലാതെ കേവലം ഒരടി വീതിയുള്ള അമരത്ത് കാല് മാത്രം ഉറപ്പിച്ച് പങ്കായം കുത്തിയെറിയുന്നയാൾ വള്ളംകളിയിലെ താരമാണ്.

പങ്കായക്കാരന്‍റെ ശ്രദ്ധ പോയാൽ വള്ളത്തിന്‍റെ ഗതിയും വേഗവും മാറും. അപകടവും സംഭവിക്കാം. കൈക്കരുത്തും മനക്കരുത്തും പരിചയവും ഒന്നുചേർന്നാലെ ഒരു നല്ല പങ്കായക്കാരനാകാനാകൂ. നാലടി മുതൽ അഞ്ചടി വരെ നീളത്തിൽ തുഴയും നയന്പും ഉപയോഗിച്ച് നെട്ടായത്തിന്‍റെ നീളം മുഴുവൻ താളം തെറ്റാതെ തുഴയാൻ പ്രത്യേക പരിശീലനവും കരുത്തും വേണം. താളംതെറ്റി തുഴയൊന്ന് കൂട്ടിമുട്ടിയാൽ വേഗം കുറയും. തലമുടിനാരിഴ അകലം പോലും ജയപരാജയങ്ങൾ നിശ്ചയിക്കുന്പോൾ തുഴയെറിയിലിനു നെല്ലിട താളം തെറ്റാനാവില്ല. കാലം നീളുന്ന കഠിന പരിശീലനമാണ് മികച്ച തുഴച്ചിൽകാരനെ സൃഷ്ടിച്ചെടുക്കുക. കരക്കാരുടെ വള്ളം കരക്കാർ തന്നെ തുഴഞ്ഞിരുന്ന കാലത്ത് തുഴച്ചിൽകാരൻ എന്നറിയപ്പെടുന്നതും പറയുന്നതും അഭിമാനമായിരുന്നു.

വള്ളവും വെള്ളവും കേരളക്കരയുടെ ആവേശവും പ്രൗഢിയുമാണ്. കലയെയും കരവിരുതിനെയും കായികമേഖലയെയും കരുത്തോടെ വളർത്തിയതിൽ വള്ളം പണിക്കാർക്കും വള്ളംകളിക്കാർക്കും വലിയ സ്ഥാനമുണ്ട്. മിഥുനത്തിൽ തുടങ്ങുന്ന വള്ളംകളികളും ജല ഘോഷയാത്രകളും വൃശ്ചികം വരെ നീളും. അന്നു മുതൽ അടുത്ത മിഥുനം വരാനായി കാത്തിരിപ്പാണ്. ആവേശത്തിന്‍റെ അഗ്നി പടരുന്പോൾ വിദേശത്തും ദൂരദേശത്തും ജോലിക്കും പഠനത്തിനുമായി പോകുന്നവർ വള്ളംകളി എത്തുന്പോൾ ഏതുവിധേനയും നാട്ടിലെത്തും. ദേശത്തിന്‍റെ മുഴുവൻ ഹൃദയത്തുടിപ്പും തുഴകളിൽ സംഗമിപ്പിക്കുന്ന ഓളപ്പരപ്പിലെ കായികാഭ്യാസമാണ് വള്ളംകളി. വെറും മത്സരമല്ല ഒരു ജനതയുടെ ഹൃദയതാളമാണിത്.

പെരുമയുടെ നെഹ്റു ട്രോഫി

കല്ലൂർക്കാട്ടാറ്റിൽ മിഥുനത്തിലെ മൂലം വള്ളംകളിയോടെയാണ് ജലോത്സവങ്ങൾക്ക് തുടക്കമെങ്കിലും വാശിയും പേരും പെരുമയും പുന്നമടക്കായലിലെ നെഹ്റു ട്രോഫിക്കുതന്നെ.

പായിപ്പാട്ടും മാന്നാറിലും താഴത്തങ്ങാടിയിലും നീരേറ്റുപുറത്തും പുളിങ്കുന്നിലും പല്ലനയിലും കോട്ടപ്പുറത്തും നീരേറ്റുപുറത്തും കുമരകത്തും കൊല്ലത്തുമൊക്കെ വാശിയേറിയ ജല മത്സരങ്ങളാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തിലേയ്ക്ക് തുഴച്ചിൽകാരെയും നീന്തൽതാരങ്ങളെയും എത്തിക്കുന്നതിൽ കേരളത്തിലെ വള്ളംകളികൾക്ക് വലിയ പങ്കും പാരന്പര്യവുമുണ്ട്. വിനോദസഞ്ചാര മേഖലയ്ക്ക് വള്ളംകളിയുടെ പിൻബലം വിസ്മരിക്കാനാവാത്തതാണ്.

നെഹ്റു ട്രോഫി വള്ളംകളി ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് പുന്നമടതീരങ്ങളിൽ ആവേശത്തിരയിളക്കത്തിൽ ആർപ്പുവിളിക്കുക.

ചുണ്ടൻ യുദ്ധവള്ളം, ഇരുട്ടുകുത്തി കള്ളക്കടത്തിന്

ചുണ്ടനിലെ പോരാളികൾക്ക് യഥാസമയം ഭക്ഷണമെത്തിക്കാനാണ് വെപ്പ് വള്ളങ്ങൾ ഉപയോഗിച്ചിരുന്നത്. ജലയുദ്ധത്തിൽ പോരാളികൾക്ക് ഭക്ഷണം വേഗത്തിലെത്തിച്ച് തിരികെ പോരുന്നതിനാണ് വെപ്പുവള്ളം. അമരം ചുണ്ടന്‍റേതുപോലെയും മുൻവശം നീണ്ട് വളഞ്ഞതുമായ വെപ്പ് പരുന്തുവാലൻ എന്നും അറിയപ്പെടുന്നു. നാല്പത് മുതൽ അൻപത് വരെ തുഴച്ചിലുകാരുണ്ടാകും. മിക്ക ബോട്ട് ക്ലബുകളും ചുണ്ടനിൽ തുഴയാൻ പിൻഗാമികളെ വളർത്തിയെടുക്കുന്നത് വെപ്പുവള്ളം തുഴയിച്ചാണ്.

കള്ളക്കടത്തിനും കൊള്ളയ്ക്കും മുൻപ് ഉയോഗിച്ചിരുന്നത് ഇരുട്ടുകുത്തിയെന്ന് അറിയപ്പെടുന്ന ഓടിവള്ളങ്ങളായിരുന്നു. രാത്രിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ വേഗത്തിലെത്തി അക്രമം നടത്തുന്ന ഓടി ജലനിരപ്പിൽ അധികം ഉയരത്തിലല്ലാതെയാണ് കിടപ്പ്. രണ്ടറ്റവും അമരവും അണിയവും ഒരു പോലെയാണ്. ഓടി ജലനിരപ്പിന് ഒപ്പം നില്ക്കുന്നതിനാൽ തിരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്. 35 കോൽ വരെ നീളമുള്ള ഓടിയിൽ 60 വരെ തുഴച്ചിൽകാരുണ്ടാകും.

സന്പന്നരുടെ വാഹനമായിരുന്നു ചുരുളൻ വള്ളങ്ങൾ. ഉല്ലാസയാത്രകൾക്കും ഇത് ഉപയോഗിച്ചിരുന്നു. വിദ്യാർഥികളുടെ വള്ളംകളിയിനവും ചുരുളൻതന്നെ.

ആന്‍റണി ആറിൽചിറ
ചന്പക്കുളം