ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയിൽ പാടിനിർത്തി കെ.കെ. മടങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങൾ കടന്നുപോയിട്ടും ഇനിയും വിശ്വസിക്കാനാവാത്തവിധം!
മലയാളിയാണെന്ന് അധികമാരും തിരിച്ചറിയാത്തതുപോലെ, പാടി ഹിറ്റാക്കിയ മലയാളം പാട്ട് അയാളുടേതാണെന്നും പലരും അറിഞ്ഞില്ല. അയാൾ ഒരിക്കൽ പറഞ്ഞു- പുതിയ മുഖം എന്ന സിനിമയിലെ ഒരേയൊരു പാട്ടാണ് മലയാളത്തിൽ ഞാൻ പാടിയിട്ടുള്ളത്. ഒരു മലയാളി ആയിരുന്നിട്ടും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ ഒട്ടേറെ പാട്ടുകൾ പാടിയിട്ടും, മലയാളത്തിൽ പാടുന്നത് എനിക്കല്പം പ്രയാസമാണ്. ഞാൻ പറയുന്ന മലയാളം തൃപ്തികരമാണെന്നാണ് ആളുകളുടെ പക്ഷം. എന്നാൽ പാട്ടുകളുടെ വരികളിലെ വാക്കുകൾ എന്നെ വട്ടംചുറ്റിക്കും. മറ്റു ഭാഷകളിലെ വരികൾ എങ്ങനെയാണോ ഉച്ചരിക്കുന്നത്, അതുപോലെ എഴുതിയെടുത്ത് ഭാവത്തിനു യോജിക്കുന്നപോലെ പാടുകയാണ് എന്റെ പതിവ്.
ഈ പറഞ്ഞത് കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്താണ്. ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയിൽ പാടിനിർത്തി കെ.കെ. മടങ്ങിയിരിക്കുന്നു., ഏതാനും ദിവസങ്ങൾ കടന്നുപോയിട്ടും ഇനിയും വിശ്വസിക്കാനാവാത്തവിധം!
അണയുന്ന നാളങ്ങൾ
കത്തിനിൽക്കുന്പോൾ അണഞ്ഞുപോകണമെന്നു പറയാറുണ്ട് നടന്മാരും ഗായകരും. വേദിയിൽ അഭിനയിച്ചുകൊണ്ടിരിക്കേ മരിച്ചുവീഴുക, പാടിക്കൊണ്ടിരിക്കേ അവസാനശ്വാസമെടുക്കുക... പലരുടെയും ആഗ്രഹം അങ്ങനെയത്രേ. അപ്രകാരം പാട്ടുംപാടി മരിച്ചുപോയവരുണ്ട്. ആലപ്പുഴയിൽ അവസാന പല്ലവിയുടെ രണ്ടുവരി ബാക്കിനിൽക്കേ വേദിയിൽ കുഴഞ്ഞുവീണ് ഗാനമേളകളുടെ രാജകുമാരൻ ഇടവ ബഷീർ മരണമടഞ്ഞിട്ട് അധികനാളായില്ല. ഗായകരായ കൊല്ലം ശരത്തും ഷാനവാസുമടക്കം വേറെയുമാളുകൾ. ഇപ്പോഴിതാ കൊൽക്കത്തയിൽ സംഗീതപരിപാടി അവസാനിപ്പിച്ച് അല്പസമയത്തിനകം കുഴഞ്ഞുവീണ് കെ.കെയുടെയും മടക്കം.
പാട്ടുപഠിക്കാത്ത പാട്ടുകാരൻ
ചെറുപ്രായത്തിൽ വളരെക്കുറച്ചുകാലം പാട്ടുക്ലാസിൽ പോയെങ്കിലും വലിയ താത്പര്യമില്ലാത്തതിനാൽ അവസാനിപ്പിച്ചയാളാണ് കെ.കെ. തുടക്കം മുതൽക്കേ ഒരു പാട്ടുകേട്ടാൽ എനിക്കതു സ്വന്തമായി പാടാൻ കഴിയുമായിരുന്നു. അതൊരു അനുഗ്രഹമായിരുന്നു എന്നുതന്നെ പറയാം. പിന്നീടാണ് കിഷോർദാ (കിഷോർ കുമാർ) പാട്ടുപഠിച്ചിട്ടേയില്ലെന്നു കേൾക്കുന്നത്. അതോടെ പാട്ടുക്ലാസിൽ പോകാതിരിക്കാൻ ഒരു കാരണംകൂടി കിട്ടി- കെ.കെ. ഓർമിച്ചതിങ്ങനെ.
തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനു സമീപമുള്ള വീട്ടിൽ അവധിക്കാലത്ത് എത്താറുള്ള കുഞ്ഞു കൃഷ്ണകുമാർ കിഷോർ കുമാറിന്റെ പാട്ടുകൾ പാടാറുള്ളത് ബന്ധുക്കൾ ഇന്നും ഓർക്കുന്നു. (തൃശൂർ സ്വദേശി സി.എസ്. മേനോൻ- കനകവല്ലി ദന്പതികളുടെ മകനായ കൃഷ്ണകുമാർ ഡൽഹിയിലാണ് ജനിച്ചതും വളർന്നതും). തൃശൂർ വിവേകോദയം സ്കൂളിൽ സംഗീത അധ്യാപികയായിരുന്ന അമ്മൂമ്മ മാധവിയമ്മയുടെയും നന്നായി പാടുമായിരുന്ന അമ്മയുടെയും സംഗീത പാരന്പര്യമാവണം കെ.കെയ്ക്കു ലഭിച്ചത്.
ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിവാഹത്തിനുശേഷമാണ് കെ.കെ. മുംബൈയിലേക്കു മാറിയത്. പരസ്യങ്ങളും ജിംഗിളുകളും ഒരുക്കിയായിരുന്നു തുടക്കം. 3500ലേറെ ജിംഗിളുകൾക്കു ശബ്ദംനൽകി. നെരോലാക് പെയിന്റ്, ഹീറോ ഹോണ്ട, കോൾഗേറ്റ് എന്നിവയുടെ ആദ്യകാല പരസ്യങ്ങൾ കെ.കെയുടെ ശബ്ദത്തിൽ ഇന്നും ഓർമിക്കുന്നവരുണ്ട്. എ.ആർ. റഹ്മാന്റെ ഈണത്തിൽ കാതൽ ദേശം എന്ന ചിത്രത്തിൽ പാടിയ കല്ലൂരി ശാലൈ ആണ് കെ.കെയുടെ ആദ്യ സിനിമാഗാനം. ശേഷമുള്ളതു ചരിത്രം. പൽ എന്ന ആൽബം അടക്കം സംഗീതപ്രേമികളുടെ മനംനിറച്ച പാട്ടുകൾ.
ഗായകൻ എന്ന നിലയിൽ കെ.കെയെ അറിയാത്തവർപോലും അദ്ദേഹം പാടിയ പാട്ടുകളെ നെഞ്ചോടു ചേർത്തുവച്ചു. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി, ഗുജറാത്തി, അസമീസ് അടക്കം 11 ഭാഷകളിലായി എഴുനൂറിലേറെ ഗാനങ്ങൾ അദ്ദേഹം പാടി.
ദീപക് ദേവ് ഈണിട്ട പുതിയ മുഖം എന്ന ചിത്രത്തിലെ രഹസ്യമായ് രഹസ്യമായ് ആണ് കെ.കെയുടെ ഏക മലയാള ഗാനം. എന്നെങ്കിലും ഒരു സംഗീത സംവിധായകനായാൽ കെ.കെയെക്കൊണ്ട് പാടിക്കണമെന്ന് വളരെ മുന്പേ ആഗ്രഹിച്ചിരുന്നതായി ദീപക് ദേവ് ഓർമിക്കുന്നു.
ഫെയിം ഗുരുകുൽ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ ആദ്യമായും അവസാനമായും ജൂറിയായി കെ.കെ. എത്തി. 2005ലായിരുന്നു അത്. ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും റൊമാന്റിക് ഗായകനായ അരിജിത് സിംഗ് ആ ഷോയിലൂടെയാണ് വെള്ളിവെളിച്ചത്തിലെത്തിയത്. വലിയ ക്രിക്കറ്റ് ആരാധകനായിരുന്ന കെ.കെ. 1999ലെ ലോകകപ്പ് വേളയിൽ ഇന്ത്യൻ ടീമിനായി ജോഷ് ഓഫ് ഇന്ത്യ എന്ന ഗാനവും ഒരുക്കി.
പ്രണയത്തിന്റെയും വിരഹത്തിന്റെയും സ്വരമായി കെ.കെ. എക്കാലവും ഓർമിക്കപ്പെടും. ജീവിച്ചിരുന്നകാലത്തെ നൂറുകണക്കിനു പാട്ടുകൾക്കും ആയിരക്കണക്കിനു വേദികൾക്കും അപ്പുറം ഇനിയാണ് ലോകം കെ.കെയെ കൂടുതൽ കേൾക്കാനിരിക്കുന്നത്.
സത്യം!.
ഹരിപ്രസാദ്