ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പ്രതീകം കൂടിയാണ്.
സ്വർണത്തോളം ഉപയോഗത്തിൽ വൈവിധ്യമുള്ളതും മനുഷ്യരെ ഭ്രമിപ്പിക്കുന്നതുമായ മറ്റൊരു ലോഹമില്ല. നാണയമായും ആഭരണമായും ആസ്തിയായുമൊക്കെ ലോകസംസ്കാരങ്ങളിൽ സ്വർണം ഇടംനേടി. ഇക്കാലത്തും വിലയിലും നിലയിലും സ്വർണത്തിളക്കത്തിനു മാറ്റു കുറയുന്നില്ല.
സ്വർണത്തിന്റെ ഉയർന്ന വിലയ്ക്ക് കാരണം ഇതിന്റെ അപൂർവ്വതകൾതന്നെ. 1950ൽ ഒരു പവന് 91 രൂപയും 1975ൽ 400 രൂപയുമായിരുന്നുവെങ്കിൽ ഇന്നത് നാൽപതിനായിരത്തിലേക്ക് കുതിക്കാൻ വെന്പൽകൊള്ളുന്നു. കേരളത്തിൽ 2020 ഓഗസ്റ്റിൽ പവന് വില 42,000 രൂപ എത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലും നാൽപതിനായിരത്തിനു മുകളിലെത്തി പവൻ.
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. വിലയും വിൽപനയും വർഷംതോറും കൂടിവരുന്ന ലോഹം. നിലവിൽ സ്വർണത്തിന്റെ ആഗോള വിൽപന 4021.4 ടണ്ണിലെത്തിയിരിക്കുന്നു. ഇതിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാമത് ഇന്ത്യയുമുണ്ട്. മഞ്ഞനിറത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയ്ക്ക് മാറ്റമില്ലെങ്കിലും ആഭരണങ്ങളുടെ ഫാഷന്‍ ഓരോ കാലത്തും രൂപഭാവങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.
പാറയിൽ നിന്നും മണ്ണിൽനിന്നുമൊക്കെ കുഴിച്ചെടുക്കുന്ന സ്വർണത്തിന്റെ 60 ശതമാനത്തിലേറെയും ആഭരണനിർമാണത്തിനാണ് ഉപയോഗിക്കുന്നത്. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പ്രതീകമാണ്.
മുംബൈയിലെ ദത്താത്രേയ ഫ്യൂഗെ എന്ന ബിസിനസുകാരൻ മൂന്നര കിലോ സ്വർണത്തിൽ ഷർട്ടുണ്ടാക്കി ധരിച്ച് മാധ്യമശ്രദ്ധ നേടിയത് ഒരു കഥ. അതേ സമയം നാട്ടിലെ ദരിദ്രൻ താലിമാല പണയം വച്ചു കാര്യങ്ങൾ സാധിക്കാനും കടം വീട്ടാനും പെടാപ്പാടു പെടുന്നതും മറുവശത്ത് കാണുന്നു.
ഇതേ സമയത്തുതന്നെയാണ് ഇന്ത്യ സ്വർണ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്. 21,000 ടണ്‍ സ്വർണം ഇന്ത്യക്കാർ വിവിധ രൂപങ്ങളിൽ സൂക്ഷിച്ചിരിക്കുന്നുവെന്നത് സ്വർണത്തിന്റെ കണ്ണിയടുപ്പത്തിനു തെളിവാണ്. രാജ്യത്ത് നാലു ലക്ഷത്തിലധികം ആഭരണക്കടകളിലാണ് വിൽപനയുടെ പൂരം. അക്ഷരത്രിദീയ പോലെ പൊന്നുവാങ്ങാൻ നല്ല നേരവും മുഹൂർത്തവും നാം നിർണയിച്ചിരിക്കുന്നു.
പൂജ്യതയുടെ ലോഹം
പൂജ്യതയും മൂല്യവും വിശുദ്ധ പരിവേഷവും ചാർത്തിക്കൊടുക്കുന്നതിനാലാണ് ആരാധനാലയങ്ങളിൽ നേർച്ചകാഴ്ചയായി സ്വർണം സമ്മാനിക്കുന്നത്. പൊന്ന്, കനകം, കാഞ്ചനം എന്നിവയോടു ചേർത്ത് മക്കൾക്ക് പേരിടുന്നതും പൊന്നിന്റെ വിലയും നിലയും ഉൾക്കൊണ്ടാണ്.
സ്വർണത്തിൽ തീർത്തതും പൊതിഞ്ഞതുമായ ആരാധനാലയങ്ങളും വിഗ്രഹങ്ങളും ഇരിപ്പിടങ്ങളും അലങ്കാരവസ്തുക്കളുമൊക്കെ പലതുണ്ട്.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറു നിലവറകൾ സുപ്രീം കോടതിയുടെ അനുമതിയോടെ തുറന്നപ്പോൾ പാത്രങ്ങൾ, ജാറുകൾ, നാണയങ്ങൾ, കിരീടങ്ങൾ, പുരാവസ്തുക്കൾ തുടങ്ങി മൂവായിരം ടണ്ണോളം സ്വർണമാണ് കരുതലായുണ്ടായിരുന്നത്. ഇനിയും തുറക്കപ്പെട്ടിട്ടില്ലാത്ത നിലവറയുടെ ഭിത്തികൾവരെ സ്വർണനിർമിതമാണെന്നു പറയപ്പെടുന്നു.
നയതന്ത്ര ബാഗിലൂടെയടക്കം നിരവധി മാർഗങ്ങളിലൂടെ സ്വർണം വിദേശത്തുനിന്നു കടത്തിക്കൊണ്ടു വരുന്ന വാർത്തകൾ പതിവാണ്.
ഇറക്കുമതി നിയന്ത്രിക്കാനുള്ള ഉയർന്ന തീരുവ, ജി.എസ്.ടി. എന്നിവ ചേരുന്പോൾ ആഗോളവിലയേക്കാൾ ഉയരത്തിലാണ് ഇന്ത്യൻ വിലയെന്നതാണ് കള്ളക്കടത്തിന് അടിസ്ഥാനം. മലയാളികൾ സ്വർണഭ്രമത്തിൽ എക്കാലവും മുന്നിലാണ്. സാന്പത്തിക പരിമിതികളിലും കേരളത്തിലെ ഒരു വനിതയ്ക്ക് ശരാശരി 30 ഗ്രാം സ്വർണം സ്വന്തമായുണ്ടെന്നാണ് കണക്ക്. സ്വർണത്തിന്റെ പരിശുദ്ധിയിലും കേരളത്തിലെ ഉപഭോക്താക്കൾ ശ്രദ്ധാലുക്കളാണ്.
പൗരാണിക കാലത്തോളം പഴക്കമുണ്ട് കേരളത്തിനു സ്വർണവുമായുള്ള കൂട്ടുകെട്ടിന്. ‘കറുത്ത പൊന്നും’ മറ്റു സുഗന്ധ വ്യഞ്ജനങ്ങളും വാങ്ങാൻ എത്തിയ ഗ്രീക്ക്, അറബ്, റോമൻ, യഹൂദ കച്ചവടക്കാർ പകരം നൽകിയത് സ്വർണമായിരുന്നു. ഇത് എക്കാലവും അന്തസിന്റെയും പ്രമാണിത്വത്തിന്റെയും സന്പന്നതയുടെയും അവിഭാജ്യ ഘടകവുമാണ്.
രാജ്യ ഖജനാവുകൾ സാന്പത്തികമാന്ദ്യം, പണപ്പെരുപ്പം എന്നിവ നേരിടാൻ കരുതൽ നിക്ഷേപമായി സ്വർണം സൂക്ഷിക്കുന്നു. ഇത്തരത്തിൽ 8114 ടണ്‍ ശേഖരമുള്ള അമേരിക്കയാണ് ഒന്നാമതെങ്കിൽ 743 ടണ്‍ സ്വർണവുമായി ഇന്ത്യ ഒൻപതാമതാണ്. 1991 ലെ സാന്പത്തികമാന്ദ്യത്തെ നേരിടാൻ ഇന്ത്യ കരുതൽ ശേഖരത്തിൽനിന്നും 47 ടണ്‍ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ജപ്പാനിലും പണയപ്പെടുത്തി വിദേശപണം സ്വരൂപിച്ചിരുന്നു.
എത്ര വേണമെങ്കിലും നേർത്തതാക്കാമെന്നതും മികച്ച വൈദ്യുതി ചാലകമാണെന്നുള്ളതും ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചെറിയ കണക്ടറുകളും മറ്റും നിർമിക്കാൻ സ്വർണം ഉപയോഗപ്പെടുത്താൻ കാരണമായി. മൊബൈൽ ഫോണ്‍, ലാപ്ടോപ്പ്, ടിവി തുടങ്ങിയയുടെ നിർമാണത്തിലും സ്വർണത്തിന് ഉപയോഗമുണ്ട്.
വേൾഡ് ഗോൾഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഒരു സെൽഫോണിൽ 50 മില്ലി ഗ്രാം വരെ സ്വർണം ഉണ്ടാവും. ഇൻഫ്രാ റെഡ് രശ്മികളെയും മറ്റും പ്രതിരോധിക്കുന്നതിനാൽ ബഹിരാകാശ ഉപകരണങ്ങളിലും ഉപയോഗപ്പെടുത്തുന്നു. ചില മരുന്നുകളിലും മരുന്നു പരീക്ഷണങ്ങളിലും ആവശ്യമുണ്ട്.
നശിപ്പിക്കാനാകാത്തതും ഒന്നിനോടും പ്രതിപ്രവർത്തിക്കാത്തതും തുരുന്പെടുക്കാത്തതും ദ്രവിക്കാത്തതുമായ ഈ കുലീന ലോഹം നന്നായി വലിച്ചുനീട്ടാനും പരത്താനും കഴിയും. ഒരു ഗ്രാം സ്വർണം അടിച്ചുപരത്തിയാൽ ഒരു സ്ക്വയർ മീറ്റർ വലിപ്പത്തിൽ ഷീറ്റാക്കാം. 28 ഗ്രാം എട്ടു കിലോമീറ്റർ വലിച്ചു നീട്ടാം. ശരാശരി 70 കിലോ തൂക്കമുള്ള ഒരാളുടെ ശരീരത്തിൽ 0.2 മില്ലിഗ്രാം സ്വർണത്തിന്റെ അംശമുണ്ടാകും. സമുദ്രങ്ങളിൽ 20 മില്യണ്‍ ടണ്‍ സ്വർണം ലയിച്ചുകിടക്കുന്നുവെന്നതും കൗതുകം.
കാരറ്റും ഹാൾമാർക്കും
സ്വർണശുദ്ധിയുടെ തോതു പറയുന്നത് കാരറ്റിലാണ്. മറ്റു ലോഹങ്ങൾ ചേർക്കാത്തത് തനി തങ്കം. സ്വർണാഭരണങ്ങൾ ചെന്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളിലേതെങ്കിലും ചേർത്ത് നിർമിക്കപ്പെട്ടവയായിരിക്കും. സ്വർണം വളരെ മൃദുവാണ് എന്നതാണ് കാരണം. അതായത് 22 കാരറ്റ് സ്വർണം 20 ഭാഗം സ്വർണവും രണ്ടു ഭാഗം മറ്റു ലോഹവും ചേർന്നതായിരിക്കും.
പരസ്യങ്ങളിൽ ഏവർക്കും സുപരിചിതമാണ് 916 ഹാൾമാർക്ക് മുദ്ര. 916 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും സ്വർണത്തിന്റെ പരിശുദ്ധിതന്നെ. അതായത് ഒരു ഗ്രാം 916 സ്വർണത്തിൽ 91.6 ശതമാനം അഥവാ 916 മില്ലി ഗ്രാം തനി സ്വർണവും 8.4 ശതമാനം അഥവാ 84 മില്ലി ഗ്രാം മറ്റു ലോഹവും ചേർന്നതായിരിക്കും. ഇന്ത്യയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ബിഐഎസ് അംഗീകൃത ജൂവലറികളിൽ വിൽക്കുന്ന സ്വർണം അംഗീകൃത ലാബുകളിൽ പരിശോധിച്ചു മുദ്ര ചെയ്യപ്പെട്ടതായിരിക്കും.
ഹാൾമാർക്കു ചെയ്യപ്പെട്ട സ്വർണാഭരണങ്ങളിൽ ബിഐഎസ് ലോഗോ, പരിശുദ്ധി തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇന്ത്യയിൽ നാലു ലക്ഷം സ്വർണാഭരണ ശാലകളുള്ളതിൽ കുറച്ചു കടകളിൽ മാത്രമേ ഹാൾ മാർക്ഡ് സ്വർണം വിൽക്കുന്നുള്ളു. വിൽപന വർഷവും കുതിച്ചുകയറുകയും (2021ൽ 1067.72 ടണ്‍) ഉപഭോഗത്തിൽ രണ്ടാം സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന ഇന്ത്യയിൽ മാത്രമാണു ഹാൾ മാർക്കിംഗ് നിർബന്ധമാക്കിയിട്ടില്ലാത്തത്.
കോടാനുകോടി വർഷങ്ങൾക്കുമുൻപ് നശിച്ചുപോയ നക്ഷത്രങ്ങളുടെയും ഉൽക്കകളുടെയും അവശിഷ്ടങ്ങളിൽനിന്നാണ് സ്വർണം ഭൂമിയുടെ ഉള്ളറകളിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. 2.5 മില്യണ്‍ വർഷങ്ങൾക്കുമുൻപ് ഭൂമി തണുത്തുറഞ്ഞ് വിവിധ ധാതുക്കൾ ഖരാവസ്ഥയിലെത്തുകയും സ്വർണം തരിയായും രേഖകളായും കല്ലുകളിൽ പറ്റിപ്പിടിക്കുകയും ചെയ്തു.
പ്രധാനമായും ഗ്രീൻസ്റ്റോണ്‍ ബെൽറ്റ് എന്നറിയപ്പെടുന്ന ശിലകളുടെ അടരുകൾക്കുള്ളിലായാണു സ്വർണം കാണപ്പെടുക. ഭൗമോപരിതലത്തിൽനിന്ന് ഏതാനും കിലോമീറ്ററുകൾ ആഴത്തിലാവും ഇത്തരം ശിലകൾ കാണപ്പെടുക. ഈ സ്വർണത്തരികൾ മണ്ണൊലിപ്പ്, ഭൂകന്പം, അഗ്നിപർവതം തുടങ്ങിയവയിലൂടെ ഭൂമിയുടെ ഉപരിതലത്തിലെത്തി ഒഴുകി അരുവികളിലേക്കും നദികളിലേക്കും എത്തിച്ചേരുന്നു.
നിയന്ത്രണങ്ങൾ പരിമിതവും മൂല്യവില തുച്ഛവുമായിരുന്ന മുൻനൂറ്റാണ്ടുകളിൽ പാറകളിലും മണലുകളിലും നിന്ന് സ്വർണം അരിച്ച് സാധാരണമായി ശേഖരിക്കപ്പെട്ടു. ലളിതമായ പ്രക്രിയയാതിനാൽ ഏറെപ്പേർ ഇതിലൂടെ ഉപജീവനം കണ്ടെത്തിയിരുന്നു. ഇക്കാലത്ത് സ്വർണ ഖനികളിലൂടെയാണ് ആഗോള സ്വർണ ആവശ്യം നിറവേറ്റപ്പെടുന്നത്.
കിലോമീറ്ററുകൾ ആഴത്തിലുള്ള സ്വർണ സാന്നിധ്യം പര്യവേക്ഷണത്തിലൂടെ കണ്ടെത്തി വർഷങ്ങളുടെ ശ്രമകരമായ പ്രക്രിയയിലൂടെയാണ് ഉൽപാദനം ആരംഭിക്കുക. വന്പൻ നിക്ഷേപവും ഉന്നത സാങ്കേതിക വിദ്യകളും ഇതിനാവശ്യമാണ്. സ്വർണാംശമുള്ള പാറകൾ പുറത്തെത്തിച്ച് പ്രധാനമായും സയനൈഡുമായി കൂട്ടിക്കലർത്തിയാണ് ശുദ്ധീകരണ പ്രക്രിയ. സ്വർണസാന്നിധ്യമുള്ള ഒരു ടണ്‍ പാറപ്പൊടിയിൽനിന്ന് ശരാശരി എട്ട് ഗ്രാം സ്വർണം ലഭിക്കും.
ലോകത്തിൽ ഏറ്റവും അധികം സ്വർണം ഉത്പാദിപ്പിക്കുന്നത് ചൈന (370 ടണ്‍)യാണ്. ആഗോള ഉത്പാദത്തിന്റെ 11 ശതമാനത്തോളം വരും ഇത്. റഷ്യ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഖനനത്തിൽ മുൻനിരയിലുണ്ട്. ഉസ്ബക്കിസ്ഥാനിലെ മുറുന്താവൂ ഖനിയാണ് ഉത്പാദനത്തിൽ ഒന്നാമത്. 57 ടണ്ണോളം സ്വർണമാണ് അവിടത്തെ വാർഷിക ഉൽപാദനം. കാർലിൻ ട്രെൻഡ് (അമേരിക്ക), ഒളിന്പ്യാഡ് (റഷ്യ), പ്യൂബേല വിയേജോ (ഡൊമിനിക്കൻ റിപ്പബ്ലിക്), കാഡിയ ഈസ്റ്റ് (ഓസ്ട്രേലിയ) തുടങ്ങിയ ഖനികൾ മുൻനിരയിലുണ്ട്.
കാലം കൈയൊഴിഞ്ഞ കോലാർ ഖനി
കെ.ജി.എഫ.് കുട്ടികൾക്കുവരെ സുപരിചിതമായത് കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്സിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഹിറ്റ് സിനിമയുടെ പേരിലാണെങ്കിൽ കോലാറിന്റെ യഥാർഥ ചിത്രം ആരെയും അദ്ഭുതപ്പെടുത്തും.
ബംഗളൂരുവിൽനിന്ന് നൂറു കിലോമീറ്റർ കിഴക്കുമാറിയുള്ള ഈ പ്രദേശം ഇന്ത്യയെ അന്താരാഷ്ട്ര സ്വർണ ഖനന ഭൂപടത്തിൽ അടയാളപ്പെടുത്താൻ കാരണമായി. വിവിധ രാജവംശങ്ങളുടെ കാലം മുതൽ ഇവിടെ ഖനനമുണ്ടായിരുന്നു. 1880 ൽ ബ്രിട്ടനിലെ ജോണ്‍ ടെയ്ലർ ആൻഡ് കന്പനി ഖനനം ഏറ്റെടുത്തതോടെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ തുടങ്ങി. ലിറ്റിൽ ഇംഗ്ലണ്ട് എന്നറിയപ്പെട്ടിരുന്ന ഈ ടൗണ്‍ ഷിപ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ജോലിചെയ്തിരുന്നു. ലോകത്തിലാദ്യമായി വൈദ്യുതി ഉപയോഗിക്കപ്പെട്ട ഖനിയായിരുന്നു ഇത്. ഏറ്റവും നീളമുള്ള പ്രസരണ ലൈനായിരുന്നു ശിവസമുദ്രത്തിൽനിന്നു കോലാറിലേക്കുള്ളത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖനി മൈസൂർ ഗവണ്മെന്റ് ഏറ്റെടുക്കുകയും ടെയ്ലർ കന്പനിയെ കണ്‍സൾട്ടൻസിയായി നിലനിർത്തുകയും ചെയ്തു. ഏതാണ്ട് മൂന്നു കിലോമീറ്റർ ആഴമുള്ള കെജിഎഫിലെ ചാന്പ്യൻ റീവാണ് ഏറ്റവും ആഴത്തിലുള്ള ഖനികളിൽ രണ്ടാമത്. പിന്നീടു ഭാരത് ഗോൾഡ് മൈനിംഗ് കന്പനിയായി മാറി.
2001-ൽ ഖനനം ലാഭകരമല്ലാത്തതായി നിർത്തുന്പോൾ 800 ടണ്ണോളം സ്വർണം കോലാറിൽനിന്ന് ഖനനം ചെയ്തെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നു നഷ്ടപ്രതാപത്തിന്റെ ഓർമകൾ പേറുന്ന ഈ ടൗണ്‍ഷിപ്പിലെ ഏറെ താമസക്കാരും ഉപജീവനത്തിനായി ബംഗളുരുവിലേക്കു കുടിയേറി. കോലാറിൽ 12,000 ഏക്കർ വിസ്തൃതിയിൽ ഒരു വൃക്ഷവും വളരാത്ത വിധം ഖനനഭൂമിയാണ് അവശേഷിക്കുന്നത്.
കെ.ജി.എഫിന്റെ ചിത്രീകരണത്തിനുശേഷം ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറുന്നുവെന്നത് ഇവിടെ അവശേഷിക്കുന്നവർ പ്രതീക്ഷയോടെയാണു കാണുന്നത്.
കർണാടകയിൽതന്നെ പ്രവർത്തിച്ചിരുന്ന ഷിമോഗ ഗോൾഡ് മൈൻസ്, ഗതക് ഗോൾഡ് മൈൻസ് തുടങ്ങിയവയും അടച്ചുപൂട്ടി. എന്നാൽ റായ്പൂരിലുള്ള ഹട്ടി ഗോൾഡ് മൈൻസിൽ ഇപ്പോഴും പ്രവർത്തനമുണ്ട്.
സ്വർണം ഖനനം ചെയ്യുന്നതിൽ ഇന്ത്യയ്ക്കിപ്പോൾ പതിനൊന്നാം സ്ഥാനമാണുളളത്. അതേ സമയം 1.6 ടണ്‍ സ്വർണം മാത്രമാണ് ഇന്ത്യയുടെ ഉത്പാദനം.
സൂര്യന്റെ വിയർപ്പെന്നും ദൈവത്തിന്റെ ശ്വാസമെന്നും സംസ്കാരങ്ങൾ വിശേഷിപ്പിച്ച ലോഹമാണിത്. പൗരാണിക സാമ്രാജ്യങ്ങളുടെ വിധിയും കരുത്തും കരുതലും ദുർവിധിയുമൊക്കെ നിർണയിക്കുകയും മാനവരാശിക്ക് പ്രൗഢി പകരുകയും ചെയ്ത സ്വർണവിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. പീറ്റർ ബെൻസ്റ്റിൻ സ്വർണവിശേഷങ്ങളെക്കുറിച്ചെഴുതിയ പുസ്തകത്തിൽ പരാമർശിക്കുന്നതുപോലെ ’ഇത്രമേൽ ഉപയോഗമുള്ള, എന്നാൽ, ഇത്ര ഉപയോഗരഹിതമായ മറ്റൊരു വസ്തു ഉണ്ടാവില്ല’ എന്ന പ്രസ്താവന എത്രയോ ചിന്തോദ്ദീപകമാണ്.
ഷീജാ സാബു