ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്നു ആഹ്ലാദപ്പെരുമഴയായി മാറിയിരിക്കുന്ന തൃശൂർ പൂരം ഉണ്ടാകുമായിരുന്നില്ല. ചരിത്രത്തിന്റെ നടവഴികൾ താണ്ടി പൂരത്തിന്റെ പഴമ ചികയുന്പോൾ ചെന്നെത്തുന്നത് ശക്തൻ തന്പുരാന്റെ മുന്നിലാണ്. ഒന്നിനെയും കൂസാക്കാത്ത, സൂര്യനു താഴെയുള്ള ഒന്നിനെയും പേടിയില്ലാത്ത ശക്തൻ തന്പുരാനെന്ന ഭരണാധികാരിക്കു മുന്നിൽ.
ശക്തൻ തന്പുരാന്റെ കാലത്ത് മലയാളനാട്ടിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തമായിരുന്നത്. മുപ്പത്തിമുക്കോടി ദേവതകളും ഉപദേവതകളും എത്തുന്ന ദേവസംഗമമായ ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് ഘോഷയാത്രകൾ എത്തുമായിരുന്നു. തൃശൂരിലെ തിരുവന്പാടി, പാറമേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടുപുഴ പൂരത്തിന് സംഘങ്ങൾ പോകുക പതിവായിരുന്നു. 1796ലെ ആറാട്ടുപുഴ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും മൂലം പാറമേക്കാവ്, തിരുവന്പാടി, ചെന്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. അത്രവലിയ മഹാമാരിയായിരുന്നു പെയ്തലച്ചത്.
തോരാമഴമൂലം പൂരത്തിന് എത്താൻ സാധിക്കാതിരുന്ന ക്ഷേത്രങ്ങൾക്കും കരക്കാർക്കും ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. തന്റെ തട്ടകത്തിലെ ക്ഷേത്രങ്ങൾക്കും ഭക്തർക്കും ഭ്രഷ്ട് കൽപ്പിച്ചതറിഞ്ഞ് കോപിഷ്ടനായ ശക്തൻ തന്പുരാൻ ഉഗ്ര തീരുമാനമെടുത്തു. നമ്മൾ തൃശൂർകാരും സ്വന്തമായി പൂരം നടത്തും. ആ രാജകൽപനയുടെ ഫലമാണ് 36 മണിക്കൂർ നീളുന്ന വിസ്മയക്കാഴ്ചയാ യ തൃശൂർ മഹാപൂരമായി വളർന്നത്. വടക്കുംനാഥനെ സാക്ഷിയാക്കി പൂരം നാളിൽ 1796 മെയ് മാസത്തിൽ (971 മേടം) തൃശൂർ പൂരം ആരംഭിച്ചുവെന്നാണ് പറയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികൾ തിരുവന്പാടിയും പാറമേക്കാവുമാണ്. രണ്ടും തൃശൂർ നഗരമധ്യത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. ഇവയ്ക്കുപുറമേ എട്ടു ഘടക ക്ഷേത്രങ്ങൾകൂടി പൂരങ്ങളുമായി എത്തുന്നതോടെ തൃശൂർ പൂരം ജനസാഗരമായി മാറും. ചെന്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, പനമുക്കന്പിള്ളി ധർമ്മശാസ്താ ക്ഷേത്രം എന്നിവടങ്ങളിലെ ദേവീദേവൻമാരാണ് പൂരത്തിൽ പങ്കെടുക്കുന്ന ഘടക ക്ഷേത്രങ്ങൾ.
തിരുവന്പാടിയുടെ പ്രശസ്തമായ മഠത്തിൽ വരവ്, അതിന്റെ പഞ്ചവാദ്യം, കത്തുന്ന മേടവെയിൽ സൂര്യനെ സാക്ഷിയാക്കി പാറമേക്കാവിന്റെ പൂരം പുറപ്പാട്, വടക്കുംനാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിച്ചുവട്ടിൽ മേള നിലാവ് പൊഴിച്ച് മേള ഗോപുരം തീർക്കുന്ന ഇലഞ്ഞിത്തറമേളം, ഡിവൈൻ ഡർബാർ എന്ന വിശേഷണമുള്ളതും ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചയായി യുനെസ്കോ വിശേഷിപ്പിച്ചതുമായ തെക്കോട്ടിറക്കവും കുടമാറ്റവും ആകാശത്ത് കരിമരുന്നിന്റെ ഇന്ദ്രജാലം വാരിവിതറി തേക്കിൻകാടിന്റെ ആകാശം തിരുവന്പാടിയും പാറമേക്കാവും പങ്കിട്ടെടുക്കുന്ന വെടിക്കെട്ടും ദിഗന്തങ്ങൾ നടുങ്ങുന്ന കൂട്ടപ്പൊരിച്ചിലും പിറ്റേന്ന് വടക്കുംനാഥനെ സാക്ഷിയാക്കി ഇനി അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞു തിരുവന്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലി പിരിയുന്ന കണ്ണീരണിയിക്കുന്ന കാഴ്ചയും ചേരുന്പോഴാണ് പൂരം പെയ്തിറങ്ങുന്നത്.
ഋഷി