കിഴങ്ങുവിളകളിൽ കേരളത്തിന്റെ ജീൻബാങ്കാണ് മാനന്തവാടി വള്ളിയൂർക്കാവ് ഇല്ലത്തുവയൽ ഷാജി ജോസഫ്. ഇരുനൂറ് വ്യത്യസ്ത ഇനം കിഴങ്ങുവർഗങ്ങൾ സ്വന്തമായി നട്ടുപരിപാലിക്കുന്ന കർഷകൻ. കബനി പുഴയോരത്ത് സ്വന്തമായി രണ്ടര ഏക്കറിലും പാട്ടത്തിനെടുത്ത പത്ത് ഏക്കറിലും കൃഷി ചെയ്യുക മാത്രമല്ല വിത്തുകൾ കേരളത്തിലും പുറത്തും വിറ്റഴിച്ച് ജൈവവൈവിധ്യം ഈ കാർഷികപ്രതിഭ സംരക്ഷിക്കുകയും ചെയ്യുന്നു.
കേദാരം എന്നു പേരുള്ള കൃഷിയിടത്തിലെ നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മൂന്നുദേശീയ ബഹുമതികൾ ഉൾപ്പെടെ 85 പുരസ്കാരങ്ങളാണ് ഷാജിക്കു സ്വന്തമായത്. 2014ൽ കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സേവിയർ അവാർഡ്, 2018ലും 2021ലും ഇന്ത്യൻ ബയോ ഡൈവേഴ്സിറ്റി ബോർഡ് പുരസ്കാരം തുടങ്ങിയ ബഹുമതികൾ. നേട്ടങ്ങൾക്കു നടുവിലും ഷാജി പുതിയ വിത്തിനങ്ങൾ തേടുന്നു, കൃഷി തുടരുന്നു, പങ്കുവയ്ക്കുന്നു. വനവാസികളുടെയും പഴമക്കാരുടെയും കാട്ടുകിഴങ്ങിനങ്ങളായ നുറോകിഴങ്ങ്, അരി കിഴങ്ങ്, നാരോകിഴങ്ങ്, പുല്ലെത്തികിഴങ്ങ് തുടങ്ങിയവ കേദാരത്തിലുണ്ട്. പാൽചേന്പ്, താമര ക്കണ്ണൻ, ചെറുചേന്പ്, കുഴിനിറയൻ, കരീ ചേന്പ്, മക്കളെ പോറ്റി എന്നിങ്ങനെ ചേന്പിനങ്ങൾ. നാടൻ ചേന, നെയ്യ് ചേന, കാട്ടുചേന, ചെറുകിഴങ്ങ്, നനകിഴങ്ങ് എന്നിവയും വിവിധയിനം മധുരക്കിഴങ്ങുകളും ഇവിടത്തെ കാഴ്ചകളാണ്. കപ്പയിനങ്ങളും 40 വ്യത്യസ്തയിനം മഞ്ഞളും 30 ഇനം ഇഞ്ചിയും പലയിനം കൂവയും ഉൾപ്പെട്ട ജനിതക ശേഖരം. കാലം കൈമോശം വരുത്തിയ ഒട്ടേറെ നാടൻ വിത്തിനങ്ങൾ ഇദ്ദേഹം സംരക്ഷിക്കുന്നുവെന്നതും പുതുമ.
സങ്കര ഇനങ്ങളും വിദേശ ഇനങ്ങളും വന്നതോടെ കൈമോശം വന്ന പഴമയുടെ രുചിയിനങ്ങൾ ഈ കരുതൽ കൃഷിയിടത്തിലുണ്ട്. ഓരോ വർഷത്തെയും വിളവെടുപ്പും നടീലും പരിചരണവും കാണാനും വിത്തുകൾ വാങ്ങാനും കേദാരത്തിൽ ഏറെപ്പേരെത്തുന്നു. നാടൻ നെൽവിത്തുകൾ, പച്ചക്കറികൾ, ഒൗഷധച്ചെടികൾ, പശു, ആട്, കോഴി, തേനീച്ച, മത്സ്യകൃഷി, പക്ഷികൾ തുടങ്ങിയവയുൾപ്പെട്ട കൃഷിയിടം. രാസവളം അംശംപോലും ചേരാതെ ജൈവസന്പുഷ്ടമായ മണ്ണ് കൈവിരലിൽ ഇളക്കിയാൽ മണ്ണിരകളുടെ സാന്നിധ്യം. മണ്ണിരകളാണ് വിളകളുടെ ജീവവായുവും നിലനിൽപ്പും.
പ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമല്ല രോഗങ്ങളെ ശമിപ്പിക്കാനും മെച്ചമാണ് കിഴങ്ങിനങ്ങൾ. ശ്വാസതടസ ചികിത്സയ്ക്കായി വനവാസികൾ ഉപയോഗിക്കുന്ന കോതക്കിഴങ്ങും, ഗോത്രവാസികൾ വറുതി മാസങ്ങളിലേക്ക് ശേഖരിച്ചുവയ്ക്കുന്ന നോപ്പൻ കിഴങ്ങും കേദാരത്തിലുണ്ട്. ഒരു ഹെക്ടറിൽ അയ്യായിരം കിലോ നെല്ല് വിളയിക്കുന്പോൾ അത്രയും സ്ഥലത്തു മുപ്പതിനായിരം കിലോ കിഴങ്ങ് വിളയിക്കാമെന്നതാണ് ഷാജിയുടെ അനുഭവം.
ക്വന്റൽ കാച്ചിൽ, നീണ്ടിക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, നീലക്കാച്ചിൽ, ചോരക്കാച്ചിൽ, കരിക്കാച്ചിൽ, കുറ്റിക്കാച്ചിൽ, തൂങ്ങൻ കാച്ചിൽ, ഗന്ധകശാല കാച്ചിൽ, ഇഞ്ചിക്കാച്ചിൽ, ഉണ്ടക്കാച്ചിൽ, മൊരട്ട് കാച്ചിൽ, വെള്ളക്കാച്ചിൽ, മാട്ട് കാച്ചിൽ, കടുവാക്കൈയൻ, പരിശക്കോടൻ തുടങ്ങി രുചിയിലും വലിപ്പത്തിലും ആകൃതിയിലും ഗുണത്തിലും വ്യത്യസ്തമായ ഇനങ്ങൾ. വനവാസികൾ ഭക്ഷിക്കുന്നതും വനങ്ങളിൽനിന്ന് ശേഖരിച്ചിരുന്നതുമായ അരിക്കിഴങ്ങ്, പുല്ലത്തിക്കിഴങ്ങ് എന്നിവ അപൂർവമായി കാണാവുന്ന ഇടമാണ് ഷാജിയുടെ കൃഷിയിടം.
പല്ലുകളുടെയും എല്ലുകളുടെയും ബലത്തിന് ഒൗഷധമായാണ് വനവാസികൾ അരിക്കിഴങ്ങ് ഉപയോഗിക്കുന്നത്. അടപ്പൊതിയൻ കിഴങ്ങും അപൂർവ ഇനമാണ്. ച്യവനപ്രാശത്തിൽ ഉപയോഗിക്കുന്ന ചെങ്ങഴനീർ കിഴങ്ങാണ് മറ്റൊരു അപൂർവ്വ ഇനം. നീലക്കൂവ, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന വിയറ്റ്നാം പാവൽ, എരിവ് കൂടിയ ഇനം മാലി കാന്താരി മുളക്, മുല്ലമൊട്ട് കാന്താരി, കച്ചോലം, സുഗന്ധ ഇഞ്ചി, മാങ്ങാ ഇഞ്ചി തുടങ്ങിയവയുടെ വിളവും വിത്തും കേദാരത്തിലുണ്ട്.
ശ്രീവർധിനി, പ്രഷർചീര, ശ്രീനന്ദിനി, ശ്രീകനക, കടന്പയ്ക്കൻ എന്നീ ഇനം മധുരക്കിഴങ്ങുകൾ. നാടൻ കൂർക്ക, ശ്രീധര എന്നീ കൂർക്ക ഇനങ്ങൾ ഇളവിളയായി കൃഷിചെയ്യുന്നു. കാട്ടുചേന, നാടൻചേന, നെയ്ചേന തുടങ്ങിയ ഇനങ്ങൾക്കു പുറമെ നീലക്കൂവ, വെള്ളക്കൂവ തുടങ്ങിയവയും നല്ല വിളവു തരുന്നു. കാട്ടുമഞ്ഞൾ, നാടൻ മഞ്ഞൾ, കസ്തൂരി മഞ്ഞൾ വിത്തുകൾക്ക് ആവശ്യക്കാരേറെയുണ്ട്.
ചേന്പിനങ്ങളിൽ ചൊറിയൻ ചേന്പ്, വെട്ട് ചേന്പ്, കുഴിനിറയൻ ചേന്പ്, വെളിയൻ ചേന്പ്, കുടവാഴ ചേന്പ് തുടങ്ങിയവയുണ്ട്. കരിങ്കോഴികളെയും നാടൻ കോഴികളെയും വളർത്തുന്നു. ജൈവസമൃദ്ധി പോഷിപ്പിക്കാൻ കോഴിക്കാഷ്ഠം നല്ല വളവുമാണ്. തോട്ടത്തിൽതന്നെ ചെറുതേൻ, വൻതേൻ തേനീച്ച വളർത്തലുമുണ്ട്. തേനീച്ചകൾ തോട്ടത്തിൽ സജീവമായതിനാൽ പരാഗണം സുഗമമായി നടക്കുകയും ചെയ്യും. ഗന്ധകശാല, ജീരകശാല, കുള്ളൻ തൊണ്ടി, പാൽതൊണ്ടി തുടങ്ങിയ തനതു നെല്ലിനങ്ങൾ പാടത്തുണ്ട്. ഒരു മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന അന്നൂരി എന്ന അപൂർവ ഇനം നെല്ലും ശേഖരത്തിലുണ്ട്.
കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന നെൽവിത്തുകളെ ഷാജി തിരികെകൊണ്ടുവരികയാണ്. സമൃദ്ധിയുടെയും വൈവിധ്യങ്ങളുടെയും കൃഷിയിടം കാണുന്നതിനും പഠിക്കുന്നതിനും വിത്തുകൾ ശേഖരിക്കുന്നതിനും കൃഷിശാസ്ത്രജ്ഞരും കർഷകരും വിദ്യാർഥികളും ഉൾപ്പെടെ ഏറെപ്പേർ കേദാരം സന്ദർശിക്കുന്നു. ഇവരോടൊക്കെ ഷാജി ജോസഫ് കൃഷിയനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ഭാര്യ ജിജിയും സദാ കൃഷിയിടത്തിലുണ്ട്. മക്കൾ ഇമ്മാനുവലും ആൻമരിയയും കൃഷിയിൽ തൽപരരാണ്.
അജിത് മാത്യു