ഹിന്ദി ചലച്ചിത്രഗാന മേഖലയ്ക്ക് പുതുരൂപം നിർമിച്ചവരിൽ പ്രധാനികളാണ് സംഗീത സംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാൽ ദ്വയം. തൊട്ടതെല്ലാം പൊന്നാക്കിയവരെന്ന വിശേഷണം പോലും അധികമാവില്ല. ലക്ഷ്മികാന്തിന്റെ വിയോഗത്തിനും കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കും ശേഷം യുഎസ്-കാനഡ പര്യടനത്തിന് ഒരുങ്ങുകയാണ് പ്യാരേലാൽ...
അധികകാലമായിട്ടില്ല, ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി സംഗീതപരിപാടിയാണ് വേദി. വന്ദ്യവയോധികനായൊരാൾ വയലിൻകൊണ്ട് അതിമനോഹരമായൊരു പ്രണയകഥ പറയുകയാണ്. അദ്ദേഹം വയലിൻ വായിച്ചുതീർന്നതും ആ പരിപാടിയിലെ മത്സരാർഥികളും വിധികർത്താക്കളും കാണികളുമടക്കം എല്ലാവരും കണ്ണീരണിഞ്ഞ് എഴുന്നേറ്റുനിന്നു.
കരച്ചിലും വികാരപ്രകടനങ്ങളും റിയാലിറ്റി ഷോകളിലെ സ്ക്രിപ്റ്റെഴുതിയ അഭിനയമാണെന്ന് തള്ളിക്കളയാം. പക്ഷേ, ചാനൽ കണ്ടുകൊണ്ടിരുന്ന പതിനായിരക്കണക്കിനുപേർ തേങ്ങിത്തളർന്നതോ!.. അവരുടെ കണ്ണുകളിൽനിന്ന് നീർമുത്തുകൾ അടർന്നതോ!!... അതാണ് പ്യാരേലാൽ എന്ന മാന്ത്രികസംഗീതകാരൻ ഹൃദയങ്ങളിൽ ചാർത്തുന്ന കൈയൊപ്പ്.
പാട്ടൊഴുകിയ പതിറ്റാണ്ടുകൾ
നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, ലക്ഷ്മികാന്ത്-പ്യാരേലാൽ ദ്വയത്തിന്റെ പേരുതന്നെ സംഗീതാത്മകമാണ്. ഹിന്ദി സിനിമാഗാനങ്ങളും ലൈവ് പ്രോഗ്രാമുകളും വഴി പതിറ്റാണ്ടുകൾ സംഗീതപ്രേമികളെ പുളകംകൊള്ളിച്ച കൂട്ട്. 35 വർഷം, എഴുനൂറോളം സിനിമകളിലെ സുന്ദരഗീതങ്ങൾ. 23 വർഷം മുന്പ് ലക്ഷ്മികാന്ത് ഈ ലോകത്തോടു വിടപറഞ്ഞതോടെ പ്യാരേലാൽ രാംപ്രസാദ് ശർമ ഒറ്റയ്ക്കായി. തന്റെ സംഗീതംകൊണ്ട് വിസ്മയങ്ങളുണ്ടാക്കുന്നത് അദ്ദേഹം തുടർന്നിരുന്നു.
വിഖ്യാത ട്രംപെറ്ററായിരുന്ന ബാബാജി എന്ന പണ്ഡിറ്റ് രാംപ്രസാദ് ശർമയുടെ മകനാണ് പ്യാരേലാൽ. വയലിനുവേണ്ടിയുള്ള ബാല്യമായിരുന്നു പ്യാരേലാലിന്റേത്. എട്ടാം വയസിൽ വയലിൻ പഠിച്ചുതുടങ്ങിയ അദ്ദേഹം ദിവസം എട്ടുമുതൽ 12 മണിക്കൂർ വരെ പരിശീലനം നടത്തി എന്നറിയുന്പോൾ ആ സമർപ്പണം വ്യക്തമാണല്ലോ.
പ്രശസ്ത ഗോവൻ സംഗീതകാരൻ ആന്തണി ഗൊണ്സാൽവസിനു കീഴിൽ അഭ്യസിക്കാൻ പ്യാരേലാലിനു ഭാഗ്യമുണ്ടായി. (അദ്ദേഹത്തിനുള്ള ആദരമായി മൈ നെയിം ഇസ് ആന്തണി ഗൊൽസാൽവസ് എന്ന പാട്ട് പിൽക്കാലത്ത് ലക്ഷ്മി-പ്യാരേ ദ്വയം ഒരുക്കി). പ്യാരേലാലിനു 12 വയസുള്ളപ്പോൾ മുതൽ കുടുംബം സാന്പത്തിക പരാധീനതകളിൽ ഉഴറിത്തുടങ്ങി. സ്റ്റുഡിയോകളിൽ വയലിൻ വായിക്കാൻ അക്കാലംമുതൽതന്നെ പോയിത്തുടങ്ങുകയും ചെയ്തു.
ചെറുപ്പത്തിൽ പിതാവു മരിക്കുകയും കുടുംബം സാന്പത്തിക ബുദ്ധിമുട്ടിലാവുകയും ചെയ്തത് ലക്ഷ്മികാന്തിനെയും സംഗീതരംഗത്ത് എത്തിച്ചു. മാൻഡലിനായിരുന്നു അദ്ദേഹത്തിന്റെ ഉപകരണം. ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമ അരങ്ങേറ്റം. ലതാ മങ്കേഷ്കറുടെ സംഗീത പരിപാടിക്ക് മാൻഡലിൻ വായിക്കുന്പോൾ ലക്ഷ്മികാന്തിനു പത്തുവയസ്.
ആ പ്രകടനം ലതയ്ക്ക് അത്യന്തം ഇഷ്ടമാവുകയും ചെയ്തു. മങ്കേഷ്കർ കുടുംബം നടത്തിയിരുന്ന സംഗീത അക്കാദമി സുരീൽ കലാ കേന്ദ്രയിൽവച്ചാണ് ലക്ഷ്മികാന്തും പ്യാരേലാലും കണ്ടുമുട്ടിയത്. പെട്ടെന്നു കൂട്ടുകാരായി രണ്ടുപേരും. ഇരുവരുടെയും വീടുകളുടെ അവസ്ഥ അറിയാമായിരുന്ന ലത അവസരങ്ങൾക്കായി അവരെ വിഖ്യാത സംഗീതകാരന്മാരായ നൗഷാദ്, എസ്.ഡി. ബർമൻ, സി. രാമചന്ദ്ര തുടങ്ങിയവരോടു ശിപാർശ ചെയ്തു.
കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ജീവിതങ്ങൾ പിന്നീടു സൃഷ്ടിച്ചത് സുവർണചരിത്രമാണ്. സ്വയം സംസാരിക്കുന്ന ഈണങ്ങളും നേട്ടങ്ങളും.. മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, ലതാ മങ്കേഷ്കർ എന്നിവരെ ഒരുമിച്ച് ഒരു പാട്ടിൽ (ഹംകോ തുംസേ ഹോ ഗയ് പ്യാർ ക്യാ കരേ- അമർ അക്ബർ ആന്തണി) കൊണ്ടുവരാൻ പോലും അവർക്കു കഴിഞ്ഞു.
ലക്ഷ്മികാന്തിന്റെ വിയോഗശേഷം ഏതാനും സംഗീതസംരംഭങ്ങൾ പ്യാരേലാലിന്റേതായി വന്നിരുന്നു. അവയിലെല്ലാം സംഗീതസംവിധായകന്റെ പേര് ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നു നൽകാൻ അദ്ദേഹം മറന്നില്ല. കൂടുതലും മ്യൂസിക് അറേഞ്ചർ എന്ന നിലയിലായിരുന്നു സമീപകാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം.
ദിവസം മുഴുവൻ സംഗീതം!
വേണമെങ്കിൽ എനിക്ക് ഒരു ദിവസം മുഴുവനും സംഗീതത്തെക്കുറിച്ചു സംസാരിക്കാനാവും- ഒരിക്കൽ പ്യാരേലാൽ പറഞ്ഞു. തീർത്തും യാഥാർഥ്യം! തുടക്കംമുതൽ ഈ നിമിഷംവരെ ശ്വസിക്കുന്ന സംഗീതം. കാലം മാറിയതിനനുസരിച്ച് ഹിന്ദി സിനിമാപ്പാട്ടുകളുടെ സ്വഭാവം മാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം ഇങ്ങനെ:
സംഗീതം ഒരിക്കലും ചീത്തയല്ല. ഇന്നത്തെ സംഗീതം മോശമാണെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങളുടെ ചിന്താഗതി തെറ്റാണ്. ഒരു പ്രത്യേക തരം സംഗീതം നിങ്ങൾക്ക് ഇഷ്ടമാകുന്നില്ലായിരിക്കും. അതിലെന്താണ് തെറ്റ്! സംഗീതം സുന്ദരമാണ്, നമ്മുടെ ബന്ധങ്ങളെപ്പോലെ. ചില സമയത്ത് ചില സുഹൃത്തുക്കൾ നമുക്കൊപ്പം നിൽക്കില്ല, ചിലപ്പോൾ നിങ്ങൾ മാതാപിതാക്കളുമായി കലഹിച്ചെന്നിരിക്കും. ഇതൊന്നും ബന്ധങ്ങൾ മോശമാണെന്ന് അർഥമാക്കുന്നില്ല.
സൂക്ഷ്മതയാണ് പ്യാരേലാലിന്റെ ഏറ്റവും വലിയ സവിശേഷതയെന്നു തോന്നും, പ്രത്യേകിച്ച് സംഗീതോപകരണങ്ങളുടെ കാര്യത്തിൽ. അദ്ദേഹം പറയുന്നു: എനിക്ക് എല്ലാം ഇഷ്ടമാണ്. ഒരു കീബോർഡ് എല്ലാത്തരം സംഗീതോപകരണങ്ങളുടെയും ശബ്ദം തരും. എന്നാൽ ചിലർ അത് കൃത്യമായി വായിക്കാത്തത് നമ്മളെ സങ്കടപ്പെടുത്തും. ഒരു ഫ്ളൂട്ട് എന്ന പോലെ ട്രംപെറ്റോ, ഒബോ പോലെ വയലിനോ വായിക്കാൻ പറ്റില്ല. ഓരോ ഉപകരണത്തിനും അതതിന്റേതായ കൃത്യമായ ടെക്നിക് ഉപയോഗപ്പെടുത്തണം.
ഈ കൃത്യത പാലിക്കുന്നതിനാൽ തന്നെയാകണം പ്യാരേലാലിന്റെ വയലിൻ നമ്മളോടു ഹൃദയപൂർവം സംസാരിക്കുന്നത്.
തിരിച്ചുവരവിന്റെ ദിവസം
മഹാമാരിയുടെ കാലത്ത് ഒരു സന്തോഷവാർത്തയുണ്ട്. കാൽ നൂറ്റാണ്ടിനുശേഷം, 81 കാരനായ പ്യാരേലാൽ അമേരിക്കയിൽ ലൈവ് വേദിയിലെത്തുന്നു. ലോക്ഡൗണുകളിൽ അമർന്നുകിടന്ന ഹൃദയങ്ങളുടെ പൂട്ടുകൾ തകർക്കുന്നതാവും അദ്ദേഹത്തിന്റെ സാന്നിധ്യമെന്നുറപ്പ്.
ലോകത്തെല്ലായിടത്തും ഞാൻ സംഗീതയാത്രകൾ നടത്തി. 25 വർഷങ്ങൾക്കുശേഷം ഒന്നാന്തരം സംഗീതകാരന്മാർക്കൊപ്പം അമേരിക്കയിൽ പരിപാടി അവതരിപ്പിക്കുന്നു എന്നത് എനിക്ക് ഗൃഹാതുരത സമ്മാനിക്കുന്നുണ്ട്. ലക്ഷ്മിജിയുടെ അസാന്നിധ്യം എന്നെ സങ്കടപ്പെടുത്തുന്നില്ല. അദ്ദേഹം ഇന്നും എന്നും എനിക്കൊപ്പം ഉണ്ടെന്നാണ് എന്റെ തോന്നൽ. പ്രയാസങ്ങളുടെ കാലത്ത് നമ്മെ ആശ്വസിപ്പിക്കാനും ഒരുമിപ്പിക്കാനും കഴിയുന്നത് സംഗീതത്തിനു മാത്രമാണ്. ഓർമകളുടെ ഒരു ഘോഷയാത്രയായിരിക്കും ഈ പരിപാടി- അദ്ദേഹം പറയുന്നു.
അടുത്തവർഷം മേയ്, ജൂണ് മാസങ്ങളിലായി അമേരിക്കയിലെയും കാനഡയിലെയും ആറു നഗരങ്ങളിൽ ഈ സംഗീത പരിപാടി അരങ്ങേറും. അമിത് കുമാർ, കവിത കൃഷ്ണമൂർത്തി, സുദേഷ് ഭോസ്ലേ, സാധനാ സർഗം തുടങ്ങിയ മുൻനിര ഗായകരും പ്യാരേലാലിന്റെ സംഘത്തിലുണ്ടാകും.
ഹരിപ്രസാദ്