എപ്പോഴെല്ലാം വസന്തം വിരിഞ്ഞുവോ.. എപ്പോഴെല്ലാം പൂക്കൾ പുഞ്ചിരിച്ചുവോ.. എനിക്ക് നിന്നെ ഓർമവന്നു...
രോഗഭയങ്ങൾക്കും പരാധീനതകൾക്കും മുകളിൽ നാലഞ്ചിതൾ പൂവിട്ടലങ്കരിച്ച് ചിരിച്ചുകാട്ടിയാണ് കേരളം ഇക്കൊല്ലവും ഓണത്തോടു കൂട്ടുകൂടുന്നത്. ദുരിതം മറക്കാനുള്ള രണ്ടുവഴികളാണ് ആഘോഷവും സ്നേഹവുമെന്ന് ജീവിതം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതുരണ്ടിനും പാട്ടിന്റെ ചുമലിൽ കൈയിട്ടും നടക്കാം.
ഒരു പൂക്കളത്തിനരികിലിരുന്ന് ഓർമകളിലൂടെ പിന്നിലേക്കു നടന്നാൽ ആരെങ്കിലുമൊക്കെ മനസിൽ ചിരിതൂകും, വിടർന്ന പൂപോലെ! അങ്ങനെയാണ് അകലെനിന്നും ജബ് ജബ് ബഹാർ ആയേ (ആനന്ദ് ബക്ഷി, ലക്ഷ്മികാന്ത്-പ്യാരേലാൽ, മുഹമ്മദ് റഫി, ചിത്രം: തഖ്ദീർ) എന്ന പാട്ട് ഒഴുകിവന്നത്. വസന്തവും പൂക്കളും നിന്നെ ഓർമിപ്പിച്ചുവെന്ന് തുടക്കത്തിൽ കണ്ട വരികൾ ആ പാട്ടിന്റെ പരിഭാഷയാണ്. ചില പൂമണങ്ങൾ അങ്ങനെയത്രേ- കൊത്തിവച്ച ശില്പംപോലെ, ഉള്ളിൽനിന്നിറങ്ങിപ്പോകില്ല!
ഹൃദയമായി അയച്ചതൊന്ന്..
ഫൂൽ തുമേ ഭേജാ ഹേ ഖത് മേ.., ഫൂൽ നഹീ മേരാ ദിൽ ഹേ...
മുകേഷിന്റെയും ലതാ മങ്കേഷ്കറിന്റെയും ശബ്ദത്തിൽ ഈ പാട്ടുകേൾക്കുന്പോൾ ഒരു കത്തിനൊപ്പം പ്രിയപ്പെട്ടവർക്കയച്ച പൂവിനെ ഓർമവരും. ഉണങ്ങിമടങ്ങി മണംചോർന്ന് കത്തുകിട്ടുന്പോഴും ഈ ഇതളുകൾക്കൊരു തുടിപ്പുണ്ടാകും. ഇന്ദീവറിന്റെ വരികളിൽ കല്യാണ്ജി-ആനന്ദ്ജി ദ്വയം ആ ഹൃദയമിടിപ്പു കൂട്ടിയിണക്കിയിട്ടുണ്ട്.
താഴന്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരിയെപ്പോലും തട്ടിവിളിച്ചുണർത്തുമല്ലോ അങ്ങനെയൊരു കത്ത്! പാട്ടിനെ സുഗന്ധമുള്ളതാക്കാൻ വയലാർ എവിടെനിന്നു കൊണ്ടുവന്നിരിക്കും ഈ താഴന്പൂ! മണമൊട്ടും ചോരാതെ ദേവരാജൻ മാസ്റ്റർ ആ വരികൾക്ക് ഈണവുമൊരുക്കി. അടിമകൾ എന്ന ചിത്രത്തിൽ എ.എം. രാജ പാടിയ ആ പാട്ട് ആരാണ് ഓർമിക്കാത്തത്...
സൗരഭ്യം അരികിലുണ്ടായിട്ടും ഉറക്കംവിടാതെയും മയങ്ങിയും കഴിഞ്ഞവരുണ്ട്. പാരിജാതം തിരുമിഴി തുറന്നു, പവിഴമുന്തിരി പൂത്തുവിടർന്നു.. നീലോല്പലമിഴി നിലോല്പലമിഴി നീമാത്രമെന്തിനുറങ്ങിയെന്ന് എത്തുംപിടിയും കിട്ടാതെ നിൽക്കുകയാണ് കാമുകൻ. വയലാറിന്റെ വരികൾക്ക് ഹരികാംബോജിയുടെ സൗന്ദര്യം നൽകി ഈണമിട്ടത് ദേവരാജൻ മാസ്റ്റർ. തോക്കുകൾ കഥപറയുന്നു എന്ന ചിത്രത്തിലെ ഈ പാട്ട് യേശുദാസിന്റെ ശബ്ദത്തിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണിനെ എഴുതിയൊരുക്കിയത് രാധ എന്ന പെണ്കുട്ടി എന്ന ചിത്രത്തിനുവേണ്ടി ദേവദാസ് ആണ്. ശ്യാമിന്റെ ഈണവും പി. ജയചന്ദ്രന്റെ ശബ്ദവും. ആഹാ! കാട്ടുമൈന എന്ന ചിത്രത്തിനായി തിരുനയിനാർ കുറിച്ചി മാധവൻ നായരും കാട്ടുകുറിഞ്ഞിയെ പാട്ടിൽ വിടർത്തിയിട്ടുണ്ട് (സംഗീതം ബ്രദർ ലക്ഷ്മണ്, ഗായിക പി. സുശീല). കരളിൽ നിറയെ തേനുണ്ടോ എന്നാണ് കാട്ടുകുറിഞ്ഞിയോടു ചോദിക്കുന്നത്. 12 വർഷം കൂടുന്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയെത്തന്നെ ആയിരിക്കണം കവികൾ മനസിൽ കണ്ടത്.
സ്വാഭാവികമായും നമ്മൾ നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിലേക്കു നടക്കും. ഒരു കൃഷ്ണതുളസിക്കതിരുമായി ആരെയോ പ്രതീക്ഷിച്ചുനിന്ന ആരോ ഒരാൾ! കെ. ജയകുമാറിന്റെ വരികൾക്ക് ദേശ് രാഗത്തിന്റെ നിറമിട്ട് രവീന്ദ്രന്റെ സംഗീതം (ഗായിക ചിത്ര, ചിത്രം നീലക്കടന്പ്). എവിടെനിന്ന് എവിടേക്കൊക്കെയാണ് നമ്മൾ നടക്കുക!
പൂക്കളുടെ നിറമെടുത്ത് ഹൃദയമാകുന്ന തൂലികകൊണ്ടെഴുതിയ ഒരു കത്തുകൂടി കാണണം. ഫൂലോം കി രംഗ് സേ ദിൽ കി കലം സേ എന്ന് കിഷോർ കുമാർ പാടുന്പോൾ അതുകേൾക്കാൻ എത്ര ജന്മംകൂടി എടുക്കേണ്ടിവരുമെന്നോർക്കും. പ്രേം പുജാരി എന്ന ചിത്രത്തിനുവേണ്ടി നീരജ് ശ്രീധറിന്റെ വരികൾക്ക് ഈണമിട്ടത് സച്ചിൻ ദേവ് ബർമൻ. ഹിന്ദിയിലെ എക്കാലത്തെയും മികച്ചൊരു പ്രണയഗാനമായി ഈ പാട്ട് ഇന്നും മുന്നിലുണ്ട്.
പ്രതീക്ഷയ്ക്കെന്തു നിറം?
ഒവ്വൊരു പൂക്കളുമേ
സൊൽകിറതേ
വാഴ്വെൻട്രാൽ പോരാടും
പോർക്കളമേ..
പോരാടുക, നേടുക എന്നു പഠിപ്പിച്ച പൂക്കളെ കാണിച്ചുതന്നത് പാ. വിജയ് ആണ്. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിനുവേണ്ടി ഭരദ്വാജിന്റെ ഈണം, ചിത്രയുടെ സ്വരം. കണ്ണുകളിൽ സ്വപ്നങ്ങളും ഹൃദയത്തിൽ ലക്ഷ്യങ്ങളും വച്ചു മുന്നേറാൻ വഴികാട്ടിയ ഈ പാട്ടിന്റെ വരികൾക്ക് പാ. വിജയ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
എന്പാടും പ്രതീക്ഷകൾ നിറച്ചു വിടർന്ന ഒരു ചുവന്ന റോസാപ്പൂവിനെക്കൂടി കാണാം. കഥാസന്ദർഭത്തിൽ വിരഹമായിരുന്നെങ്കിലും ആ പാട്ടൊരുക്കിയയാൾ ലോകത്തിനുതന്നെ പ്രതീക്ഷയുടെ സ്വരങ്ങൾ പകരുന്നുണ്ട്. അതെ, എ.ആർ. റഹ്്മാൻ! കാതൽ റോജാവേ, എങ്കേ നീയെങ്കേ (റോജാ) എന്ന പാട്ട് മറന്നുപോയവർ ആരെങ്കിലുമുണ്ടാകുമോ. വൈരമുത്തുവിന്റെ വരികൾ അനശ്വരനായ എസ്.പി.ബിയുടെയും സുജാതയുടെയും ശബ്ദത്തിലാണ് നമ്മളിന്നും കേൾക്കുന്നത്.
വസന്തമേ പൂമഴ പൊഴിക്കൂ, ഇതാ എന്റെ പ്രിയപ്പെട്ടവൾ വന്നിരിക്കുന്നുവെന്ന് മുഹമ്മദ് റഫി പാടുന്പോൾ നിങ്ങൾ പ്രണയത്തിൽ അലിഞ്ഞില്ലാതാകുന്നുണ്ട്. ബഹാരോ ഫൂൽ ബർസാവോ മേരാ മെഹബൂബ് ആയാ ഹേ (സൂരജ്) എന്ന പാട്ടിന്റെ വരികൾ ഹസ്രത് ജയ്പുരിയുടേതാണ്, ഈണം ശങ്കർ-ജയ്കിഷൻ ദ്വയത്തിന്റേതും. കേട്ടുതന്നെ അനുഭവിക്കേണ്ട പാട്ട്!
ഒരുകണക്കിന് എല്ലാ പാട്ടിലും പൂക്കളുണ്ട്., ഏതെങ്കിലുമൊരു ഓരത്ത് ചിരിച്ചുകൊണ്ട്. അതുകൊണ്ടുതന്നെ എണ്ണമെടുക്കലിൽ കാര്യമില്ല. ഓരോന്നെടുത്തു മാലകോർക്കുകയെന്നു മാത്രം. പി. ഭാസ്കരൻ പലപൂക്കളുടെ ചാരുത ഒരൊറ്റ ഗാനത്തിൽ കൊണ്ടുവന്നതുകൂടി കാണാം.
നിന്റെ മിഴിയിൽ നീലോൽപലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം...
അരക്കള്ളൻ മുക്കാൽ കള്ളൻ എന്ന ചിത്രത്തിലെ ഗാനം ചിട്ടപ്പെടുത്തിയത് ദക്ഷിണാമൂർത്തി സ്വാമി.. ശബ്ദം യേശുദാസിന്റേതും.. കീരവാണി രാഗം മറ്റൊരു പാട്ടുകൂടി ഓർമിപ്പിക്കുന്നതിനാൽ...
പൂവായ് വിരിഞ്ഞൂ, പൂന്തേൻ കിനിഞ്ഞൂ.. പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ... (ഒ.എൻ.വി, ഇളയരാജ, എം.ജി. ശ്രീകുമാർ. ചിത്രം: അഥർവം).
കൈനിറയെ ഓണപ്പാട്ടുകൾ?
മികച്ച ഓണപ്പാട്ടുകൾ ഒരുപാടെണ്ണം ഇത്തവണ സോഷ്യൽ മീഡിയയിലൂടെ റിലീസ് ആയിട്ടുണ്ട്. ജർമനി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകൻകൂടിയായ ജോസ് കുന്പിളുവേലിൽ താൻ വരികളെഴുതിയ തുയിലുണരും തിരുവോണം എന്ന പാട്ട് ഹാർമണി വായനക്കാർക്ക് സമ്മാനിക്കുന്നു. ഷാന്റി ആന്റണി അങ്കമാലിയുടെ ഈണത്തിൽ പ്രശസ്ത ഗായിക ചിത്ര അരുണാണ് ഗാനം ആലപിച്ചത്. കുന്പിൾ ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിൽ പാട്ടുകേൾക്കാം.
ഹരിപ്രസാദ്