ഇന്ത്യയുടെ സ്വാതന്ത്രയലബ്ദിയ്ക്കു കാലം കരുതവച്ച ആയുധമായിരുന്നു ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്. അതെക്കുറിച്ചു പറയാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരക്ഷരം പറയാനാവില്ല. സ്വാതന്ത്രയത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമാണിത്. മാത്രമല്ല, ഐക്യകേരളം രൂപംകൊള്ളുന്നതിനു മുന്പുതന്നെ കേരളം എന്ന സങ്കൽപ്പമുയർത്തി ഒറ്റപ്പാലത്തു നടന്ന പ്രഥമ കേരള പ്രദേശ് കോണ്ഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികവും.
1921ലെ കാര്യമാണു പറയുന്നത്. അന്നു കേരളം മൂന്നായി കിടക്കുകയായിരുന്നു. മലബാർ, തിരുവിതാംകൂർ, കൊച്ചി. കോൺഗ്രസ് അവയെ കരുത്തുള്ള ഐക്യകേരളമാക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കു കരുത്തു പകർന്ന കെപിസിസിയുടെ ഒറ്റപ്പാലം സന്പൂർണ സമ്മേളനം നടന്നത് കൃത്യം ഒരു നൂറ്റാണ്ടുമുന്പ്. അതോടെ മലയാളിയുടെ സ്വാതന്ത്ര്യസമരപോരാട്ടങ്ങൾ ഒരൊറ്റ പാലത്തിലൂടെയായി. ഒരുമയോടെ ഒരൊറ്റ പാതയിൽ.
ഐക്യത്തിന്റെയും കൂടിച്ചേരലിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രസരിപ്പിച്ചാണ് നിസ്വാർഥരും ധീരരും സ്വാതന്ത്ര്യദാഹികളുമായ ഒരു പറ്റം മനുഷ്യ സ്നേഹികൾ 1921 ഏപ്രിൽ 23മുതൽ 26 വരെ ഭാരതപ്പുഴയോരത്തു ഒരുമിച്ചിരുന്നത്.
സമ്മേളനത്തിന് അധ്യക്ഷത വഹിക്കാനെത്തിയ എഐസിസി പ്രസിഡന്റ് ആന്ധ്രാസിംഹം ബാരിസ്റ്റർ ടി. പ്രകാശത്തെ സ്വീകരിച്ച് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചുനങ്ങാട് കുഞ്ഞിക്കാവമ്മ ഉൾപ്പെടെയുള്ള വനിതകൾ നടത്തിയ പ്രകടനം ഇന്ത്യയിൽ അത്തരത്തിൽ ആദ്യത്തേതായിരുന്നു. അക്ഷരാർഥത്തിൽ കേരളം ഉണരുകയായിരുന്നു.
വള്ളുവനാട്ടിലെ തറവാടുകളിൽ നിന്നു നൂറുകണക്കിനു സ്ത്രീകളും പുരുഷന്മാരും സമ്മേളനത്തിലേക്ക് ഒഴുകിയതു സംഘാടകരെപ്പോലും അതിശയിപ്പിച്ചു. തിലക് സ്വരാജ് ഫണ്ട് പോലുള്ളവയ്ക്കായി സ്വർണവും മറ്റു സാമഗ്രികളും ധാരാളം എത്തി. സമ്മേളനത്തിൽ വച്ചു പലരും വിദേശവസ്ത്ര ബഹിഷ്കരണാഹ്വാനവും നടത്തി.
കേരളത്തിൻറ രാഷ്ട്രീയ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമായിരുന്നു ഒറ്റപ്പാലം സമ്മേളനം. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒറ്റപ്പാലത്തു നടന്ന ഈ ഒത്തുചേരലാണ് ഐക്യകേരളമെന്ന ആശയത്തിന് വിത്തുപാകിയത്. ഭാഷാടിസ്ഥാനത്തിൽ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കണമെന്ന നാഗ്പുർ കോണ്ഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു കേരളാപ്രദേശ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മലബാർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ പ്രവർത്തകർക്കു പുറമെ കൊച്ചിയിലെയും തിരുവിതാംകൂറിലെയും പ്രതിനിധികൾ കൂടിയെത്തിയ സമ്മേളനത്തിലുടനീളം നമ്മളൊന്ന് എന്ന ആശയം നിലനിന്നിരുന്നു.
പ്രമുഖരുടെ പട..!
എൽ.എ. സുബ്ബരാമ അയ്യർ ചെയർമാനും പെരുന്പിലാവിൽ രാവുണ്ണി മേനോൻ സെക്രട്ടറിയും ചെങ്ങളത്ത് മാധവമേനോൻ വോളണ്ടിയർ ക്യാപ്റ്റനും ഹമീദ് ഖാൻ ഖിലാഫത്ത് സമ്മേളന സെക്രട്ടറിയുമായ സംഘത്തിനായിരുന്നു മഹാസമ്മേളനത്തിന്റെ ആതിഥ്യച്ചുമതല.
മുൻനിര നേതാക്കളായ എം.പി. നാരായണ മേനോൻ, കെ.പി. കേശവമേനോൻ, കെ.എം. മൗലവി, കട്ടിലശ്ശേരി എം.വി. മുഹമ്മദ് മൗലവി, ആലി മുസ്ലിയാർ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നന്പൂതിരി, പത്രാധിപർ ജോർജ് ജോസഫ്, സയ്യിദ് മുർത്തസാ, കേരളഗാന്ധി കെ. കേളപ്പൻ തുടങ്ങിയവരുടെ സാന്നിധ്യവും സംഭാഷണങ്ങളും സമ്മേളനത്തെ പ്രകന്പനം കൊള്ളിച്ചു. സമരചോദനയിലുറച്ച സ്വാതന്ത്ര സമരപ്പോരാളികളെ നാടിനു സമ്മാനിക്കുകയായിരുന്നു ആ സമ്മേളനം.
രണ്ടാം മാമാങ്കം
പണ്ടത്തെ മാമാങ്കത്തിനു ശേഷം കേരളത്തിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പൗരപ്രതിനിധികൾ ഒന്നായി ഒരു സ്ഥലത്തു സമ്മേളിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. അതും ഭാരതപ്പുഴയുടെ തീരത്തുതന്നെ. ഭാരതപ്പുഴയ്ക്കും റെയിൽവേസ്റ്റേഷനുമിടയ്ക്കുള്ള വിശാലമായ സ്ഥലമായിരുന്നു സമ്മേളന വേദി. ഒറ്റപ്പാലം സമ്മേളനം കേരളത്തിൽ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങൾക്കു വഴിമരുന്നിട്ടു.
മതമൈത്രിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം തൊട്ടുകൂടായ്മയ്ക്കെതിരേ കേരളമാകെ നടന്ന മുന്നേറ്റങ്ങളിൽ കോണ്ഗ്രസ് പ്രവർത്തകർ സജീവമായി പങ്കെടുത്തു. ദേശീയപ്രസ്ഥാനത്തിലേക്കു സ്ത്രീകൾ സധൈര്യം കടന്നുവന്നു. അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റിക്കു നയപരമായ പല കാര്യങ്ങളിലും വേണ്ട നിർദേശങ്ങൾ നൽകാൻ കേരള പ്രദേശ് കോണ്ഗ്രസിനായെന്നതാണു പിന്നീടുള്ള ചരിത്രം.
ഒരുക്കവും ഒരുമയോടെ
നാഗ്പൂരിൽ 1920ൽ ചേർന്ന സമ്മേളന തീരുമാനമായിരുന്നു കോണ്ഗ്രസിനെ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുക എന്നത്. ഇതോടെ മലയാളം സംസാരിക്കുന്നവരുടെ നാടുകളായ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലുള്ളവർ 1921 ജനുവരി 30നു കോഴിക്കോട് യോഗം ചേർന്നു ഒരുമിച്ചു പ്രവർത്തിക്കാനുള്ള സന്ദേശവുമായി മുന്നോട്ടുപോയി.
മഞ്ചേരിയിൽ നിന്നുള്ള കെ.മാധവൻ നായരെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്നാൽ, കണ്ണൂരിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന കെ.മാധവൻ നായർക്ക് ഒറ്റപ്പാലം സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രതിനിധി സമ്മേളനം, ജന്മി-കുടിയാൻ സമ്മേളനം, ഉലമ ഖിലാഫത്ത് സമ്മേളനം, വിദ്യാർഥി സമ്മേളനം, പൊതുസമ്മേളനം എന്നിങ്ങനെയാണു നാലു ദിവസത്തെ രാഷ്ട്രീയ സമ്മേളനം വിഭാവനം ചെയ്തിരുന്നത്. സമ്മേളനത്തിൽ സ്ത്രീകൾ ഉൾപ്പെടെ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തിരുന്നെന്നാണ് അതിൽ പങ്കാളികളായിരുന്നവരുടെ ഓർമക്കുറിപ്പുകളിലെ സാക്ഷ്യം.
നിളയോരം പുരുഷാരം
ട്രെയിൻ സൗകര്യവും മറ്റും പരിഗണിച്ചാണ് ഒറ്റപ്പാലത്തു പ്രഥമ കേരള പ്രദേശ് (പ്രോവിൻസ്) കമ്മിറ്റിയുടെ സമ്മേളനം നടത്തിയത്. അഖിലേന്ത്യാ കോണ്ഗ്രസിന്റെ മലയാളിയായ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻനായരുടെ ജന്മദേശം കൂടിയാണ് ഒറ്റപ്പാലം. ഏപ്രിൽ 23നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന സമ്മേളനത്തിനു മാർച്ച് 30 മുതൽ ആളുകൾ വന്നുതുടങ്ങിയിരുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ വയൽ പ്രദേശത്തു സജ്ജമാക്കിയ പന്തലിൽ ഏപ്രിൽ 22നു വൈകിട്ട് ഒരു പൊതുയോഗം ചേർന്നു. ഏപ്രിൽ 23നു രാവിലെ മദ്രാസ് മെയിൽ ഒറ്റപ്പാലത്തെത്തുന്പോൾ തീവണ്ടി ആപ്പീസിലും പരിസരത്തും കാത്തുനിന്നിരുന്നതു തൊപ്പിയും ഖദറുമണിഞ്ഞ വലിയൊരാൾക്കൂട്ടം. കേരള ചരിത്രത്തിലെ പ്രഥമ രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുക്കാൻ ആന്ധ്രാ കേസരി ബാരിസ്റ്റർ ടി. പ്രകാശം ട്രെയിനിറങ്ങിയത് വൻ കരഘോഷത്തിനും ആർത്തിരന്പലിനും ഇടയിലേക്കായിരുന്നു. ബാരിസ്റ്റർ ടി. പ്രകാശമായിരുന്നു 23നു തുടങ്ങിയ സമ്മേളനത്തിൽ അധ്യക്ഷൻ.
ഗാന്ധിജിയുടെ ആഹ്വാനം, അജണ്ട
ഒറ്റപ്പാലം സമ്മേളനത്തിന് ഒരു വർഷം മുന്പാണ് നിസഹകരണസമരത്തിന്റെ സന്ദേശവുമായി ഗാന്ധിജി കോഴിക്കോട്ടെത്തിയത്. ഗാന്ധിജിയുടെ സന്ദേശങ്ങളും ആഹ്വാനവും പൂർണമായും അനുസരിച്ചായിരുന്നു സമ്മേളനം. നിസഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചും ബ്രിട്ടിഷ് സർക്കാരിനു കീഴിലുള്ള വിദ്യാലയങ്ങൾ ബഹിഷ്കരിച്ചു ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രമേയങ്ങൾ പാസാക്കി.
അഭിഭാഷകർ പ്രാക്ടീസ് നിർത്തി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകുക, കച്ചവടക്കാർ വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കുകയും എല്ലാവരും സ്വദേശി വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്യുക, ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുക, പ്രായപൂർത്തിയായവരെല്ലാം കോണ്ഗ്രസിൽ ചേരുക, തിലക് സ്വരാജ് ഫണ്ട് ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഒറ്റപ്പാലം സമ്മേളനം പാസാക്കിയ മറ്റു പ്രമേയങ്ങൾ.
ചോരയൊഴുക്കാൻ നീക്കം
ഒറ്റപ്പാലത്ത് ഒത്തുചേർന്ന സേനാനികളെ മർദിച്ചൊതുക്കി ചോരയിൽ മുക്കുവാനുള്ള വെള്ളപ്പട്ടാളത്തിന്റെശ്രമങ്ങൾക്കും അന്ന് കാലം സാക്ഷിയായി.സമ്മേളത്തിൽ പ്രകടമായ ജനങ്ങളുടെ പ്രാതിനിധ്യം ബ്രിട്ടിഷ് അധികാരികളെ ചൊടിപ്പിച്ചു. ഇൻഡിപെൻഡന്റ് പത്രത്തിന്റെ പത്രാധിപരായിരുന്ന ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 26നു വിദ്യാർഥി സമ്മേളനം നടക്കുന്നതിനിടെ സമ്മേളനവേദിയിൽനിന്ന് ഏതാനും മീറ്റർ ദൂരെ ബ്രിട്ടിഷ് പോലീസ് അതിക്രമം തുടങ്ങി. സമ്മേളന വോളണ്ടിയർമാരെ മർദിച്ച വിവരമറിഞ്ഞ് അന്വേഷിക്കാൻ പോയ നേതാക്കളെയും ക്രൂരമായി മർദിച്ചു. വ്യാപാര സ്ഥാപനങ്ങളിലും അതിക്രമങ്ങൾ നടന്നു.
പോലീസ് സൂപ്രണ്ട് ആർ.എച്ച്. ഹിച്ച്ഹോക്ക് സ്ഥലത്തു ക്യാന്പ് ചെയ്താണ് അതിക്രമത്തിനു നേതൃത്വം നൽകിയത്. പോലീസിന്റെ അതിക്രമങ്ങളെ സമാധാനത്തിന്റെയും സഹനത്തിന്റെയും മാർഗത്തിലാണു സമ്മേളനം നേരിട്ടത്. വിദ്യാർഥി സമ്മേളനം നേരത്തെ അവസാനിപ്പിച്ചു വലിയ ജാഥയോടെയായിരുന്നു സമ്മേളനത്തിന്റെ സമാപനം.
വാറണ്ടുംപേറി മൂകസാക്ഷി
സർക്കാർ വിധികർത്താക്കളുടെ മരണവാറണ്ടുംപേറി കഴിയുകയാണ് ഒറ്റപ്പാലത്തെ ഒന്നര നൂറ്റാണ്ടു പഴക്കമുള്ള കോടതി കെട്ടിടം. എന്നുവേണമെങ്കിലും പൊളിക്കാൻ ഉത്തരവുണ്ടാകും. പിൻവിളികളുമായി നിരവധി സംഘടനകൾ രംഗത്തുണ്ടെങ്കിലും കോടതി കെട്ടിടം വിസ്മൃതിയിലാകാതിരിക്കാൻ ഇനിയും വിസ്മയങ്ങളുണ്ടാകണം..!
എല്ലാക്കാലത്തും നിർണായക വിധിപ്രസ്താവനകളിലൂടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ കോടതി . പ്രഥമ കെപിസിസി സമ്മേളനവുമായി ബന്ധപ്പെട്ട് മലബാർ പോലീസ് സൂപ്രണ്ട് ആർ എച്ച് ഹിച്ച്ഹോക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സേന നടത്തിയ അതിക്രമങ്ങൾക്കും തുടർ വിചാരണയ്ക്കും സാക്ഷിയാണ് ഈ കോടതി.
കെ പി സി സി സമ്മേളനരേഖകളിലും പുസ്തകങ്ങളിലും വ്യവഹാരങ്ങളിലും ഈ കാര്യങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഖിലാഫത്ത് ഉൾപ്പടെയുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ വിചാരണയ്ക്കും വാദപ്രതിവാദങ്ങൾക്കും ഈ കോടതി വേദിയായിട്ടുണ്ട്. പുതിയ കെട്ടിടത്തിനു ഭരണാനുമതിയുണ്ടെങ്കിലും ചരിത്രം പറയുന്ന പഴയ കെട്ടിടത്തെ ഇല്ലായ്മ ചെയ്യുന്പോൾ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നതു ഇത്തരം ചരിത്ര സംഭവങ്ങൾ കൂടിയാകും.
എം.വി. വസന്ത്