രാമന്റെ ഏദൻ തോട്ടം സിനിമ കാണാത്തവർ അധികം ആരും ഉണ്ടാവില്ല. എൽവിസിന്റെയും മാലിനിയുടെയും സൗഹൃദം മുതൽ മാലിനിയുടെ നിലപാട് വരെ സിനിമ ഉയർത്തിയ സാമൂഹിക സാംസ്കാരിക ജൈവിക വിമർശനങ്ങൾ കുറച്ചൊന്നുമല്ല മലയാളി ചർച്ച ചെയ്തത്...
ചില സമയങ്ങളിൽ സിനിമയിലെ കേന്ദ്രകഥാപാത്രം രാമന്റെ ആ ഏദൻ തോട്ടം തന്നെ ആണെന്ന് തോന്നിയിട്ടുണ്ട്....
അതെ... മാലിനിയും എൽവിസും അവധിക്കാലം ആഘോഷിക്കാനെത്തുന്ന, രാമൻ ഒരുക്കിയ ആ ഏദൻ തോട്ടം . കാടുകൾ ഉണ്ടാക്കുന്ന ഒരു മനുഷ്യൻ... ആ ചിന്ത പോലും ഇപ്പോഴും പൂർണമായി മനസിലാക്കാൻ ആയിട്ടില്ല, ഒരു വലിയ ഭൂരിപക്ഷത്തിന്....താൻ സൃഷ്ടിച്ച കാടിന് രാമൻ പറയുന്ന ഒരു പേരുണ്ട് - "മിയാവാക്കി’.
ആരാണ് മിയാവാക്കി...?
നഗരഹൃദയത്തിൽ അരസെന്റ് ഭൂമി കിട്ടിയാൽ അവിടമൊരു കാടാക്കുകയായിരുന്നു ജപ്പാൻകാരൻ അകിറ മിയാവാക്കിയുടെ ആശയം. മിയാവാക്കി എന്നത് കാടിന്റെ മറുപേരായി ഇങ്ങ് കേരളം വരെ എത്തിയത് ലോക പ്രസിദ്ധമായ ഈ ആശയത്തിലൂടെയാണ്.
തൊണ്ണൂറ്റി മൂന്നാം വയസിൽ മിയാവാക്കി കാടുകളെ അവശേഷിപ്പിച്ച് യാത്രയായി. മസ്തിഷ്കാഘാതത്തെത്തുടർന്ന് കുറച്ചു നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ജൂലൈ 23 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പരിസ്ഥിതി ശാസ്ത്രജ്ഞൻ, സസ്യ ശാസ്ത്രജ്ഞൻ, വിത്ത് വിദഗ്ധൻ എന്നീ വിശേഷണങ്ങളൊക്കെ ചേരുന്നൊരു വ്യക്തിത്വം.
കാടൊരുക്കുന്ന മാന്ത്രികൻ
തരിശെന്നു പറഞ്ഞ് ഉപേക്ഷിക്കുന്ന ഭൂമിയിൽപ്പോലും കാടൊരുക്കുന്ന മാന്ത്രികനായിരുന്നു അകിറ മിയാവാക്കി. 150 മുതൽ 200 വർഷം വരെയെടുത്താണ് നമ്മളൊക്കെ കാടെന്നു വിളിക്കുന്ന ഒരു സ്വഭാവിക ആവാസവ്യവസ്ഥ രൂപപ്പെടുന്നത്. എന്നാൽ, മിയാവാക്കിയുടെ ആശയം മുപ്പതു വർഷം കൊണ്ട് ഒരു സ്വഭാവിക വനം സൃഷ്ടിച്ചെടുക്കാമെന്നാണ്. അത് തെളിയിക്കുന്നതാണ് ഇന്ത്യയിലും കേരളത്തിലുമൊക്കെ വളർന്നുകൊണ്ടിരിക്കുന്ന മിയാവാക്കി കാടുകൾ.
1970-കൾ മുതൽ അകിര മിയാവാക്കി സ്വഭാവിക വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും അവ പുനസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് വാദിക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു. 1992-ലെ റിയോ ഡി ഷാനറോ ഭൗമ ഉച്ചകോടി സ്വഭാവിക വന സംരക്ഷണ കാര്യത്തിൽ പരാജയപ്പെട്ടുവെന്നായിരുന്നു മിയാവാക്കിയുടെ കണക്കുകൂട്ടൽ. എന്നാൽ, 1994-ലെ പാരീസ് ജൈവവൈവിധ്യ കോണ്‍ഗ്രസിൽ മിയാവാക്കിയുടെ ആശയത്തിന് മികച്ച പരിസ്ഥിതി മാതൃകയ്ക്കുള്ള അംഗീകാരം ലഭിച്ചു.
നിലവിൽ ജപ്പാനിലുള്ള വനങ്ങളിൽ 0.06% മാത്രമാണ് തദ്ദേശീയ വനങ്ങൾ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പേരിന് വനങ്ങളായി സൃഷ്ടിക്കപ്പെടുന്നവ കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമല്ലെന്നുകൂടി അദ്ദേഹം കണ്ടെത്തി.
ഇതിനിടയിൽ ജർമനിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വെജിറ്റേഷൻ മാപ്പിംഗിന്റെ തലവനായ റെയിനോൾഡ് ട്യൂക്സെൻ മിയാവാക്കിയെ ജർമനിയിലേക്ക് ക്ഷണിച്ചു.തദ്ദേശീയരായ ചെടികളെയും മരങ്ങളെയും ഉപയോഗിച്ചുള്ള പിഎൻവി (Potential natural vegetation) എന്ന ആശയം അവിടെവച്ചാണ് മിയാവാക്കി പഠിക്കുന്നത്.
ആ ആശയവും സ്വന്തം ആശയങ്ങളും ചേർത്ത് അദ്ദേഹം തന്റേതായ ഒരു പരിസ്ഥിതി എൻജിനീയറിംഗ് തന്നെ വികസിപ്പിച്ചു. തദ്ദേശീയമായ സസ്യങ്ങളെ കൃത്യമായി തെരഞ്ഞെടുത്ത് ഇടതൂർന്ന് വളരുന്ന രീതിയിൽ നട്ട് പരിപാലിച്ച് മണ്ണിന്റെ നഷ്ടപ്പെട്ട സ്വഭാവം വീണ്ടെടുക്കാമെന്ന് അങ്ങനെ മിയാവാക്കി ലോകത്തിനു കാണിച്ചുകൊടുത്തു.
ചെറുകാടുകൾ
മിയാവാക്കി മാതൃക ലോകശ്രദ്ധ നേടിയതോടെ ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നൂറുകണക്കിന് ചെറുകാടുകൾ വളരാൻ തുടങ്ങി. അവയ്ക്ക് മിയാവാക്കി കാടുകൾ എന്ന പേരും നൽകി. ഇത്തരം കാടുകൾ സൃഷ്ടിക്കാൻ ഏക്കറുകണക്കിന് സ്ഥലമൊന്നും വേണ്ട. അര സെന്റിൽ പോലും വനം സൃഷ്ടിക്കാം. ഒരു ചതുരശ്ര മീറ്ററിൽ നാലു തൈകളാണ് നടുന്നത്. ഇതിനായി നിലമൊരുക്കാനും പ്രത്യേക കൂട്ടുണ്ട്. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യ അനുപാതത്തിൽ മിശ്രിതമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.
മരങ്ങളെ അടുപ്പിച്ചു നട്ടാൽ അവ എങ്ങനെ വളരും ചീഞ്ഞുപോകില്ലെ എന്നാകും സംശയം.വൻ മരങ്ങൾ മാത്രം തിങ്ങി നിറഞ്ഞതല്ലല്ലോ കാട്. വൻമരങ്ങളും ചെറു മരങ്ങളും പുല്ലും മുൾപ്പടർപ്പും വള്ളിച്ചെടിയുമെല്ലാം കാട്ടിലുണ്ട്. ഓരോരുത്തരും സൂര്യ പ്രകാശത്തിനായി മത്സരിച്ചങ്ങു വളരും.ആകശേത്തക്ക് നീളും. വലിയ മരമാകുന്നവയാണ് നടുന്നതിൽ അധികവും. ഇങ്ങനെ മത്സരിച്ച് വളരുന്നവർ മൂന്നു വർഷം കൊണ്ട് 30 അടി ഉയരത്തിലെത്തും.
20 വർഷമാകുന്പോഴേക്കും 100 വർഷം പഴക്കമുള്ള കാടിനോളം തോന്നും ഈ കുട്ടിക്കാട്. വനനശീകരണം പോലെ എളുപ്പത്തിൽ വനവത്കരണം സാധ്യമാകില്ലല്ലോ. നഷ്ടമാകുന്ന കാടിന് പകരം വർഷാവർഷം എന്തെങ്കിലുമൊരു മരം നട്ടതുകൊണ്ടു മാത്രമായില്ല. കാടുകൾ എന്നത് പുല്ലും പുഴുവും തൂക്കണാം കുരുവിയും മണ്ണിരയുമൊക്കെ ചേർന്ന വലിയൊരു ആവാസ വ്യവസ്ഥയല്ലേ. അവിടെ പ്രാദേശികമായി വളരുന്ന ചെടികളുണ്ടാകും.അവയാണ് ആവാസവ്യവസ്ഥയുടെ നട്ടെല്ല്.
മിയാവാക്കിയുടെ കാടൊരുക്കൽ ജപ്പാനു പുറത്തേക്കും നീണ്ടു. സഹപ്രവർത്തകരോടൊപ്പം ചേർന്ന് ആദ്യ കാലങ്ങളിൽ 1300 ലധികം സ്ഥലങ്ങളിലാണ് കുട്ടി വനങ്ങൾ വിജയകരമായി സൃഷ്ടിച്ചത്. ഈ കാട്ടിൽ തദ്ദേശീയരായിരുന്നു അധികവും.
ജപ്പാനിലെ എല്ലായിടങ്ങളിലും ഈ രീതി വിജയകരമായി പരീക്ഷിച്ചു, തീരപ്രദേശത്തെ സുനാമികളുടെ ആഘാതം ലഘൂകരിക്കാനുള്ള തോട്ടങ്ങൾ, യോകോഹാമ തുറമുഖത്തെ ചുഴലിക്കാറ്റിനെ തടയാൻ, തരിശുഭൂമികൾ, കൃത്രിമ ദ്വീപുകൾ, റോഡ് നിർമ്മാണത്തിന് ശേഷം തകർന്നുകിടക്കുന്ന ചരിവുകൾ, എന്നിവിടങ്ങളിലെല്ലാം ഒരു വനം എന്നത് മിയാവാക്കിയുടെ ഉദ്യമമായിത്തീർന്നു.
ഇന്ത്യയിലെ മിയാവാക്കി കാടുകൾ
നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ഉമിയാമിലെ ബരപാനി ഇൻഡസ്ട്രിയൽ ഏരിയയിൽ 2013 ൽ മിയാവാക്കി രീതി പരിസ്ഥിതി ഫോറസ്റ്റ് പ്ലാന്റേഷൻ തയ്യാറാക്കി.
2014 ൽ, സേ ട്രീസ് എന്ന എൻജിഒ ബംഗളൂരുവിലും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കേഷ്യ ഇക്കോ 2016 മുതൽ മിയാവാക്കി രീതി ഉപയോഗിച്ച് വിവിധ വലുപ്പത്തിലുള്ള പ്രോജക്ടുകൾ നടപ്പിലാക്കുന്നുണ്ട്. 2020 നവംബർ വരെ, ഇന്ത്യയിലുടനീളമുള്ള 57 പ്രോജക്ടുകളിലായി 3,50,000 -ലധികം മരങ്ങൾ അവർ നട്ടു.
2019-ൽ മുംബൈയിലെ സിആർഡബ്ല്യുസി, മുംബൈയിലെ ജോഗേശ്വരി റെയിൽവേ ഭൂമിയിൽ 3000 മരങ്ങൾ നട്ടുപിടിപ്പിച്ചു. 2019 -ൽ ജൂണ്‍ അഞ്ചിന് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) റോപ്പറിൽ 40 തദ്ദേശീയ മരങ്ങളുൾപ്പെടെ 550 വൃക്ഷങ്ങളാണ് 160 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നട്ടുപിടിപ്പിച്ചത്. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക് ദേവിന്റെ പേരിലാണ് ഈ കാട് അറിയപ്പെടുന്നത്.
2019 ഡിസംബറിൽ, അന്നപ്രദോഷണ ചാരിറ്റബിൾ ട്രസ്റ്റ് സർക്കാർ സ്കൂളുകളിലെ ഉപയോഗശൂന്യമായ സ്ഥലം ചെറു വനങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു. നോണിയൻകുപ്പം ഗവണ്മെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലും പോണ്ടിച്ചേരി വില്ലിയാനൂരിലെ വിവേകാനന്ദ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ഇവർ മിയാവാക്കി നടപ്പിലാക്കി. 2019 ജൂണ്‍ 5 മുതൽ ഉത്തര ബംഗളുരുവിലെ ഗ്രാമപ്രദേശങ്ങളിൽ അനർഘ്യ ഫൗണ്ടേഷൻ മിയാവാക്കി വനം സൃഷ്ടിക്കുന്നുണ്ട്.
നൊമിനിറ്റ ജോസ്