ആർക്കറിയാം: മുന്പേ മനസിൽ പതിഞ്ഞൊരു ത്രില്ലർ
മുന്പേ മനസിൽ പതിഞ്ഞൊരു ത്രില്ലർ: സാനു ജോണ്‍ വർഗീസ്

ആർക്കറിയാം എന്ന ചിത്രത്തിന്‍റെ ത്രില്ലർ ആശയം 12 വർഷത്തോളം മുന്പ് മനസിൽ തോന്നിയതാണ്. അന്നു സ്കെച്ച് ബുക്കിൽ അതിന്‍റെ വണ്‍ലൈൻ പകർത്തിയിട്ടിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ആ കഥ ആലോചിച്ചപ്പോൾ പരിചിതമായ പശ്ചാത്തലത്തിലേക്കു പറിച്ചു നടുകയായിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയാണ് എന്‍റെ സ്ഥലം. എനിക്ക് ഏറെ പരിചിതമായ മേഖലകളാണ് ഈ കഥയുടെ അടിസ്ഥാനം.


ലോക്ഡൗണിൽ ഗൃഹാതുരത്വം തുളുന്പുന്ന പഴയ കാല ഓർമകളിലേക്കു ചേക്കേറിയവരാണ് മലയാളികൾ. ചക്ക പറിച്ചു കഴിച്ചതും നാടൻ രുചികളെ നാവിൽ തൊട്ടറിഞ്ഞതും കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ചു നിമിഷങ്ങൾ പങ്കിട്ടതുമെല്ലാം വീണ്ടും ഈ നാളുകളിലും അനുഭവിച്ചറിഞ്ഞു. തിരക്കുപിടിച്ച ജീവിതത്തിൽ എപ്പോഴൊക്കെയോ നാം മറന്നുപോയ ഗൃഹാതുരത്വം തുളുന്പുന്ന ഓർമകളിലേക്കൊരു തിരിച്ചു പോക്കായിരുന്നു കോവിഡ് നാളുകളിൽ. ആ ഓർമകളെ വെള്ളിത്തിരയിലെത്തിച്ചു വീണ്ടുംഗൃഹാതുരമായ നിമിഷങ്ങളിൽ പ്രേക്ഷകരെ കെട്ടിയിടുകയാണ് സംവിധായകനായ സാനു ജോണ്‍ വർഗീസ്.

ബിജു മേനോൻ, പാർവതി, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി പ്രേക്ഷക പ്രീതി നേടിയ ആർക്കറിയാം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് അധിക സന്തോഷം സംവിധായകൻ പകരുന്നത്. അതിനൊപ്പംതന്നെ ത്രില്ലർ മൂഡിന്‍റെ വൈകാരികമായ ഇടങ്ങളിലൂടെ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും ഒരു വ്യാഴവട്ടക്കാലത്തിനുമുന്പ് തന്‍റെ മനസിൽ ഉരിത്തിരിഞ്ഞ ആശയമാണ് ആർക്കറിയാമിന്‍റേതെന്നു സംവിധായകൻ പറയുന്നു.

മലയാളിയെങ്കിലും ബോളിവുഡ് സിനിമകളുടെ ഛായാഗ്രാഹകനായാണ് സാനു ജോണ്‍ വർഗീസിനെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെ തിരക്കേറിയ ഛായാഗ്രാഹകൻ സാനു ജോണ്‍ വർഗീസ് തന്‍റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച്...

ഛായാഗ്രാഹകനിൽ നിന്നു സംവിധാനത്തിലേക്ക്

സിനിമാ എഴുത്തിനോടുള്ള ആഗ്രഹം നേരത്തെതന്നെയുണ്ട്. ഛായാഗ്രാഹകനായി നിൽക്കുന്നതിന്‍റെ തിരക്കുകളും സമയക്കുറവും മൂലം പലപ്പോഴും എഴുതാൻ സാധിച്ചിരുന്നില്ല. പോയ വർഷം ലോക്ഡൗണ്‍ കാലത്താണ് അതിനുള്ള സമയവും സാവകാശവും ലഭിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞു മുംബൈയിൽ തിരികെ എത്തിയപ്പോഴാണ് കോവിഡിന്‍റെ പ്രശ്നം രൂക്ഷമായി ആദ്യ ലോക്ഡൗണ്‍ വരുന്നത്. സമയം ഫലപ്രദമാക്കി ഉപയോഗിക്കാമെന്ന ചിന്തയിൽനിന്നാണ് ആർക്കറിയാം എന്ന സിനിമയുടെ എഴുത്ത് നടക്കുന്നത്.

ത്രില്ലർ കഥയുടെ ആശയം 12 വർഷത്തോളം മുന്പേ മനസിൽ തോന്നിയതാണ്. അന്ന് സ്കെച്ച് ബുക്കിൽ അതിന്‍റെ വണ്‍ലൈൻ പകർത്തിയിട്ടിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ആ കഥ ആലോചിച്ചപ്പോൾ പരിചിതമായ പശ്ചാത്തലത്തിലേക്കു പറിച്ചു നടുകയായിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയാണ് എന്‍റെ സ്ഥലം. എനിക്കു വളരെ പരിചിതമായ മേഖലകളിലൂടെയാണ് ഈ കഥ ഞാനെഴുതിയത്. കഥയിൽ കുറച്ചധികം വസ്തുവകകളും വീടുമൊക്കെയായുള്ള പശ്ചാത്തലം വേണമായിരുന്നു. അങ്ങനെയാണ് പാലായുടെ ഭൂമികയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ ഇട്ടിയവിരയിലേക്കു കഥ എത്തുന്നത്.

ചിത്രത്തിൽ ഷേർളിയും റോയിയും മുംബൈയിൽനിന്നും നാട്ടിലേക്കെത്തുന്നത് ലോക്ഡൗണിൽ ഞാനും ഭാര്യയുംകൂടി നാട്ടിലേക്കു കാറോടിച്ചു വന്ന സന്ദർഭത്തിൽനിന്നു സൃഷ്ടിക്കുകയായിരുന്നു.

ഗൃഹാതുരത്വം, കുടുംബം, ത്രില്ലർ



21-ാമത്തെ വയസിൽ പഠനവുമായി ബന്ധപ്പെട്ടു നാടിനോട് യാത്ര പറഞ്ഞതാണ്. പിന്നീട് മുംബൈയിലായി കരിയറും ജീവിതവും. ഇത്തരം ഒരു കഥ ചിന്തിച്ചപ്പോൾ എനിക്കു പരിചിതമായ അനുഭവങ്ങളും കഥാപാത്രങ്ങളേയും അതിലേക്കു കൊണ്ടുവന്നു. ഞാൻ ചെറുപ്പത്തിൽ ചെയ്തിരുന്നതും ഇന്നും മനസിൽ സൂക്ഷിക്കുന്നതുമായ ഓർമകളെ ചിത്രത്തിലേക്ക് ആവശ്യാനുസരണമെത്തിച്ചു. അതു പ്രേക്ഷകർക്കു ഗൃഹാതുരത്വം സമ്മാനിക്കുന്പോൾ എനിക്കും സന്തോഷമുണ്ട്്. ഇട്ടിയവിരയും മകൾ ഷേർളിയും മരുമകൻ റോയിയും ചേരുന്ന കുടുംബത്തിന്‍റെ കഥയാണ് പറയുന്നത്. ശരിക്കും അതിൽ ത്രില്ലർ കണ്ടന്‍റുള്ളതുകൊണ്ടാണ് സിനിമയായി രൂപപ്പെടാൻ നിർമാതാക്കളൊരുക്കമായത്. ഇതുപോലെ തന്നെ മറ്റൊരു കഥാ പശ്ചാത്തലം കൂടി ഞാൻ ചിന്തിച്ചിരുന്നു. അന്പതു വയസു കഴിഞ്ഞ രണ്ടു പ്രായമുള്ളവരുടെ കഥയായിരുന്നു അത്. ഇതിൽ ത്രില്ലർ എലമെന്‍റുള്ളതുകൊണ്ടു ചിത്രം നിർമിക്കപ്പെട്ടു.

എഴുപത്തഞ്ചുകാരനായി ബിജു മേനോൻ

ബിജു മേനോനോടു കഥ പറയുന്പോൾ ഇട്ടിയവിരയായി നിശ്ചയിച്ചിരുന്നില്ല. ഷറഫുദീൻ അവതരിപ്പിച്ച കഥപാത്രത്തിനായാണ് അദ്ദേഹത്തോടു കഥ പറഞ്ഞത്. കഥ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തിനിഷ്ടമായി. ബിജുവും പ്രതീക്ഷിച്ചിരുന്നത് ചെറുപ്പക്കാരനായ കഥാപാത്രമാണ്. പിന്നീടാണ് അദ്ദേഹത്തോട് ഇട്ടിയവിരെയായാൽ എങ്ങനെയുണ്ടാകുമെന്നു ചോദിക്കുന്നത്. ബിജു മേനോനോട് അത്തരത്തിൽ ചോദിക്കാൻ കാരണം കോവിഡ് ഭീതിയിൽ വളരെ വെല്ലുവിളികൾക്കു നടുവിൽ പരിമിതമായ ചുറ്റുപാടിലാണ് ചിത്രം ഷൂട്ടിംഗ് പൂർത്തീകരിക്കേണ്ടത്. കൂടുതൽ പ്രായമുള്ള ആളിനെവച്ച് അന്നു ഷൂട്ട് ചെയ്യുക എന്നത് വളരെ സാഹസികമായ കാര്യമാണ്. ബിജു മേനോൻ തന്നെ ഈ കഥാപാത്രം അവതരിപ്പിച്ചാൽ നന്നായിരിക്കുമെന്നു തോന്നി. അദ്ദേഹത്തിനും താല്പര്യമായപ്പോൾ ഞങ്ങൾക്കത് ആത്മവിശ്വാസമായി. അതിനു ശേഷമാണ് പാർവതിയും ഷറഫുദീനും ചിത്രത്തിലേക്കെത്തുന്നത്.

വെല്ലുവിളികളിലെ ബ്രില്യൻസ്

ലോക്ഡൗണിനു ശേഷവും കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിംഗ്. അതിനാൽ പരിമിതമായ ചുറ്റുപാടിൽ നിന്നുകൊണ്ടു കഥപറച്ചിലിന് അനുയോജ്യമായ മേഖലയാണൊരുക്കിയത്. 55 പേർ അടങ്ങുന്ന സംഘം എല്ലാവരും ഒത്തൊരുമിച്ചു 30 ദിവസംകൊണ്ടു ഷൂട്ടിംഗ് തീർത്തു. പാലായ്ക്കു സമീപം ഈരാറ്റുപേട്ടയിലെ തിടനാടായിരുന്നു ലൊക്കേഷൻ. ഒരു വീടും അതിനെ ചുറ്റിപ്പറ്റിയുമാണ് കഥ പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം കഥ പറയാനുള്ള ഒരു ഉപകരണമാണ് സിനിമാറ്റോഗ്രഫി. അതിൽ ഒരേ ഇടം തന്നെ പല സീനിൽ ആവർത്തിക്കുന്പോഴും അവിടെ പകരുന്ന വൈകാരികതലം വേറെയാണ്. ഡൈനിംഗ് ടേബിളിലെ ഒരു സീനിൽ റോയി ഇട്ടിയവിരയേയും മറ്റൊരു സീനിൽ ഇട്ടിയവിര റോയിയെയുമാണ് ചേസ് ചെയ്യുന്നത്. രണ്ടു സീനിലും കഥ പറയാനുള്ള ഉപകരണമാക്കി മാത്രം ടേബിളിനെ മാറ്റുന്നു. അതു രണ്ടുവീക്ഷണ കോണിൽനിന്നുള്ളതാക്കി മാറ്റാനാണ് ശ്രമിച്ചത്. വൈകാരികതലങ്ങളിലൂടെ നമ്മുടെ പരിമിതിയെ ഉപകാരപ്രദമാക്കി മാറ്റുകയായിരുന്നു ചിത്രത്തിൽ.

ആർക്കറിയാം എന്ന പേര്

കഥയുടെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതിയ സമയത്തുതന്നെ ആർക്കറിയാം എന്ന പേരിലേക്കു ഞാനെത്തിയിരുന്നു. സാഹിത്യകാരൻ സക്കറിയ സാറിന്‍റെ വളരെ പ്രശസ്തമായ ഒരു കഥയാണ് ആർക്കറിയാം. ഇങ്ങനെ ഒരു പേരു ചിന്തിച്ചപ്പോൾ അദ്ദേഹത്തോട് അനുവാദം ചോദിച്ചാണ് സ്വീകരിക്കുന്നത്. ചെറുപ്പകാലം മുതൽ സക്കറിയ സാറിന്‍റെ കഥകൾ വായിച്ച് ആരാധകനായ ആളാണ് ഞാൻ. ഈ ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടു സംസാരിക്കാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞു. കഥ കേട്ടതിനു ശേഷം അദ്ദേഹം തിരക്കഥ വായിച്ച് അഭിപ്രായവും പറഞ്ഞു. അതു വ്യക്തിപരമായി എനിക്ക് ഇരട്ടി മധുരം നൽകുന്നു

മിനിസ്ക്രീനിൽനിന്നും ചർച്ചകൾ

നിയന്ത്രണങ്ങളോടെ ആർക്കറിയാം തിയറ്ററിലെത്തിയിരുന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോഴാണ് കൂടുതൽ പ്രതികരണമെത്തിയത്. മിനിസ്ക്രീനിൽ ഒരു സിനിമ സ്വീകരിച്ച് പ്രേക്ഷകർ അഭിപ്രായം പറയുന്നതിൽ കൂടുതൽ സത്യസന്ധതയുള്ളതായി എനിക്കിപ്പോൾ തോന്നുന്നുണ്ട്. ഓരോ ഇടങ്ങളിലിരുന്ന് വ്യക്തിപരമായാണ് ഒടിടി പ്ലാറ്റ്ഫോമിൽ പ്രേക്ഷകർ സിനിമകൾ ആസ്വദിക്കുന്നത്. തിയറ്ററിന്‍റെ ബഹളങ്ങളില്ലാത്ത കുറച്ചുകൂടി ആത്മാർഥതയുള്ള പ്രതികരണമായി അതു മാറുന്നത് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, തിയറ്ററിലെ സിനിമ പഠിച്ച ആളെന്ന നിലയിൽ വ്യക്തിപരമായി എനിക്കു കൂടുതൽ ഇഷ്്ടം തിയറ്ററിലെ സിനിമാ അനുഭവത്തോടാണ്.

ബോളിവുഡിലെ കാമറാമാനായുള്ള യാത്ര

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്നു പഠനം പൂർത്തിയാക്കിയശേഷം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നു കമ്യൂണിക്കേഷനിൽ മാസ്റ്റർ ഡിഗ്രി നേടി. പിന്നീട് മുംബൈയിലെത്തി. യൂണിവേഴ്സിറ്റി പഠന സമയത്തു തന്നെ സ്റ്റിൽ ഫോട്ടോഗ്രഫിയിലും വീഡിയോ ഷൂട്ട് ചെയ്യുന്നതിലും എനിക്കു വളരെ താലപര്യമുണ്ടായിരുന്നു. ന്യൂസ് ഷൂട്ട് ചെയ്താണ് എന്‍റെ കരിയർ തുടങ്ങുന്നത്. അവിടെനിന്നു പുതിയ അവസരങ്ങളുടെ കടൽ തുറന്നുകിട്ടി. രവിചന്ദ്രൻ സാറിനൊപ്പം വർക്കു ചെയ്തു. പിന്നീട് ഹിന്ദിയിൽ സ്വതന്ത്ര കാമറാമാനായി. മലയാളത്തിൽ ആദ്യമായി വർക്കു ചെയ്യുന്ന ചിത്രം ഇലക്ട്രയായിരുന്നു. പിന്നീട് ടേക്ക് ഓഫ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, മാലിക് എന്നീ ചിത്രങ്ങൾ ചെയ്തു. മാലിക്കിന്‍റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികളിലാണിപ്പോൾ.


ലിജിൻ കെ. ഈപ്പൻ