കോവിഡിന് സംഗീതജ്ഞനെന്നോ സാധരണക്കാരനെന്നോ ഇല്ല.., ഗവേഷണ ബിരുദധാരിയെന്നോ അക്ഷരമെഴുതാത്തവനെന്നോ ഇല്ല... സിനിമയിലെ മുദ്രാവാചകം പോലെ, കൊല്ലാൻ ഇനിയും നോക്കും അവൻ.. ചാവാതിരിക്കാൻ നോക്കേണ്ടത് നമ്മൾ സ്വയമാണ്...
അടുത്ത ഞായറാഴ്ച പത്മഭൂഷണ് പണ്ഡിറ്റ് ദേവബ്രത ചൗധരി എന്ന ദേബു ചൗധരിയുടെ 86-ാം പിറന്നാളാണ്. വിഖ്യാത സിത്താർ വാദകനായിരുന്ന അദ്ദേഹം പിറന്നാളാഘോഷിക്കാൻ ഈ ലോകത്തില്ല. കഴിഞ്ഞ ഒന്നാം തീയതി അദ്ദേഹം അന്തരിച്ചു.
തൊട്ടുപിന്നാലെ, ഏഴാം തീയതി അദ്ദേഹത്തിന്റെ മകനും പ്രശസ്ത സിത്താറിസ്റ്റുമായ പ്രതീക് ചൗധരിയും ഈ ലോകംവിട്ടു. രണ്ടുപേരുടെയും ജീവനെടുത്ത് ആ തന്ത്രികളെ നിശബ്ദമാക്കിയത് കോവിഡ് തന്നെയാണ്. എന്തൊരു വിധിയെന്ന് ഒരിക്കൽക്കൂടി അന്പരക്കുകയാണ് സംഗീതലോകം.
ഒരു നിമിഷം, ഒരു യുഗം
എണ്പത്തഞ്ചു വയസു പിന്നിട്ടു, പ്രായത്തിന്റെ അവശതകളുണ്ടായിരുന്നു, മറവിരോഗം അലട്ടിയിരുന്നു. ഇതൊന്നും കൊണ്ട് ആശ്വസിക്കാവുന്നതല്ല പണ്ഡിറ്റ് ദേബു ചൗധരിയുടെ മരണം. അനേക ലക്ഷങ്ങളുടെ ജീവനെടുത്ത രോഗമെത്തുന്നു, പതിറ്റാണ്ടുകൾ നീണ്ട മഹാസംഗീത ജീവിതത്തിന് അന്ത്യംകുറിക്കുന്നു. വൈകാതെ രോഗം അദ്ദേഹത്തിന്റെ മകനെയും കൂടെക്കൂട്ടുന്നു. വേറൊരു ലോകത്ത് ഒരുമിച്ചൊരു കച്ചേരിക്ക് എന്നവണ്ണം.
ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ മൈമെൻസിംഗിലാണ് ദേബു ചൗധരിയുടെ ജനനം. നാലാം വയസിൽ സിത്താർ കൈയിലെത്തി. പഞ്ചു ഗോപാൽ ദത്തയായിരുന്നു ആദ്യ ഗുരു. തുടർന്ന് വിഖ്യാതനായ ഉസ്താദ് മുഷ്താഖ് അലി ഖാനു കീഴിൽ പഠിക്കാൻ അവസരം കിട്ടി. വിവരണാതീതമായൊരു കാലം. അതേക്കുറിച്ച് ദേബു ചൗധരിതന്നെ ഒരിക്കൽ ഓർമിച്ചു:
ഉസ്താദിനു കീഴിൽ പഠിക്കുക എന്നത് കഠിനമായൊരു പരിശ്രമമായിരുന്നു. എനിക്ക് എത്രമാത്രം കലർപ്പില്ലാത്ത ആഗ്രഹമുണ്ട് ഇതു പഠിക്കാനെന്ന് അദ്ദേഹത്തിനു പരീക്ഷിക്കണമായിരുന്നു. ആദ്യത്തെ ആറുമാസം വെറുതെ സ്വരങ്ങൾ മാത്രം വായിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു. പിന്നെ അടുത്ത ഒരു വർഷം മുഴുവൻ ഒരു രാഗം മാത്രം വായിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതും ചെയ്തു.
ഗൗരവക്കാരനായ കടുംപിടുത്തക്കാരനായ ഗുരു. അദ്ദേഹം ഒരിക്കൽപോലും ചിരിച്ചുകണ്ടിട്ടില്ല. ഓരോ രാഗത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്ന അദ്ദേഹം ഒരൊറ്റ സ്വരം പോലും മാറ്റി വായിക്കാൻ സമ്മതിക്കാറില്ല. അദ്ദേഹത്തിന്റെ ആ സുവർണനിയമം ഞാൻ പിൽക്കാലത്തു മുഴുവൻ പാലിച്ചു. മഹാനായ സംഗീതകാരനായിരുന്ന അദ്ദേഹം മൂന്നു പ്ലെക്ട്രങ്ങൾ (തന്ത്രി മീട്ടുന്നതിനുള്ള ചെറിയ ഉപകരണം) ഉപയോഗിച്ചു വായിക്കുമായിരുന്നു.
ആകാശവാണിയുടെ പ്രഥമ പരിപാടിക്കായി 1953ൽ ഗുരുവിനൊപ്പം ഡൽഹിയിലെത്തിയതാണ് ദേബു ചൗധരി. ശിഷ്യന്റെകൂടി ഒരു റെക്കോർഡിംഗ് എടുക്കാൻ ഗുരു ആകാശവാണിക്കാരോട് ആവശ്യപ്പെട്ടു. അങ്ങനെ, 25 രൂപ പ്രതിഫലത്തിന് ആദ്യമായി ദേബുവിന്റെ കച്ചേരി റേഡിയോയിലൂടെ സംഗീതലോകം കേട്ടു. ഒരു ചരിത്രത്തിന്റെ തുടക്കമായിരുന്നു അത്.
പിന്നീട് അദ്ദേഹത്തിന്റെ സിത്താർ സ്വരസഞ്ചാരം നടത്താത്ത ഇടങ്ങൾ കുറവ്. അമേരിക്കയിൽ ലെക്ചർ ഡെമോണ്സ്ട്രേഷനുള്ള ക്ഷണമായിരുന്നു തുടക്കം. പാരിസിൽ നടന്ന സംഗീതപരിപാടിക്കുശേഷം വികാരാധീനരായ ശ്രോതാക്കൾ അദ്ദേഹത്തെ പൊതിഞ്ഞു. സ്വീഡനിൽ ഒരു കേൾവിക്കാരൻ ആ സംഗീതം തന്റെ കഴുത്തുവേദന ഇല്ലാതാക്കിയെന്ന അത്ഭുതം പങ്കുവച്ചു. ഒരു നാടോടിസംഗീതശകലം വായിച്ചത് അത്രമേൽ ഇഷ്ടപ്പെട്ട ട്രിനിഡാഡ് റേഡിയോ അധികൃതർ 20 വർഷക്കാലം അതവരുടെ മുദ്രാസംഗീതമാക്കി ശ്രോതാക്കളെ കേൾപ്പിക്കുകയും ചെയ്തു!.
എട്ടു പുതിയ രാഗങ്ങൾ, ആറു പുസ്തകങ്ങൾ, എണ്ണമറ്റ സംഗീതസൃഷ്ടികൾ.. ഇവയെല്ലാം പണ്ഡിറ്റ് ദേവബ്രത ചൗധരിയുടെ മാന്ത്രികവിരലുകളിൽനിന്ന് പിറന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ സംഗീതവിഭാഗം തലവനും ഡീനുമായിരുന്നു.
ഒട്ടുമിക്ക വാദകരും 19 ഫ്രെട്ടുകളുള്ള സിത്താർ ഉപയോഗിക്കുന്പോൾ 17 എണ്ണമുള്ളതായിരുന്നു അദ്ദേഹത്തിനു പ്രിയങ്കരം. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ മധുരസുന്ദര ടോണ് ഓർമയാകുകയാണ് ഇപ്പോൾ. ഉസ്താദ് വിലായത്ത് ഖാൻ, പണ്ഡിറ്റ് രവിശങ്കർ, നിഖിൽ ബാനർജി തുടങ്ങിയ മഹാരഥന്മാരുടെ നിരയിൽ ഇടംപിടിച്ച ഒരു സംഗീതയുഗം ഒരു നിമിഷംകൊണ്ട് പൊലിഞ്ഞതുപോലെ...
സ്പോർട്സിൽനിന്ന് സംഗീതത്തിലേക്ക്
പ്രഗത്ഭനായ പിതാവിന്റെ പാത പിൻതുടർന്ന് രാജ്യത്തെ പുതുതലമുറ സിത്താർ വാദകരിൽ മുൻനിരക്കാരനായി പണ്ഡിറ്റ് പ്രതീക് ചൗധരി. സാങ്കേതികത്വവും സൗന്ദര്യത്തികവും ഒത്തിണങ്ങിയ സ്റ്റൈലിഷ് സിത്താറിസ്റ്റ് ആയി അദ്ദേഹം ചുരുങ്ങിയനാളുകൾകൊണ്ട് ഉയർന്നുവന്നു. പൂർവപിതാക്കന്മാരുടെ സെനിയ ഘരാനയിലെ പിന്മുറക്കാരൻ. അനന്യമായ സ്ട്രിംഗ് അറേഞ്ച്മെന്റുകൊണ്ടും ശ്രദ്ധേയനായി അദ്ദേഹം.
സ്പോർട്സിലും പഠനത്തിലും ഒരുപോലെ തത്പരനായിരുന്ന പ്രതീക് വൈകാതെതന്നെ തന്റെ സംഗീത പാരന്പര്യം പിൻതുടരണമെന്ന ഉറച്ച തീരുമാനത്തിലെത്തി. പിതാവിൽനിന്നും ദാദാഗുരുവെന്നു വിളിച്ച ഉസ്താദ് മുഷ്താഖ് അലി ഖാൻ സാഹബിൽനിന്നും പഠനം തുടങ്ങി.
ഭാരതസർക്കാരിന്റെ റേഡിയോ ആൻഡ് നാഷണൽ ടെലിവിഷൻ വിഭാഗം പ്രതീകിന് ടോപ് ക്ലാസ് ആർട്ടിസ്റ്റ് എന്ന ബഹുമതി നൽകിയിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ സംഗീതവിഭാഗം പ്രഫസറുമായിരുന്നു അദ്ദേഹം.
ചെറുപ്രായത്തിൽതന്നെ ലോകമെങ്ങും കച്ചേരികൾ, വർക്ക്ഷോപ്പുകൾ, ഒട്ടേറെ പുരസ്കാരങ്ങൾ.. 49 വയസു മാത്രമുണ്ടായിരുന്ന പ്രതീകിന്റെ സംഗീതയാത്ര സഫലമായിരുന്നു. സംഗീതത്തിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം, എംഫിലിൽ ഒന്നാം റാങ്ക്, സംഗീതത്തിൽ പിഎച്ച്ഡി എന്നിങ്ങനെ അക്കാദമിക് മികവും അദ്ദേഹം പുലർത്തിയിരുന്നു.
യുവാക്കളെ ശാസ്ത്രീയ സംഗീതത്തോട് കൂടുതൽ അടുപ്പിക്കുന്നതിൽ ശ്രദ്ധാലുവുമായിരുന്നു അദ്ദേഹം. മരണത്തിലും പിതാവിന്റെ പാത പിന്തുടരുന്നതുവരെ... മകൻ അധിരജ് ചൗധരി ശ്രദ്ധേയനായ സിത്താർ വാദകനാണ്.
കോവിഡിന് സംഗീതജ്ഞനെന്നോ സാധരണക്കാരനെന്നോ ഇല്ല.., ഗവേഷണ ബിരുദധാരിയെന്നോ അക്ഷരമെഴുതാത്തവനെന്നോ ഇല്ല... സിനിമയിലെ മുദ്രാവാചകം പോലെ, കൊല്ലാൻ ഇനിയും നോക്കും അവൻ.. ചാവാതിരിക്കാൻ നോക്കേണ്ടത് നമ്മൾ സ്വയമാണ്...
ഹരിപ്രസാദ്