അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരിക്കലും നടപ്പിലാക്കാനാകില്ലെന്ന് വിചാരിച്ച സ്വപ്നം. പക്ഷെ, തീരുമാനം ഉറച്ചതായിരുന്നു. കോവിഡ്-19 തീർത്ത ലോക്ഡൗണ് കാലമാണ്. പുറത്തിറങ്ങാൻ പറ്റാത്ത നിമിഷങ്ങൾ. പക്ഷേ, അത് തിരുവനന്തപുരം കരമന, മേലാറന്നൂർ ഗവ. ക്വാർട്ടേഴ്സിനു നൽകിയത് രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയാണ്.
തുടക്കം
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ സീനിയർ ലൈബ്രേറിയൻ അശോകൻ പുതുപ്പാടിയാണ് കോവിഡ് കാലത്തെ വിജ്ഞാനത്തിനു നീക്കിവെച്ചത്. താൻ താമസിക്കുന്ന ഗവ. ക്വാർട്ടേഴ്സിൽ ഒരു ലൈബ്രറി തുടങ്ങണമെന്ന ആഗ്രഹം റെസിഡൻസ് അസോസിയേഷനെ അശോകൻ അറിയിച്ചത് മൂന്ന് വർഷങ്ങൾക്കു മുന്പാണ്. ലൈബ്രറി എന്ന ആശയം പറഞ്ഞപ്പോൾ വായനക്കാരിയായ ജി. ഗോമതി 600 പുസ്തകങ്ങൾ തന്നു. ആ പുസ്തകങ്ങൾ വെച്ച് 2017ൽ തന്നെ ലൈബ്രറി തുടങ്ങി. അതിന്റെ പ്രവർത്തനം സാവകാശം നിലച്ചു. ഒരു ലൈബ്രറി ഉണ്ടായിരുന്നു എന്ന കാര്യംപോലും എല്ലാവരും മറന്നു.
കോവിഡ് സമയം
മഹാമാരി നാടാകെ നടുക്കം വിതച്ചപ്പോൾ മുടങ്ങിപ്പോയ തന്റെ ലൈബ്രറി സ്വപ്നങ്ങളുടെ ഇഴകൾ ചേർത്തു മുട്ടിക്കുന്ന ജോലിയിലായിരുന്നു അശോകൻ. ദിവസവും ജോലിക്കിറങ്ങുന്നതുപോലെ രാജീവ് നഗർ റെസിഡൻസ് അസോസിയേഷൻ ഹാളിൽചെന്ന് കിട്ടിയ പുസ്തങ്ങൾ രജിസ്റ്ററിൽ ചേർത്തു തുടങ്ങി. പിന്നീട് കന്പ്യുട്ടറൈസ്ഡ് ചെയ്യണമെങ്കിലും ഉപകാരപ്പെടുന്നതരത്തിൽ പത്തോളം വിവരങ്ങൾ വെച്ചാണ് രജിസ്റ്ററിൽ എഴുതിച്ചേർത്തത്. നോവൽ, കഥ, കവിത, ലേഖനങ്ങൾ, മത്സരപരീക്ഷാഗ്രന്ഥങ്ങൾ ഉൾപ്പെടെ ആയിരത്തോളം പുസ്തങ്ങളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ പുസ്തങ്ങൾക്കായി സമീപിച്ചത് തിരുവനന്തപുരത്തെ എഴുത്തുകാരെയാണ്. പുസ്തങ്ങൾ തരണമെന്ന അഭ്യർഥന എല്ലാ പത്രങ്ങളിലും കൊടുത്തു. അതിനു ഫലമുണ്ടായി. എഴുന്നൂറോളം പുസ്തകങ്ങളാണ് പലരും സംഭാവനയായി നൽകിയത്. പലതും പഴയ പുസ്തകങ്ങളായതിനാൽ ബൈൻഡിംഗ് ജോലി തന്നെ ധാരാളമായുണ്ടായിരുന്നു. ബൈൻഡ് ചെയ്ത്, രജിസ്റ്ററിൽ ചേർത്ത് ഷെൽഫിൽ അടുക്കിയപ്പോൾ എന്തെന്നില്ലാത്ത ഭംഗി. ഇത്തരമൊരു ശേഖരമുണ്ടായപ്പോൾ റസിഡൻസ് അസോസിയേഷനും ഉത്സാഹമായി. ഷെൽഫുകൾ വാങ്ങാനും പുസ്തകശേഖരണത്തിനും ഭാരവാഹികൾ നേരിട്ടിറങ്ങി. അസോസിയേഷൻ പ്രസിഡന്റ് എ. എസ് അജയകുമാർ, സെക്രട്ടറി ആർ. രവീന്ദ്രൻ, രക്ഷാധികാരി എം.എ ബാലകൃഷ്ണൻ, വനിതാവിഭാഗം കണ്വീനർ റീജാ നാവല്ലൂർ, മുൻ പ്രസിഡന്റ് കാസർഗോഡ് വിജയൻ, ഭാരവാഹികളായ ബിജുമോൻ, രമേശൻ എന്നിവർ ഒത്തുചേർന്ന് പ്രവർത്തിച്ചപ്പോൾ പുസ്തകങ്ങളും ഷെൽഫുകളുമായി.
വായനയെന്ന യാഥാർഥ്യം
2020 ലെ വായനാദിനത്തിൽ ലൈബ്രറി വായനക്കാർക്കായി തുറന്നു കൊടുത്തത് ഡോ. ശശി തരൂർ എം.പി യായിരുന്നു. ഡൽഹിയിൽ നിന്ന് സൂം ആപ്പ് വഴിയാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ഡോ. എം.ആർ തന്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, എൻ .ബാലഗോപാൽ, ജി. ഗോമതി, കെ.ആർ ക്ലീറ്റസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ പാർപ്പിടസമുച്ചയമാണ് മേലാറന്നൂർ ഗവ. ക്വാർട്ടേഴ്സ്. വ്യത്യസ്ത തലത്തിലുള്ള 650 കുടുംബങ്ങൾക്കും അതിലെ രണ്ടായിരത്തോളം വായനക്കാർക്കുമായി വ്യത്യസ്ത തലത്തിലുള്ള ലൈബ്രറിയാണ് അശോകൻ വിഭാവനം ചെയ്തത്. അതിനായി സാധാരണ ലൈബ്രറിയിൽ നിന്നു വഴിമാറി ഇ- വായനയിലേക്കും കൂടി വായനക്കാരെ നയിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ. നാഷണൽ ഡിജിറ്റൽ ലൈബ്രറിയുടെ അഞ്ച് കോടിയോളമുള്ള ഗ്രന്ഥശേഖരങ്ങളിൽനിന്ന് ഇ- ലേണിംഗിനുള്ള സെന്റർ നടത്താനുള്ള ശ്രമവും പൂർത്തിയായി വരുന്നു. കോവിഡ് ഭീതിയിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുന്പോൾ ചെറുതെങ്കിലും വ്യത്യസ്തമായ ലൈബ്രറി ഒരുക്കിയതിന്റെ സന്തോഷത്തിലാണ് ഭാരവാഹികൾ.
പി. ശോഭന ഉണ്ണി