ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചു. ലൈവ് സ്റ്റേജ് പ്രോഗ്രമുകളോടുള്ള ഇഷ്ടം അവിടെ നിന്നുമാണ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സംഗീതലോകത്തേക്ക് എത്തിയത്.
ആരാരോ വരുമെന്നോരീ മോഹം... എന്ന് ആൻ ആമി പാടുന്പോൾ ഓരോ ശ്രോതാവിനും ആരെയോ കാത്തിരിക്കാൻ തോന്നുന്നതു പോലെയാണ്. പ്രിയമുള്ളൊരാൾ ഈ വഴിവന്ന പോലെന്നോ... ആനന്ദമേ സർവമാനന്ദമേ... എന്നു പാടുന്ന പോലെയോ ഉള്ള മറ്റൊരു ലോകത്താണ്. അത്രമേൽ മാധുര്യം ആ ശബ്ദത്തിൽ നിന്നും പകരുന്നുണ്ട്. ദുബായിൽനിന്നു മലയാളിത്തമുള്ള ശബ്ദവുമായി ആൻ ആമി പതിയെ മലയാള സിനിമാ സംഗീത മേഖലയിലേക്കു പടർന്നിറങ്ങുകയായിരുന്നു.
2020ൽ ഏഷ്യയിലെ ഏറ്റവും സ്വാധീനിച്ച 500 പേരുടെ പട്ടികയിലേക്കു പരിഗണിക്കപ്പെട്ടതിന്റെ ആനന്ദമാണ് ആനിനു പറയാനുള്ളത്. ബ്രിട്ടീഷ് പത്രപ്രവർത്തകനും മോഡലും ഇവന്റ്സ് കോഓർഡിനേറ്ററുമായ കിരണ്‍ റായി ഓണ്‍ലൈനിലൂടെ നടത്തിയ അഭിമുഖത്തിലാണ് 500 പേരുടെ പട്ടികയിലേക്ക് ആനും തെരഞ്ഞെടുക്കപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അതിനെക്കുറിച്ചു താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പുതിയ വിശേഷങ്ങളും സംഗീത ലോകത്തെക്കുറിച്ചും ആൻ ആമി മനസ് തുറക്കുന്പോൾ...
500ൽ ഒരാളായി എത്തുന്നത്
ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽനിന്നു വിവിധ മേഖലകളിലുള്ളവരെ തെരഞ്ഞെടുത്ത പട്ടികയിലിടം നേടാനായതിന്റെ വലിയ സന്തോഷമുണ്ട്. എ.ആർ. റഹ്മാൻ, സക്കീർ ഹുസൈൻ, സോനു നിഗം, ശ്രുതി ഹാസൻ തുടങ്ങിയവരുടെ പട്ടികയിലേക്കാണ് കേരളത്തിൽനിന്ന് എന്നെയും ലൈവ് അഭിമുഖത്തിലേക്ക് പരിഗണിച്ചത്.
സൂം ആപ്ലിക്കേഷനിലൂടെയായിരുന്നു അഭിമുഖം. സൂമിലൂടെ ഏറ്റവും കൂടുതൽ പേരുടെ ഇന്റർവ്യൂ നടത്തിയത് എന്ന ഗിന്നസ് റിക്കാർഡും അവർ ലക്ഷ്യമിടുന്നുണ്ട്. സിനിമ, സംഗീതം, കല, സാഹിത്യം, കായികം, ബിസിനസ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള 500 പേരെയാണ് അവർ തെരഞ്ഞെടുത്തത്. ഒരു കലാകാരിയെന്ന നിലയിലുള്ള അംഗീകാരമായി ഞാനതിനെ കാണുന്നു.
ഗായികയായി തുടക്കം
പഠനം പൂർത്തിയാക്കി ബംഗളൂരുവിൽ ഒരു കോർപറേറ്റ് കന്പനിയിൽ ജോലി ചെയ്യുന്പോഴാണ് പിന്നണി ഗായികയായി തുടക്കം കുറിക്കുന്നത്. മുന്‍പ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്പോൾ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ ഭാഗമായിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ് ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൾ വഹാബുമായി.
ഹിഷാമിന്റെ നിർദേശ പ്രകാരമായിരുന്നു മ്യൂസിക് ഡെമോ ചെയ്തത്. അദ്ദേഹമാണ് സംഗീത സംവിധായകനായ ഷാൻ റഹ്മാനോട് എന്നെക്കുറിച്ച് പറയുന്നത്. എന്റെ പാട്ടു കേട്ടതിനു ശേഷം ഷാൻ റഹ്മാൻ എനിക്കു മെസേജ് അയച്ചിരുന്നു. അതായിരുന്നു ടേണിംഗ് പോയിന്റ്. അദ്ദേഹത്തിന്റെ പാട്ടുപാടിയാണ് ഞാൻ സിനിമയിൽ ഗായികയാകുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിൽ ഒരു ഗാനം പാടി. അത് ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
പിന്നീട് ഹിഷാമിന്റെ സംഗീതത്തിൽ കാപുച്ചീനോ എന്ന ചിത്രത്തിലും പാടി. എന്റെ പാട്ട് കേട്ട നിർമാതാവും നടനുമായ വിജയ് ബാബുവാണ് സംഗീതസംവിധായകൻ എം. ജയചന്ദ്രനെ ബന്ധപ്പെടാൻ പറയുന്നത്. അന്നു ഞാൻ ബംഗളൂരുവില്‍ യാഹൂവിൽ ജോലി ചെയ്യുന്ന സമയമാണ്. ജോലിയുടെ ഇടവേളയിലാണ് ജയചന്ദ്രൻ സാറിനെ വിളിക്കുന്നത്. അദ്ദേഹം എന്റെ പാട്ട് കേട്ടതിനു ശേഷം "ഒരു പാട്ട് കന്പോസ് ചെയ്യുകയാണ്, അതയച്ചുതരാം. പാടി കേൾപ്പിക്ക്’ എന്നു പറഞ്ഞു.
രണ്ടു ദിവസംകൊണ്ട് പലയാവർത്തി പാടിക്കേൾപ്പിച്ചു. അങ്ങനെയാണ് "പുള്ളിക്കാരൻ സ്റ്റാറാ'യിലെ പാട്ട് പാടാനായി ചെന്നൈയിൽ എത്താൻ പറയുന്നത്. അവിടെത്തിയപ്പോൾ ജോലിയുടെയും യാത്രയുടെയുമൊക്കെ ക്ഷീണം കാരണം ശബ്ദത്തിനാകെ സുഖമില്ലാതെയായിരുന്നു. എങ്കിലും രണ്ടു ദിവസംകൊണ്ട് അദ്ദേഹം ക്ഷമയോടെ എന്നെക്കൊണ്ട് സ്ട്രെയിനില്ലാത്ത വിധം പാടിച്ചു. അതായിരുന്നു പ്രിയമുള്ളൊരാൾ... എന്നത്. മലയാളി പ്രേക്ഷകർ ആദ്യമായി സ്വീകരിച്ച എന്റെ ഗാനം അതായിരുന്നു.
പിന്നണി ഗായികയായി മേൽവിലാസം
പിന്നീട് ബിജിപാൽ സാറിന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ ഒരു വേറിട്ട ഗാനം പാടാൻ സാധിച്ചു. അങ്ങനെയാണ് കായലിറന്പില് എന്ന പാട്ട് പാടിയത്. യൂട്യൂബിൽ ഒരു മില്യനിലധികം പ്രേക്ഷകരെ ലഭിക്കുന്ന ആദ്യഗാനമായിരുന്നു അത്. പിന്നീട് 2018-ൽ അരവിന്ദന്റെ അതിഥികളിലെ ആരാരോ വരുമെന്നോരീ മോഹം, അരവിന്ദന്റെ അതിഥികളിലെതന്നെ ആനന്ദമേ എന്ന ഗാനങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധ എനിക്കു നേടിത്തന്നു. കൂടെയിൽ രഘു ദീക്ഷിതിന്റെ സംഗീതത്തിൽ രണ്ടു പാട്ടുപാടി.
ആരോരോ... എന്നപാട്ട് ഷൂട്ടിനു മുന്‍പ് വളരെ പെട്ടന്നു ഒരുക്കിയതായിരുന്നു. ക്ലൈമാക്സിൽ രഘു ദീക്ഷിത് തന്നെ പാടിയ അതിന്റെ മെയിൽ വേർഷൻ ഒരുക്കിവച്ചിരുന്നു. എന്നെ മറ്റൊരു പാട്ടുപാടിക്കാനായി വിളിച്ചപ്പോഴാണ് ഈ ഗാനം ചിട്ടപ്പെടുത്തുന്നത്. നല്ലൊരു പാട്ട് എന്നതിനൊപ്പം നസ്രിയയുടെ തിരിച്ചുവരവ്, സംവിധായിക അഞ്ജലി മേനോന്റെ ചിത്രം എന്നിങ്ങനെ പ്രത്യകതകൾകൊണ്ടും ആരാരോ... വളരെ വൈറലായി.
കുന്പളങ്ങി നൈറ്റ്സിലെ ഉയിരിൽ തൊടും തളിർ, ജൂണിലെ ആദ്യം തമ്മിൽ കാണും, സ്റ്റാൻഡ് അപ്പിലെ മതിവരാതെ തുടങ്ങിയ ഒരുപിടി മികച്ച ഗാനങ്ങൾ പാടാൻ സാധിച്ചു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഒരു തെലുങ്ക് ചിത്രത്തിലും പാടി. പ്രമതോ മീ കാർത്തിക് എന്ന ചിത്രത്തിലെ ഒക്കാ ചിനുക്കുലോ എന്ന ഗാനം ഞാനും സച്ചിൻ വാര്യരും ചേർന്നാണ് പാടിയിരിക്കുന്നത്.
സംഗീത പഠനം
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചു. ലൈവ് സ്റ്റേജ് പ്രോഗ്രാമുകളോടുള്ള ഇഷ്ടം അവിടെ നിന്നുമാണ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സംഗീതലോകത്തേക്ക് എത്തിയത്. അതിനിടയിൽ അലകൾ എന്നൊരു കവർസോംഗ് വീഡിയോ ചെയ്തു. നിരവധി സ്റ്റേജ് ഷോകളും ബാൻഡിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. അപ്പോഴാണ് ആകസ്മികമായി കോവിഡിന്റെ രംഗപ്രവേശം.
ഡബ്ബിംഗ് മേഖലയിലേക്കും
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അൽഫോണ്‍സ് ചേട്ടന്റെ സംഗീതത്തിൽ ഒരു പാട്ട് പാടിയിരുന്നു. ആ ചിത്രത്തിന്റെ ലൈൻ പ്രോഡ്യൂസർ ഹാരിസ് എന്നൊരു സുഹൃത്തായിരുന്നു. അദ്ദേഹമാണ് അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലേക്ക് കല്യാണി പ്രിയദർശനു ശബ്ദം നൽകാൻ കഴിയുമോ എന്നു ചോദിക്കുന്നത്. അനൂപും അദ്ദേഹത്തിന്റെ ടീമും ഫുൾ സപ്പോർട്ട് തന്നു. അതുകൊണ്ടുതന്നെയാണ് ഈസിയായി കല്യാണിക്കു ശബ്ദം കൊടുക്കാൻ സാധിച്ചത്. ഉർവശി മാം, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദുൽഖർ എന്നിവരുടെയൊക്കെ ഡബ്ബിംഗ് കാണാനും അടുത്തറിയാനും സാധിച്ചു. അത് ആത്മവിശ്വാസം നൽകി.
അതിനു ശേഷമാണ് സൂഫിയും സുജാതയിലും അതിഥി റാവു ഹൈദരിക്കായി ഡബ്ബ് ചെയ്യുന്നത്. അതിൽ അതിഥിയുടെ കഥാപാത്രം ഉൗമയാണ്. അപ്പോൾ ആ കഥാപാത്രത്തിന്റെ ശ്വാസം എടുക്കുന്നതും മൂളുന്നതും കരയുന്നതുമൊക്കെ ഓരോ ഫീലും ചെറിയ ശബ്ദ വ്യതിയാനങ്ങളിലൂടെയായിരുന്നു അവതരിപ്പിക്കേണ്ടത്. അതു നല്ലൊരു അനുഭവമായിരുന്നു. അതിനു ശേഷം സുനാമി എന്ന ചിത്രത്തിലും നായിക കഥാപാത്രത്തിനു ശബ്ദം കൊടുത്തിരുന്നു. അത് ഇനി റിലീസാകാനുണ്ട്.
പുതിയ തീരങ്ങൾ
സംഗീത സംവിധാനവും ഇഷ്ടമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തൊക്കെ അത്തരത്തിൽ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. മോഡലിംഗിനോടും അഭിനയത്തോടും താല്പര്യമുണ്ട്. നമ്മുടെ തന്നെ മ്യൂസിക് വീഡിയോകളിലും അലൈകൾ കവർ സോംഗ് വീഡിയോയിലും പാടി അഭിനയിച്ചിട്ടുണ്ട്.
കുടുംബം, പഠനം
ദുബായിലാണ് വളർന്നത്. ഞാനും സഹോദരനും അമ്മയും അപ്പയും ചേരുന്നതാണ് കുടുംബം. അച്ഛൻ അവിടെ ഒരു ട്രാവൽ ഏജൻസി നടത്തുന്നു. അമ്മ അവിടെ ടീച്ചറായിരുന്നു. അനിയൻ ഇപ്പോൾ കാനഡയിൽ ജോലി ചെയ്യുന്നു. ബംഗ്ലൂരിൽ ക്രൈസ്റ്റ് കോളജിൽ നിന്നു ബിബിഎ പാസായി. കുറച്ചു നാൾ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തു. അതിനു ശേഷം തിരികെ ദുബായിലേക്ക പോയി.
അവിടെ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫസ്റ്റ് റാങ്കോടെ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് തിരികെ ബാംഗ്ലൂരിൽ യാഹുവിൽ ജോലിക്കു കയറുന്നത്. അപ്പോഴാണ് സിനിമയിൽ അവസരം ലഭിച്ചത്. 2018-ൽ ജോലിയിൽ നിന്നുമിറങ്ങി പൂർണമായും ലോകം സംഗീതമായി. ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ചെയ്തു. നിരവധി ഗായകരോടൊപ്പം പാടാൻ സാധിച്ചു.
തിരികെ ഇഷ്ടങ്ങളിലേക്ക്
കൊച്ചിയിലായിരുന്നു ലോക്ക്ഡൗണ്‍ കാലത്ത്. പ്രോഗ്രാമുകളൊക്കെ കാൻസൽ ആയതുകൊണ്ടുതന്നെ മ്യൂസിക് പ്രാക്ടീസായിരുന്നു പ്രധാന പരിപാടി. വോയിസ് ടീച്ചിംഗും ഗിറ്റാർ പഠനവുമൊക്കെ നടത്തി. ആ സമയത്താണ് പാചക മേഖലയിലേക്ക് കുറച്ചെങ്കിലും ശ്രദ്ധ കൊടുക്കുന്നത്. പിന്നെ പുസ്തകങ്ങൾ വായിക്കാനും സിനിമ കാണാനും വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ആ രണ്ടു കാര്യങ്ങളും വളരെ കാര്യമായി നടന്നു.
പുതിയ ഗാനങ്ങൾ
കുറച്ചേറെ ചിത്രങ്ങളിൽ ലോക്ക്ഡൗണിനു മുന്‍പ് പാടിയിരുന്നു. അനുഗൃഹീതൻ ആന്റണിയിൽ അരുണ്‍ മുരളീധരന്റെ സംഗീതത്തിലും നിവിൻ പോളിയുടെ പടവെട്ടിൽ ഗോവിന്ദ് വസന്തയുടെ സംഗീതത്തിലും പാടി. ഗോവിന്ദ് വസന്തയ്ക്കൊപ്പം ഡ്യുയറ്റാണ് പാടിയിരിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലും മുജീബ് മജീദിന്റെ സംഗീതത്തിൽ പാടി. ഈ ചിത്രങ്ങളാണ് പോസ്റ്റ്പ്രോഡക്ഷൻ സ്റ്റേജിലുള്ളത്.
ലിജിൻ കെ. ഈപ്പൻ