മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്സ് ചെയ്യുകയും അതിൽ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. മേപ്പടിയാനായി വിസ്മയം കാട്ടാനെത്തുന്ന ഉണ്ണി മുകുന്ദന്റെ വിശേഷങ്ങളിലേക്ക്...
മലയാളികൾക്കു ഉണ്ണി മുകുന്ദനോട് എന്നും പ്രത്യേക ഇഷ്ടമുണ്ട്. നായകനായാലും വില്ലനായി എത്തിയാലും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. സിനിമയിലെത്തി ഒരു പതിറ്റാണ്ടു പിന്നിടുന്പോൾ തന്റേതായ ഇടം പ്രേക്ഷകമനസിൽ നേടാനും ഈ നടനു സാധിച്ചു.
മല്ലുസിംഗും മസിലളിയനും ജോണ് തെക്കനും ജൂനിയർ മാർക്കോയും തുടങ്ങി മാമങ്കത്തിലെ ചന്ദ്രാത്ത് പണിക്കരുമടക്കമുള്ള ഒരുപിടി കഥാപാത്രങ്ങളെയാണ് പ്രേക്ഷക മനസിലേക്ക് ഉണ്ണി മുകുന്ദൻ പ്രതിഷ്ടിച്ചത്. അതിൽ നായകനൊപ്പം തന്നെ മാസ് പരിവേഷമുള്ള വില്ലൻ കഥാപാത്രങ്ങളുമുണ്ടെന്നതും ഈ യുവതാരത്തിന്റെ സ്വീകാര്യത തെളിയിക്കുന്നു. ലോക്ഡൗണിനു ശേഷം മലയാള സിനിമ ചലിച്ചുതുടങ്ങിയപ്പോൾ അതിനൊപ്പം നിൽക്കാനും ഉണ്ണിയെത്തി.
മേപ്പടിയാൻ ഉണ്ണി
എന്നെ പ്രേക്ഷകർ അവസാനമായി കണ്ടത് മാമാങ്കത്തിലെ ചേകവനായിട്ടാണ്. അതിൽനിന്നു തീർത്തും വിഭിന്നമായി നാട്ടുന്പുറത്തുകാരനായ ജയകൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് മേപ്പടിയാനിലെത്തുന്നത്. ശരീരഭാഷയിൽ പോലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ചിത്രം മുന്പ് ഷൂട്ട് പ്ലാൻ ചെയ്ത സമയത്താണ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. പിന്നീട് വിദ്യാരംഭ ദിനത്തിൽ മേപ്പടിയാന് ശുഭാരംഭം കുറിച്ചു.
ചിത്രം തിയറ്ററിൽതന്നെ റിലീസ് ചെയ്യണമെന്നാണ് എന്റെയും അണിയറപ്രവർത്തകരുടെയും ആഗ്രഹം. ഒരു മുഴുനീള ഫാമിലി എന്റർടൈനെർ എന്നു പറയാം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളാണ് ലൊക്കേഷനാകുന്നത്. എനിക്കൊപ്പം ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോണ് തുടങ്ങിയ വലിയൊരു താരനിരയും എത്തുന്നുണ്ട്. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ബ്രൂസ് ലിയും ഹിറ്റ് കോന്പോയും
പ്രേക്ഷകർക്കു എന്നെ വളരെ വേഗത്തിൽ പരിചിതനാക്കിയ ചിത്രമായിരുന്നു മല്ലു സിംഗ്. മല്ലു സിംഗ് കഴിഞ്ഞ് എട്ടു വർഷത്തിനു ശേഷം വീണ്ടും വൈശാഖിനൊപ്പം ചെയ്യുന്ന സിനിമയാണ് ബ്രൂസ് ലീ. തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കൊപ്പം മാസ്റ്റർ പീസിനു ശേഷം വർക്ക് ചെയ്യുകയാണ്. എന്റെ കരിയറിൽ വലിയ ഇടപെടലുകളുണ്ട് ഇരുവർക്കും. എന്റെ ആദ്യ സോളോ ഹിറ്റ് സമ്മാനിച്ച ഇര ഇവർ നിർമിച്ച ചിത്രമായിരുന്നു. ഇരുവർക്കുമൊപ്പം മറ്റൊരു സിനിമ ചെയ്യാനാകുന്നതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ. ആക്ഷനു വലിയ പ്രാധാന്യമുള്ള ചിത്രമാണ്. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും.
കളരി പരിശീലനം
ബ്രൂസ് ലിക്കു വേണ്ടിയാണ് കളരി പരിശീലനം നടത്തിയത്. ആയോധന കലയിൽ അധിഷ്ടിതമായ കഥാപശ്ചാത്തലം സിനിമയ്ക്കുണ്ട്. കണ്ണൂർ ചെറുപുഴയിലെ പാടിയോട്ടുചാൽ കൊരന്പക്കല്ലിലെ സിവിവി കളരി സംഘത്തിലായിരുന്നു ഒന്പതു ദിവസത്തെ പരിശീലനം. കച്ചത്തിരുമ്മോടുകൂടി പരിശീലനം ആരംഭിച്ച് തെക്കൻ ചുവട്, അടിതട, വടക്കൻ മെയ്പ്പയറ്റ്, കാലെടുക്കൽ, കടത്തനാടൻ കൈകുത്തിപ്പയറ്റും മലക്കങ്ങളുമൊക്കെയാണ് പഠിച്ചത്. അടിസ്ഥാന പഠനങ്ങൾ മാത്രമാണ് നടത്തിയത്. പിന്നീട് മേപ്പടിയാന്റെ ഷൂട്ടിനായി തിരികെ വന്നു. കളരിയോടു താൽപര്യം ഉണ്ടായിരുന്നെങ്കിലും കൂടുതൽ പഠിക്കാൻ സാധിച്ചത് ഇപ്പോഴാണ്. ഇനിയും പഠനത്തിനായി അവിടേക്ക് തിരികെ പോകണ്ടതുണ്ട്.
ഉണ്ണി മുകുന്ദൻ ഫിലിംസ്
സിനിമ വലിയൊരു സ്വപ്നം പോലെ എനിക്കു ലഭിച്ചതാണ്. അതുകൊണ്ടു തന്നെ അഭിനയത്തിനൊപ്പം സിനിമയുടെ വിവിധ മേഖലകൾ എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്. ഗായകനായതും ഗാനരചയിതാവായതും സഹസംവിധായകനായതുമെല്ലാം അത്തരം ആഗ്രഹത്തിലാണ്. സംഗീതം എനിക്കു വളരെ ഇഷ്ടമാണ്. എന്റെ മൂന്നു ചിത്രങ്ങളിലും മമ്മൂക്കയുടെ ഷൈലോക്കിൽ പ്രമോ സോംഗും പാടാനും സാധിച്ചു. അതുപോലെയാണ് ഇപ്പോൾ നിർമാണ രംഗത്തേക്കും എത്തിച്ചത്. മേപ്പടിയാനാണ് ആദ്യ നിർമാണ സംരംഭം. വൈശാഖിനൊപ്പമുള്ള ബ്രൂസ് ലീയും നിർമിക്കുന്നുണ്ട്. അതു കുറച്ചു ബിഗ് ബജറ്റാണ്.
കോവിഡ് കാലം
കുടുംബത്തിനൊപ്പമായിരുന്നു കോവിഡ് കാലം ചിലവഴിച്ചത്. അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം കഴിച്ചും ഉറങ്ങിയുമൊക്കെ ആദ്യ ദിവസങ്ങൾ കടന്നു പോയി. സംഗീതം, പഠനം, കൃഷി, വളർത്തു മൃഗങ്ങളെ പരിപാലിക്കൽ, വാഹനം കഴുകൽ തുടങ്ങിയ പ്രവൃത്തികളും ഉണ്ടായിരുന്നു. വീടിനോടു ചേർന്നുള്ള പറന്പിൽ അച്ഛനൊപ്പം കൃഷി ചെയ്യാൻ കൂടി. നമ്മൾ നട്ട ഒരു വിത്ത് മുളച്ച്, വളർന്ന് ആദ്യത്തെ ഫലം ലഭിക്കുന്പോൾ അതിയായ സന്തോഷം ഉള്ളിലുണ്ടാകുമെന്നു തിരിച്ചറിഞ്ഞതും ഇപ്പോഴാണ്.
പിന്നെ എന്റെ നായ്ക്കുട്ടികൾ, കിളികൾ, അണ്ണാനൊക്കെ എനിക്കു കൂട്ടുകാരായി വീട്ടിലുണ്ട്. പഴയ ശീലങ്ങളിലേക്കുള്ള തിരിച്ചു പോക്കുകൂടിയായിരുന്നു ആ ദിവസങ്ങൾ. വീണ്ടും എഴുത്തിലേക്കു തിരിഞ്ഞു. വായനയുടെ ലോകത്തേക്കു തിരികെയെത്താൻ സാധിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിൽ പലപ്പോഴായി വാങ്ങിയ പുസ്തകങ്ങൾ കുറച്ചധികം വായിക്കാൻ സാധിച്ചു.
ഫാമിലി മാൻ
ഗുജറാത്തിലായിരുന്നു എന്റെ ബാല്യവും കൗമാരവുമൊക്കെ. സിനിമയിൽ എത്തിയതിനു ശേഷമാണ് നാട്ടിൽ സജീവമായത്. അഞ്ചു വർഷമായി കുടുംബമായി എല്ലാവരും ഒറ്റപ്പാലത്തുണ്ട്. കുറേ നാളിനു ശേഷം ഇത്രയും ദിവസം വീട്ടുകാർക്കൊപ്പം നിൽക്കാനായത് ലോകഡൗണ് കാലത്താണ്.
ബാച്ചിലർ ലൈഫിൽ ജീവിച്ചതിൽനിന്നും മാറി തികഞ്ഞ നാട്ടിൻപുറത്തുകാരനായി മാറുകയായിരുന്നു അപ്പോൾ. വീട്ടിൽ ഞാൻ ഏറെ കൂട്ട് അമ്മയോടാണ്. അമ്മയുടെ ഭക്ഷണമാണ് ഏറ്റവും ഇഷ്ടമുള്ള സംഗതി. മുന്പ് ഒഴിവാക്കിയ എണ്ണപ്പലഹാരങ്ങളും മധുര വിഭവങ്ങളൊക്കെ അമ്മയുണ്ടാക്കി തന്നപ്പോൾ വളരെയധികം കഴിച്ചു. ശരീര ഭാരം കൂടിയപ്പോൾ കുറച്ചു എക്സർസൈസ് ചെയ്തു.
ബോഡി ഫിറ്റ്നസ്
ഞാൻ എപ്പോഴും ജിമ്മിലാണെന്നൊക്കെ തെറ്റായ ധാരണ ആളുകൾക്കുണ്ട്. സിനിമയിൽ വരുന്നതിനു മുന്പു തന്നെ ബോഡി ഫിറ്റ്നസ് എനിക്കൊപ്പമുണ്ടായിരുന്നു. ചെറുപ്പത്തിൽ എനിക്കുണ്ടായ ഒരു വെല്ലുവിളിയെ മറികടക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം ബോഡി ഫിറ്റ്നസ് തുടങ്ങിയതാണ്. അതു പിന്നെ ജീവിതചര്യയായി മാറി. സിനിമകളിൽ സംവിധായകർ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാണ് ബോഡി ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിച്ചത്.
സിനിമയ്ക്കു വേണ്ടിയല്ല, ആരോഗ്യത്തിനു വേണ്ടിയുള്ളതാണ് എന്റെ ഫിറ്റ്നസ്. ഒരു നടൻ എന്ന നിലയിൽ ശരീരത്തെ ഒരു പ്രോപ്പർട്ടിയായിട്ടാണ് ഞാൻ കാണുന്നത്. മേപ്പടിയാന്റെ കഥ പറയാനായി വിഷ്ണു എത്തുന്നതിനു മുന്പ് ആ ധാരണയാൽ ആരെക്കയോ അയാളെ നിരുൽസാഹപ്പെടുത്തിയിരുന്നു.
ഉണ്ണി സാധാരണക്കാരനായ കഥാപാത്രങ്ങളെ ചെയ്യില്ല, അയാൾആക്ഷനും ബോഡിഫിറ്റ്നസു മൊക്കെയുള്ള കഥാപാത്രങ്ങളെ ചെയ്യൂ എന്നൊക്കെ. എന്നോട് വിഷ്ണു കഥ പറഞ്ഞപ്പോൾ തന്നെ എനിക്കു സിനിമ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മേപ്പടിയാൻ തുടങ്ങുന്നത്. പിന്നീടാണ് വിഷ്ണു ഈ സംഭവം എന്നോടു പറയുന്നത്. തെറ്റിധരിക്കപ്പെടാവുന്ന ഒരു മുൻധാരണ എന്നെപ്പറ്റിയുണ്ടെന്നറിയുന്നത് സങ്കടമാണ്.
മമ്മൂട്ടി മോഹൻലാലിനൊപ്പം
ഇരുവരും ഒപ്പം അഭിനയിക്കാൻ എന്നെ വിളിച്ചു, ഇപ്പോഴും വിളിക്കുന്നു എന്നതാണ് സന്തോഷം. ഇന്ത്യൻ സിനിമയിലെ രണ്ടു ലെജൻസാണ് ഇരുവരും. അവരുടെ കൂടെ അഭിനയിക്കാൻ നമുക്ക് യോഗ്യതയുണ്ടെന്നു അവർക്ക് തോന്നിയപ്പോഴാണ് അവസരം ലഭിച്ചത്. അതു വലിയ അനുഗ്രഹമായി കരുതുന്നു. മമ്മൂക്കയ്ക്കൊപ്പം ഒരുപിടി സിനിമകൾ ചെയ്യാൻ സാധിച്ചു.
അവസാനം മാമാങ്കത്തിലാണ് മമ്മൂട്ടിക്കൊപ്പം ചെയ്തത്. ലാലേട്ടനൊപ്പം മലയാളത്തിൽ അഭിനയിക്കാൻ അവസരം ഒന്നും ലഭിച്ചിരുന്നില്ല. തെലുങ്ക് ചിത്രം ജനതാ ഗാരേജ് ചെയ്യുന്പോൾ എനിക്കു തെലുങ്ക് അറിയില്ലായിരുന്നു. എങ്കിലും ലാലേട്ടനൊപ്പം കാമറക്കു മുന്നിൽ എത്താമെന്നതായിരുന്നു ആകർഷിച്ച ഘടകം.
ലിജൻ കെ. ഈപ്പൻ