മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരായ എം.ടി.ഇ. ദാമോദരനോട് തന്റെ ’മണ്ണിൽ വിരിഞ്ഞ പൂവുകൾ വാടിയപ്പോൾ’ എന്ന നീണ്ട കഥ പറയുന്ന സീനുണ്ട്...
ഒളശ: ഇതാ ഒരു നീണ്ട കഥ...
ഇതു വായിച്ചാൽ പെണ്ണുങ്ങൾ കരയും... ആണുങ്ങൾക്ക് കലി വരും... കുട്ടികൾ ചിരിക്കും.. സിനിമാക്കാർ വായിക്കും.. കാശ് തന്നു വായിക്കും.
പത്രാധിപർ: എന്താ ഇതിന്റെ കഥ?
ഒളശ: ഒരു അച്ഛൻ. ഒരു അമ്മ. രണ്ടു കൊച്ചു കുഞ്ഞുങ്ങൾ. ഒരു കൊച്ചു കുടുംബം. സംതൃപ്തമായ കുടുംബം.
രാത്രി 12 മണി. നിശ്ചലമായ നിശ. എങ്ങും കനത്ത നിശബ്ദത.
അതാ... ഇരുട്ടിൽ നിന്നും ഒരാൾ പ്രത്യക്ഷപ്പെടുന്നു.
പ്രത്യക്ഷപ്പെട്ട് ഒരു ബോംബ്... രണ്ട് ബോംബ്...മൂന്ന് ബോംബ്.. ഠേ.... ഠേ... ഠേ... ഠേ... ചറപറാ ബോംബ്...
വെള്ളിത്തിരയിൽ ഇന്നും ചിരിപടർത്തുന്ന ഈ രംഗത്തിൽ കഥയ്ക്കു പഞ്ചു കിട്ടാൻ തുരുതുരെ ബോംബ് എറിയുകയാണ് ജഗതിയുടെ കഥാപാത്രം. പിന്നീട് കാണുന്നത് അപ്രതീക്ഷിതമായ ബോംബേറിന്റെ തീയിലും പുകയിലും ചാരത്തിൽ നിന്നും ദ്വേഷ്യപ്പെട്ട് എത്തുന്ന ശങ്കരാടിയെയും.
ഇതുപോലെ അപ്രതീക്ഷിതമായ ബോംബേറിൽ തകർന്നു പോയ സാഹചര്യമായിരുന്നു കഴിഞ്ഞ കുറച്ചു മാസക്കാലത്തെ മലയാള ചലച്ചിത്ര ലോകത്തിന്റേത്. കഥയിലെ ബോംബേറിനു പകരം ഇവിടെ എത്തിയത് കോവിഡ് എന്ന മഹാമാരിയും.
സൂപ്പർതാരങ്ങൾ മുതൽ ലൈറ്റ് ബോയിവരെ പണിയില്ലാതെ മാസങ്ങൾ വീട്ടിലിരുന്നു. 100 കോടി ബജറ്റിലൊരുങ്ങിയതു മുതൽ ചെറു ചിത്രങ്ങൾ വരെ പെട്ടിയിലൊതുങ്ങി. തിയറ്ററുകൾക്കും ഫിലിം സ്റ്റുഡിയോകൾക്കും തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമസ്ത മേഖലയ്ക്കും ഷട്ടർ വീണു. ഒരു നിർബന്ധിത ഒഴിവു കാലം പോലെ...
അവിടെ നിന്നും സിനിമ മേഖല വീണ്ടും ഉണരുകയാണ്. കരുതലും തയാറെടുപ്പോടും കൂടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. വലിയ കൂട്ടത്തെ ഒഴിവാക്കി നിശ്ചിത ബജറ്റിലും പരിമിതമായ സാഹചര്യത്തിലും കഥ പറയുന്ന ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ ഒരുങ്ങുന്നത്. അതേ, ചെറിയ ഇടവേളയ്ക്കു ശേഷം സിനിമാ മേഖല സജ്ജമായിരിക്കുന്നു. ആക്ഷൻ കേട്ടാൽ ചലിക്കാനായി...
സീയു സൂണിൽ തുടക്കം
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ സിനിമ കണ്ട കാലമേതെന്നു ചോദിച്ചാൽ, ഒറ്റ ഉത്തരം ലോക്ഡൗണ്. കാഴ്ചാനുഭവം മിനിസ്ക്രീനിലേക്കു ചുരുങ്ങിയപ്പോൾ സ്മാർട് ടിവികളും ലാപ്ടോപും ഹോംതിയറ്റർ സംവിധാനവും തുടങ്ങി മൊബൈൽ കാഴ്ചകളിലേക്കുവരെ സിനിമകളും വെബ് സീരിസുകളും ഈ കാലയളവിൽ വലിയ തോതിൽ ഇടം പിടിച്ചു. അതിലും വെബ് സീരീസുകളായിരുന്നു ചർച്ചകളിലും കാഴ്ചകളിലും ഒരുപിടി മുന്നിൽ.
നെറ്റ്ഫ്ളിക്സ്, ആമസോണ് പ്രൈം സിനിമകളും കളം നിറഞ്ഞു. അപ്പോഴെല്ലാം അപ്രതീക്ഷിതമായ ആഘാതത്തിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം മലയാള സിനിമ നിർജീവമായിരുന്നു.
സിനിമ ചർച്ചകളും എഴുത്തുകുത്തുകളുമായി സിനിമാക്കാർ തങ്ങളുടെ ആയുധശേഖരം ദൃഢപ്പെടുത്തിയെങ്കിലും ഇനിയൊരു തുടക്കം എങ്ങനെയെന്ന ആശങ്കകൾ മാത്രം നിറഞ്ഞു നിന്നു. അവിടെ നിന്നും പരീക്ഷണത്തിനും പുതുമയ്ക്കും അവസരം ഒരുക്കി മലയാള സിനിമ ലോകം ചലിച്ചു തുടങ്ങുന്നത് സീയു സൂണ് എന്ന ചിത്രത്തിലൂടെയായിരുന്നു. പൂർണമായും ടെക്നോളജിയുടെ പിൻബലത്തിൽ സംവിധായകൻ മഹേഷ് നാരായണനും ഫഹദ് ഫാസിലും മുന്നിട്ടിറങ്ങിയപ്പോൽ ലോക്ഡൗണിനു ശേഷം എങ്ങനെയെന്നുള്ള ചോദ്യത്തിനു ഉത്തരം കണ്ടെത്തുകയായിരുന്നു അവർ.
ലോക്ക്ഡൗണിനു ശേഷം ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ ചിത്രം എന്ന വിശേഷണത്തോടെ പുതിയൊരു വെളിച്ചം സീയു സൂണ് മലയാള സിനിമാ ലോകത്തിനു കാട്ടിക്കൊടുത്തു. അതിനു പിന്നാലെ പലരും വളരെ തയാറെടുപ്പോടെ തങ്ങളുടെ സിനിമകളെ കാമറക്കണ്ണിലേക്കു പകർത്തി. പതിയെ ഗിയർ മാറ്റി ഇന്നു വളരെ വേഗത്തിൽ സിനിമാ ലോകം ചലിച്ചു തുടങ്ങിയിരിക്കുന്നു. സൂപ്പർ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ കോവിഡ് കാലത്ത് ആരംഭിച്ചു ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്.
ഇന്റർവെൽ കഴിഞ്ഞു...
ഇന്റർവെൽ കഴിഞ്ഞ് സിനിമാ മേഖല വീണ്ടും പഴയ ഫോമിലേക്കു തിരികെ വന്നിരിക്കുകയാണ്. പോയ മാസം മാത്രം പതിനഞ്ചോളം ചിത്രങ്ങളാണ് ഷൂട്ടിംഗ് ആരംഭിച്ചത്. കഴിഞ്ഞ വിജയദശമി ദിനത്തിൽ മാത്രം നാലു വീതം ചിത്രങ്ങൾ ആരംഭിക്കുകയും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയും ഒരു ചിത്രം ടൈറ്റിൽ ലോഞ്ച് നടത്തുകയും ചെയ്തു.
മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി തുടങ്ങിയ താരമൂല്യങ്ങളുള്ളവരെല്ലാം കാമറയ്ക്കു മുന്നിൽ ചമയത്തോടെ വന്നെത്തിക്കഴിഞ്ഞു. ഇതിൽ ചിലരുടെ ചിത്രങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. കോവിഡ് സൃഷ്ടിച്ച വെല്ലുവിളികളിൽ പലപ്പോഴും ഷൂട്ടിംഗ് നിർത്തിവെയ്ക്കേണ്ടി വരുന്പോഴും അവർ ഒരുമയോടെ സിനിമ മേഖലയുടെ നിലനിൽപിനു വേണ്ടിയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. മാസങ്ങളായി വരുമാനം നിലച്ചുപോയ ഒരു വലിയ വിഭാഗം സിനിമ മേഖലയിലുണ്ട്. അവരുടെ നിലനിൽപിനും സിനിമ മേഖലയുടെ തിരിച്ചു വരവിനും അത് അത്യാവശ്യമായിരുന്നു.
റിലീസ് ചെയ്യാൻ ഇന്ന് ഓടിടി (ഓവർ ദി ടോപ്) പ്ലാറ്റ് ഫോമുകളും പ്രൈം ടൈം ചാനലുകളും ഇടം നൽകുന്പോൾ സിനിമ മേഖലയ്ക്കു വാശിയോടെ മുന്നോട്ടു പോകാനുള്ള ഉൗർജം ലഭിക്കുന്നു. ഒരുകാലത്തു തിയറ്റർ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്നിടത്തു നിന്നു മാറി ഇന്നു വിവിധ തലങ്ങളിൽ നിന്നും സിനിമയ്ക്കു മുതൽ മുടക്ക് തിരികെ ലഭിക്കുന്നു. സൂഫിയും സുജാതയും, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലെ ഒടിടി റിലീസായി എത്തിയ അവസാന ചിത്രം ഹലാൽ ലൗവ് സ്റ്റോറി വരെ അതു തെളിയിക്കുന്നുണ്ട്.
ട്വിസ്റ്റ്, തിയറ്ററുകൾ ഇനി എന്ന്?
സിനിമ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും തകൃതിയായി പുരോഗമിക്കുന്പോഴും തിയറ്റർ തുറക്കാനാവാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതാണ് സിനിമ മേഖലയ്ക്കു മുന്നിൽ വില്ലനാകുന്നത്.
ഒരു വർഷം 650 കോടിയിലധികം രൂപ സർക്കാർ ഖജനാവിലേക്കു തിയറ്റർ വ്യവസായത്തിൽ ലഭിക്കുന്നിടത്താണ് ഇപ്പോഴും പ്രശ്ന പരിഹാരമില്ലാത്തത്. നവതരംഗ സിനിമകളുടെ ഇടപെടലോടെ മലയാള സിനിമയുടെ ഏറ്റവും മികച്ച കാലയളവിലൂടെ കടന്നു പോകുന്ന സമയമായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട്. തിയറ്ററുകളും മർട്ടിപ്ലക്സുകളുമൊക്കെയായി കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടയിൽ 1000 കോടിയിൽ കൂടുതൽ നിക്ഷേപമാണ് ഈ വ്യവസായത്തിൽ മാത്രം ഉണ്ടായിരിക്കുന്നത്. അവിടെയാണ് കഴിഞ്ഞ ആറു മാസക്കാലമായി ഒരുരൂപ വരുമാനമില്ലാതെ ചെലവു മാത്രമായി തുടരുന്നത്.
സിനിമാ ഇന്റീരിയറുകൾ, സ്ക്രീനുകൾ, അക്കോസ്റ്റിക്സ്, പ്രൊജക്ഷനുകൾ അടക്കം പുത്തൻ സാങ്കേതിക വിദ്യയും കാഴ്ചയിലും ശബ്ദത്തിലുമടക്കം ആധുനിക സൗകര്യങ്ങളും ഒരുക്കിയ തിയറ്ററുകൾ ഇടവേളകളിൽ പ്രവർത്തിപ്പിച്ചു മെയ്ന്റനൻസ് ജോലികൾ ഇപ്പോഴും തുടരുകയാണ്. വരും നാളുകളിൽ കോവിഡ് മാനദണ്ഡങ്ങളോടെ തുറക്കാനും വെല്ലുവിളികളെ അതിജീവിക്കാനുള്ള തയാറെടുപ്പുകൾ തിയറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. വോൾഫ് എയർ മാസ്ക് സ്ഥാപിച്ച് തിയറ്ററുകളിലെ വായുവിലെ വൈറസ്, ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് പ്രൊട്ടക്ഷൻ സിസ്റ്റവും തയാറാക്കിക്കഴിഞ്ഞു.
മാസ്ക് ധരിച്ചും, ഓരോ ഷോയുടെയും ശേഷം തിയറ്റർ അണുവിമുക്തമാക്കുക എന്നീ കർശന നിർദ്ദേശങ്ങളോടെയും മാത്രമേ തിയറ്ററിൽ പ്രദർശനം അനുവദിക്കൂ എന്നുണ്ടെങ്കിലും തിയറ്റർ വ്യവസായം അതിന്റെ സുവർണ ഘട്ടത്തിലേക്കു എത്രയും വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും ബന്ധപ്പെട്ടവരും.
ക്ലൈമാക്സും ആന്റി ക്ലൈമാക്സും
ദുരന്തകാലത്തെ കലയുടെ കലാലയമാക്കിയ പാഠം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായിട്ടുണ്ട്. ആ കാലത്തെക്കുറിച്ചു പറഞ്ഞു കഴിഞ്ഞതും പറയാനുള്ളതുമായ ഒട്ടവനവധി വിദേശ കഥകളും സാഹിത്യ രൂപങ്ങളും സിനിമകളും പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞു പോകുന്ന ഈ ദുരിത നാളുകളും നാളെകളിൽ പുതിയ ചിന്തകളും വഴികളും സമ്മാനിക്കുമെന്നതിൽ തർക്കമില്ല. ഇവിടെയും ശുഭാന്ത്യമായ ക്ലൈമാക്സാണ് ഇപ്പോഴത്തെ പ്രശ്ന പരിഹാരത്തിനു ശേഷം സിനിമാക്കാരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.
ഒരുകാലത്തു വിദേശ നിക്ഷേപങ്ങൾ മുഖം തിരിച്ചിരുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്നു ഈ ചെറിയ മേഖലയിൽ കച്ചവടം സൃഷ്ടിക്കുന്നത് സിനിമയ്ക്കു നല്ലതാണ്. തിയറ്ററുകളിൽ പെടുമരണപ്പെട്ടിരുന്ന ചെറു ചിത്രങ്ങൾക്ക് ഇനി വിപണീ മൂല്യം സൃഷ്ടിക്കാമെന്നതാണ് അതിന്റെ ആന്റി ക്ലൈമാക്സ്. അതുകൊണ്ടു തന്നെ ഈ വീഴ്ചകളിൽ നിന്നും അനുയോജ്യമായ ക്ലൈമാക്സുകളേക്കാൾ മികച്ചൊരു സ്റ്റാർട്ടിംഗ് പോയിന്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിജിൻ കെ. ഈപ്പൻ
കൊട്ടക തുറക്കും, പക്ഷേ...
ആൾക്കൂട്ടത്തെ ആകർഷിക്കണം: വ്യാസൻ കെ.പി.
(സംവിധായകൻ, ഡിസ്ട്രിബ്യൂട്ടർ)
തിയറ്ററുകൾ തുറക്കാനാവാത്തത് വലിയ പ്രശ്നമായി തുടരുന്നു. പോയ വർഷത്തെ ഡിസ്ട്രിബ്യൂഷൻ ഇടപാടുകൾ തീർപ്പാക്കാൻ വിഷു സീസണായിരുന്നു തിയറ്റർ ഉടമകൾ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായി ലോക്ഡൗണ് വന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി. വരുമാനമില്ലാതെയായി. തിയറ്ററുകളുടെ മെയ്ന്റനൻസും ജോലിക്കാരുടെ വേതനവുമൊക്കെയായി ഇപ്പോഴും ചെലവു തന്നെയാണ്. ശതകോടികളുടെ വരുമാനം സർക്കാരിനു നൽകുന്ന ഈ വ്യവസായത്തെ നിലനിർത്തുന്നതിന് അവരുടെ ഭാഗത്തു നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ല. മറ്റൊരു സംസ്ഥാനത്തുമില്ലാത്തത്ര വിനോദ നികുതിയാണ് കേരളത്തിൽ വാങ്ങുന്നത്. മറ്റെല്ലാ മേഖലകളും ഭാഗികമായും പ്രവർത്തനം ആരംഭിച്ചിട്ടും സിനിമ മേഖലയിൽ മാത്രമാണ് ഇപ്പോഴും അനിശ്ചിതത്വം.
സർക്കാർ മുഖം തിരിക്കുകയാണ്. ഇനി തിയറ്റർ ആരംഭിച്ചാലും ആളുകൾ എത്താൻ താമസമെടുക്കും. കാഴ്ചകളുടെ സാധ്യത കഴിഞ്ഞ കുറേ മാസങ്ങളായി മിനിസ്ക്രീനിൽ നിന്നുമാണ് അവർ അനുഭവിക്കുന്നത്. അതു ശീലമായി. അതുകൊണ്ടു തന്നെ പ്രേക്ഷകരെ ഭ്രമിപ്പിക്കുന്ന ഒരു സിനിമ വന്നാൽ മാത്രമാണ് പ്രേക്ഷകർ തിയറ്ററിലേക്കെത്തുകയുള്ളു. ബജറ്റിനും താര പൊലിമയ്ക്കും അപ്പുറം ആൾക്കൂട്ടത്തെ തിയറ്ററിലേക്ക് ആകർഷിക്കുന്ന സിനിമകളാണ് ഇപ്പോൾ ഒരുങ്ങേണ്ടത്.
ചരിത്രനഷ്ടം: എം. രഞ്ജിത്ത്
(ഫിലിം പ്രൊഡ്യൂസേഴ്സ്
അസോസിയേഷൻ പ്രസിഡന്റ്)
മലയാള സിനിമയെ സംബന്ധിച്ചു കുറച്ചു സിനിമകളുടെ ചിത്രീകരണം നടക്കുന്നു എന്നതു പ്രതീക്ഷ നൽകുന്നതാണ്. എങ്കിലും തിയറ്ററുകൾ എന്നു തുറന്നു പ്രവർത്തിപ്പിക്കാം എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് ആകുലത സൃഷ്ടിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ തിയറ്ററുകൾ തുറന്നെങ്കിലും വീണ്ടും അതു ലോക്കു ചെയ്യേണ്ട സാഹചര്യം വന്നതു ഭയത്തോടെയാണ് കാണുന്നത്. മുടക്കുമുതൽ എങ്ങനെ തിരികെ ലഭിക്കും എന്നതടക്കമുള്ള കാര്യത്തിൽ നമുക്ക് വ്യക്തത വരേണ്ടതുണ്ട്.
2020 എന്നതു സിനിമ മേഖലയുടെ ഏറ്റവും വലിയ നഷ്ടത്തിന്റെ വർഷമാണ്. അടുത്ത വർഷം മികച്ചൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ഓടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സിനിമകൾ ഇവിടെയും കൂടുതൽ സാധ്യമാകും. ഇപ്പോൾ നിരവധി ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നുണ്ടെങ്കിലും അത് ഇന്റീരിയൽ മാത്രമാണ് നടക്കുന്നത്. വലിയ ജനക്കൂട്ടവും പൊതു ഇടങ്ങളും ആവശ്യപ്പെടുന്ന സിനിമകൾ മാറ്റിവയ്ക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രീകരണം നടക്കുന്നവയിലും പൂർത്തിയാക്കുന്ന ചിത്രങ്ങൾ കുറച്ചു മാത്രമാണ്. സൂപ്പർതാര ചിത്രങ്ങൾ പോലും അത്തരത്തിൽ ഭാഗികമായി ഷൂട്ട് ചെയ്തിരിക്കുകയാണ്. എങ്കിലും സിനിമ ജനങ്ങളിലേക്കു തിരികെ എത്തുമെന്നതിൽ സംശയമില്ല. അതിനു കുറച്ചു സമയമെടുക്കും എന്നു മാത്രം.
പ്രേക്ഷകരെത്തും: ലാൽ ജോസ് (സംവിധായകൻ)
മറ്റു സംസ്ഥാനങ്ങളിൽ തിയറ്ററുകൾ തുറന്നു കഴിഞ്ഞു. തിയേറ്ററിലേക്കെത്താൻ ഇപ്പോൾ സംശയിക്കുന്നുവെങ്കിലും പ്രേക്ഷകർ തീർച്ചയായും അതിനോടു മുഖം തിരിക്കില്ല. നികുതി ഇനത്തിൽ ഇളവ് തിയറ്റർ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിൽ നിന്നും അനുകൂലമായ സാഹചര്യമുണ്ടായാൽ ഈ വ്യവസായം എത്രയും വേഗം പച്ചപിടിക്കും.
കൊറോണയ്ക്കൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. ബസുകളിലും പൊതു നിരത്തുകളിലും ഇന്ന് അതാണ് കാണുന്നത്. വിദേശ രാജ്യങ്ങളിൽ തിയറ്ററുകൾ തുറന്നപ്പോൾ സിനിമകളില്ല എന്നതാണ് പ്രശ്നം. ഇവിടെ തിയറ്ററുകൾ സജ്ജമായാൽ പ്രദർശനത്തിനു നിരവധി സിനിമകളാണ് തയാറായിരിക്കുന്നത്. പ്രേക്ഷകർ പതിയെ തിയറ്ററിലേക്കെത്തുക തന്നെ ചെയ്യും.
സിനിമ എന്നത് ബിഗ്സ്ക്രീൻ കാഴ്ചയാണ്. മൊബൈലിലായാലും വീട്ടിലെ ഹോം തിയറ്റർ സംവിധാനത്തിലായാലും നമ്മൾ കയ്യിൽ ഒരു റിമോട്ടോടെയാണ് കാണുന്നത്. പക്ഷേ, തിയറ്റർ മാത്രമാണ് ഒരു ക്ഷേത്രം പോലെ നമ്മളെ പൂർണമായി അർപ്പിച്ചു കാഴ്ചാനുഭവം സൃഷ്ടിക്കുന്നത്. ഇരുട്ടിൽ ഓരോ സിനിമയും പ്രേക്ഷകരെ തടവിലിട്ടു കാണിക്കുന്ന അന്തരീക്ഷമാണ് തിയറ്ററിലേത്. ഒരു മുഖത്തിന്റെ 35 മടങ്ങ് വലുപ്പത്തിലാണ് തിയറ്ററിലെ സ്ക്രീനിൽ കാണുന്നത്. അതാണു സിനിമയുടെ ആകർഷണ ഘടകവും. അപ്പോൾ അത്തരത്തിൽ മികച്ച സിനിമകൾ എത്തിയാൽ പ്രേക്ഷകർ തിയറ്ററിൽ എത്തുക തന്നെ ചെയ്യും. കാരണം ഓരോ സിനിമയും തിയറ്ററിൽ പകരുന്ന കാഴ്ചാനുഭവം വേറിട്ടതു തന്നെയാണ്.
തുറക്കാൻ വൈകും: സിയാദ് കോക്കർ
(ഡിസ്ട്രിബ്യൂട്ടർ)
സിനിമ മേഖല വീണ്ടും പഴയ നിലയിലേക്കെത്താൻ ഇനിയും ഒരു വർഷം വേണ്ടിവരും. മാനദണ്ഡങ്ങളോടെ തിയറ്റർ തുറക്കാനാണ് സർക്കാർ അനുശാസിക്കുന്നത്. 50 ശതമാനം പ്രേക്ഷകർ മാത്രം മതിയെന്നു പറയുന്പോൾ സിനിമയുടെ നിർമാതാവിനും ഡിസ്ട്രിബ്യൂട്ടർക്കും അതിൽ നിന്നുമാണ് വരുമാനം കണ്ടെത്തേണ്ടത്. കുറഞ്ഞത് ഒന്നരക്കോടി രൂപ വേണം ഒരു മലയാള സിനിമ ചെയ്യുന്നതിനായി. അതിന്റെ പരസ്യവുമൊക്കെ ചെയ്തു സിനിമ തിയറ്ററിലെത്തിയാലും 50 ശതമാനം പ്രേക്ഷകരിൽ നിന്നുമാണ് കളക്ഷൻ കിട്ടുന്നത്.
ഇപ്പോൾ മോഹൻലാലിന്റെ ദൃശ്യം എന്ന സിനിമ ഷൂട്ടിംഗ് നടക്കുകയാണ്. അദ്ദേഹത്തിന്റെ താരമൂല്യത്തിനാൽ 75 ശതമാനം മുതൽ മുടക്കെങ്കിലും തിയറ്റർ ഇതര വരുമാനത്തിൽ നിന്നു നേടാനാകും. ബാക്കി തിയേറ്റർ കളക്ഷനെ ആശ്രയിച്ചാൽ മതി. അതു സാധാരണ സിനിമയ്ക്കു സാധിക്കില്ല. ഓടിടി പ്ലാറ്റ്ഫോമുകളുടെ സാധ്യത മുന്നിലുണ്ടെങ്കിലും അവർ മലയാള ഭാഷാ ചിത്രങ്ങൾക്ക് മറ്റു ഭാഷാ ചിത്രങ്ങൾക്കു നൽകുന്ന പരിഗണന നൽകുന്നില്ല. അതിനു കാരണം പ്രദേശിക ഭാഷാ ചിത്രങ്ങൾക്ക് കാഴ്ച്ചക്കാർ കുറവാണ് എന്നതാണ്.