രാവിലെ വീട്ടുമുറ്റത്തു മൂന്നു പേര്. ഗൃഹനാഥന് വാതില്‍ തുറന്ന് ആകാംക്ഷയോടെ തിരക്കി?
ആരാണു നിങ്ങള്‍?
ഞങ്ങള്‍ വഴിപോക്കര്‍.
എങ്കില്‍ അകത്തേക്കു വരൂ. ചായ കുടിച്ചു പോകാം. ഗൃഹനാഥന് മൂവരെയും ക്ഷണിച്ചു.
ക്ഷണത്തിനു നന്ദി; സമ്പത്ത്, പ്രശസ്തി, സ്നേഹം എന്നിവരാണു ഞങ്ങള്‍. ആരുടെ വീട്ടിലും ഞങ്ങള്‍ ഒരുമിച്ചു കയറാറില്ല. വേണമെങ്കില്‍ ഞങ്ങളെ ഒരാളെ താങ്കള്‍ക്കു ക്ഷണിക്കാം.
ആശയക്കുഴപ്പത്തിലായ ഗൃഹനാഥന് ആരെ ക്ഷണിക്കണമെന്നു ഭാര്യയോട് അഭിപ്രായമാരാഞ്ഞു. ഉടന്‍ വന്നു മറുപടി:
നമുക്കു പണത്തിനു വലിയ ആവശ്യമുള്ളതല്ലെ. സമ്പത്തിനെ ക്ഷണിക്കാം.
എനിക്കു പ്രശസ്തിയെ ക്ഷണിക്കാനാണ് ഇഷ്ടം. ഗൃഹനാഥന് മനസിലുള്ളതു വെളിപ്പെടുത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
ഇതറിഞ്ഞു മകള്‍ കടന്നുവന്നു. കാര്യമറിഞ്ഞ പെണ്‍കുട്ടി പറഞ്ഞു.
നമുക്കു സ്നേഹത്തെ ക്ഷണിക്കാം.
കഥയിലെ സ്നേഹമാണു സര്വ്വോത്കൃഷ്ടമെന്ന അമൂല്യദര്ശനത്തെ ജീവിതത്തിലേക്കു ക്ഷണിച്ചിരുത്തി, അതിനോടു നിരന്തരം കുശലം പറഞ്ഞും ജീവിതവഴികളോട് ഇഴചേര്‍ത്തും സഞ്ചരിക്കുന്ന ഒരു മനുഷ്യസ്നേഹിയെ അറിയുക. സമ്പത്തിനും പ്രശസ്തിക്കും പകരം വയ്ക്കാനാവാത്ത ഉള്ളിലുള്ള സ്നേഹത്തെ തിരിച്ചറിഞ്ഞും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ആ സ്നേഹം മറ്റുള്ളവര്‍ക്കു പങ്കുവച്ചുമാണ് ഇദ്ദേഹം ജീവിതത്താളുകള്ക്കു തിളക്കമേറ്റുന്നത്.
ഇതു ടോമി ആന്റണി ചെറുകാട്ട്്. കോതമംഗലത്തിനടുത്തു പൈങ്ങോട്ടൂര്‍ ചെറുകാട്ട് വീട്ടില്‍ പരേതരായ സി.വി. ആന്റണിയുടെയും ത്രേസ്യാക്കുട്ടിയുടെയും പത്തു മക്കളില്‍ ഒമ്പതാമന്‍. കഷ്ടപ്പാടിന്റെ ബാല്യത്തില്‍ നിന്നു കഠിനാധ്വാനത്തിന്റെ കനല്‍വഴികള്‍ താണ്ടി, ഒരു പതിറ്റാണ്ടിലെ പ്രവാസവും സ്നേഹം വിതച്ച സന്തുഷ്ടമായ കുടുംബവും നൂറുമേനി വിളഞ്ഞ കൃഷിയും നിസ്വാര്‍ഥമായ കാരുണ്യപ്രവര്ത്തനങ്ങളുമെല്ലാം സമന്വയിച്ചതാണു ടോമിയുടെ ജീവിതം. ജീവിതത്തിന്റെ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം അറിഞ്ഞനുഭവിച്ചു വളര്‍ന്ന ടോമി, കാരുണ്യം പ്രതീക്ഷിച്ചു തന്നെ സമീപിക്കുന്നവരെ നിരാശരാക്കാന്‍ തയാറല്ല. വിവിധ കുടുംബങ്ങള്‍ക്കു വീടു നിര്‍മാണം, ചികിത്സ, വിദ്യാഭ്യാസ സഹായങ്ങള്‍ തുടങ്ങി ഏത് ആവശ്യങ്ങള്‍ക്കും ഇദ്ദേഹം കൂടെയുണ്ട്.
രണ്ടാം വയസ്, രണ്ടാം ജന്മം
പോളിയോ ബാധിച്ചു രണ്ടാം വയസില്‍ തളര്ന്നുപോയേക്കാമായിരുന്ന ടോമിയെ, ആരോഗ്യത്തിലേക്കു തിരിച്ചെത്തിച്ചതു മാതാപിതാക്കളുടെയും പരിചയത്തിലുള്ള ഡോക്ടറുടെയും സമയോചിതമായ ഇടപെടല്‍. 1963 ലാണ് അപ്രതീക്ഷിതമായി പോളിയോ ബാധിക്കുന്നത്. പോളിയോ വന്നാല്‍ പരമാവധി നാട്ടുവൈദ്യന്മാരെ സമീപിച്ചു ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു അന്നു പതിവ്. അത്തരത്തില്‍ പലയിടത്തും ടോമിയെ എത്തിച്ചെങ്കിലും ഫലം കണ്ടില്ല. യാദൃച്ഛികമായി കോഴിക്കോട് പ്രമുഖ ആശുപത്രിയില്‍ സേവനം ചെയ്തിരുന്ന ഡോക്ടര്‍ നാട്ടിലെത്തുകയും അദ്ദേഹത്തിനു കീഴില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഏതാനും ആഴ്ചകളിലെ ചികിത്സയ്ക്കുശേഷം പോളിയോമുക്തനായി ടോമി തിരിച്ചെത്തി.
തുടര്‍ന്നു കണ്ടു മുട്ടിയ ഡോക്ടര്‍മാരും വൈദ്യന്മാരുമെല്ലാം ടോമിക്കു പോളിയോ ഭേദമായതിനെ അത്ഭുതത്തോടെയാണു കണ്ടത്. ദൈവത്തിന്റെ ഇടപെടലാണു തക്കസമയത്ത് ഉചിതമായ ചികിത്സ ലഭിക്കാന്‍ പ്രചോദനമായതെന്നു വിശ്വസിക്കാനാണു തനിക്കിഷ്ടമെന്നു ടോമി. അതെനിക്കു രണ്ടാം ജന്മമായിരുന്നു. അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷേ തളര്‍ന്ന ശരീരത്തോടെ ഞാനങ്ങനെ... ടോമി ഓര്‍ക്കുന്നു.
കുടുംബം വിദ്യാലയം
വിശ്വാസത്തില്‍ ബലപ്പെട്ട പഴയ കത്തോലിക്കാ കുടുംബപശ്ചാത്തലമായിരുന്നു ചെറുകാട്ട് വീടിന്റെ കരുത്ത്. പത്തു മക്കളുള്ള വലിയ കുടുംബം പരസ്പരമുള്ള സഹവര്‍ത്തിത്വവും സഹകരണ മനോഭാവവുമെല്ലാം ബലപ്പെടുത്തിയെന്നു ടോമി പറയുന്നു. കുഞ്ഞുനാള് മുതല്‍ ശീലിച്ച സന്ധ്യാപ്രാര്‍ഥന ഇന്നോളം മുടങ്ങിയിട്ടില്ലെന്നത് സംതൃപ്തി നല്കുന്നു. പ്രാര്‍ഥനയും ദൈവാശ്രയബോധവുമാണു പ്രതിസന്ധികളുണ്ടാകുമ്പോള്‍ പ്രതീക്ഷ.
ഓര്‍മവച്ച കാലം മുതല്‍ വീട്ടില്‍ ദീപികയുണ്ട്. ദീപിക വീടുകളിലേക്ക് എത്തിച്ചു തുടങ്ങിയ കാലഘട്ടം മുതല്‍ ചെറുകാട്ട് വീട്ടിലും അതെത്തിയിരുന്നു. ഉത്തമമായ സഭാ, സാമൂഹ്യ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ദീപിക കുടുംബത്തിലെ എല്ലാവരെയും സഹായിച്ചിട്ടുണ്ട്.
പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്, വാഴക്കുളം ഇന്‍ഫന്റ് ജീസസ് എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പൂനെയില്‍ ഇലക്ട്രോണിക്സില് പോളിടെക്നിക് പഠനവും ജോലിയും. ആദ്യത്തെ ശമ്പളം കിട്ടിയതു മുതല്‍ കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കാന്‍ ടോമി ശീലിച്ചതും കുടുംബത്തില്‍ നിന്നു കിട്ടിയ പാഠങ്ങളില്‍ നിന്നു തന്നെ.
1991ല്‍ ഭാര്യ ലിസിക്കൊപ്പം ഓസ്ട്രിയയിലെ വിയന്നയിലേക്ക്. ഇരുവര്‍ക്കും മികച്ച ജോലി. പത്തു വര്‍ഷത്തെ സന്തോഷകരമായ യൂറോപ്യന്‍ വാസം.
വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ, അവരുടെ വാര്‍ധക്യത്തില്‍ പരിപാലിക്കേണ്ടതു മകനെന്ന നിലയില്‍ സ്വാഭാവികമായ കടമയാണെന്നറിയാവുന്ന ടോമി, വിയന്നയിലെ മികച്ച ജോലിയും സൗകര്യങ്ങളും ഉപേക്ഷിച്ചു 2000 ല്‍ നാട്ടിലേക്കു മടങ്ങി. കുത്തുകുഴിയില്‍ പുതിയ വീടു നിര്‍മിച്ചു. മാതാപിതാക്കളെ പരിചരിക്കാന്‍ ജോലിയുപേക്ഷിച്ചു മടങ്ങിയെത്താനുള്ള നിര്‍ദേശത്തെ ഭാര്യ ലിസിയും നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു.
രാമപുരം നെല്ലുവേലില്‍ കുടുംബാംഗമാണു ലിസി. രണ്ടു മക്കള്‍. ഐടി എന്‍ജിനിയറായ മകന് ലിന്റോ, ഭാര്യ ബെന്‍സിക്കൊപ്പം ലണ്ടനിലാണ്. മകള്‍ ലിനറ്റ് ബംഗളൂരു വിപ്രോയില്‍ ഐടി എന്‍ജിനിയറാണ്. ടോമിയുടെയും ലിസിയുടെയും സ്നേഹത്തണലില്‍ വളര്‍ന്ന മക്കള്‍ക്കു, തങ്ങളുടെ ജോലിയേക്കാള്‍ വലുതു മാതാപിതാക്കളുടെ സന്തോഷം തന്നെ.
സാമൂഹ്യ രംഗങ്ങളില്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്ന തുക താന്‍ അംഗമായ വൈസ്മെന്‍, ലയണ്‍സ് ക്ലബുകളിലൂടെയാണു ടോമി അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത്. 2018ല്‍ വൈസ്മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണറായി. ഇപ്പോള്‍ റീജണല്‍ ബുള്ളറ്റിന് എഡിറ്ററാണ്. ലയണ്‍സ് ക്ലബിന്റെ അഡീഷണല്‍ ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറിയായും വൈഎംസിഎ ക്ലബ് സെക്രട്ടറിയായും സേവനം ചെയ്യുന്നു. നെല്ലിമറ്റത്തു ടോമി നടത്തിയിരുന്ന സങ്കീര്‍ത്തന ഓഡിറ്റോറിയത്തിന്റെ വരുമാനവും പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണു ചെലവഴിച്ചത്. റസിഡന്റ് അസോസിയേഷന് പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നല്ല സാമൂഹ്യ ബന്ധങ്ങള്‍ രൂപപ്പെടുത്താനും വളര്‍ത്തിയെടുക്കാനും സാധിച്ചതായി ടോമി പറയുന്നു.
കൃഷിയില്‍
കാര്‍ഷികമേഖലയോടു വലിയ ആഭിമുഖ്യം ആദ്യം മുതലേ ഉണ്ടായിരുന്ന ടോമി വിവിധ സ്ഥലങ്ങളിലായി കൃഷികളില്‍ സജീവമാണ്. റബറും വാഴയും തുടങ്ങി വിവിധ കൃഷികള്‍ ചെയ്യുന്ന ടോമി, ഭൂതത്താന്കെട്ടില് ടൂറിസവും ഫാമിംഗും സമന്വയിപ്പിച്ചുള്ള പദ്ധതിയുടെ പണിപ്പുരയിലാണ്.
പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും ഓണക്കാലത്തും ടോമിയുടെ മനസില്‍ പ്രാര്‍ഥന ഒന്നു മാത്രം: എന്റെ വാക്കും ചിന്തയും ജീവിതവും അപരനില്‍ സ്നേഹത്തിന്റെ പൂക്കാലമൊരുക്കണം.
ജിജു ജോർജ്