കേസന്വേഷണം പോലീസിന് ഗൗരവമുള്ള ചുമതലയാണെങ്കിലും ഓരോ കേസിലും രസകരമായ ചില അനുഭവങ്ങളും ഉണ്ടാകാറുണ്ട്. വിവിധ പോലീസുദ്യോഗസ്ഥരുടെ കേസന്വേഷണത്തിലെ രസകരമായ അനുഭവങ്ങൾ സൺഡേ ദീപിക അവതരിപ്പിക്കുകയാണ്. ഓർക്കുന്പോൾ ചിരിവരുന്ന കള്ളന്മാരുടെ കഥകൾ ‘കള്ളച്ചിരി’ എന്ന പംക്തിയിലൂടെ. പത്തനംതിട്ട എസ്പിയായി വിരമിച്ച ജേക്കബ് ജോബ് ഐപിഎസ് ആദ്യഭാഗത്തിൽ.
കള്ളന്റെ ശല്യമുണ്ടെന്ന നിരന്തര പരാതിയെത്തുടർന്ന് ഞങ്ങൾ രാത്രിയിൽ സ്ഥലത്തെത്തി. ജീപ്പ് ദൂരെയിട്ട് ഇടവഴികളിലൂടെ നടന്നുപോകുന്പോൾ, അതാ ഒരു വീടിന്റെ പിന്നാന്പുറത്ത് ഇരുളനക്കം! ഞങ്ങൾ പതുങ്ങി അടുത്തു ചെല്ലുന്പോൾ, അടുക്കളയുടെ ഭിത്തിയുടെ ചുവട്ടിലെ മണ്ണു മാന്തിക്കുഴിക്കുകയാണ് ഒരുത്തൻ. കൂടെയുള്ള സഹപ്രവർത്തകൻ പതിയെപ്പറഞ്ഞു, "ഇതു തൊരപ്പനാണ്.'
1982 നവംബറിലാണ്, കോതമംഗലം സർക്കിളിൽ പ്രൊബേഷൻ എസ്ഐ ആയി ഞാൻ നിയമിതനാകുന്നത്. പോലീസ് ട്രെയിനിംഗ് കോളജിലെ പരിശീലനത്തിനുശേഷമുള്ള ആദ്യ നിയമനമാണ്. സ്റ്റേഷൻ പ്രാക്ടീസിനായി ലഭിച്ച ആദ്യ ദിനങ്ങളിൽത്തന്നെ, തൊരപ്പൻ കുട്ടപ്പൻ എന്ന ഒരു കള്ളനെ ഞങ്ങൾക്കു പിടിക്കാൻ സാധിച്ചതിന്റെ ഓർമകൾ രസകരമാണ്.
27 വയസുള്ള തൊരപ്പൻ കുട്ടപ്പൻ അന്ന് കുപ്രസിദ്ധനായ കള്ളനാണ്. ചെറുപ്പക്കാരൻ. ഊർജസ്വലൻ. കഠിനാധ്വാനി. എല്ലാ കഴിവുകളും പക്ഷേ, മോഷണത്തിനേ ഉപയോഗിക്കൂ. അവന് രസകരമായ ചില സവിശേഷതകളുണ്ട്. വാതിലു തുറന്നുകിടന്നാലും അവൻ അതിലെ കയറില്ല. പിറകുവശത്തെ ഭിത്തി തുരന്ന്, എലി കയറുന്നതുപോലെ വലിയ ദ്വാരമുണ്ടാക്കി അതിലൂടെയേ വീട്ടിൽ കയറൂ! അതായിരുന്നു തൊരപ്പന്റെ മോഷണശൈലി! തൊരപ്പനെ പിടിച്ചതോടെ, തൊരന്നു കയറി മോഷണം നടത്തിയ 17 വീട്ടുകാരുടെ പരാതികൾക്കു തുന്പുണ്ടാക്കാൻ സാധിച്ചു.
തൊരപ്പന് പറ്റിയ പേര് തൊരപ്പൻ എന്നുതന്നെയാണെന്ന് അവന്റെ സ്വഭാവവും ശരീരഭാഷയും തെളിയിക്കും. തൊരപ്പനെ പിടിക്കാൻ ചെന്നാൽ, അവൻ എലി ചീറ്റുന്നതുപോലെ ചീറുകയും അമറുകയും ചെയ്യും! ഇരുട്ടത്ത് അവന്റെ അമർച്ച കേട്ടാൽ ആരും ഒന്നു ഞെട്ടും! വീട്ടിൽ ആളുകളുണ്ടെങ്കിലും തൊരപ്പൻ തൊരക്കും. ഏറെ സമയമെടുക്കുന്ന ജോലിയായതിനാൽ, വീട്ടിലുള്ളവർ ഉറങ്ങാൻ കിടന്നാലുടനേ തൊരപ്പൻ ഓപ്പറേഷൻ ആരംഭിക്കും.
തൊരപ്പനെ ചോദ്യം ചെയ്യുന്നതിനായി കുറേ ദിവസങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടിവന്നു. ഒരു ദിവസം നോക്കിയപ്പോൾ തൊരപ്പനെ കാണുന്നില്ല. കോതമംഗലം പോലീസ് സ്റ്റേഷന്റെ ടോയ്ലറ്റിന്റെ ഒരു ഭാഗം തുരന്ന് അവൻ പുറത്തുചാടി. എങ്കിലും കോന്പൗണ്ടുവിട്ട് രക്ഷപ്പെടുന്നതിനുമുന്പ് ഞങ്ങൾ അവനെ പൊക്കി, വീണ്ടും അകത്തിട്ടു. തൊരപ്പന് ഇരുന്പിന്റെ എന്തെങ്കിലും ഒരു ചെറിയ കന്പിക്കഷണം മതി, ലോക്കപ്പിലാണെങ്കിലും വീടുകളുടെ പിന്നാന്പുറമാണെങ്കിലും തൊരപ്പൻ തൊരക്കും. തൊരന്ന് കയറി മോഷ്ടിച്ച ആ വഴിതന്നെ പുറത്തിറങ്ങി, ആർക്കും തിരിച്ചറിയാനാവാത്ത രീതിയിൽ ദ്വാരം അടയ്ക്കാൻ അവന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.
തൊരപ്പന്റെ മറ്റൊരു പ്രത്യേകത, അവന് ആവശ്യത്തിനുള്ളതു മാത്രമേ അവൻ മോഷ്ടിക്കൂ എന്നതായിരുന്നു. വിശപ്പിനും നിത്യച്ചെലവിനും മാത്രമേ എടുക്കൂ. കൂടുതൽ ഉണ്ടെങ്കിലും എടുക്കാറില്ല. അതുകൊണ്ടുതന്നെ പരാതിക്കാരും കുറവായിരുന്നു. ഏതു വീട്ടിൽ കയറിയാലും ആഹാരം നിർബന്ധമാണ്. അടുക്കളയിൽ കയറി സുഭിക്ഷമായി ആഹാരം കഴിക്കും. പിന്നെ, മോഷണം. ഇതായിരുന്നു തൊരപ്പന്റെ ശൈലി.
പല സ്റ്റേഷനിൽനിന്നും അയാൾ തൊരന്നു രക്ഷപ്പെട്ടിട്ടുണ്ട്. അന്നത്തെ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ നിലവാരമൊക്കെ മോശമായിരുന്നു. ഇന്നത്തെ പോലീസ് സ്റ്റേഷനും ലോക്കപ്പുമൊക്കെ ഏറെ നവീകരിക്കപ്പെട്ടിട്ടുണ്ട്. അന്ന് പലപ്പോഴും ലോക്കപ്പിലും തൊരപ്പനെ കൈവിലങ്ങ് അണിയിച്ചാണു കിടത്തിയിരുന്നത്.
ഇന്ന് തൊരപ്പൻ ഉണ്ടോ എന്നറിയില്ല. എങ്കിലും എന്റെ ആദ്യത്തെ സർവീസ് സ്റ്റോറി എനിക്കു മറക്കാനാവില്ല.