ഇതിപ്പോൾ പാട്ടുപാടി ആര്യ കേൾവിക്കാരെ അദ്ഭുതപ്പെടുത്തുകയാണോ, അതോ പാട്ടുകേട്ടവരുടെ പ്രതികരണങ്ങൾ കേട്ട് അവൾ സ്വയം അദ്ഭുതപ്പെട്ടിരിക്കുകയാണോ!! ഏതദ്ഭുതമാണ് വലുതെന്ന് തീർച്ചപ്പെടുത്തുകവയ്യ.
കണ്ണൂരുകാരിയായ യുവഗായിക ആര്യ ദയാലിന്റെ ഫ്യൂഷൻ സംഗീതശകലംകേട്ട് സാക്ഷാൽ അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത് ആദ്യം വായിക്കാം.
... ഇതാരാണെന്ന് എനിക്കറിയില്ലെങ്കിലും പറയാനാകും- കുട്ടിയുടേത് സവിശേഷമായൊരു കഴിവാണ്.. ദൈവം അനുഗ്രഹിക്കട്ടെ.. ആശുപത്രിയിൽ എന്റെ ഇന്നത്തെ ദിവസം തിളക്കമുള്ളതാക്കി...
കർണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും കൂട്ടിയിണക്കുന്നത് ചെറിയ കാര്യമല്ല. രണ്ടു ശൈലികളിലും വിട്ടുവീഴ്ചയില്ലാതെ അവളത് ഗംഭീരമാക്കി.. തീർത്തും അതിശയകരം!! കോവിഡ് ബാധിച്ച് മുംബൈയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബച്ചൻ ആര്യയുടെ പാട്ടുകേട്ട് ഇത്രയുമെഴുതിയത്.
ഇതു ബച്ചന്റെ മാത്രം പ്രതികരണമല്ല. തോടി രാഗത്തിൽ കുറച്ചു സ്വരങ്ങൾ, ബിലീവർ എന്ന പ്രശസ്തമായ ആൽബത്തിലെ ഐ വാസ് ബ്രോക്കണ്‍ ഫ്രം എ യംഗ് ഏജ് എന്ന പാട്ടിന്റെ ശകലം, സാവേരിയിൽ ഒരു കഥകളിപ്പദം, യുകുലെലെ എന്ന കുഞ്ഞൻ സംഗീതോപകരണത്തിനൊപ്പം ആര്യയുടെ ആലാപനം! കഷ്ടിച്ചു രണ്ടരമിനിറ്റുള്ള വീഡിയോകൊണ്ട് ആര്യ സൃഷ്ടിച്ചത് സുന്ദരസംഗീതലോകമാണ്. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷത്തിലേറെ വ്യൂസ്, യുട്യൂബിൽ ഒന്‍പതു ലക്ഷത്തോളം പ്ലേ, ഫേസ്ബുക്ക് വഴി വേറെ, വാട്ട്സ്ആപ്പ് ഫോർവേഡും സ്റ്റാറ്റസുമായി എണ്ണമില്ലാത്തത്ര... ബച്ചനു പുറമേ ഗായകൻ ഹരിഹരനടക്കം പ്രമുഖരായ ഒട്ടേറെപ്പേർ ആര്യക്ക് ആശംസകളുമായെത്തി.
സ്വപനതുല്യം
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈയൊരു ഫ്യൂഷൻ ചെയ്യുന്പോൾ ഇത്രയധികം സ്വീകാര്യത കിട്ടുമെന്നു വിചാരിച്ചില്ല. ഒരുപാടുപേർ വിളിച്ചു. കുറച്ചു ബിസിയായി. ബാക്കിയെല്ലാം പഴയപോലെ.., ഹാപ്പിയായി ഇരിക്കുന്നു- ബംഗളൂരുവിലിരുന്ന് ആര്യ പറയുന്നു.
ഒറ്റ വീഡിയോകൊണ്ട് വ്യാപകമായ അംഗീകാരം നേടിയെങ്കിലും അതിലൊന്നിൽ മാത്രം ഒതുക്കാവുന്നതല്ല ആര്യയുടെ സംഗീതലോകം. ഏതാണ്ടു നാലുവയസുമുതൽ കർണാടകസംഗീതം പഠിക്കുന്നു. അടുത്തകാലംവരെ ഒട്ടേറെ കച്ചേരികൾ നടത്തി. കവറുകൾ ചെയ്തു. ഏതാനും വർഷങ്ങൾക്കുമുന്‍പ് സഖാവ് എന്ന കവിതയുടെ സംഗീതാവിഷ്കാരത്തിലൂടെയും ഈ ശബ്ദം ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടാൽ സ്വദേശിയായ ആര്യയുടെ സ്കൂൾ പഠനം കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിലായിരുന്നു. ബ്രണ്ണൻ കോളജിൽനിന്ന് ബിരുദവും കോയന്പത്തൂരിൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിജിയും നേടി. കണ്ണൂരിലെ ഗീതാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ടിലെ വസുമതി ടീച്ചർ, കണ്ണൂർ ജയശ്രീ, രാജീവ്, കോവൈ എസ്.ആർ. കൃഷ്ണമൂർത്തി എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതവും കലാമണ്ഡലം ഹരിയുടെ ശിഷ്യയായി കഥകളി സംഗീതവും പഠിച്ചു. അച്ഛൻ ദയാൽ ശക്തി ഫിനാൻസിൽ ഉദ്യോഗസ്ഥനും അമ്മ റോജ ആർഡി ഏജന്റുമാണ്. അനുജൻ വിഷ്ണു വിദ്യാർഥി.
വീട്ടിൽ എല്ലാവർക്കും പാട്ട് ഇഷ്ടമാണ് എന്നതൊഴിച്ചാൽ പറയത്തക്ക പാരന്പര്യമൊന്നും സംഗീതരംഗത്തില്ല. വെറുതെയിരിക്കുന്പോഴും പാടിക്കൊണ്ടിരിക്കുന്നതാണ് തന്റെ രീതിയെന്ന് ഈ ഇരുപത്തിനാലുകാരി പറയുന്നു. ഇപ്പോൾ ബംഗളൂരുവിൽ ഉപരിപഠനം നടത്തുകയാണ്. ലോക്ക്ഡൗണ്‍ വന്നതോടെ പാട്ടിനു കൂടുതൽ സമയം കിട്ടിയെങ്കിലും കണ്മുന്നിൽ ആസ്വാദകർ ഇല്ലാത്തത് ആര്യക്ക് പ്രയാസമാണ്.
എങ്ങനെ ഫ്യൂഷൻ?
പാശ്ചാത്യസംഗീതത്തിലെ ചില കോഡ്സ് കേൾക്കുന്പോൾ ഇന്ന രാഗം ഇതിനോടു ചേരുമല്ലോ എന്നു തോന്നാറുണ്ട്. കർണാട്ടിക് ബാക്ക്ഗ്രൗണ്ട് ഉള്ളതിനാൽ അത് വളരെ ഫ്ളെക്സിബിൾ ആയി മാറ്റാം എന്നും തോന്നാറുണ്ട്. അങ്ങനെയാണ് ഫ്യൂഷൻ സംഗീതം ചെയ്തുതുടങ്ങിയത്. ലോക്ക്ഡൗണ്‍ ആയപ്പോൾ പുതിയതായി എന്തെങ്കിലും പഠിക്കാം എന്ന ആഗ്രഹംവന്നു. അങ്ങനെ യാദൃച്ഛികമായി യുകുലെലെ തെരഞ്ഞെടുത്തു. ഒരു റാൻഡം സെലക്ഷനായിരുന്നു അത്- ആര്യ പറയുന്നു. ഫ്യൂഷൻ സംഗീതത്തിന് തീർത്തും അനുയോജ്യമായ ഒരുപകരണമായി അതു മാറിയെന്ന് ആ പാട്ടുകൾ കേട്ടാൽ വ്യക്തമാകും.
അകം ബാൻഡ്, ജോബ് കുര്യൻ, നേഹാ നായർ, ഹരിശങ്കർ.. എന്നിങ്ങനെ പുതുതലമുറയിലെ പാട്ടുകാരെ ഏറെയിഷ്ടപ്പെടുന്ന ആര്യക്ക് ഇൻഡിപെൻഡന്റ് മ്യൂസിക്കിന്റെ സ്വാതന്ത്ര്യം പ്രിയതരമാണ്.
അക്കമിട്ടു പറയാൻ പറ്റാത്ത അത്രയും പാട്ടുകാരുടെ സൃഷ്ടികൾ ഒരുപാടു കേൾക്കാറുണ്ട്., പഴയതോ പുതിയതോ എന്നില്ലാതെ. അതിൽനിന്നെല്ലാം ഇഷ്ടമാകുന്ന സംഗതികൾ എടുക്കാറുമുണ്ട്. റഷ്യൻ സംഗീതത്തോടും വലിയ താത്പര്യമുണ്ട്. സിനിമാപാട്ടുകൾ നല്ലതു കിട്ടിയാൽ തീർച്ചയായും ചെയ്യും- ആര്യ പറയുന്നു.
അനായാസമല്ല പാട്ട്
വീഡിയോ കണ്ടാൽ തോന്നും ഈ കുട്ടി എന്തു സിംപിളായാണ് പാടുന്നത് എന്ന്. അതിന് ആര്യയുടെ മറുപടി ഇങ്ങനെയാണ്: ഒന്നരയാഴ്ച എടുത്ത് പരിശീലിച്ചാണ് ഓരോ വീഡിയോയും പോസ്റ്റ് ചെയ്യുന്നത്. അതിനിടയ്ക്ക് ചിലപ്പോൾ 200 തവണവരെ പാടിയിട്ടുണ്ടാവും. ഞാൻ സെലക്ട് ചെയ്യുന്നവ കൂട്ടുകാർക്ക് അയച്ച് അതിൽനിന്ന് മൂന്നോ നാലോ എണ്ണം ഫിൽറ്റൽ ചെയ്യം. എന്നിട്ട് അതിൽനിന്ന് ഒരെണ്ണം എടുക്കുന്നതാണ്. അപ്പോഴേക്കും മിക്കവാറും നല്ലതായിട്ടുണ്ടാവും. അതുകൊണ്ടാണ് ഈസിനെസ് തോന്നുന്നത്. സത്യത്തിൽ മുന്നിൽ ഒരാളില്ലാതെ കാമറ നോക്കി പാടാൻ എനിക്ക് ബുദ്ധിമുട്ടാണ്. ഓഡിയൻസിന്റെ റിയാക്ഷൻ കണ്ട് മോഡിഫിക്കേഷൻ വരുത്തുന്നത് ഇഷ്ടമുള്ള രീതിയാണ്. അതുകൊണ്ടുതന്നെ കൂട്ടുകാരെ മുന്നിൽ ഇരുത്തി റിക്കാർഡ് ചെയ്യാറുണ്ട്.
വലിയ പരിശ്രമങ്ങളോടെ പാടുന്നതാണെങ്കിലും ആര്യയുടെ പാട്ട് അത്യനായാസം കേൾവിക്കാരെ ആനന്ദത്തിന്റെ ലോകത്തെത്തിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ പറഞ്ഞതുപോലെ- സിംപ്ലി അമേസിംഗ്!!
ഇൻഹാർമണി
-ഹരിപ്രസാദ്