ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സിനിമയിറങ്ങി. ആ ചിത്രത്തിലെ മു താ മനിഷ മരിനി എന്ന പാട്ടിന് മുന്പെങ്ങുമില്ലാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു. വരികളിൽ ഇംഗ്ലീഷും ഗുജറാത്തിയും തെലുഗുവും പഞ്ചാബിയും മുതൽ ഉറുദുവരെയുള്ള വാക്കുകൾ വിടർന്നു! പ്രണയപ്രകടനത്തിന്റെ വിചിത്രവിസ്മയവഴികൾ.
രണ്ടുകൊല്ലം കഴിഞ്ഞിറങ്ങിയ സിന്ദൂര ബിന്ദു എന്ന ചിത്രത്തിലെ പാട്ടുകളിലും ഒഡിയനൈസ് ചെയ്ത ഇംഗ്ലീഷ് വാക്കുകൾ മിനുക്കുചാർത്തി. അങ്ങനെയാണ് മലയാളത്തിലെ മംഗ്ലീഷ് എന്നപോലെ ഒഡീഷയിൽ ഒംഗ്ലീഷ് പ്രചാരത്തിലായത്. ഏതാണ്ട് അരനൂറ്റാണ്ടു മുന്പ് പാട്ടിന്റെ പാരന്പര്യവഴിയിൽനിന്നു മാറിനടക്കാൻ ധൈര്യംകാട്ടിയത് പ്രഫുല്ല കർ എന്ന സംഗീതജ്ഞനാണ്- വരികളിലും ഈണങ്ങളിലും പരീക്ഷണങ്ങൾക്കു മടികാട്ടാതിരുന്ന പ്രതിഭ.
പത്തുലക്ഷം കാസറ്റുകൾ
സിനിമാപ്പാട്ടുകളുടെ കാസറ്റുകൾ ലക്ഷക്കണക്കിനു കോപ്പികൾ വിൽക്കുന്നത് ഒരുകാലത്ത് വൻ ആഘോഷമായിരുന്നു. നദീം-ശ്രാവണ് തരംഗം ഉയർന്നുവന്ന ആഷിഖി കാസറ്റുവില്പനയിൽ സൃഷ്ടിച്ച വിസ്മയത്തിളക്കം ഇനിയും മങ്ങിയിട്ടില്ല. രണ്ടുകോടിയോളം കോപ്പികളെന്ന റിക്കാർഡ് ഇനി തകർക്കപ്പെടുകയുമില്ല. എന്നാൽ ഒരു ഭക്തിഗാന കാസറ്റ് പത്തുലക്ഷം എന്ന എണ്ണത്തിലെത്തുന്നത് അല്പം അപൂർവമായിരുന്നു. പ്രഫുല്ല കർ ഈണമിട്ട് അനുരാധാ പൗഡ്വാൾ പാടിയ ഭക്തിഗാന കാസറ്റ് ആ നേട്ടവും കൈവരിച്ചു. എത്ര ലക്ഷം ഹൃദയങ്ങളെ ആ സംഗീതം ആശ്വാസപൂർവം തഴുകിയെന്നോർക്കണം.
സംഗീതസംവിധായകൻ എന്നതിനൊപ്പം ഗായകനും ഗാനരചയിതാവും സാഹിത്യകാരനും കോളമിസ്റ്റുമെല്ലാമായിരുന്നു പ്രഫുല്ല. അക്ഷരാർഥത്തിൽ ബഹുമുഖ പ്രതിഭ. നിയമബിരുദധാരികൂടിയായിരുന്ന അദ്ദേഹം 2015ൽ പത്മശ്രീ ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞതിങ്ങനെ: എന്റെ ചെറിയ കഴിവുകളും അറിവും പ്രയോജനപ്പെടുത്തി ആരാധകർക്കും മറ്റനേകർക്കുമായി സേവനംചെയ്യുന്നു. ഒരിക്കലും പുരസ്കാരങ്ങൾ പ്രതീക്ഷിക്കാറില്ല. എന്നാൽ ഈ അംഗീകാരം സ്വീകരിക്കുന്നതിൽ അതീവ സന്തോഷവാനാണ്. 76-ാം വയസിൽ, ഒരുപാടു വൈകിയാണ് രാഷ്ട്രത്തിന്റെ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയതെങ്കിലും.
ഒഡിയയിലും ബംഗാളിയിലുമായി എഴുപത്തഞ്ചിലേറെ സിനിമകൾക്ക് പ്രഫുല്ല കർ സംഗീതം നൽകി. തുടർച്ചയായി ആറു തവണയടക്കം എട്ടുതവണ മികച്ച സംഗീതസംവിധായകനുള്ള ഒഡീഷ സർക്കാരിന്റെ പുരസ്കാരം നേടി. മികച്ച ഗായകനെന്ന നിലയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിഖ്യാത ഗായകരായ കിഷോർ കുമാർ, എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ്, എസ്. ജാനകി, വാണി ജയറാം, ചിത്ര, ഉഷ മങ്കേഷ്കർ, സുരേഷ് വാഡ്കർ, മുഹമ്മദ് അസീസ്, കവിത കൃഷ്ണമൂർത്തി, അമിത് കുമാർ തുടങ്ങിയവരെല്ലാം പ്രഫുല്ലയുടെ ഈണങ്ങൾക്ക് ശബ്ദംനൽകി. ഇരുപതോളം പിന്നണിഗായകരെ ഒഡിയ സിനിമയ്ക്കു പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.
സാഹിത്യം, സംഗീതം
ജനപ്രിയ സാഹിത്യകൃതികളിൽനിന്ന് നേരിട്ട് വരികളെടുത്ത് സംഗീതംചെയ്യുന്നതിലും പ്രഫുല്ല അദ്വിതീയനായിരുന്നു. രാമകൃഷ്ണ നന്ദയുടെ കവിതകൾ ഈണമിട്ടു ചെയ്ത പാട്ടുകൾ ഏറെ ശ്രദ്ധനേടി. പതിവു രീതികളിൽനിന്നുവിട്ട് ഭാഗവതം പാരായണംചെയ്ത് ജനപ്രിയമാക്കാനും, ഒഡീസി സംഗീതത്തിൽ വിജയകരമായ പരീക്ഷണൾ കൊണ്ടുവരാനും പ്രഫുല്ലയ്ക്കു കഴിഞ്ഞു. ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.
ജീവിതരേഖ
1939ൽ പുരിയിലെ സംഗീത കുടുംബത്തിലാണ് പ്രഫുല്ല കർ ജനിച്ചത്. ബൈദ്യനാഥ് കറും സുശീല കറും മാതാപിതാക്കൾ. അമ്മാവൻ ഖേത്ര മോഹൻ കർ പ്രശസ്ത തബല വാദകനായിരുന്നു. പ്രഫുല്ലയുടെ ബാല്യത്തിൽതന്നെ പിതാവ് മരിച്ചു. മുത്തച്ഛനും മുത്തശിയുമാണ് പിന്നീടു വളർത്തിയത്. ഇപ്റ്റയിലൂടെ സംഗീതരംഗത്ത് സജീവമായി. കഴിഞ്ഞ ഞായറാഴ്ച രാത്രി, 83-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മികച്ച ഗായകർക്കായി പ്രഫുല്ല കർ സമ്മാൻ എന്ന പേരിൽ വർഷം തോറും ഒരു ലക്ഷം രൂപയുടെ പുരസ്കാരം നൽകുന്നുണ്ട്. ജന്മനാളിനോടനുബന്ധിച്ച് രണ്ടു ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് പുരസ്കാര ദാനം.
ഹരിപ്രസാദ്