കാപ്പിപ്പൊടി കുപ്പായമിട്ട് ആക്ഷനും കട്ടും പറയുന്ന പാതിരിയെ കാണുന്നവരൊക്കെ ചോദിക്കുന്ന കാര്യമുണ്ട്. "അച്ചനെന്താ സിനിമയിൽ കാര്യം?'
കപ്പൂച്ചിൻ വൈദികനായി ദാരിദ്ര്യവ്രതം സ്വന്തമാക്കി ശുദ്ധമാനമാർഗം സ്വീകരിച്ച കൊച്ചച്ചന് സിനിമ പഠിക്കണമെന്ന് പറഞ്ഞ അന്നേ പ്രതീക്ഷിച്ചതാണ് ഈ ചോദ്യം. എന്നാൽ, കപ്പൂച്ചിൻ ചിട്ടവട്ടങ്ങളിൽ ഏറ്റവും മുന്തിയ അനുസരണം പാലിക്കാൻ മനസുകൊടുത്ത റോയി കാരയ്ക്കാട്ടച്ചനോട് വലിയച്ചന്മാരൊന്നും ഈ ചോദ്യം ചോദിച്ചില്ല. സിനിമയാണ് വഴിയെങ്കിൽ അത് മനസോടെ തെരഞ്ഞെടുക്കാൻ പറഞ്ഞു.
ചങ്ങനാശേരി മീഡിയ വില്ലേജിൽ സിനിമ ആൻഡ് ടെലിവിഷനിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നു."കാറ്റിനരികെ’ എന്ന രണ്ടരമണിക്കൂർ ഫീച്ചർ സിനിമ സംവിധാനം ചെയ്ത് ഈ വർഷത്തെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടിയതിലൂടെയാണ് റോയി അച്ചൻ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നല്കുന്നത്. മലയാളത്തിൽ മുഴുനീള സിനിമ സംവിധാനം ചെയ്യുന്ന ആദ്യ പുരോഹിതനാണ് റോയി അച്ചൻ.
മനസ് നിറയ്ക്കുന്ന ട്വിസ്റ്റുകളുള്ള ഇരുത്തംവന്ന കഥയാണ് ക്യാപ് ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന കാറ്റിനരികെ. ഇതുവരെ കാണാത്ത വാഗമണ്ണിന്റെ ദൃശ്യഭംഗിയാണ് ഈ ചിത്രത്തിന്റെ ടീസറുകളിലൂടെ വെളിവാകുന്നത്. അങ്ങനെ ശ്രദ്ധനേടിയ ഈ ചിത്രം കോവിഡ് കാലത്തിനപ്പുറം തീയേറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ്.
മനസിൽ ഉറവ വറ്റാതെ നിറഞ്ഞുനിറഞ്ഞു വരുന്ന ചെറുകഥകളാണ് സിനിമ എന്ന മായികലോകത്തേയ്ക്ക് കാലെടുത്തുവയ്ക്കാൻ റോയിഅച്ചന് ധൈര്യം നല്കിയത്. കൊച്ചു നാടകങ്ങൾക്ക് വേദിയിൽ നേടിയ നീണ്ട കൈയടികളും പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾക്കു ലഭിച്ച സ്വീകാര്യതയും മനസിനു ധൈര്യം നല്കി.
വറുതിയിൽ വലയുന്ന നാട്ടിൽ കുടിനീരിനായുള്ള മരണപ്പാച്ചിൽ പ്രമേയമാക്കി അച്ചൻ സംവിധാനം ചെയ്ത "ദ ലാസ്റ്റ് ഡ്രോപ്’ എന്ന ഹ്രസ്വചിത്രം കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രമേയത്തിന്റെ പ്രത്യേകതകൊണ്ട് യുഎന്നിലും പ്രദർശിപ്പിക്കാൻ സാധിച്ചതോടെ വലിയൊരു ഫ്രെയിമിലേയ്ക്ക് പിച്ചവയ്ക്കാനുള്ള ആത്മവിശ്വാസമായി. എന്നാൽ, വലിയൊരു സിനിമയ്ക്കു വേണ്ട പണം? അതൊരു വലിയ ചോദ്യചിഹ്നമായിരുന്നു.
കാമറയ്ക്കു പിന്നിലും സഹസംവിധാനത്തിലും കലാരംഗത്തും കൈയ്യും മെയ്യുമായി നിറഞ്ഞു നിൽക്കാൻ കഴിവുള്ള ചുണക്കുട്ടികളുടെ സൗഹൃദത്തിലൂടെയാണ് റോയിയച്ചൻ ഈ പ്രതിബന്ധത്തെ മറികടന്നത്. ക്രൗഡ് ഫണ്ടിംഗ് രീതിയിൽ സൗഹൃദശൃംഖലകളിലൂടെ ഓരോരോ കാര്യങ്ങൾക്കുമുളള പണം കണ്ടെത്തിയത്.
സിനിമാവിളിയും ദൈവവിളിയും
മനസുനിറയെ സിനിമയോടുള്ള സ്നേഹം. അതുക്കും മേലേ യേശുവിന്റെ പ്രതിപുരുഷനാകണമെന്ന വിളി. മനസ് പതറാതെ ആദ്യം കൈകൊടുത്തത് സെമിനാരിയിലേയ്ക്കുള്ള ക്ഷണമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ പങ്കെടുത്ത ക്യാംപിലൂടെ ജീവിതവഴി ഉറപ്പിച്ചു.
എരുമേലിക്ക് അടുത്ത് കൊല്ലമുള മരിയഗൊരേത്തി സ്കൂളിലും ഉമിക്കുപ്പ സെന്റ്മേരീസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. കാരയ്ക്കാട്ട് ജോസഫ്-അന്നമ്മ ദന്പതികളുടെ ആറ് ആണ്മക്കളിൽ ഇളയവനാണ് റോയിഅച്ചൻ. വീട്ടിൽനിന്ന് അഞ്ചുകിലോമീറ്റർ നടപ്പുദൂരമുള്ള കൊല്ലമുളയ്ക്ക് അപ്പുറം മുക്കൂട്ടുതറയിലെ ത്രിവേണി ടാക്കീസും എരുമേലിയിലെ ശ്രീഅയ്യപ്പനുമാണ് അന്നത്തെ തീയേറ്ററുകൾ. അന്നൊന്നും സിനിമാക്കാര്യം വീട്ടിൽ പറയാൻതന്നെ വയ്യ.
എങ്കിലും കുഞ്ഞുറോയിയെ ചേട്ടന്മാരായ ജോസും, തോമസുകുട്ടിയും ബാസ്റ്റിനും (ഇന്ന് ഫാ. ബാസ്റ്റിൻ കപ്പൂച്ചിൻ), ജോണിയും സിബിയും പ്രോത്സാഹിപ്പിക്കും. എല്ലാവരും ചേർന്ന് വീട്ടിലെ പശുത്തൊഴുത്തിലേയ്ക്ക് രണ്ടും മൂന്നും കെട്ട് പുല്ല് അധികമായി അരിഞ്ഞുകൊടുത്ത് ചാച്ചനെ സന്തോഷിപ്പിച്ച് അനുവാദം ചോദിക്കും. അതും നല്ല മൂഡ് നോക്കി. അങ്ങനെയായിരുന്നു അന്നത്തെ സിനിമാകാണൽ.
കഥ, മാസിക, സിനിമ
എന്നും സംഗീതവും കഥകളും കൂടെയുണ്ടായിരുന്നു. തബലയിൽ കന്പം കയറി പതിമൂന്നു വർഷവും ക്വയറിൽ തബലവായനക്കാരനായി. 2002-ൽ പട്ടമേറ്റതിനുശേഷം റോയിഅച്ചൻ അസീസി മാസികയുടെ ചുമതലക്കാരനായി. ചീഫ് എഡിറ്ററായിരിക്കുന്പോൾ സാമാന്യജനത്തിന്റ മനസറിഞ്ഞ എഡിറ്റോറിയലുകൾ കൊണ്ടും കവർ സ്റ്റോറികൾ കൊണ്ടും ശ്രദ്ധേയനായി. അതിനുശേഷമായിരുന്നു മീഡിയ വില്ലേജിലെ സിനിമാ പഠനം.
അശോകനും സിനി ഏബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി എൽ. കപ്പൂച്ചിന്റേതാണ് കഥ. റോയിഅച്ചനും സ്മിറിൻ സെബാസ്റ്റ്യനും ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഛായാഗ്രാഹകൻ ഷിനൂബ് ടി. ചാക്കോ. വിശാൽ ജോണ്സന്റെ വരികൾക്ക് നോബിൾ പീറ്റർ സംഗീതം നല്കിയിരിക്കുന്നു.
മാസ്റ്റർ പവൻ റോയി, ബേബി അനു, സിദ്ധാർത്ഥ് ശിവ, ജോബി, സ്റ്റെഫിൻ അഗസ്റ്റിൻ, രെജീഷ്, ജിതു, മാസ്റ്റർ അതുൽ, മാലതി ടീച്ചർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോട്ടയം സെന്റ് ജോസഫ്സ് കപ്പൂച്ചിൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യലായിരുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എഡിറ്റിംഗ്: വിശാഖ് രാജേന്ദ്രൻ. കലാസംവിധാനം: ആർ.കെ. സൂരജ്, മേക്കപ്പ്: സിനൂപ് രാജൻ.
ടോമി തോമസ് കുളപ്പുറത്ത്, കട്ടപ്പുറം ജോർജുകുട്ടിച്ചായൻ, പേഴത്തുംമൂട്ടിൽ കുഞ്ഞുമോൻ, റോയിഅച്ചന്റെ സഹോദരന്മാരായ ഫാ. ബാസ്റ്റിൻ കാരയ്ക്കാട്ട് കപ്പൂച്ചിൻ, ജോണി, സിബി, സഹോദരപുത്രൻ ജിമ്മിച്ചൻ തുടങ്ങിയവരും കപ്പൂച്ചിൻ സമൂഹവും വിവിധസന്യാസിനീസഭകളും സഹായിച്ചതാണ് ഈ സിനിമ യാഥാർത്ഥ്യമാക്കാൻ കാരണമായതെന്ന് റോയിഅച്ചൻ പറയുന്നു.
പത്മരാജന്റെ സിനിമകളെക്കുറിച്ച് മഹാത്മാഗാന്ധി സർവകലാശാലയിൽ ഡോ. ജോസ് കെ. മാനുവലിന്റെ മാർഗനിർദ്ദേശത്തിൽ ഗവേഷണം നടത്തുകയാണ് ഫാ. റോയി കാരയ്ക്കാട്ട് ഇപ്പോൾ.
റിയ മെർളിൻ