മഹാഭാരതത്തിൽ പറയുന്ന കഥയനുസരിച്ച് പാണ്ഡവരും കൗരവരും തമ്മിൽ നടന്ന കുരുക്ഷേത്രയുദ്ധം പതിനെട്ടുദിവസം നീണ്ടുനിന്നു. കുരുരാജ്യത്തിന്റെ ഭരണാവകാശത്തിനുവേണ്ടി നടന്ന ഈ പോരാട്ടത്തിൽ മരിച്ചുവീണവർ വളരെയധികമായിരുന്നു. അക്കൂട്ടത്തിൽ ദ്രോണാചാര്യരും ഭീഷ്മരും കർണനും ഉൾപ്പെട്ടിരുന്നു.
യുദ്ധത്തിൽ വിജയികളായ പാണ്ഡവരുടെ പക്ഷം നിന്ന ശ്രീകൃഷ്ണൻ യുദ്ധം കഴിഞ്ഞു ദ്വാരകയിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ രുഗ്മിണി ചോദിച്ചു, ‘യുദ്ധത്തിൽ ദ്രോണാചാര്യരുടെയും ഭീഷ്മരുടെയും വധത്തിന് അങ്ങ് കൂട്ടുനിന്നല്ലോ. അവർ ധാർമികതയോടെ ജീവിച്ചിരുന്നവരല്ലേ?’
അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു, ‘ധാർമികതയോടെ ജീവിക്കാൻ അവർ പൊതുവേ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അവരുടെ ചില പ്രവൃത്തികൾ അവരുടെ ധാർമികതയുടെ തിളക്കം കെടുത്തിക്കളഞ്ഞു.’
‘എന്തായിരുന്നു അവർ ചെയ്തത്?’ രുഗ്മിണി ചോദിച്ചു.
ഉടനെ ശ്രീകൃഷ്ണൻ പറഞ്ഞു, ‘കൗരവർ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്തപ്പോൾ അവർ രണ്ടുപേരും രാജസദസിലുണ്ടായിരുന്നു. പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ ആദരണീയരായിരുന്ന അവർ ഈ കടുത്ത അനീതിക്കെതിരേ ഒരക്ഷം ഉരിയാടിയില്ല. അവരുടെ ഈ ഒറ്റ പ്രവൃത്തികൊണ്ട് ധർമാനുസരണത്തിൽനിന്ന് അവർ വ്യതിചലിച്ചുപോയി.’ അപ്പോൾ കർണന്റെ കാര്യമോ? രുഗ്മിണി ചോദിച്ചു.
പാണ്ഡവരുടെ അമ്മയായ കുന്തിയിൽനിന്നു ജനിച്ചവനായിരുന്നെങ്കിലും അവർക്കെതിരേ യുദ്ധം ചെയ്യേണ്ട ഗതികേടായിരുന്നു കർണന്. ചോദ്യത്തിന്റെ തുടർച്ചയായി രുഗ്മിണി പറഞ്ഞു, ദാനശീലത്തിൽ കർണൻ ആരെയുംകാൾ മുൻപന്തിയിലായിരുന്നു. സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചിരുന്നവരെ ആരെയും വെറുംകൈയോടെ അദ്ദേഹം വിട്ടിരുന്നില്ലല്ലോ.
ഉടൻ ശ്രീകൃഷ്ണൻ പറഞ്ഞു, ‘ദാനശീലത്തിന്റെ കാര്യത്തിൽ കർണൻ ഏറെ മുന്പനായിരുന്നു. അതിനു യാതൊരു സംശയവുമില്ല. ആരെയും വെറുംകൈയോടെ വിടാൻ മനസില്ലാത്തവനായിരുന്നു കർണൻ. അതുകൊണ്ടാണല്ലോ കർണന്റെ കവച-കുണ്ഡലങ്ങൾ ഇന്ദ്രൻ ചോദിച്ചപ്പോൾ യാതൊരു മടിയുംകൂടാതെ അവ ഇന്ദ്രനു കൊടുത്തത്.’
അല്പനേരത്തെ മൗനത്തിനു ശേഷം ശ്രീകൃഷ്ണൻ തുടർന്നു, ‘എന്നാൽ, യുദ്ധത്തിൽ അഭിമന്യു തളർന്നുവീണപ്പോൾ കർണനോട് അല്പം വെള്ളം ചോദിച്ചു. കർണൻ നിന്നിരുന്ന സ്ഥലത്ത് ഒരു കുഴിയിൽ തെളിമയുള്ള വെള്ളമുണ്ടായിരുന്നു. പക്ഷേ മരിക്കാൻ പോകുന്ന ഒരു മനുഷ്യന്റെ അപേക്ഷ കേട്ടഭാവംപോലും കർണൻ കാണിച്ചില്ല. കർണൻ അഭിമന്യുവിനു വെള്ളം കൊടുത്തില്ല. തന്മൂലം കർണന്റെ ധർമാനുസരണത്തിൽ വലിയ പിഴവ് സംഭവിച്ചു.’
ധർമത്തിന്റെ മാർഗത്തിൽ ചരിക്കാൻ പരിശ്രമിച്ചിരുന്നവരാണ് ദ്രോണാചാര്യരും ഭീഷ്മരും കർണനും. എന്നാൽ, ജീവിതത്തിലെ ചില നിർണായക നിമിഷങ്ങളിൽ അവർക്കു വലിയ വീഴ്ച സംഭവിച്ചു. ചൂതുകളിയിൽ ചതി ചെയ്തു വിജയിച്ച ദുര്യോധനൻ പാണ്ഡവരെ വാനവാസത്തിനയച്ചപ്പോൾ അതിനെ അപലപിക്കുകയും പാണ്ഡവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്തയാളാണ് ദ്രോണാചാര്യർ. എന്നാൽ, അതിനു മുന്പു നടന്ന ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിനെതിരേ ഒരക്ഷരം ഉരിയാടാൻ ദ്രോണാചാര്യർ തയാറായില്ല.
കൗരവരെക്കാൾ ഭീഷ്മർ സ്നേഹിച്ചിരുന്നതു പാണ്ഡവരെയായിരുന്നു. എന്നാൽ, അവരെ സഹായിക്കേണ്ട നിർണായക നിമിഷത്തിൽ അദ്ദേഹത്തിന്റെയും നാവിറങ്ങിപ്പോയി. നൻമയുടെ കൂടാരമായിരുന്ന ഭീഷ്മർ എത്രപെട്ടെന്നാണ് അധഃപതിച്ചത്! കർണന്റെ ശരീരത്തിന്റെ ഭാഗമായിരുന്നു ശത്രുക്കളിൽനിന്നു വിജയം നേടാൻ സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ കവച-കുണ്ഡലങ്ങൾ. എന്നാൽ, പാണ്ഡവരെ സഹായിക്കാനായി ഇന്ദ്രൻ അതു ദാനം ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ കർണൻ അതു പറിച്ചുനൽകി!
എന്നാൽ, സ്വയം മറന്നും ദാനം ചെയ്ത കർണൻ യുദ്ധത്തിൽ ശത്രുവായിരുന്നെങ്കിൽക്കൂടി അഭിമന്യു വെള്ളം ചോദിച്ചപ്പോൾ അതു നൽകാൻ കർണൻ മനസു കാണിച്ചില്ല. ധർമാനുഷ്ഠാനത്തിൽ അതു കർണനു സംഭവിച്ച വലിയ പതനമായിരുന്നു. തൻമ·ൂലം കർണന്റെ ധാർമികതയുടെ തിളക്കം മുഴുവൻ നഷ്ടപ്പെട്ടതുപോലെയായി.
ധർമാനുഷ്ഠാനത്തിന്റെ കാര്യം അങ്ങനെയാണ്. നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം നാം ധർമമനുസരിച്ചു ജീവിച്ചാൽ പോരാ. എന്നും ധാർമികതയുടെ വഴിയേ നാം നടക്കണം. നൻമ ചെയ്തും തിൻമയുടെ പാതയിൽനിന്ന് അകന്നും നാം ജീവിക്കുന്പോഴാണ് നമ്മുടെ ധർമാനുസരണത്തിനു തിളക്കമുണ്ടാകുന്നത്. എന്നാൽ, ധർമത്തിന്റെ പാതയിൽനിന്നു നാം വ്യതിചലിച്ചാൽ നമ്മുടെ ജീവിതത്തിന്റെ ശോഭതന്നെ അപ്പാടെ നഷ്ടമാകും.
അങ്ങനെയെങ്കിൽ നാം ഒരു തെറ്റിൽ വീണാൽ അതിൽനിന്നു നമുക്ക് മോചനമില്ലേ? തീർച്ചയായും. എന്നാൽ നമുക്ക് തനിയെ സാധ്യമാകുന്ന കാര്യമല്ല അത്. അതിനു ദൈവംതന്നെ വേണ്ടിവരും. കാരണം ദൈവത്തിനു മാത്രമേ നമ്മുടെ കറകൾ കഴുകിക്കളഞ്ഞു നമ്മെ വീണ്ടും ധർമിഷ്ഠരാക്കാനാവൂ. അതിനു പശ്ചാത്താപത്തോടെ അവിടത്തെ സന്നിധിയിലേക്കു നാം തിരിയണമെന്നു മാത്രം.
രാജാവും സങ്കീർത്തകനുമായിരുന്ന ദാവീദ് അതാണ് ചെയ്തത്. അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു, ദൈവമേ, എന്നോടു കരുണ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകമനുസരിച്ച് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ. എന്റെ അകൃത്യം നിശേഷം കഴുകിക്കളയണമേ (സങ്കീർത്തനം 51).
ധർമാനുഷ്ഠാനത്തിൽ നമുക്ക് വീഴ്ചവരാനിടയായൽ ദാവീദിന്റെ ഈ മാതൃക പിന്തുടരണം. അപ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിന്റെ തിളക്കം നമുക്ക് വീണ്ടുകിട്ടൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ