ധനികനായ ഒരു മനുഷ്യൻ. അയാൾക്ക് എല്ലാം ആവശ്യത്തിലധികം ഉണ്ട്-ഒരുകാര്യം ഒഴികെ. ഹൃദയസമാധാനം. അങ്ങനെയിരിക്കുന്പോഴാണ് അകലെയുള്ള ഒരു യോഗിവര്യനെക്കുറിച്ച് അയാൾ കേൾക്കുന്നത്. ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തുന്ന ആ സന്യാസിയെക്കുറിച്ചു കേട്ടപ്പോൾ അദ്ദേഹംതന്നെ തനിക്കാശ്രയം എന്നു ധനികൻ കരുതി. അയാൾ വേഗം സന്യാസിയെ കാണാൻ പോയി.
സന്യാസിയുടെ പക്കലെത്തിയപ്പോൾ ധനികൻ പറഞ്ഞു, ""എനിക്കിഷ്ടംപോലെ പണമുണ്ട്. ബന്ധുക്കളും സേവകരുമുണ്ട്. എന്നാൽ, ഒരുകാര്യം മാത്രം എനിക്കില്ല. മനഃസമാധാനം. എന്റെ മനസിലെ ഈ അശാന്തി അവസാനിപ്പിക്കാൻ അങ്ങ് എന്തെങ്കിലും ചെയ്യണം.''
ധനികൻ വിചാരിച്ചതു സന്യാസി എന്തെങ്കിലും ഏലസ് ജപിച്ചു കൊടുക്കുമെന്നാണ്. എന്നാൽ, സന്യാസി അങ്ങനെ ചെയ്തില്ല. അതിനു പകരം തന്റെ കൂടെ കുറേ ദിവസം ചെലവഴിക്കാൻ സന്യാസി അയാളോട് ആവശ്യപ്പെട്ടു. അപ്പോൾ അയാൾ വിചാരിച്ചത് സന്യാസിയുടെകൂടെ പാർത്താൽ അദ്ദേഹം മാന്ത്രികസിദ്ധി ഉപയോഗിച്ച് തന്റെ പ്രശ്നം പരിഹരിക്കുമെന്നാണ്. തൻമൂലം സന്തോഷപൂർവം സന്യാസിയുടെ നിർദേശം അയാൾ സ്വീകരിച്ചു.
പിറ്റേദിവസം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ധനികനോടു പുറത്തുപോയി ദിവസം മുഴുവൻ വെയിലത്തിരിക്കാൻ സന്യാസി ആവശ്യപ്പെട്ടു. വേനൽക്കാലമായിരുന്നെങ്കിലും ധനികൻ മനസില്ലാമനസോടെ അതിനു സമ്മതിച്ചു. ഭക്ഷണം കഴിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുള്ള സമയവും ഒഴികെ ബാക്കി സമയം മുഴുവനും വെയിൽ കൊള്ളാൻ സന്യാസി അയാളെ നിർബന്ധിച്ചു. തന്റെ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ കടിച്ചുപിടിച്ച് അയാൾ അതിനു തയാറായി.
അടുത്തദിവസം വെയിൽ കൊള്ളാൻ സന്യാസി അയാളോടു പറഞ്ഞില്ല. അതിനുപകരം തന്റെ കൂടെ ആശ്രമത്തിനുള്ളിൽ കഴിഞ്ഞുകൊള്ളാൻ സന്യാസി അയാളെ അനുവദിച്ചു. എന്നാൽ, അന്ന് അയാൾ നിരാഹാരം അനുഷ്ഠിക്കണമെന്ന് സന്യാസി ശഠിച്ചു. ദിവസത്തിൽ മൂന്നും നാലും നേരം വയറുനിറയെ ഭക്ഷിച്ചിരുന്ന അയാൾക്ക് നിരാഹാരം അനുഷ്ഠിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും സാധിച്ചില്ല. എങ്കിലും സമാധാനം ലഭിക്കാൻ ഒരുപക്ഷേ അതു സഹായിച്ചേക്കുമെന്നു കരുതി നിരാഹാരമിരിക്കാൻ അയാൾ തയാറായി.
അപ്പോൾ സന്യാസി ചെയ്തത് എന്താണെന്നോ? അദ്ദേഹം ധനികന്റെ മുന്നിലിരുന്നു മൂന്നു നേരം ഭക്ഷണം കഴിച്ച് അത് ആസ്വദിച്ചു. ധനികൻ കോപം അടക്കിപ്പിടിച്ചു ദിവസം മുഴുവൻ ചെലവഴിച്ചു. വിശപ്പുമൂലം രാത്രി അല്പംപോലും ഉറങ്ങാൻ സാധിച്ചില്ല.
പിറ്റേദിവസം പ്രഭാതത്തിൽ ധനികൻ സന്യാസിയെ സമീപിച്ചു പറഞ്ഞു, ""വലിയ പ്രതീക്ഷയോടെയാണ് ഞാൻ വന്നത്. എന്നാൽ എനിക്ക് ഒരു ഉപകാരവും ഉണ്ടായില്ല. നേരേമറിച്ച്, എന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര കഷ്ടപ്പാടുകൾ എനിക്ക് അനുഭവിക്കേണ്ടിയും വന്നു. തൻമൂലം ഞാൻ ഇതാ പോകുന്നു.''
ഉടനെ ആർത്തുചിരിച്ചുകൊണ്ട് സന്യാസി പറഞ്ഞു, ""ഞാൻ പല കാര്യങ്ങൾ നിങ്ങളെ പഠിപ്പിച്ചു. എന്നാൽ നിങ്ങൾ അവയൊന്നും സ്വീകരിച്ചില്ല. അപ്പോൾ കോപാകുലനായി ധനികൻ പറഞ്ഞു, നിങ്ങൾ എന്നെ ഒന്നും പഠിപ്പിച്ചില്ല. വെറുതേ കഷ്ടപ്പെടുത്തി അത്രമാത്രം.''
അതു കേട്ടപ്പോൾ സന്യാസി പറഞ്ഞു, ""ഞാൻ പഠിപ്പിക്കാൻ ശ്രമിച്ചത് എന്താണെന്നു പറയാം. ഒരുദിവസം ഞാൻ നിങ്ങളെ വെയിലത്തിരുത്തിയപ്പോൾ, എന്റെ തണൽ എനിക്കു മാത്രമേ തണൽ നൽകൂ എന്നും നിങ്ങൾക്ക് തണൽ കിട്ടണമെങ്കിൽ അതു നിങ്ങൾതന്നെ കണ്ടെത്തണമെന്നുമായിരുന്നു. എന്റെ തണൽ നിങ്ങളുമായി എനിക്കു പങ്കുവയ്ക്കാമായിരുന്നു. ഞാൻ അതു മനഃപൂർവം ചെയ്യാതിരുന്നതാണ്. നിങ്ങൾ നിങ്ങളുടെ സന്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരുന്നതുപോലെതന്നെ.''
താൻ കേൾക്കുന്നതു മനസിലാക്കാൻ ധനികൻ പാടുപെടുന്പോൾ സന്യാസി തുടർന്നു, ""രണ്ടാം ദിവസം ഞാൻ നിങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ചത് എന്താണെന്നോ? എന്റെ വയർ നിറഞ്ഞതുകൊണ്ടു നിങ്ങളുടെ വയർ നിറയുകയില്ല എന്ന്. ഞാൻ എനിക്കുള്ളവയിൽനിന്നു പങ്കുവച്ചാലേ നിങ്ങളുടെ വയർ നിറയുമായിരുന്നുള്ളൂ. നിങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കുവയ്ക്കാത്തതുപോലെ ഞാനും അതു ചെയ്തില്ല.''
സന്യാസി തുടർന്നു, ""തണലില്ലാതെ കഷ്ടപ്പെടുന്നവർക്കു നിങ്ങൾ പോയി അവർക്കു തണലാകൂ. ഭക്ഷണമില്ലാതെ വിശക്കുന്നവർക്കു നിങ്ങളുടെ ഭക്ഷണം പങ്കുവച്ച് അവരുടെ വയർ നിറയ്ക്കൂ. അപ്പോൾ നിങ്ങൾക്കു മനഃസമാധാനത്തിന്റെ തണൽ ലഭിക്കും.''
ഈ കഥയിലെ ധനികനായ മനുഷ്യനെ സന്യാസി പഠിപ്പിച്ചതു ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള ബാലപാഠമായിരുന്നു-പങ്കുവയ്ക്കൽവഴി ലഭിക്കുന്ന ഹൃദയസമാധാനം. പങ്കുവയ്ക്കൽവഴിയല്ലാതെ സന്പത്തുകൊണ്ട് സന്തോഷം കണ്ടെത്താൻ സാധിക്കില്ലെന്ന് എറാസ്മസ് (1466-1536) എന്ന ഡച്ച് ചിന്തകൻ പറഞ്ഞതു വെറുതേയല്ല. നമുക്കെന്തുമാത്രം സന്പത്തുണ്ടെങ്കിലും അതൊന്നും ശരിയായ സമാധാനം നമുക്ക് നേടിത്തരില്ല.
എന്നാൽ, നമുക്കുള്ളവയുടെ ഒരു ഓഹരി പങ്കുവച്ചാലോ? അതു നമ്മുടെ മനസും ഹൃദയവും കുളിർമയുള്ളതാക്കി മാറ്റും. എന്നാൽ, നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന കാര്യം വരുന്പോൾ പലപ്പോഴും നമുക്കെന്തു വൈമനസ്യമാണ്. നമുക്കുള്ളവയ്ക്കു കുറവു സംഭവിച്ചാൽ അതു വലിയ നഷ്ടമാകുമെന്നായിരിക്കും നമ്മുടെ ഭയം.
പക്ഷേ, യാഥാർഥ്യം അങ്ങനെയല്ല. നാം പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകേണ്ടവരാണ്. അപ്പോൾ മാത്രമേ മറ്റുള്ളവരോടൊപ്പം നാമും വിജയവും സമാധാനവും കണ്ടെത്തുകയുള്ളൂ. നമ്മുടെ തണൽ മറ്റുള്ളവർക്കും തണലായി മാറ്റാം. നമ്മുടെ ആഹാരം മറ്റുള്ളവരുടെ വയറുനിറയ്ക്കാനും സഹായിക്കട്ടെ. അപ്പോൾ നാം അറിയാതെതന്നെ നമ്മുടെ മനസും ഹൃദയവും സന്തോഷവും സമാധാനവുംകൊണ്ട് നിറയും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ