ആസൂത്രിതമായ തട്ടിപ്പു നടത്തുന്നവരായിരിക്കുകയില്ല നമ്മളാരും. എന്നാൽ, അവരും ഇവരും ചെയ്യുന്നു എന്ന കാരണം പറഞ്ഞു ചിലപ്പോഴെങ്കിലും നമ്മളും നന്മയുടെ വഴിയിൽനിന്നു മാറിപ്പോകാറില്ലേ? ഇന്നു നമ്മുടെ ധാർമികജീവിതത്തിൽ പാളിച്ചകൾ സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നമ്മുടെ മൂല്യങ്ങളിൽ നാം മായം ചേർക്കുന്നതുകൊണ്ടല്ലേ?
ക്ലോഡ് ലോനറ്റിന് അന്ന് മുപ്പത്തിരണ്ട് വയസ്. കാണാൻ സുമുഖൻ. വാചാലമായ സംസാരം. ആരെയും ആകർഷിക്കുന്ന പെരുമാറ്റശൈലി. സ്റ്റോക്ക് ബ്രോക്കറും ഫിനാൻഷ്യൽ പ്ലാനറും എന്നു പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.
പരിചയപ്പെട്ടവർക്കൊക്കെ ലോനറ്റിനെക്കുറിച്ചു വലിയ ആദരം. ജോലിയിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്നവരിലായിരുന്നു ലോനറ്റിന്റെ കണ്ണ്. അവരുടെ ബാങ്ക് സന്പാദ്യവും മറ്റു നിക്ഷേപങ്ങളും തന്നെ ഏല്പിച്ചാൽ അവ ട്രഷറി ബോണ്ടുകൾ വാങ്ങി വലിയ തുക നേടിക്കൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തു.
അങ്ങനെയാണു പലരിൽനിന്നായി പതിനഞ്ചു ലക്ഷം ഡോളർ സമാഹരിച്ചത്. ലോനറ്റ് വാഗ്ദാനം ചെയ്തിരുന്നപോലെ ട്രഷറി ബോണ്ടുകൾ അയാൾ വാങ്ങിയില്ല. അതിനുപകരം ആ തുക മുഴുവനും തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. തുടർന്ന് അയാൾ അപ്രത്യക്ഷനായി. 1991 ഡിസംബറിലായിരുന്നു ആ സംഭവം.
ലോനറ്റിനെ കാണാതായപ്പോൾ അയാൾക്ക് പണം നൽകിയിരുന്നവർ പോലീസിൽ പരാതിപ്പെട്ടു. പരാതി അന്വേഷിച്ച അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തുള്ള ഓർലിയൻസ് എന്ന സ്ഥലത്തെ പോലീസിന് കാര്യമായ വിവരമൊന്നും ലഭിച്ചില്ല.
എല്ലാംകൂടി അവർ കണ്ടെത്തിയത് ലോനറ്റ് കടമെടുത്തിരുന്ന ഒരു ട്രക്ക് ന്യൂയോർക്കിലെ കെന്നഡി എയർപോർട്ടിലെ പാർക്കിംഗ് ഏരിയയിൽ അയാൾ ഉപേക്ഷിച്ചുപോയി എന്നതു മാത്രമായിരുന്നു. ഇതേത്തുടർന്ന്, അയാൾ വിദേശത്തേക്കു കടന്നുകളഞ്ഞു എന്ന അനുമാനമായിരുന്നു പോലീസിന്റേത്.
രണ്ടു മാസം കഴിഞ്ഞപ്പോൾ ‘പ്രൈം സസ്പെക്ട്’ എന്ന ഒരു ദേശീയ ടെലിവിഷൻ പരന്പരയിൽ ലോനറ്റിന്റെ കഥ അവതരിപ്പിക്കപ്പെട്ടു. ഒളിവിൽ പോയിരിക്കുന്ന അയാളെ കാണാനിടയായിട്ടുള്ളവർ പോലീസിൽ വിവരം അറിയിക്കണമെന്ന ആഹ്വാനവും ആ പരിപാടിയിലുണ്ടായിരുന്നു. ഉടനെതന്നെ രണ്ടുപേർ കാലിഫോർണിയായിൽ അയാളെ കണ്ട വിവരം പോലീസിലറിയിച്ചു.
താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ലോനറ്റ് തന്നെ പോലീസിൽ വിളിച്ചു കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചു. അതേത്തുടർന്ന് ലോസ് ആഞ്ചലസിലെ ഒരു പോലീസ് ഓഫീസർ ലോനറ്റിനെ അറസ്റ്റ് ചെയ്തു. പക്ഷേ, അപ്പോഴും ലോനറ്റിനു തന്റെ കുറ്റകൃത്യത്തെക്കുറിച്ച് ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ലോനറ്റ് തട്ടിപ്പ് നടത്തിയതെന്നു പോലീസ് ഓഫീസർ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “എല്ലാവരും ചെയ്യുന്നതുകൊണ്ട്.’’
ലോകത്തിലുള്ള എല്ലാവരും തട്ടിപ്പ് നടത്തുന്നു എന്നാണോ അയാൾ വിവക്ഷിച്ചത്? അങ്ങനെ ആയിരിക്കണമെന്നില്ല. ഒരുപക്ഷേ, ധാരാളം പേർ തട്ടിപ്പ് നടത്തുന്നുണ്ടെന്നായിരിക്കാം അയാൾ അർഥമാക്കിയത്. എങ്കിൽ, അതിൽ ഏറെ വാസ്തവമുണ്ടുതാനും.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിവിധ രീതികളിൽ നടക്കുന്ന തട്ടിപ്പുകളുടെ കണക്കുകളൊന്നും കൃത്യമായി ലഭ്യമല്ല. എന്നാൽ, കംപ്യൂട്ടർ സാങ്കേതികരംഗത്തു നടക്കുന്ന തട്ടിപ്പിന്റെ കണക്കുകൾ 2021ൽ മൈക്രോസോഫ്റ്റ് കന്പനി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കന്പനിയുടെ സർവേ അനുസരിച്ച് 2021ൽ മുപ്പത്തിയൊന്ന് ശതമാനം ഇന്ത്യക്കാർക്ക് ടെലിഫോണ്‍ വഴിയുള്ള സാങ്കേതിക തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുണ്ട്.
വിശ്വസിക്കാൻ വിഷമമുള്ള കണക്കാണിത്. എന്നാൽ, ലോകവ്യാപകമായിട്ടുള്ള ടെലിഫോണ്‍ സാങ്കേതിക തട്ടിപ്പുകളുടെ ഉറവിടം തൊണ്ണൂറ്റിയഞ്ചു ശതമാനവും ഇന്ത്യയിലാണെന്നറിയുന്പോൾ മൈക്രോസോഫ്റ്റ് നൽകുന്ന കണക്കുകൾ നാം വിശ്വസിക്കേണ്ടിവരും.
ടെലിഫോണ്‍വഴി നടത്തുന്ന ഈ സാങ്കേതിക തട്ടിപ്പുകാരുടെ താവളം പ്രധാനമായും കൊൽക്കത്തയും ന്യൂഡൽഹിയുമാണത്രേ. ഇവരുടെ ടെലിഫോണ്‍ കോൾ ലഭിച്ചിട്ടുള്ളവർ ഇതു വായിക്കുന്നവരിലുണ്ടാകുമെന്നു തീർച്ച.
ഇന്ത്യയിൽ പതിവായി നടക്കുന്ന ബാങ്കിംഗ് തട്ടിപ്പുകളുടെ കഥകൾ വിവിധ മാധ്യമങ്ങളിലൂടെ പലർക്കും പരിചയമുള്ളതാണല്ലോ. പതിനേഴ് ബാങ്കുകളിൽനിന്നായി ഒരു ഹൗസിംഗ് ഫൈനാൻസ് കന്പനി മുപ്പത്തിനാലായിരം കോടി രൂപ അടിച്ചുമാറ്റിയ കഥകൾ നമുക്കു മറക്കാറായിട്ടില്ല. അതിനുമുന്‍പ് ഒരു ഷിപ്പിംഗ് കന്പനി ഇരുപതിനായിരം കോടി രൂപ അടിച്ചുമാറ്റിയില്ലേ?
ലോകവ്യാപകമായും ദേശീയതലത്തിലും പ്രാദേശികതലത്തിലുമൊക്കെ നടക്കുന്ന തട്ടിപ്പുകൾ വർധിക്കുന്നതല്ലാതെ അല്പംപോലും കുറയുന്നില്ല എന്നതാണു വാസ്തവം. എല്ലാവരും ചെയ്യുന്നു എന്ന കാരണം പറഞ്ഞല്ലേ അമേരിക്കയിലെ ലോനറ്റ് എന്ന വിരുതൻ തട്ടിപ്പു നടത്തിയത്. ഒരുപക്ഷേ, അങ്ങനെയൊക്കെത്തന്നെ ആയിരിക്കും തട്ടിപ്പു നടത്തുന്നവരിൽ പലരും ചിന്തിക്കുന്നത്.
പക്ഷേ, അങ്ങനെയുള്ളവരെക്കുറിച്ചു നാം എന്തു പറയണം? മനഃസാക്ഷി ഇല്ലാത്തവരെന്നോ? അതേ, അവർ മനഃസാക്ഷിയില്ലാത്തവർതന്നെ. സ്വാർഥതാത്പര്യങ്ങൾ മാത്രമേ അവർക്കുള്ളൂ. തങ്ങളുടെ തട്ടിപ്പുവഴി മറ്റുള്ളവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും അവർക്കു പ്രശ്നമല്ല. സ്വന്തം നേട്ടവും സുഖവും സന്തോഷവും മാത്രമാണ് അവരുടെ ലക്ഷ്യം.
എന്നാൽ ഈ തട്ടിപ്പുകാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? ആസൂത്രിതമായ തട്ടിപ്പു നടത്തുന്നവരായിരിക്കുകയില്ല നമ്മളാരും. എന്നാൽ, അവരും ഇവരും ചെയ്യുന്നു എന്ന കാരണം പറഞ്ഞു ചിലപ്പോഴെങ്കിലും നമ്മളും നന്മയുടെ വഴിയിൽനിന്നു മാറിപ്പോകാറില്ലേ? ഇന്നു നമ്മുടെ ധാർമികജീവിതത്തിൽ പാളിച്ചകൾ സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നമ്മുടെ മൂല്യങ്ങളിൽ നാം മായം ചേർക്കുന്നതുകൊണ്ടല്ലേ?
അവരും ഇവരും മൂല്യങ്ങളിൽ മായം ചേർക്കുകയോ മൂല്യങ്ങൾ മറന്നു പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടാവാം. എന്നാൽ, അവയൊന്നും നമ്മുടെ മാതൃകയായി നാം സ്വീകരിക്കരുത്. നേരേമറിച്ച്, അവർക്കു നല്ല മാതൃക നൽകാനാണു നാം പരിശ്രമിക്കേണ്ടത്. അപ്പോൾ മാത്രമേ, ഈ ലോകത്തിൽ നന്മ ഉണ്ടാകൂ. ചുരുങ്ങിയപക്ഷം, തിന്മയുടെ സ്വാധീനം കുറയ്ക്കാനെങ്കിലും നമുക്കു സാധിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ