തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-1949). അന്നു റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമേനിയയിൽ ജനിച്ച അദ്ദേഹം അർമേനിയൻ, ഗ്രീക്ക്, റഷ്യൻ, ടർക്കിഷ് എന്നീ ഭാഷകളൊക്കെ സംസാരിക്കുമായിരുന്നു. വിജ്ഞാനദാഹിയായിരുന്ന അദ്ദേഹം ചെറുപ്പക്കാരനായിരുന്ന കാലത്തു സെൻട്രൽ ഏഷ്യ, ഈജിപ്റ്റ്, ഇറാൻ, ഇന്ത്യ, ടിബറ്റ്, റോം എന്നിവിടങ്ങളൊക്കെ സന്ദർശിക്കുകയുണ്ടായി.
ഈ യാത്രകളെ ആധാരമാക്കിയാണു ’മീറ്റിംഗ്സ് വിത് റിമാർക്കബിൾ മെൻ’ എന്ന പുസ്തകം അദ്ദേഹം രചിച്ചത്. ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽ 1979-ൽ ഒരു ബ്രിട്ടീഷ് ഫിലിം പുറത്തിറങ്ങുകയുണ്ടായി. ഈ പുസ്തകത്തിൽ ഗുർദ്ജെഫ് അഭിപ്രായപ്പെടുന്നതനുസരിച്ച്, മനുഷ്യരിൽ ഭൂരിഭാഗവും ആത്മാവബോധമില്ലാതെ ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു. യന്ത്രങ്ങളെപ്പോലെയാണത്രേ അവരുടെ പ്രവർത്തനരീതി. അതിനുപകരം, ശരീരവും മനസും വികാരങ്ങളും ഒത്തൊരുമിച്ചു കൊണ്ടുപോയി സ്വയം വികസനം സാധിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.
ഗുർദ്ജെഫിന്റെ ശിഷ്യനായിരുന്ന ഒരു റഷ്യക്കാരനായിരുന്നു പിയറ്റോർ ഒൗസ്പെൻസ്കി (1873-1947). തത്വചിന്തകനും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹം ഒരിക്കൽ ഗുർദ്ജെഫിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടു പറഞ്ഞു: ’എനിക്ക് അങ്ങയോടു കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ട്.’
അപ്പോൾ ഒരു വെള്ളക്കടലാസ് ഒൗസ്പെൻസ്കിക്കു കൊടുത്തുകൊണ്ട് ഗുർദ്ജെഫ് പറഞ്ഞു: ’നമ്മൾ സംസാരിക്കുന്നതിനു മുൻപായി നിങ്ങൾക്ക് അറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എഴുതുക. അതിനുശേഷം നിങ്ങൾക്കറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചു നമുക്കു സംസാരിക്കാം. നിങ്ങൾക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ചു നാം സംസാരിച്ചിട്ടു കാര്യമില്ല. നിങ്ങൾക്കറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചു സംസാരിച്ചാലേ എന്തെങ്കിലും ഉപകാരമുള്ളൂ.’
ഒൗസ്പെൻസ്കി ആ കടലാസും വാങ്ങി മുറിയുടെ ഒരു മൂലയിൽപ്പോയിരുന്നു എഴുതുവാൻ പ്ലാനിട്ടു. വലിയൊരു ലിസ്റ്റ് തയാറാക്കുവാനായിരുന്നു പ്ലാൻ. എന്നാൽ, അദ്ദേഹം എഴുതുവാൻ തുടങ്ങിയപ്പോൾ അൽപംപോലും മുന്നോട്ടു പോകുവാൻ സാധിച്ചില്ല.
‘എനിക്കു ദൈവത്തെ അറിയാമോ?’ അദ്ദേഹം സ്വയം ചോദിച്ചു. ’ഇല്ലേയില്ല’ അദ്ദേഹത്തിന്റെ ഉള്ളിൽനിന്നും മറുപടി വന്നു. ’എനിക്കു ആത്മാവിനെ അറിയാമോ?’ വീണ്ടും സ്വയം ചോദിച്ചു. ’എനിക്ക് ആത്മാവിനെക്കുറിച്ചു ചില കാര്യങ്ങൾ അറിയാം’ അതായിരുന്നു ഉള്ളിൽനിന്നുള്ള മറുപടി.
ഒരു മണിക്കൂറോളം വിവിധ കാര്യങ്ങളെക്കുറിച്ചു സ്വയം ചില ചോദ്യങ്ങൾ ചോദിച്ചതല്ലാതെ കടലാസിൽ ഒന്നും എഴുതുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹം ഗുർദ്ജെഫിനെ സമീപിച്ചു കടലാസ് തിരികെ കൊടുത്തുകൊണ്ട് ’എന്നോടു ക്ഷമിക്കുക. എനിക്കു ധാരാളം കാര്യങ്ങൾ അറിയാമെന്ന മിഥ്യാധാരണയിലായിരുന്നു ഞാൻ. എന്നാൽ, അങ്ങയുടെ വാക്കുകളും അങ്ങയുടെ നോട്ടവും എളുപ്പമെന്നു തോന്നിയ ചോദ്യത്തിനുള്ള ഉത്തരം തയാറാക്കുന്നതു അസാധ്യമായി മാറ്റി.’
’അപ്പോൾ നിങ്ങൾ എങ്ങനെയാണ് പ്രസിദ്ധമായ പല പുസ്തകങ്ങൾ എഴുതിയത്?’ ഗുർദ്ജെഫ് ചോദിച്ചു. ഉടനെ ഒൗസ്പിൻസ്കി പറഞ്ഞു: ’അക്കാര്യം ഇപ്പോൾ പ്രസക്തമല്ല. എന്റെ പാണ്ഡിത്യത്തിന്റെ മാജിക് വലയത്തിലായിരുന്നു ഞാൻ. എന്നാൽ, എനിക്കറിയാൻ പാടില്ലാത്തവയെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ എന്റെ അജ്ഞത എത്ര വലുതാണെന്നു എനിക്കു മനസിലായി. ഞാൻ വാക്കുകൾകൊണ്ടു വാരിവലിച്ചെഴുതിയതു അറിവാണെന്നു ഞാൻ വിചാരിച്ചു. എന്നാൽ, അറിവ് സംബന്ധിച്ചിടത്തോളം ഞാൻ ഇപ്പോൾ പൂജ്യമാണ്!’
അപ്പോൾ ഗുർദ്ജെഫ് പറഞ്ഞു: ’അങ്ങനെയെങ്കിൽ കാര്യങ്ങൾ അറിയുവാൻ നിങ്ങൾ അർഹനാണ്. കാരണം, നിങ്ങൾക്ക് കാര്യമായി ഒന്നുമറിയില്ല എന്നു നിങ്ങൾ മനസിലാക്കിക്കഴിഞ്ഞു.’
ഒൗസ്പിൻസ്കി, അദ്ദേഹം തന്നെക്കുറിച്ചു പറഞ്ഞതുപോലെ, ഒന്നുമറിയാത്ത ആളായിരുന്നോ? അല്ലേയല്ല. നേരെമറിച്ച്, ഒട്ടേറെ കാര്യങ്ങളെക്കുറിച്ചു നല്ല വിവരമുണ്ടായിരുന്ന ആളായിരുന്നു. അദ്ദേഹം എഴുതിയിട്ടുള്ള നിരവധി പുസ്തങ്ങൾ അതിന്റെ തെളിവുകളുമാണ്. എന്നാൽ, അറിയാത്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കുവാൻ ഗുർദ്ജെഫ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആലോചിച്ചുനോക്കി. അപ്പോഴാണ് അദ്ദേഹത്തിന് മനസിലായത് തനിക്കറിയാൻ പാടില്ലാത്ത കാര്യങ്ങൾ അസംഖ്യമാണെന്ന്!
നാം നല്ല അറിവും പല കാര്യങ്ങളിലും നല്ല പാണ്ഡിത്യവുമുള്ളവരാകാം. എന്നാൽ, നമ്മുടെ അറിവ് തുലോം എത്ര പരിമിതമാണ്! നമുക്കറിയാൻ പാടില്ലാത്ത കാര്യങ്ങളല്ലേ ഈ പ്രപഞ്ചത്തിലെ 99.9 ശതമാനം കാര്യവും? ഇതും ശരിയായ കണക്കല്ല. ഈ പ്രപഞ്ചത്തിലെ ഒരു ശതമാനം കാര്യങ്ങളുടെ ഒരു തരിയെങ്കിലും പോലും നമുക്കറിയാമോ?
ഇന്നു ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും അറിവ് ഒരുമിച്ചു കണക്കുകട്ടിയാലും അതു ഈ പ്രപഞ്ചത്തിലെ ഒരു ശതമാനം കാര്യങ്ങളുടെ അറിവിനു തുല്യമാകുമോ? ഒരിക്കലുമില്ല. കാരണം, നമുക്കിന്നുള്ള പരിമിതമായ അറിവ് നാം കാണുന്ന പ്രപഞ്ചത്തെക്കുറിച്ചു മാത്രമാണ്. നാം കാണാത്ത എന്തെല്ലാം കാര്യങ്ങൾ ഈ ലോകത്തിലുണ്ട്! നാം അറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ ഈ പ്രപഞ്ചത്തിൽ മറഞ്ഞുകിടക്കുന്നു!
അറിവിന്റെ ഏറ്റവും വലിയ ശത്രു അജ്ഞതയല്ല, അതു എല്ലാം അറിയാമെന്ന മിഥ്യാധാരണയാണ് എന്നു അമേരിക്കൻ ചരിത്രപണ്ഡിതനായ ഡാനിയേൽ ബൂർസ്റ്റിൻ (1914-2004) ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നാമാരും എല്ലാം അറിയാമെന്നു വിചാരിക്കുന്ന ആളുകളല്ല. എങ്കിൽപ്പോലും, എല്ലാം അറിയാമെന്നു ഭാവിച്ച് പ്രവർത്തിക്കുന്ന ആളുകളെ നാം ചിലപ്പോഴെങ്കിലും കാണാറില്ലേ? ഒരുപക്ഷേ, പല കുഴപ്പങ്ങളുടെയും കാരണം അതാവില്ലേ?
’തെറ്റായ അറിവിനെ സൂക്ഷിക്കുക, അതു അജ്ഞതയെക്കാളും അപകടകാരിയാണ്’ എന്നു ഐറീഷ് സാഹിത്യകാരനായ ബർണാർഡ് ഷാ (1856-1950) പറഞ്ഞിരിക്കുന്നതും നാം മറക്കേണ്ട. നാം അറിവ് സന്പാദിക്കുന്പോൾ അതു ശരിയായ അറിവാണെന്നു ഉറപ്പുവരുത്തുവാൻ ഷായുടെ ഈ ആപ്തവാക്യം നമ്മെ അനുസ്മരിപ്പിക്കുന്നു.
നമുക്ക് ഒട്ടേറെ അറിയാമെങ്കിലും നാം അറിഞ്ഞിരിക്കുന്നതു അൽപം മാത്രമാണെന്ന അവബോധം നമുക്കെപ്പോഴും ഉണ്ടായിരിക്കട്ടെ. അത് എളിമയോടെ പ്രവർത്തിക്കാനും വീണ്ടും അറിവു നേടാനും നമ്മെ സഹായിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ