1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ്പെടുന്നു. സാന്പത്തികമായും ഈ ചിത്രം വലിയ വിജയമായിരുന്നു. എഴുപതു ലക്ഷം ഡോളർ ചെലവഴിച്ചു നിർമിച്ച ഈ ചിത്രം പത്തൊന്പതു കോടി ഡോളർ നേടുകയുണ്ടായി.
ഡഗ്ളസ് സ്റ്റുവർട് തിരക്കഥ എഴുതി ടെയ്ലർ ഹാക്ക്ഫോർഡ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ബൂട്ട് ക്യാന്പിലെ കഥയാണു പറയുന്നത്. നേവൽ ഫ്ളൈറ്റ് ഓഫീസർ ആകുവാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ള ഈ ബൂട്ട് ക്യാന്പിലെത്തിയ ഒരാൾ സാക്ക് മേയോ ആണ്. ആശ്രയമില്ലാതെ വളർന്ന മേയോയ്ക്ക് അപ്പന്റെയും സംരക്ഷണം ലഭിച്ചില്ല. തന്മൂലം, താന്തോന്നിയായാണ് അയാൾ വളർന്നത്.
ബൂട്ട് ക്യാന്പിലെത്തുന്നതിനു മുന്പ് മേയോ സ്വാർഥനും സുഖാന്വേഷിയും സ്വന്തം വിജയത്തിൽ മാത്രം തല്പരനുമായിരുന്നു. എന്നാൽ, ബൂട്ട് ക്യാന്പിലെ കഠിനവും തീവ്രവുമായ പരിശീലനം മേയോയിൽ വലിയ മാറ്റങ്ങൾ വരുത്തി. ആദ്യമൊക്കെ സ്വന്തം വഴിയെ പോകുവാനായിരുന്നു അയാളുടെ ശ്രമം.
എന്നാൽ, ബൂട്ട് ക്യാന്പിലെ പരിശീലനം ആത്മനിയന്ത്രണവും ടീം വർക്കുമൊക്കെ അയാളെ പഠിപ്പിച്ചു. സ്വന്തം വിജയം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിച്ചിരുന്ന അയാൾ മറ്റുള്ളവരുടെ വിജയവും ഉറപ്പുവരുത്തുന്നതിൽ ആനന്ദം കണ്ടു. എന്നു മാത്രമല്ല, ഒരു മത്സരത്തിൽ തന്റെ അടുത്ത എതിരാളി വിജയിക്കുവാൻ സ്വയം തോറ്റുകൊടുക്കാനും മേയോ തയാറായി. ഇതെല്ലാം അയാളിൽവന്ന ആന്തരിക പരിവർത്തനം വ്യക്തമാക്കുന്നു.
ഈ മാറ്റങ്ങളൊന്നും അത്ര എളുപ്പത്തിൽ സംഭവിച്ചതല്ല. തനിക്കാരുമില്ല, തനിക്കഭയമായി ഒരിടവുമില്ല എന്ന ബോധ്യം വന്നപ്പോഴാണു സഹായത്തിനായി മറ്റുള്ളവരിലേക്കു തിരിയുവാൻ മേയോ തയാറായത്. അപ്പോൾ അതു ഫലം കാണുകയും ചെയ്തു. അതായത് മറ്റുള്ളവരുടെ സഹായത്തോടെ മേയോ ഒരു പുതിയ മനുഷ്യനായി മാറി.
ക്രൈസ്തവലോകം ഈ ആഴ്ച അന്പതു നോന്പ് ആരംഭിക്കുകയാണ്. മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കാനും ആഘോഷിക്കാനുമുള്ള ആധ്യാത്മിക ഒരുക്കം പ്രധാനമായും അടങ്ങിയിരിക്കുന്നതു പാപത്തെക്കുറിച്ചുള്ള പശ്ചാത്താപത്തിലും പരിഹാര പ്രവൃത്തികളിലും ജീവിത നവീകരണത്തിലുമാണ്. അതായത്, നോന്പുകാലം ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പിന്റെ അവസരമാണെന്നു വ്യക്തം.
മേയോ എന്ന കഥാപാത്രത്തെപ്പോലെ, പലപ്പോഴും ഏറെ സ്വാർഥരാണ് നാം. തന്നിഷ്ടം ചെയ്യുന്നതിനും ജീവിതസുഖങ്ങളുടെ പിന്നാലെ പോകുന്നതിനും നാം ഏറെ പ്രലോഭിക്കപ്പെടുന്നു. ദുരാശകൾ പലപ്പോഴും നമ്മെ വരിഞ്ഞുമുറുക്കുന്നു. അങ്ങനെ പലപ്പോഴും നാം പാപത്തിന് അടിമകളായി മാറുന്നു. അതിന്റെ ഫലമായി ദൈവത്തിന്റെ സന്നിധിയിൽ നാം കുറ്റക്കാരായി വിധിക്കപ്പെടുന്നു, നമുക്കു മനസമാധാനം നഷ്ടമാകുന്നു.
ഇങ്ങനെയുള്ള പശ്ചാത്തലത്തിലാണു നോന്പാചരണം എന്ന ആധ്യാത്മിക ബൂട്ട് ക്യാന്പിന്റെ പ്രസക്തി വർധിക്കുന്നത്. ഈ ബൂട്ട് ക്യാന്പ് വഴി പാപത്തെക്കുറിച്ച് പശ്ചാത്തപിച്ച് അവയ്ക്കു പരിഹാരം ചെയ്യുക എന്നതാണു നമ്മുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം, ദുരാശകളെ നിയന്ത്രിക്കാനും പ്രലോഭനങ്ങളെ അതിജീവിക്കാനുമുള്ള ശക്തി നേടാനും പ്രാർഥനയും ഉപവാസവും വഴി നാം ശ്രമിക്കുന്നു.
എന്നാൽ, നമ്മുടെ ആധ്യാത്മിക ബൂട്ട് ക്യാന്പ് വിജയകരമായി മാറണമെങ്കിൽ നോന്പിന്റെ ബാഹ്യാചരണങ്ങൾ മാത്രം മതിയാകില്ല. അതിനു സകല ശക്തിയുടെയും സ്രോതസായ ദൈവത്തിലേക്ക് ആത്മാർഥമായി നാം തിരിയണം. സ്വന്തം ശക്തിയിലാശ്രയിക്കാതെ ദൈവത്തിന്റെ ശക്തിയിലും അവിടുത്തെ കരുതലിലും നാം ആശ്രയിക്കണം. പ്രാർഥനയും ദൈവവചന വായനയും ധ്യാനവും വഴി അവിടന്നുമായി നാം നിരന്തരം ബന്ധപ്പെടണം. അതോടൊപ്പം, ശരീരത്തിന്റെയും മനസിന്റെയും ദുരാശകളെ നിയന്ത്രിക്കുന്നതിന് ഉപവാസത്തിലൂടെ ദൈവത്തിൽനിന്നു ശക്തി നേടുകയും വേണം.
പ്രാർഥനയുടെയും ഉപവാസവും ദാർധർമവുമൊക്കെയുള്ള പരിത്യാഗ പ്രവൃത്തികളുടെയും കാര്യംവരുന്പോൾ പലപ്പോഴും നാം ഏറെ പിന്നിലാണെന്നതാണു വസ്തുത. നമ്മുടെ മെയ്യേൽ തൊടാതെയുള്ള രീതിയിൽ നോന്പാചരിക്കുവാനാണു നമുക്കു പൊതുവെ ഇഷ്ടം. തന്മൂലം, നമ്മുടെ നോന്പാചരണം വഴി ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പിന്റെ ഫലം നമുക്കു ലഭിക്കാതെ പോകുന്നു.
നമ്മുടെ നോന്പാചരണം ശരിക്കു വിജയിക്കണമെങ്കിൽ, സമഗ്രമായ ജീവിത നവീകരണമാണു നോന്പിന്റെ ലക്ഷ്യം എന്ന ബോധ്യം എപ്പോഴും നമുക്കുണ്ടാകണം. അതുപോലെ, ജീവിതനവീകരണത്തിനുള്ള മാർഗങ്ങൾ നാം തേടുകയും വേണം.
നമ്മുടെ നോന്പാചരണം വഴി ജീവിത നവീകരണത്തിനു നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ വിശുദ്ധ മദർ തെരേസ പറഞ്ഞിരിക്കുന്നതു നമുക്ക് ശ്രദ്ധിക്കാം. വിശുദ്ധ പറയുന്നു:
’ദോഷ ചിന്ത ഉപേക്ഷിച്ച് ശുഭാപ്തി വിശ്വാസിയായിരിക്കുക. മറ്റുള്ളവരെ കുറ്റംപറയുന്നതിനു പകരം നല്ലകാര്യങ്ങൾക്ക് അവരെ പുകഴ്ത്തുക. സ്വന്ത കഷ്ടനഷ്ടങ്ങളെയോർത്ത് ദുഃഖിച്ചുകൊണ്ടിരിക്കാതെ ജീവിതത്തിലെ നൻമകൾ എണ്ണി സന്തോഷവാനായിരിക്കുക. വെറുപ്പും വിദ്വേഷവും ഉപേക്ഷിച്ചു മറ്റുള്ളവരുടെ തെറ്റുകൾ അവരോടു ക്ഷമിക്കുക.
‘കിംവദന്തി പ്രചരിപ്പിക്കാതെ അർഥപൂർണമായ മൗനം പാലിക്കുക. അസൂയ ഉപേക്ഷിച്ച് മറ്റുള്ളവരുടെ നൻമയിൽ സന്തോഷിക്കുക. എപ്പോഴും പരാതി പറയുന്നതിനു പകരം നല്ല കാര്യങ്ങൾ കാണുന്പോൾ അവ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക. ഭയം ഉപേക്ഷിച്ച് വിശ്വാസത്തിൽ ശക്തിപ്പെടുക.
’കോപിക്കുന്നതിനു പകരം ആത്മസംയമനം പാലിക്കുക. സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ നൻമ ഉറപ്പുവരുത്തുന്നതിന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. അതൃപ്തിയോടെ ജീവിക്കുന്നതിനു പകരം നന്ദിയോടെ ജീവിക്കുക’.
നോന്പുകാലത്തു നമ്മുടെ ജീവിത നവീകരണം ഉറപ്പുവരുത്തുന്നതിനു മദർ തെരേസ പറയുന്ന ഈ കാര്യങ്ങൾ നാം പ്രാവർത്തികമാക്കുവാൻ ശ്രമിച്ചാൽ അത് എത്രയോ നന്നായിരുന്നു. എന്നാൽ, നോന്പുകാലത്തു മാത്രമല്ല, എക്കാലത്തും നാം ഈ കാര്യങ്ങൾ പ്രാവർത്തികമാക്കുകതന്നെ വേണം. എങ്കിൽ മാത്രമേ, നമ്മുടെ ജീവിതത്തിൽ ശരിയായ നവീകരണമുണ്ടാകൂ. അന്പതുനോന്പാചരണം എന്ന ആധ്യാത്മിക ബൂട്ട് ക്യാന്പ് അതിന്റെ ഒരു തുടക്കമാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ