വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും പോപ്പുലറായ ഒരു മത്സരത്തിൽ പങ്കെടുക്കാൻ പോയത്. എജിടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘അമേരിക്ക ഹാസ് ഗോട്ട് ടാലന്റ്’ എന്ന മത്സരത്തിലാണു ജയ്ൻ പങ്കെടുത്തത്. വിവിധ കലാരംഗങ്ങളിൽ മികവു തെളിയിക്കുന്നവർ പങ്കെടുക്കുന്ന ഒരു മത്സരവേദിയാണിത്.
സ്വയം എഴുതി ട്യൂൺ ചെയ്ത ഒരു ഒറിജിനൽ ഗാനമാണ് ജയ്ൻ അന്നു പാടിയത്. 2021 ജൂൺ എട്ടിനു ജയ്ൻ പാടിയ ‘ഇറ്റീസ് ഓകെ’ എന്ന ഈ ഗാനം പ്രേക്ഷകരുടെയും ജഡ്ജിമാരുടെയും മനം കവർന്നു. എജിടിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ജഡ്ജിമാരിൽ പ്രധാനിയുമായ സൈമൺ കോവൽ ’ഗോൾഡൻ ബസർ’ നൽകി ജയ്നെ ആദരിച്ചു. മറ്റു ജഡ്ജിമാരുടെ വിധിതീർപ്പിനു കാത്തുനിൽക്കാതെ മത്സരാർഥിയെ അടുത്ത റൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി കടത്തിവിടുന്ന മാർഗമാണ് ഗോൾഡൻ ബസർ.
ജയ്ന്റെ അന്നത്തെ പാട്ടിന്റെ പ്രത്യേകത ആ മുപ്പതു വയസുകാരിയുടെ പാട്ടിന്റെ അർഥമോ അതിന്റെ മാധുര്യമോ മാത്രമായിരുന്നില്ല. തീർച്ചയായും ശ്രുതിമധുരമായിരുന്നു ജയ്ൻ പാടിയ ഗാനം. എന്നാൽ, ആ ഗാനം അതു കേട്ടവരെല്ലാം നെഞ്ചിലേറ്റെടുക്കാൻ കാരണം അതു ജയ്ന്റെ കഥതന്നെ ആയിരുന്നുവെന്നതാണ്. ആ കഥയാകട്ടെ ആളുകളുടെ കരളലിയിപ്പിക്കുന്നതും.
എന്താണ് ആ കഥ? ഒഹായോ സംസ്ഥാനത്തെ സെയ്ൻസ്വിൽ എന്ന സ്ഥലത്തായിരുന്നു ജയ്ന്റെ ജനനം. ചെറുപ്പം മുതലേ സംഗീതത്തിലും ഗാനരചനയിലും പ്രശോഭിച്ച ജയ്ൻ, കമ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം പ്രഫഷണലായി സ്റ്റേജിൽ പാടാൻ തുടങ്ങി. ഇതിനിടയിൽ ചില മ്യൂസിക് ആൽബങ്ങളും പുറത്തിറങ്ങി. ജയ്ന്റെ മ്യൂസിക് കരിയർ സാമാന്യം നല്ല നിലയിൽ പോകുന്പോഴാണ് 2017-ൽ 27ാം വയസിൽ കാൻസർ അവരെ പിടികൂടിയത്.
കുറെ നാളത്തേക്ക് കാൻസർ അപ്രത്യക്ഷമായെങ്കിലും 2019-ൽ കാൻസർ തിരികെ വന്നു. മൂന്നു മുതൽ ആറു മാസം വരെയുള്ള കാലയളവിൽ മരണം പ്രതീക്ഷിക്കാമെന്നു ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, 2020-ൽ കാൻസർ വീണ്ടും അപ്രത്യക്ഷമായി. അങ്ങനെ സന്തോഷിച്ചിരിക്കുന്പോഴാണ് 2021-ൽ വീണ്ടും കാൻസർ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ കാൻസർ നട്ടെല്ലിലും ശ്വാസകോശത്തിലും കരളിലുമെല്ലാം പടർന്നിരുന്നു.
ജയ്ൻ കാൻസറിനോടു പടവെട്ടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ് എജിടി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. കാൻസർമൂലം ശരീരം വളരെ മെല്ലിച്ചാണിരുന്നതെങ്കിലും ജയ്ന്റെ മുഖത്തു ദുഃഖമില്ലായിരുന്നു. നേരെമറിച്ച്, പുഞ്ചിരിക്കുന്ന പ്രസാദാത്മകമായ മുഖമായിരുന്നു പ്രേക്ഷകർ ജയ്നിൽ ദർശിച്ചത്.
ജഡ്ജിമാർ ജയ്ന്റെ രോഗത്തെക്കുറിച്ചു ചോദിച്ചപ്പോഴും ‘ഓ, സാരമില്ല’ എന്നർഥം വരുന്ന രീതിയിൽ ’ഇറ്റീസ് ഓകെ’ എന്നാണു ജയ്ൻ പറഞ്ഞത്. അതിനു ശേഷമായിരുന്നു ‘ഇറ്റീസ് ഓകെ’ എന്ന ഗാനം ജയ്ൻ ആലപിച്ചത്. ആ ഗാനത്തിൽ പ്രതിഫലിച്ചത് ജയ്ന്റെ ജീവിതവീക്ഷണമായിരുന്നു.
ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ വേണ്ടി സംഘടിപ്പിക്കുന്നതാണ് എജിടി മത്സരങ്ങൾ. ജയ്ന്റെ ഗാനവും അതിനു മുൻപും പിൻപും നടന്ന ജഡ്ജിമാരുടെ ചോദ്യങ്ങളും കമന്റുകളുമടങ്ങുന്ന വീഡിയോ ലോകമെന്പാടും കോടിക്കണക്കിനാളുകളാണു വീക്ഷിച്ചിട്ടുള്ളത്. ഈ ഗാനത്തിന്റെ ഓഡിയോ ഐറ്റ്യൂണിൽ നന്പർ വൺ ആയി മാറുകയും ചെയ്തു.
ജയ്ന് അടുത്ത റൗണ്ടിലേക്കു മത്സരിക്കാൻ അനായാസം പ്രവേശനം ലഭിച്ചെങ്കിലും രോഗം വർധിച്ചതുമൂലം മത്സരത്തിൽനിന്നു ജയ്ൻ പിന്മാറുകയാണു ചെയ്തത്. പക്ഷേ, ജയ്ൻ പറയുന്നതനുസരിച്ച്, ഇക്കാര്യത്തിൽ ജയ്നു നിരാശയില്ല. തന്റെ പാട്ട് ലോകംമുഴുവൻ കേൾക്കണമെന്നുള്ളതായിരുന്നു ജയ്ന്റെ ആഗ്രഹം. ആ ആഗ്രഹം ജയ്ൻ ഒരിക്കലും സ്വപ്നം കാണാൻ സാധിക്കാത്ത രീതിയിലാണു നിറവേറിയത്. അതിൽ ജയ്ന് ഏറെ സന്തോഷവും നന്ദിയുമുണ്ട്. എന്നാൽ, ഇതിലും നന്ദിയർഹിക്കുന്ന കാര്യങ്ങൾ തന്റെ ജീവിതത്തിലുണ്ടെന്നു ജയ്ൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒരു അഭിമുഖത്തിൽ ജയ്ൻ ഇപ്രകാരം പറയുന്നു: ‘ഞാൻ ആഗ്രഹിക്കുന്ന അദ്ഭുതം വേദന എന്നിൽനിന്ന് അപ്രത്യക്ഷമാകണമെന്നതാണ്. എന്നാൽ, ഞാൻ ആഗ്രഹിച്ച അദ്ഭുതം എനിക്ക് ഇതുവരെ ലഭിച്ചില്ല. എന്നാൽ, വേറെ എത്രയോ അദ്ഭുതങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നു. എനിക്കു മധുരിക്കുന്നവ മാത്രം ഞാൻ എടുത്താൽ, എനിക്ക് അദ്ഭുതങ്ങൾ ഒന്നും ലഭിച്ചെന്നു വരില്ല. തന്മൂലം, എനിക്കുള്ളവയെക്കുറിച്ചു ഞാൻ നന്ദിയുള്ളവളാണ്.’
തനിക്കു ലഭ്യമായിരിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് ജയ്ൻ പറയുന്നു: ‘നാം ശ്വസിക്കുന്ന ഓരോ നിമിഷവും ഒരു അദ്ഭുതമാണ്. അതോടൊപ്പം, ഒരു ദാനവും. വേദന കൂടാതെ രാവിലെ ഉറക്കമുണരുക എന്നത് എത്രയോ വലിയ സന്തോഷമാണെന്ന് അധികമാരും അറിയുന്നില്ല. കാരണം, അവരുടെ ജീവിതം സാധാരണരീതിയിൽ മുന്നോട്ടു പോകുന്നു.’
ജയ്ൻ തുടരുന്നു: ‘മരണത്തെ മുഖാമുഖം എന്നും കാണുന്ന എന്നെപ്പോലെയുള്ളവരാണു കൂടുതൽ ഭാഗ്യവാന്മാർ. കാരണം, ഞങ്ങൾ ജീവിതത്തിന്റെ മാധുര്യം കാണുന്നു! സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിലുള്ള അദ്ഭുതം ദർശിക്കുന്നു!’
ജയ്ൻ പറയുന്നതു ശരിയല്ലേ? വലിയ അല്ലലും അലച്ചിലും അസുഖവുമൊന്നുമില്ലാതെ നാം മുന്നോട്ടു പോകുന്നവരാണെങ്കിൽ നാം ജീവിതത്തിന്റെ മാധുര്യം അനുഭവിക്കുമോ? നമ്മുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കുന്നതു നാം തിരിച്ചറിയുമോ? അത്ര എളുപ്പമല്ല. കാരണം, നമുക്കെല്ലാം അവ സാധാരണ കാര്യങ്ങളല്ലേ?
തന്റെ വേദനക്കിടയിലും മരണത്തെ മുഖാമുഖം കാണുന്പോഴും ജയ്ൻ ഓർമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ജയ്ൻ പറയുന്നു: ‘ഞാൻ സ്നേഹത്തിൽ വീണ ഒരു വിഡ്ഢിയായിരിക്കണം. കാരണം, എന്റെ ഈ തകർന്നടിഞ്ഞ അവസ്ഥയിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എനിക്ക് അവിടത്തോട് ദേഷ്യമുള്ളപ്പോഴും എന്റെ കൂട്ടിനായി ബെഡ്ഡിലിരിക്കാൻ പറഞ്ഞാൽ അവിടുന്നു കൂട്ടിനിരിക്കും’.
തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തന്റെ നന്മയ്ക്കാണെന്നും തന്നെക്കുറിച്ചു ദൈവം ഒരു നിമിഷംപോലും ചിന്തിക്കാതിരിക്കുന്നില്ലെന്നും ജയ്ൻ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതാണു വിശ്വാസം. അനുദിന ജീവിതത്തിൽ അദ്ഭുതങ്ങൾ ദർശിക്കാനും മരണത്തെ മുഖാമുഖം കാണുന്പോൾ പിടിച്ചുനിൽക്കാനും ശക്തി നൽകുന്ന വിശ്വാസം. നമ്മുടെ ജീവിതത്തിൽ വിവിധ രീതിയിലുള്ള ദുരിതമഴ പെയ്യാനിടയായാൽ ജയ്ന്റെ മാതൃക നമ്മുടെ കൺമുന്നിലുണ്ടായിരിക്കട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ