2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമാക്കി മിമി ലെഡു ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസിൽ സാമാന്യം നല്ല വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിനു ലെഡ്ലി ഡിക്സണ് തിരക്കഥ എഴുതി.
പതിനൊന്നു വയസുള്ള ട്രെവർ മക്കിന്നിയാണു ഈ സിനിമയിലെ പ്രധാന കഥാപാത്രം. ഏഴാംക്ലാസ് വിദ്യാർഥിയാണവൻ. ക്ലാസിന്റെ ആദ്യത്തെ ദിവസം സോഷ്യൽ സ്റ്റഡീസ് ടീച്ചർ യൂജിൻ സൈമണറ്റ് ബോർഡിൽ ഇപ്രകാരം എഴുതി: ലോകത്തിനു മാറ്റം വരുത്താവുന്ന എന്തെങ്കിലും പുതിയ കാര്യത്തെക്കുറിച്ചു ചിന്തിക്കൂ. എന്നിട്ട് അതനുസരിച്ചു പ്രവർത്തിക്കൂ.
മക്കിന്നിക്ക് ഈ നിർദേശം ഇഷ്ടപ്പെട്ടു. അവൻ തലപുകഞ്ഞാലോചിച്ചു. ഒരു പ്രോജക്ടിന് രൂപം നൽകി. അവൻ ആ പ്രോജക്ടിനെ ‘പേ ഇറ്റ് ഫോർവേർഡ്’ എന്നുവിളിച്ചു. ഈ പ്രോജക്ട് അനുസരിച്ച്, ഒരാൾ മറ്റൊരാളിൽനിന്ന് ഏതെങ്കിലും രീതിയിലുള്ള ഒരു സഹായം സ്വീകരിച്ചാൽ, അതിനു പ്രത്യുപകാരം ചെയ്യുന്നതിനു പകരമായി സഹായം സ്വീകരിച്ചയാൾ മറ്റ് മൂന്നുപേർക്ക് എന്തെങ്കിലും നൻമ പ്രവൃത്തി ചെയ്യണം. ആ മൂന്നുപേരും മറ്റു മൂന്നുപേർക്കുവീതം നൻമ പ്രവൃത്തിചെയ്യണം. അങ്ങനെ നൻമ പ്രവൃത്തികളുടെ ചങ്ങല മുന്നോട്ടുനീണ്ടുപോകണം.
മക്കിന്നിതന്നെ ആദ്യം ഈ പ്രോജക്ടനുസരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. തന്റെ ഹോംവർക്ക് ബുക്കിന്റെ ഒരു പേജിൽ ഒരു വൃത്തം വരച്ചു. അതിന്റെ മധ്യത്തിൽ തന്റെ പേര് എഴുതി. അതിനുശേഷം ഈ വൃത്തത്തിൽനിന്നു മൂന്നു വരകൾ വരച്ചു. അവയുടെ അറ്റത്തു മൂന്നു വൃത്തങ്ങൾകൂടി വരച്ചു. അവയിൽ ആദ്യത്തേതിൽ തന്റെ അമ്മയുടെ പേര് ‘ആർലീൻ’ എഴുതിവച്ചു. മദ്യത്തിന്റെ അടിമയായ തന്റെ അമ്മയെ അതിൽനിന്നു മോചിപ്പിക്കുവാൻ വേണ്ട സഹായം ചെയ്തുകൊടുക്കുക എന്നതാണ് അവന്റെ ലക്ഷ്യം.
രണ്ടാമത്തെ വൃത്തത്തിൽ തന്റെ സഹപാഠിയായ ആദത്തിന്റെ പേര് എഴുതി. ക്ലാസിലെ മല്ലന്മാരായ കുട്ടികൾ ആദത്തിനെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. അവരുടെ ശല്യം നേരിടാൻ ആദത്തിനെ സഹായിക്കുകയാണ് അവന്റെ ലക്ഷ്യം. മൂന്നാമത്തെ വൃത്തത്തിൽ തന്റെ അധ്യാപകനായ സൈമണിന്റെയും പേര് എഴുതി. തന്റെ അമ്മയുമായി പ്രേമത്തിലാകുവാൻ അദ്ദേഹത്തെ സഹായിക്കുക എന്നതാണ് അവന്റെ പ്ലാൻ.
ഇതിനിടയിൽ തെരുവിൽ കഴിഞ്ഞിരുന്ന, മയക്കുമരുന്നിന്റെ അടിമയായ ജെറി എന്നുപേരുള്ള ഒരാളെ സഹായിക്കാൻ മക്കിന്നി തീരുമാനിച്ചു. അങ്ങനെയാണ് അമ്മയെ അറിയിക്കാതെ മക്കിന്നി അയാളെ കാർ പാർക്കു ചെയ്തിരുന്ന ഗാരേജിൽ താമസിപ്പിക്കാനിടയായത്. അയാൾക്കു വേറെയും സഹായങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ, അമ്മ അറിഞ്ഞപ്പോൾ അവർ മക്കിന്നിയുടെ അധ്യാപകനായ സൈമണിനോടു പരാതിപ്പെട്ടു.
മക്കിന്നിയുടെ സഹായം സ്വീകരിച്ച ജെറി, മക്കിന്നി ആഗ്രഹിച്ചതുപോലെ മയക്കുമരുന്നിൽനിന്നു മോചനം നേടിയില്ലെങ്കിലും മറ്റുള്ളവർക്കു നന്മ പ്രവൃത്തികൾ ചെയ്യാൻ തയാറായി. അയാൾ മക്കിന്നിയുടെ അമ്മയുടെ കാർ റിപ്പയർ ചെയ്തുകൊടുത്തു. അതുപോലെ, ആത്മഹത്യയ്ക്ക് തുനിഞ്ഞ ഒരു സ്ത്രീയെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ചെയ്തു.
തന്റെ അമ്മയെയും അധ്യാപകനെയും ഒന്നിപ്പിക്കുവാനുള്ള മക്കിന്നിയുടെ പരിശ്രമം ആദ്യമൊന്നും വിജയിച്ചില്ല. എങ്കിലും നിരന്തരപരിശ്രമംകൊണ്ട് മക്കിന്നി അതു നേടിയെടുത്തു. അങ്ങനെയാണ്, ആർലീൻ തന്റെ അമ്മയുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടു നൻമ പ്രവൃത്തികളുടെ ചങ്ങല മുന്നോട്ടുകൊണ്ടുപോകുവാൻ ഇടയായത്. അതുപോലെ, മദ്യപാനാസക്തിയിൽനിന്നു മോചനം നേടുവാനും ആർലീനു സാധിച്ചു.
മക്കിന്നി തുടങ്ങിവച്ച നൻമ പ്രവൃത്തികൾക്കു വളരെ ഫലമുണ്ടായി. മക്കിന്നിയിൽനിന്നു നൻമ സ്വീകരിച്ചവർ അവർ വേറെ മൂന്നുപേർക്കുവീതം നൻമ ചെയ്തു. അവർ ഓരോരുത്തരും വേറെ മൂന്നുപേരെ സഹായിച്ചു. അങ്ങനെയാണ് ഒരു അപകടത്തിൽപ്പെട്ട് ഒരു പത്രപ്രവർത്തകന്റെ കാർ പൂർണമായി തകർന്നുപോയപ്പോൾ ഒരു അഡ്വക്കേറ്റ് ആ പത്രപ്രവർത്തകനു വിലയേറിയ ഒരു കാർ സമ്മാനിച്ചത്.
കാർ ലഭിക്കാനിടയായ പത്രപ്രവർത്തകൻ അതേക്കുറിച്ച് അഡ്വക്കേറ്റിനോട് അന്വേഷിച്ചതിനെത്തുടർന്ന് ‘പേ ഇറ്റ് ഫോർവേർഡ്’ എന്ന പ്രോജക്ടിന്റെ ഉപജ്ഞാതാവായ മക്കിന്നിയെ കണ്ടുപിടിച്ച് ഇന്റർവ്യൂ ചെയ്തത്. എന്നാൽ, ഇതുകഴിഞ്ഞ് അധികം താമസിയാതെ, സഹപാഠികളുടെ ശല്യത്തിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വിദ്യാർഥിയുടെ കുത്തേറ്റ് മക്കിന്നി മരണമടഞ്ഞു.
ഇതു വലിയ വാർത്തയായി. അതോടൊപ്പം, മക്കിന്നി ആരംഭിച്ച പ്രോജക്ടിനും വലിയ പ്രാധാന്യം ലഭിച്ചു. അത് ഈ പ്രോജക്ടിനെ വലിയ വിജയത്തിലേക്കു നയിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ആരെങ്കിലുമൊരാൾ നമുക്കു നൻമ ചെയ്താൽ നാം പ്രത്യുപകാരം ചെയ്യാൻ പരിശ്രമിക്കും. അതു നല്ലകാര്യംതന്നെയാണ്. എന്നാൽ, അതുപോലെ പ്രധാനപ്പെട്ടതാണ് നമുക്കു ലഭിച്ച ഒരു നൻമ നമ്മുടെ നൻമ പ്രവൃത്തികളുടെ ഒരു ശൃംഖലയ്ക്ക് വഴിതെളിക്കുക എന്നതും. മക്കിന്നിയുടെ സ്വപ്നം അതായിരുന്നു. ആ സ്വപ്നം ഒരുപരിധിവരെ പൂവണിയുകയും ചെയ്തു. അങ്ങനെയാണ് മക്കിന്നിയുടെ അമ്മയുടെയും അവന്റെ അധ്യാപകന്റെയും മക്കിന്നി സഹായിച്ച ജെറിയുടെയുമൊക്കെ ജീവിതം ഏറെ മെച്ചപ്പെടാനിടയായത്.
‘പേ ഇറ്റ് ഫോർവേർഡ്’ എന്ന ഗ്രന്ഥത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു പേ ഇറ്റ് ഫോർവേഡ് ഡേ ആചരണം 2007-ൽ ആരംഭിച്ചു. ഇതിനു മുന്പ് 2000-ൽ പേ ഇറ്റ് ഫോർവേഡ് ഫൗണ്ടേഷനും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെയൊക്കെ ലക്ഷ്യം അർഹരായവർക്ക് കാരുണ്യപ്രവൃത്തികൾ ചെയ്തുകൊടുക്കുക എന്നതാണ്. എന്നാൽ, അതോടൊപ്പം കാരുണ്യപ്രവൃത്തികളുടെ ഫലം അനുഭവിക്കുന്നവർ മൂന്നിരട്ടിയായി അതു കൈമാറുകയും വേണം.
ഒന്ന് ആലോചിച്ചു നോക്കൂ. നമുക്ക് ഒരു നൻമ പ്രവൃത്തിയുടെ ഫലം ലഭിച്ചാൽ ഉടനെതന്നെ നാം മൂന്നു നൻമ പ്രവൃത്തികൾക്കു ശ്രമിക്കുകയാണെന്നു കരുതുക. അവയുടെ ഫലം അനുഭവിക്കുന്നവർ വേറേ മൂന്നു പേർക്കു വീതവും നൻമ ചെയ്യാൻ ശ്രമിക്കുന്നു. അങ്ങനെ നൻമ പ്രവൃത്തികളുടെ ശൃംഖല നീണ്ടുപോകുന്നു. അപ്പോൾ നമ്മുടെ ലോകത്തിനു മാറ്റംവരില്ലേ? തീർച്ചയായും മാറ്റംവരും. ആ മാറ്റം പുതിയൊരു ലോകസൃഷ്ടിക്കു വഴിതെളിക്കുന്നതുമായിരിക്കും.
എന്നാൽ, ഇതു പറയുന്നതുപോലെ അത്ര എളുപ്പമായിരിക്കുകയില്ല. എങ്കിലും നമുക്ക് ശ്രമിച്ചുനോക്കാം. നാം ആർക്കെങ്കിലും നന്മ ചെയ്യുന്പോൾ അതിനു പ്രത്യുപകാരം സ്വീകരിക്കുന്നതിനു പകരം അവർ മറ്റുള്ളവർക്കു നൻമ ചെയ്യാൻ നമുക്ക് അവരെ ഓർമിപ്പിക്കാം. അപ്പോൾ നൻമ പ്രവൃത്തികളുടെ ചങ്ങല മുന്നോട്ടു നീണ്ടുപൊയ്ക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ