ബേഡറിന്റെ ജീവിതകഥ പലരുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊരാളാണ് അമേരിക്കയിലെ സെനറ്ററായിരുന്ന മാക്സ് ക്ലീലൻസ്. വിയറ്റ്നാം യുദ്ധത്തിൽ രണ്ടു കാലുകളും ഒരു കൈയും നഷ്ടപ്പെട്ട അദ്ദേഹം ജോർജിയ സംസ്ഥാനത്തുനിന്നുള്ള സെനറ്ററായി തെരഞ്ഞെടുക്കപ്പെടാൻ ഇടയായെങ്കിൽ അതിനുള്ള പ്രചോദനം ലഭിച്ചതു ബേഡറിന്റെ ജീവിതകഥ വായിച്ചപ്പോഴായിരുന്നു.
1954ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് സിനിമയാണ് ’റീച്ച് ഫോർ ദ സ്കൈ.’ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരുടെ ഹീറോ ആയി മാറിയ റോയൽ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ഡഗ്ളസ് സ്റ്റുവർട്ട് ബേഡറിന്റെ ജീവിതകഥയെ ആധാരമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അതിനു സഹായിച്ചതാകട്ടെ 1954-ൽ പോൾ ബ്രിക്ക് ഹിൽ എഴുതിയ അതേ പേരിൽതന്നെയുള്ള സ്റ്റുവർട്ടിന്റെ ജീവചരിത്രവും. ലൂവിസ് ഗിൽബർട്ട് സംവിധാനംചെയ്ത ഈ സിനിമയ്ക്ക് 1956-ലെ ഏറ്റവും നല്ല ബ്രിട്ടീഷ് ചിത്രത്തിനുള്ള ബ്രിട്ടീഷ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ലഭിക്കുകയുണ്ടായി.
സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നതുപോലെതന്നെ, സംഭവബഹുലവും സാഹസികപൂർണവുമായിരുന്നു ബേഡറിന്റെ ജീവിതം. 1910 ഫെബ്രുവരി 21-നു ലണ്ടനിലാണ് ബേഡർ ജനിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് മേജർ ഫ്രെഡറിക് ബേഡർ ഭാര്യയോടൊപ്പം സൈനികസേവനത്തിനായി ഇന്ത്യയിലേക്കു പുറപ്പെട്ടപ്പോൾ ശിശുവായിരുന്ന ബേഡർ ബന്ധുക്കളുടെ സംരക്ഷണയിലായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ബേഡറും ഇന്ത്യയിലെത്തി. ബേഡറുടെ ഇന്ത്യയിലെ താമസം ഒരു വർഷമെ നീണ്ടുനിന്നുള്ളു. 1913-ൽ ബേഡറുടെ കുടുംബം ഇംഗ്ലണ്ടിലേക്കു മടങ്ങി.
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മേജർ ബേഡറിന് 1917ൽ സാരമായ പരിക്കേറ്റു. അതിന്റെ ഫലമായി 1922-ൽ അദ്ദേഹം മരണമടഞ്ഞു. അതെത്തുടർന്നു ബേഡറുടെ അമ്മ പുനർവിവാഹം ചെയ്തു. ബേഡറുടെ രണ്ടാനപ്പൻ ശാന്തസ്വഭാവമുള്ളയാളായിരുന്നു. അതുകൊണ്ടുകൂടിയാകാം ബേഡർ തന്നിഷ്ടംപോലെയാണ് എല്ലാം ചെയ്തത്. അങ്ങനെ താന്തോന്നിയായി ജീവിക്കാനും തുടങ്ങി.
1928ൽ പതിനെട്ടാം വയസിൽ റോയൽ എയർഫോഴ്സിൽ ചേർന്ന ബേഡർ അതേ വർഷംതന്നെ വിമാനം പറപ്പിക്കാൻ തുടങ്ങി. 1930ൽ പൈലറ്റ് ഓഫീസറായി കമ്മീഷൻ ചെയ്യപ്പെട്ടു. ഇതിനിടയിൽ വിമാനം പറപ്പിച്ചുകൊണ്ടു പല അഭ്യാസങ്ങളും ചെയ്യാൻ ബേഡർ പഠിച്ചു. എയർഫോഴ്സിന്റെ ചട്ടങ്ങൾക്കു കടകവിരുദ്ധമായി അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്താനും അദ്ദേഹം മുതിർന്നു.
അങ്ങനെയാണ് 1931 ഡിസംബർ 14-ന് അഭ്യാസപ്രകടനം നടത്തുന്പോൾ വിമാനം തകർന്നു ബേഡർക്കു പരിക്കേറ്റത്. അപകടംമൂലം ബേഡറിന്റെ ഇരുകാലുകളും മുട്ടിനു താഴെവച്ചു മുറിച്ചു മാറ്റേണ്ടതായി വന്നു. ബേഡർ ഒരു സാധാരണക്കാരനായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയർ അപകടത്തോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ആറുമാസത്തിനുള്ളിൽ കൃത്രിമകാലുകളും വച്ചുപിടിപ്പിച്ച് അദ്ദേഹം വിമാനം പറത്തി.
എന്നാൽ, അടുത്ത വർഷം എയർഫോഴ്സ് അദ്ദേഹത്തെ പിരിച്ചുവിട്ടു. അംഗവിഹീനനായിരുന്നതുകൊണ്ടാണ് അന്ന് അദ്ദേഹത്തിന് ഈ ദുർഗതി നേരിട്ടത്. 1933 ഏപ്രിലിൽ എയർഫോഴ്സിൽനിന്നു പുറത്തായ അദ്ദേഹം ഷെൽ കന്പനിയിൽ ഒരു ജോലി സ്വീകരിച്ചു. അതേത്തുടർന്നു വിവാഹിതനാവുകയും ചെയ്തു.
1937-39 കാലഘട്ടത്തിൽ എയർഫോഴ്സിൽ മടങ്ങിയെത്താനുള്ള ശ്രമങ്ങൾ അദ്ദേഹം വീണ്ടും ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ എയർഫോഴ്സ് അദ്ദേഹത്തെ തിരിച്ചെടുത്തു. എന്നു മാത്രമല്ല, യുദ്ധമുന്നണിയിൽ പട പൊരുതാനും അവസരം ലഭിച്ചു. യുദ്ധത്തിനിടയിൽ 26 ശത്രുവിമാനങ്ങളാണ് അദ്ദേഹം വെടിവച്ചിട്ടത്! അതായത്, പൈലറ്റ് എന്ന രീതിയിൽ അസാധാരണ പ്രകടനമാണു യുദ്ധത്തിൽ അദ്ദേഹം കാഴ്ചവച്ചത്.
പക്ഷേ, ജർമൻ വിമാനങ്ങളുമായുള്ള പോരാട്ടത്തിനിടയിൽ അദ്ദേഹത്തിന്റെ വിമാനവും വെടിവച്ചു വീഴ്ത്തപ്പെട്ടു. പക്ഷേ, ജീവൻ നഷ്ടമായില്ല. പാരച്യൂട്ട് ഉപയോഗിച്ച് അദ്ദേഹം സുരക്ഷിതനായി ലാൻഡുചെയ്തു. എന്നാൽ, ഇതിനിടയിൽ അദ്ദേഹത്തിന്റെ ഒരു കൃത്രിമക്കാൽ നഷ്ടപ്പെട്ടു. അദ്ദേഹം യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.
നാലു വർഷം അദ്ദേഹം ജർമൻകാരുടെ തടവുകാരനായിരുന്നു. അതിനിടയിൽ രക്ഷപ്പെടാനുള്ള പല ശ്രമങ്ങളും അദ്ദേഹം നടത്തി. എങ്കിലും ജർമൻകാർക്ക് അദ്ദേഹത്തെ ബഹുമാനമായിരുന്നു. കാരണം, അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അവർക്കു നല്ല അറിവുണ്ടായിരുന്നു. യുദ്ധാവസാനം മോചിപ്പിക്കപ്പെട്ട അദ്ദേഹം 1946ൽ എയർഫോഴ്സിൽനിന്നു പിരിഞ്ഞു വീണ്ടും ഷെൽ കന്പനിയിൽ ജോലിക്കു പ്രവേശിച്ചു. ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ ’വിക്ടോറിയ ക്രോസ്’ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അങ്ങനെ ബേഡർ ചരിത്രത്തിലെ തിളക്കമാർന്ന ഒരു താരമായി മാറി.
ബേഡറിന്റെ ജീവിതകഥ പലരുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊരാളാണ് അമേരിക്കയിലെ സെനറ്ററായിരുന്ന മാക്സ് ക്ലീലൻസ്. വിയറ്റ്നാം യുദ്ധത്തിൽ രണ്ടു കാലുകളും ഒരു കൈയും നഷ്ടപ്പെട്ട അദ്ദേഹം ജോർജിയ സംസ്ഥാനത്തുനിന്നുള്ള സെനറ്ററായി തെരഞ്ഞെടുക്കപ്പെടാൻ ഇടയായെങ്കിൽ അതിനുള്ള പ്രചോദനം ലഭിച്ചതു ബേഡറിന്റെ ജീവിതകഥ വായിച്ചപ്പോഴായിരുന്നു.
ബേഡറിന്റെ നേട്ടങ്ങൾ ആരെയും അതിശയിപ്പിക്കുന്നവയാണ്. എന്നാൽ, അദ്ദേഹത്തെപ്പോലെ എത്രയോ ആളുകൾ ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ചു വൻ നേട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അടുത്തയിടെ നടന്ന ടോക്കിയോ പാരാ ഒളിന്പിക്സിൽ ഇന്ത്യയിൽനിന്നുള്ള താരങ്ങൾ ഉൾപ്പെടെ എത്രയോ പേരാണ് അവരുടെ ശാരീരിക ന്യൂനതകളെ അതിജീവിച്ചു വൻ നേട്ടങ്ങളുണ്ടാക്കിയത്. അവരുടെ ശാരീരിക ന്യൂനതകളൊന്നും തങ്ങളെ തളർത്താൻ അവർ അനുവദിച്ചില്ല. അതിനു പകരം, തങ്ങളുടെ ന്യൂനതകളെ എങ്ങനെ മറികടന്നു വിജയിക്കാമെന്നാണ് അവർ ചിന്തിച്ചത്.
ബേഡറിന്റെയും മറ്റു ചിലരുടെയും കഥ ഇവിടെ അവതരിപ്പിച്ചത് ഒരു കാര്യം ഓർമിപ്പിക്കാനാണ്. അതായത്, നാമാരും ചില്ലറക്കാരല്ല എന്ന യാഥാർഥ്യം. നമുക്ക് എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമുണ്ടായാലും അവയിൽ ഏറിയ പങ്കും നമുക്കു മറികടന്നു നമുക്കു വിജയിക്കാൻ സാധിക്കും എന്നതാണു സത്യം. കാരണം, അത്രമാത്രം കഴിവുകളും സാധ്യതകളുമാണു ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്നത്.
’ഞാൻ ആരുമല്ല, ഒന്നുമല്ല’ എന്നു ചിന്തിക്കുന്നവരിലും അസാധാരണമായ കഴിവുകൾ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതു കാണാനും അതനുസരിച്ചു പ്രവർത്തിക്കാനും നാം തയാറായാൽ നമ്മെ ആരും പിൻനിരയിലേക്കു മാറ്റിനിർത്തില്ല.
നാം ഒരിക്കലും പിൻനിരക്കാരാവുകയുമില്ല. എന്നു മാത്രമല്ല, ഏതു പ്രതികൂല സാഹചര്യത്തിലും നാം പ്രശോഭിക്കുകയും ചെയ്യും. അതാകട്ടെ, നമ്മെക്കുറിച്ചു ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണു താനും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ