ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഒരു ദ്വീപാണു പലാവ്. ടൂറിസ്റ്റ് കേന്ദ്രമായ ഈ ദ്വീപിന്റെ തീരത്തിനടുത്തു സമുദ്രത്തിൽ മൂന്നുപേർ ഒരു പൊങ്ങിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഇയാൻ റോസൻ ബർഗർ, കെയ്റ്റി ഗാലഗർ, ടോം വെസ്റ്റ്മെൻ എന്നിവരാണ് ആ മൂന്നുപേർ. അവർ അപകടത്തിൽപ്പെട്ടവരല്ല. ടെലിവിഷനിലെ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി അവർ ഒരു മത്സരത്തിനെത്തിയവരാണ്.
സ്വീഡീഷ് ടെലിവിഷനിൽനിന്നു പ്രചോദനം സ്വീകരിച്ച് അമേരിക്കൻ സിബിഎസ് ടെലിവിഷൻ ശൃംഖലയിൽ അവതരിപ്പിക്കപ്പെട്ട റിയാലിറ്റി ഷോ ആണ് ’സർവൈവർ’. 2000-01 മുതൽ 2005-06 വരെ ടെലിവിഷനിലെ പത്തു മികച്ച പരിപാടികളിൽ ഒന്നായിരുന്നു ഇത്. ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവർ ഓടാനും നീന്താനും അപകടകരമായ സാഹചര്യങ്ങളെ അതിജീവിക്കാനും കഴിവുള്ളവരായിരിക്കണം. ഭക്ഷണവും താമസസൗകര്യവുമൊന്നുമില്ലാത്ത സ്ഥലത്ത് അവർ അവ സ്വയം കണ്ടെത്തണം.
ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ച് അവസാനംവരെ പിടിച്ചുനിൽക്കുന്ന ആളിനാണു സമ്മാനം. "സർവൈവർ’ എന്ന റിയാലിറ്റി ഷോയുടെ സമ്മാനം പത്തുലക്ഷം ഡോളറായിരുന്നു. തന്മൂലം, എന്തു ത്യാഗവും സഹിച്ച് അവസാനംവരെ പിടിച്ചുനിൽക്കാൻ മത്സരാർഥികൾ തയാറാകും.
റോസൻബർഗറും കെയ്റ്റിയും വെസ്റ്റ്മെനും പങ്കെടുത്ത റിയാലിറ്റി ഷോ ഷൂട്ടുചെയ്തത് 2004 ഒക്ടോബറിലായിരുന്നു. ഇരുപതുപേർ പങ്കെടുക്കുന്ന ഈ മത്സരം 39 ദിവസം നീണ്ടുനിന്നു. മത്സരത്തിന്റെ അവസാനത്തിലെത്തുന്പോഴേക്കും മുകളിൽ പറഞ്ഞ മൂന്നുപേരായിരുന്നു അവശേഷിച്ചിരുന്നത്. വെള്ളത്തിലെ പൊങ്ങിൽ അള്ളിപ്പിടിച്ചു കിടന്ന കെയ്റ്റ് അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ പരാജയം സമ്മതിച്ചു പിൻവാങ്ങി. കാരണം, വെള്ളത്തിനു മുകളിൽ ശാന്തമായി കിടന്നിരുന്ന പൊങ്ങിലായിരുന്നില്ല അവർ പിടിച്ചിരുന്നത്. മത്സരത്തിന്റെ സംഘാടകരാൽ നിയന്ത്രിക്കപ്പെട്ടിരുന്ന പൊങ്ങായിരുന്നു അത്. അത് എപ്പോഴും ശക്തിയായ രീതിയിൽ ചലിക്കുകയും മത്സരാർഥികളെ എടുത്തെറിയാൻ പ്രാപ്തവുമായിരുന്നു.
കെയ്റ്റി പരാജയപ്പെട്ടു പിൻവാങ്ങിയപ്പോൾ അവശേഷിച്ചതു റോസർബർഗറും വെസ്റ്റ്മെനും ആയിരുന്നു. വെസ്റ്റ്മെൻ പരാജയപ്പെട്ടു പിൻമാറിയാൽ മാത്രമെ തനിക്ക് അവസാന റൗണ്ടിലെത്തി സമ്മാനത്തുക കരസ്ഥമാക്കാൻ സാധിക്കൂ എന്നു റോസൻബർറിനറിയാമായിരുന്നു. തന്മൂലം, ഏതു വിധേനയും വെസ്റ്റ്മെനെ പരാജയപ്പെടുത്തണം എന്ന ചിന്തയായിരുന്നു റോസൻബർഗറിന്റേത്.
വെള്ളത്തിലെ പൊങ്ങിൽ അള്ളിപ്പിടിച്ചു കിടക്കുന്പോൾ മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾ റോസൻബർഗറിന്റെ മനസിൽ ഓടിയെത്തി. അപ്പോൾ ഒരു കാര്യം ആ ചെറുപ്പക്കാരൻ ഓർമിച്ചു. മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചുമാണു താൻ മത്സരത്തിൽ ഇത്രയുംവരെ എത്തിയത്. ഇനിയും മുന്നോട്ടു പോകണമെങ്കിൽ വെസ്റ്റ്മെനെയും ചതിക്കണം.
പക്ഷേ, അപ്പോൾ ഒരു പ്രശ്നം. ആഴ്ചകൾ നീണ്ടുനിന്ന മത്സരത്തിനിടയിൽ വെസ്റ്റ്മെൻ റോസർബർഗറിന്റെ സുഹൃത്തായി മാറിയിരുന്നു. സുഹൃത്തിനെ ചതിച്ച് എങ്ങനെയാണു വിജയിക്കുക. അതു ശരിയല്ലല്ലോ. ഇതുവരെ വിജയിച്ചതു ചതിയും വഞ്ചനയും കാണിച്ചായിരുന്നു. ഇനിയും അങ്ങനെ മുന്നോട്ടുപോകാൻ വയ്യ. റോസർ ബർഗർ സ്വയം പറഞ്ഞു. പക്ഷേ, അപ്പോൾ പത്തുലക്ഷം ഡോളർ സന്പാദിക്കാനുള്ള അവസരം നഷ്ടപ്പെടുമല്ലോ എന്ന ചിന്ത റോസർബർഗറിലേക്കു കടന്നുവന്നു.
എങ്കിലും പത്തുലക്ഷം ഡോളർ നേടാൻവേണ്ടി ആത്മവഞ്ചന ചെയ്യാൻ റോസൻബർഗർ തയാറായില്ല. പന്ത്രണ്ടു മണിക്കൂർ പൊങ്ങിൽ അള്ളിപ്പിടിച്ചുകിടന്ന പോരാട്ടത്തിനുശേഷം റോസൻബർഗർ മത്സരത്തിൽനിന്നു പിൻവാങ്ങി. തന്മൂലം, വെസ്റ്റ്മെൻ അവസാനറൗണ്ടിൽ കടന്നു പത്തുലക്ഷം ഡോളർ നേടുകയുംചെയ്തു.
ഇതെക്കുറിച്ചു റോസൻബർഗർ പിന്നീടു പറഞ്ഞത് ഇപ്രകാരമാണ്. "പത്തുലക്ഷം ഡോളർ സന്പാദിക്കുക എന്നതു മാത്രമല്ല പ്രാധാന്യമർഹിക്കുന്നത്. അത് എങ്ങനെ സന്പാദിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. ഒരു കാര്യം നേടിയെടുത്തു എന്നതു മാത്രമല്ല, അത് എങ്ങനെ നേടിയെടുത്തു എന്നതും നമ്മുടെ ചിന്തയ്ക്ക് അർഹമാകേണ്ടതാണ്.’
പത്തുലക്ഷം ഡോളർ നേടാൻ സാധിക്കാതെപോയതിൽ റോസൻബർഗിനു വിഷമമുണ്ടോ? ആ തുക നേടാൻ സാധിച്ചിരുന്നെങ്കിൽ അത് ഉപകാരപ്രദമാകുമായിരുന്നു. എന്നാൽ, തെറ്റായ രീതിയിൽ അതു സന്പാദിക്കാതിരുന്നതിൽ റോസൻബർഗിന് ഇപ്പോഴും സന്തോഷമാണത്രെ.
പണം സന്പാദിക്കാൻ ചതിയും വഞ്ചനയും തട്ടിപ്പും വെട്ടിപ്പും കാണിക്കുന്നവർ അത്ര വിരളമല്ല നമ്മുടെയിടയിൽ. എന്നു മാത്രമല്ല, പണസന്പദാനത്തിന് അല്പം കള്ളവും ചതിയും കുഴപ്പമില്ല എന്നു കരുതുന്നവരും ധാരാളമുണ്ട്. എന്നാൽ, അത്തരം ചിന്താഗതികൾ ധാരാളമുള്ളതുകൊണ്ട് അവരുടെ ചിന്താരീതി ശരിയാണെന്നു പറയാമോ? റോസൻബർഗർ ചൂണ്ടിക്കാണിച്ചതുപോലെ, പണസന്പാദനംപോലെ പ്രധാനപ്പെട്ടതാണു പണം എങ്ങനെ സന്പാദിക്കുന്നു എന്നതും. പണംകൊണ്ടു നേട്ടമുണ്ടാകും എന്ന ഒറ്റക്കാരണംകൊണ്ട് അത് ഏതു വിധേനയും സന്പാദിക്കാമെന്നു കരുതുന്നത് എങ്ങനെ നീതീകരിക്കാൻ സാധിക്കും?
റോസൻബർഗറിനു സന്പാദിക്കാ മായിരുന്ന പത്തുലക്ഷം ഡോളർ അന്നു നഷ്ടമായെങ്കിലും ആ ചെറുപ്പക്കാരനു തന്റെ ആത്മാഭിമാനം നഷ്ടമായില്ല. എന്നു മാത്രമല്ല, ചതിയുടെയും വഞ്ചനയുടെയും മാർഗം ഉപേക്ഷിച്ചതുകൊണ്ട് അയാളുടെ ആത്മാഭിമാനം പതിന്മടങ്ങു വർധിക്കുകയും ചെയ്തു. എന്നു മാത്രമല്ല, നന്മയുടെ വഴി തെരഞ്ഞെടുക്കുന്നതിലുള്ള ആത്മസന്തോഷം അയാൾ ശരിക്കും അനുഭവിക്കുകയുംചെയ്തു.
നാം എന്തു സന്പാദിക്കുന്നു എന്നതു മാത്രമല്ല, എങ്ങനെ സന്പാദിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. അതു നമുക്കു മറക്കാതിരിക്കാം. എങ്കിൽ മാത്രമെ, തിന്മയുടെ വഴിയെ പോകാതെ നാം നന്മയുടെ വഴിയെ പോകൂ.