ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അന്‍പതു വർഷം നീണ്ടുനിന്ന ഈ പരന്പര 2000 ജനുവരി 3-ന് അവസാനിച്ചു. പിറ്റേമാസം 13-നായിരുന്നു കാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം. അമേരിക്കൻ കാർട്ടൂണ്‍ പരന്പരകളുടെ മുൻപന്തിയിൽ നിൽക്കുന്ന പീനട്സ് ഒരു കാലത്തു ലോകവ്യാപകമായി 2600 പത്രങ്ങളിലാണ് അനുദിനം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇരുപത്തിയഞ്ച് ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു പ്രസിദ്ധീകരിച്ചിരുന്ന ഈ കാർട്ടൂണിന് അനുദിനം 35 കോടി വായനക്കാരാണ് ഉണ്ടായിരുന്നത്!
1960-കളായിരുന്നു ഈ കാർട്ടൂണ്‍ പരന്പരയുടെ സുവർണ കാലഘട്ടം. അങ്ങനെയാണ് ഈ കാർട്ടൂണ്‍ പരന്പരയെ ആധാരമാക്കി ക്രിസ്മസിനുവേണ്ടി 1965-ൽ ഒരു കാർട്ടൂണ്‍ ചലച്ചിത്രം നിർമിക്കാൻ ഇടയായത്. സിബിഎസ് ടെലിവിഷനുവേണ്ടി കൊക്കക്കോള കന്പനിയാണ് ഈ കാർട്ടൂണ്‍ ചിത്രം സ്പോണ്സർ ചെയ്തത്. പീനട്സ് കാർട്ടൂണ്‍ പരന്പരയിലെ പ്രധാനകഥാപാത്രമായ ചാർളി ബ്രൗണിനെ ആധാരമാക്കി ’ചാർളി ബ്രൗണ്‍ ക്രിസ്മസ്’ എന്നായിരുന്നു ഈ കാർട്ടൂണ്‍ ചലച്ചിത്രത്തിന്റെ പേര്.
ലീ മെൻഡൽസണ് നിർമിച്ച ഈ ചിത്രം സംവിധാനംചെയ്തതു ബിൽ മെലൻഡസ് ആയിരുന്നു. തിരക്കഥ തയാറാക്കിയതു കാർട്ടൂണിസ്റ്റ് ഷുൾസും. തിരക്കഥ തയാറാക്കിയ ഷുൾസിന് ഒരു നിർബന്ധമുണ്ടായിരുന്നു. ക്രിസ്മസ് യഥാർഥത്തിൽ എന്താണെന്നുള്ള സന്ദേശം ഈ കാർട്ടൂണ്‍ ചിത്രം നൽകണം. അതായത്, കച്ചവടക്കണ്ണുവച്ചു മാത്രം ഈ ചിത്രം നിർമിക്കരുത്. തന്മൂലം, അദ്ദേഹം തിരക്കഥ എഴുതിയപ്പോൾ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചു.
ചാർളി ബ്രൗണിനെ ചുറ്റിപ്പറ്റിയുള്ള ഈ ക്രിസ്മസ് കഥ ഇപ്രകാരമാണ്. ക്രിസ്മസ് സീസണായിട്ടും ചാർളി ബ്രൗണിന് ഒരു സന്തോഷമില്ല. തന്മൂലം, സൈക്യാട്രിക് ബൂത്തിൽ സേവനത്തിലിരുന്ന ലൂസിയോടു ചാർളി ബ്രൗണ്‍ പങ്കുവച്ചു. അപ്പോൾ ലൂസി കൊടുത്ത നിർദേശം അവരിരുവരും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ ക്രിസ്മസ് നാടകത്തിൽ പങ്കുചേരുക എന്നതായിരുന്നു. എന്നാൽ, നാടകത്തിന്റെ റിഹേഴ്സലിൽ പങ്കുചേർന്നപ്പോൾ നാടകത്തിന് അല്പംപോലും ക്രിസ്മസ് ചുവയില്ലെന്നു ചാർളി ബ്രൗണിനു തോന്നി.
ഈ പോരായ്മ പരിഹരിക്കാനായി ചാർളി ബ്രൗണ്‍ ഒരു ക്രിസ്മസ് ട്രീ വാങ്ങിക്കൊണ്ടുവന്നു. നിർഭാഗ്യംമൂലം ചാർളി ബ്രൗണിനു കിട്ടിയതാകട്ടെ വളരെ ശോഷിച്ച ഒരു ട്രീ ആയിരുന്നു. അതു കാണാനിടയായ കൂട്ടുകാർ അവനെ പരിഹസിച്ചു. അപ്പോൾ ചാർളി ബ്രൗണ്‍ കൂട്ടുകാരനായ ലൈനസിനോടു പറഞ്ഞു: "നിങ്ങളൊക്കെ പറഞ്ഞതു ശരിയാണ്. ഞാൻ ഈ ചെറിയ ട്രീ വാങ്ങരുതായിരുന്നു. ഞാനിപ്പോൾ എന്തു ചെയ്താലും എല്ലാം വൻ പരാജയത്തിലാണ് അവസാനിക്കുന്നത്. ക്രിസ്മസ് യഥാർഥത്തിൽ എന്താണെന്ന് എനിക്കറിയില്ലെന്നു തോന്നുന്നു. ക്രിസ്മസ് യഥാർഥത്തിൽ എന്താണെന്ന് അറിയാവുന്ന ആരുമില്ലേ ഇവിടെ?’
അപ്പോൾ ലൈനസ് പറഞ്ഞു: "തീർച്ചയായും ചാർളി ബ്രൗണ്‍, ക്രിസ്മസ് യഥാർഥത്തിൽ എന്താണെന്നു ഞാൻ പറയാം.’ ഇത്രയും പറഞ്ഞിട്ട് ലൈനസ് റിഹേഴ്സൽ നടക്കുന്ന സ്റ്റേജിലേക്കു കയറി നടുക്കുനിന്നിട്ടു പറഞ്ഞു: "ലൈറ്റ്സ് പ്ലീസ്.’
ലൈറ്റുകൾ തെളിഞ്ഞപ്പോൾ ലൈനസ് ഉറച്ച സ്വരത്തിൽ ഇപ്രകാരം പ്രഖ്യാപിച്ചു: "ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ, സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത നിങ്ങളെ ഞാൻ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
"ഇതായിരിക്കും നിങ്ങൾക്കുള്ള അടയാളം. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പെട്ടെന്ന്, സ്വർഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടി പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!’
ലൈനസിന്റെ പ്രഖ്യാപനം ലൂക്കാ എഴുതിയ സുവിശേഷത്തിലെ രണ്ടാം അധ്യായത്തിൽനിന്നു കടമെടുത്തതായിരുന്നു. ഷുൾസ് ഈ ഭാഗം ഉൾപ്പെടുത്തിയപ്പോൾ ബൈബിളിലെ ഉദ്ധരണി വേണോ എന്നു നിർമാതാവ് സംശയം പ്രകടിപ്പിച്ചു. സംവിധായകന്റെ ചിന്താഗതിയും അപ്രകാരമായിരുന്നു. എന്നാൽ, ഷുൾസ് വിഭാവനംചെയ്ത കഥയിൽ ഇത് ഉൾപ്പെടുത്താതിരിക്കുക അസാധ്യമാണ് എന്ന് അദ്ദേഹം വാദിച്ചു. ഈ ഭാഗം ഉൾപ്പെടുത്താതെ തന്റെ കഥയും കഥാപാത്രങ്ങളും ഉൾപ്പെടുത്തി സിനിമ ചെയ്യാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
ഷുൾസിന്റെ സമ്മർദത്തിനു വഴങ്ങി അദ്ദേഹം പറഞ്ഞതുപോലെ സിനിമ നിർമിക്കപ്പെട്ടു. എന്നാൽ സിബിഎസ് ടെലിവിഷൻ അധികാരികൾ അതു കണ്ടപ്പോൾ അവരുടെ നെറ്റി ചുളിച്ചു. ഈ ക്രിസ്മസ് സ്പെഷൽ മുൻകൂട്ടി അനൗണ്‍സ് ചെയ്തിരുന്നതുകൊണ്ട് അവർക്കിത് ഉപേക്ഷിക്കുക അസാധ്യമായിരുന്നു. അങ്ങനെ 1965 ഡിസംബർ 9-ന് ഈ കാർട്ടൂണ്‍ ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിക്കപ്പെട്ടു.
നിർമാതാവിനെയും സംവിധായകനെയുമെല്ലാം അന്പരപ്പിച്ചുകൊണ്ടു വൻ വിജയമാണ് ഈ ചിത്രം നേടിയത്. ഈ ചിത്രം ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ദിവസം ഒന്നരക്കോടി ആളുകളാണ് അതു വീക്ഷിച്ചത്. അതേത്തുടർന്ന് ഈ ചിത്രം വലിയ സംഭവമായി മാറി.
എന്തായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത? ക്രിസ്മസ് എന്താണെന്നു വ്യക്തമാക്കുന്ന ചിത്രമായിരുന്നു ഇത്. അതായത്, മനുഷ്യവംശത്തിന്റെ രക്ഷകനായി പിറന്ന കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ ജനനം സംബന്ധിച്ച സദ്വാർത്തയാണു ക്രിസ്മസ്. അതും സകലജനത്തിനുംവേണ്ടിയുള്ള സദ്വാർത്ത! ഈ സദ്വാർത്ത മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ സഹായിച്ചതുകൊണ്ടാണു ഷുൾസിന്റെ ചിത്രം വൻ വിജയം നേടിയത്. 1965-നുശേഷം എല്ലാ ക്രിസ്മസ് കാലത്തും ഈ ചിത്രം ടെലിവിഷനിൽ പല ദിവസങ്ങളിലും പ്രദർശിപ്പിക്കുന്ന പാരന്പര്യമാണ് ഇപ്പോഴുള്ളത്.
ക്രിസ്മസ് ആഘോഷം പല രാജ്യങ്ങളിലും ഏറ്റവും സുപ്രധാനമായ ആഘോഷംതന്നെ. എന്നാൽ, ഈ ആഘോഷങ്ങളിൽ പലപ്പോഴും ക്രിസ്തു ഇല്ലാതെ പോകുന്നു. രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്വാർത്തവിളംബരം ചെയ്യുന്നതിനു പകരം കച്ചവടകാര്യങ്ങളിലും അടിപൊളി ആഘോഷങ്ങളിലുമാണു പലർക്കും താത്പര്യം. ഇതു മനസിലാക്കിയതുകൊണ്ടാണു ഷുൾസ് തന്റെ ക്രിസ്മസ് സ്പെഷലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള സ്വർഗീയ സന്ദേശം ഉൾപ്പെടുത്തിയത്.
ഇന്നും ഏറെ പ്രസക്തമാണ് ഈ സ്വർഗീയ സന്ദേശം. കാരണം ഈ സന്ദേശം സ്വീകരിച്ച് ആട്ടിടയന്മാർ ഉണ്ണിയേശുവിന്റെ സവിധത്തിലേക്കു പോയപ്പോഴാണ് അവർക്കു ദൈവത്തിന്റെ കൃപയും സമാധാനവും ലഭിച്ചത്. ഇന്നും ഇതുതന്നെയാണു സംഭവിക്കുന്നത്. അതു രക്ഷകനായ യേശുവിന്റെ പക്കലേക്കു പോകുന്നുവോ അവർക്കു തീർച്ചയായും ദൈവത്തിന്റെ കൃപയും സമാധാനവും ലഭിക്കും. അതു തീർച്ചയാണ്.
നാം ക്രിസ്മസ് തകർത്താഘോഷിക്കുന്പോഴും അതിന്റെ കാരണമായ ഉണ്ണി യേശുവിനെ മറക്കാൻ ഇടയാകാതിരിക്കട്ടെ. എന്നു മാത്രമല്ല, ഉണ്ണി യേശുവിനെ ആരാധിച്ച് അനുഗ്രഹം വാങ്ങിയ ആട്ടിയർ അവർ കണ്ടതും കേട്ടതും അവർ മറ്റുള്ളവരുമായി പങ്കുവച്ചതുപോലെ, നമുക്കും അവിടത്തെ ആരാധിച്ച് അനുഗ്രഹം വാങ്ങി അവിടത്തെക്കുറിച്ചുള്ള സദ്വാർത്ത മറ്റുള്ളവരുമായി പങ്കുവയ്ക്കാം. എല്ലാവർക്കും ക്രിസ്മസ് മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ