പഠിക്കുന്ന കാലത്തു നന്നായിട്ടു പഠിച്ചു. തന്മൂലം അയാൾക്കു നല്ല ജോലി കിട്ടി. ജോലിചെയ്യുന്നതിൽ അയാൾ ബഹു മിടുക്കനായിരുന്നു. തന്മൂലം ധാരാളം പണമുണ്ടാക്കാനും സാധിച്ചു. പണമുണ്ടായപ്പോൾ ജീവിതം ആസ്വദിക്കാൻ ആയിരുന്നു അയാളുടെ തീരുമാനം. അങ്ങനെയാണ് ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം അയാൾ തെരഞ്ഞെടുത്തത്.
പക്ഷേ, ദിവസങ്ങൾ അധികം കഴിഞ്ഞില്ല. അപ്പോഴേക്കും മരണത്തിന്റെ മാലാഖ എത്തി. മാലാഖയെ കണ്ട് ഭയന്നുവിറച്ച അയാൾ ചോദിച്ചു: ""എന്താണ് ആഗമനലക്ഷ്യം?'' ഉടനെ മാലാഖ പറഞ്ഞു: ""ഞാൻ നിന്നെ കൊണ്ടുപോകാൻ വന്നതാണ്. നിന്റെ സമയം കഴിഞ്ഞു.'' ""എന്റെ സമയം കഴിഞ്ഞെന്നോ?'' ഭയംകൊണ്ടു വിറങ്ങലിച്ച അയാൾ ചോദിച്ചു. ""ഞാൻ ജീവിക്കാൻ തുടങ്ങിയതേയുള്ളൂ.”
“നിന്റെ സമയം കഴിഞ്ഞു, നിനക്കു പോകേണ്ട സമയമായി,’’ മാലാഖ വീണ്ടും പറഞ്ഞു. ഉടനെ യാചനാസ്വരത്തിൽ അയാൾ പറഞ്ഞു: “എനിക്കു കുറേ ദിവസംകൂടിയെങ്കിലും തരണം. ഞാൻ എല്ലാവരെയും ഒരുതവണകൂടിയെങ്കിലും കാണട്ടെ, അവരോടു യാത്ര പറയട്ടെ.'' പക്ഷേ അപ്പോൾ ഒട്ടും അനുകൂലമല്ലായിരുന്നു മാലാഖയുടെ മറുപടി.
ഉടനെ അയാൾ പറഞ്ഞു: ""അങ്ങനെയെങ്കിൽ എനിക്ക് ഒരുദിസം കൂടിയെങ്കിലും തരണം.'' അപ്പോഴും മറുപടി നിഷേധപൂർവമായിരുന്നു. ""എങ്കിൽ ഒരു മണിക്കൂർകൂടിയെങ്കിലും തരൂ,'' അയാൾ കെഞ്ചി. അപ്പോഴും മാലാഖ അനുഭാവപൂർവം മറുപടി പറഞ്ഞില്ല. അപ്പോൾ കണ്ണീരോടെ അയാൾ പറഞ്ഞു: ""ഒരു അന്ത്യയാത്രാക്കുറിപ്പ് എഴുതാൻ ഒരു മിനിറ്റെങ്കിലും എനിക്കു തരൂ.'' മാലഖ അതിനു സമ്മതിച്ചു. വേഗം ഒരു കടലാസ് എടുത്ത് അയാൾ എഴുതി: ""ഞാൻ പോകുന്നു. ഞാൻ ധാരാളം പണമുണ്ടാക്കിയെങ്കിലും എന്റെ ആയുസ് നീട്ടിയെടുക്കാൻ എനിക്കു സാധിച്ചില്ല. നിങ്ങൾക്കു കിട്ടിയിരിക്കുന്ന സമയം നഷ്ടപ്പെടുത്താതെ നന്നായി ജീവിക്കൂ, നല്ല കാര്യങ്ങൾക്കായി സമയം ചെലവഴിക്കൂ, എനിക്കതു സാധിച്ചില്ല. നങ്ങൾക്കെങ്കിലും അതു സാധിക്കട്ടെ. നന്മ നേരുന്നു. ഓരോ മിനിറ്റും വിലയുള്ളതാണെന്നു മറക്കേണ്ട!''
ആരുടേയോ ഭാവന മെനഞ്ഞെടുത്ത കഥയാണിത്. വളരെ കാര്യമുള്ള ഒരു കഥ. കഥയിലെ നായകൻ അന്ത്യയാത്രാക്കുറിപ്പിൽ എഴുതിയതുപോലെ, നമുക്കു നീട്ടിയെടുക്കാവുന്നതല്ല നമ്മുടെ ആയുസ്. എന്നാൽ, ദൈവം നമുക്കു നൽകുന്ന ആയുസ് നന്ദിപൂർവം സ്വീകരിച്ചു സത്കർമങ്ങൾകൊണ്ടു സന്പന്നമാക്കാൻ നമുക്കു സാധിക്കും. അങ്ങനെ ചെയ്യാൻ നമുക്കു സാധിച്ചാൽ മരണത്തിന്റെ മാലാഖ എപ്പോൾ നമ്മെ വിളിച്ചാലും നമ്മുടെ അന്ത്യയാത്രയ്ക്കു നാം റെഡിയായിരിക്കും.
നമ്മുടെ കഥയിലെ നായകനു മരണത്തിന്റെ മാലാഖ അയാളുടെ ആയുസ് ഒരു നിമിഷം നീട്ടിക്കൊടുത്തു. നമ്മുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കണമെന്നു നിർബന്ധമില്ല. ഒരുപക്ഷേ നാം ഒരിക്കലും നിനച്ചിരിക്കാത്ത സമയത്തായിരിക്കും മരണത്തിന്റെ മാലാഖ നമ്മെ സമീപിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നമുക്ക് ഒരു നിമിഷം പോലും ഒരുങ്ങാൻ സാധിച്ചു എന്നുവരില്ല.
എന്നാൽ, ചിലരുടെ കാര്യത്തിൽ ധാരാളം സമയം ഒരുങ്ങാൻ അവർക്കു ലഭിച്ചെന്നു വരും. മാറാരോഗം ബാധിച്ചുകിടക്കുന്നവരുടെ കാര്യത്തിൽ അതാണല്ലോ സംഭവിക്കുക. എന്നാൽ, അപ്പോഴും അവർ മരണത്തിന് ഒരുങ്ങാനുള്ള മാനസികാവസ്ഥയിലായിരിക്കണമെന്നു നിർബന്ധമില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ മരണത്തിനുള്ള ഒരുക്കം അവരെ സംബന്ധിച്ചും എളുപ്പമായിരിക്കില്ല. കാരണം രോഗത്തോടു മല്ലിടുന്ന കാര്യത്തിലായിരിക്കും അപ്പോൾ അവരുടെ ശ്രദ്ധ മുഴുവനും. തന്മൂലം രോഗക്കിടക്കയിൽവച്ചു മരണത്തിനൊരുങ്ങാമെന്നു വിചാരിച്ചാൽ അത് എളുപ്പം സാധിച്ചുവെന്നു വരില്ല.
ചുരുക്കിപ്പറഞ്ഞാൽ മരണത്തിനുള്ള ഒരുക്കം നാം നീട്ടിവയ്ക്കേണ്ടെന്നു സാരം. എന്നാൽ, നാം എപ്പോഴും നമ്മുടെ മരണത്തെ ഭയപ്പെട്ടു ജീവിക്കണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നത്. നാം എപ്പോഴും നന്നായിട്ടു ജീവിച്ചാൽ അതുതന്നെയാണു നമ്മുടെ മരണത്തിനുള്ള ഏറ്റവും നല്ല ഒരുക്കം എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്കു സ്ഥാനമുണ്ടോ? നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും നന്മകൾ കൊണ്ടു നാം സന്പന്നമാക്കുന്നുണ്ടോ? നമ്മുടെ ജീവിതത്തിൽ തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാതിരിക്കാൻ നാം ബദ്ധശ്രദ്ധരാണോ. ഇനി ഏതെങ്കിലും കാരണത്താൽ നാം തെറ്റിൽ വീഴാനിടയായാൽ അതേക്കുറിച്ചു പശ്ചാത്തപിച്ച് നാം പരിഹാരം ചെയ്യുന്നുണ്ടോ. എങ്കിൽ നാം മരണത്തിനുള്ള ഒരുക്കത്തിൽത്തന്നെ. അങ്ങനെയൊരു സാഹചര്യത്തിൽ മരണത്തിന്റെ മാലാഖ എപ്പോൾ നമ്മെ സമീപിച്ചാലും നാം ഭയപ്പെടുകയില്ല. പ്രത്യുത, ദൈവകരുണയിൽ ആശ്രയിച്ചുകൊണ്ടു ദൈവത്തെ അഭിമുഖം ദർശിക്കാൻ നാം സന്നദ്ധമായിരിക്കും.
എന്നാൽ, നമ്മൾ തികച്ചും സ്വാർഥമതികൾ ആണെങ്കിലോ? നമ്മുടെ ജീവിതത്തിൽ നന്മയ്ക്കു സ്ഥാനമില്ലെങ്കിലോ? പകരം തിന്മയാണു നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നതെങ്കിലോ? അങ്ങനെയൊരു സാഹചര്യത്തിൽ മരണം വന്നാൽ നാം ഭയംകൊണ്ടു കിടുകിടാ വിറച്ചുപോകും. കാരണം, നമുക്കു ലഭിക്കാൻ പോകുന്ന നിത്യശിക്ഷയായിരിക്കും നമ്മുടെ മനസിൽ മുഴുവനും. ഇങ്ങനെയൊരു സാഹചര്യം നാമാരും ആഗ്രഹിക്കുന്നില്ല. അത് ഏതുവിധേനയും മറികടക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക.
ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ച് അവിടുത്തെ ആഗ്രഹമനുസരിച്ചു നന്മചെയ്തു ജീവിച്ചാൽ നമുക്കാർക്കും ഇമ്മാതിരിയൊരു ദുർഗതി ഉണ്ടാവില്ല. നേരേമറിച്ച് മരണത്തിന്റെ മാലാഖ വരുന്നതു നിത്യജീവിതത്തിന്റെ നാട്ടിലേക്കു നമ്മെ നയിക്കാനാണെന്ന ബോധ്യത്തോടെ സന്തോഷപൂർവം നാം യാത്രയാകും. അങ്ങനെയൊരു യാത്രയ്ക്കുള്ള ഒരുക്കമായി നമ്മുടെ ജീവിതത്തെ നമുക്കു മാറ്റാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ