മഹാത്മാ ഗാന്ധി റിംഗ് റോഡിൽ സെൻട്രൽ ഡൽഹിയെ വകഞ്ഞൊഴുകുന്ന യമുനയ്ക്കു സമാന്തരമായുള്ള ഹരിതാഭ ഇടമാണ് മഹാത്മാ ഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ട്. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചൗധരി ചരണ് സിംഗ് തുടങ്ങി നിരവധി നേതാക്കളുടെ സ്മൃതി കുടീരങ്ങളും ഇവിടെയുണ്ട്.
ഓരോ ഇന്ത്യക്കാരന്റെയും മനസിൽ ജ്വലിക്കുന്ന ഓർമകളുടെ ഒരടയാളമാണ് മഹാത്മജിയുടെ സ്മൃതികുടീരമായ രാജ്ഘട്ട്. മഹാത്മാ ഗാന്ധി ഉൾപ്പെടെ ദേശീയനേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന പൂജ്യഭൂമി. വൈഷ്ണവ ജനതോയും രഘുപതി രാഘവയും ഉയർന്നുകേൾക്കുന്ന രാജ്ഘട്ട്. ലോകാരാധ്യരായ ഒട്ടേറെ രാഷ്ട്രീയ, ആത്മീയ നേതാക്കൾ പലപ്പോഴായി നട്ട വൃക്ഷങ്ങളുടെ നിഴൽപ്പരപ്പിൽ സമചതുരാകൃതിയിൽ കറുത്ത മാർബിൾ പാകിയ മഹാത്മജിയുടെ സ്മൃതികുടീരം.
ഓരോ ദിവസവും ഓരോ നിമിഷവും നിരമുറിയാതെയെത്തുന്ന ജനം നമ്രശിരസ്കരായി ആദരം അറിയിക്കുന്ന കബറിടത്തിൽ കുറിച്ചിരിക്കുന്നു ‘ഹേ റാം’. അഹിംസാമന്ത്രം ഉരുവിട്ട മഹാചാര്യന്റെ നാവിൽനിന്നു മുറിഞ്ഞുവീണ അവസാന ശബ്ദം. തൊട്ടു പിന്നിലെ ചില്ലുകൂടിനുള്ളിൽ ഗാന്ധി സമാധിക്ക് വെളിച്ചമായി ഒരിക്കലും അണയാതെ തെളിയുന്ന തീനാളങ്ങൾ. കാലാതീതമായ വ്യക്തിപ്രഭാവമായിരുന്ന ബാപ്പുജിയുടെ സ്മൃതികുടിരത്തിനു മുന്നിൽ എത്രയോ ജനകോടികൾ ഇതോടകം ആദരപ്പൂക്കൾ അർപ്പിച്ചുപോയിരിക്കുന്നു.
സ്മൃതികളുടെ പറുദീസ
മഹാത്മാ ഗാന്ധി റിംഗ് റോഡിൽ സെൻട്രൽ ഡൽഹിയെ വകഞ്ഞൊഴുകുന്ന യമുനയ്ക്കു സമാന്തരമായി ഹരിതാഭ ഇടമാണ് രാജ്ഘട്ട്. ഡൽഹിയിൽ യമുനാതീരത്താണ് രാജ്ഘട്ട് ഉൾപ്പെടെ യുള്ള സ്മൃതികുടീരങ്ങൾ. മഹാത്മാ ഗാന്ധിയുടെ മാത്രമല്ല ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചൗധരി ചരണ് സിംഗ് തുടങ്ങി നിരവധി നേതാക്കളുടെ കുടീരങ്ങൾ ഇവിടെയുണ്ട്.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് സ്ഥലപരിമിതി കാരണം ദേശീയ നേതാക്കൾക്ക് പ്രത്യേകം കുടീരങ്ങൾ നിർമിക്കുക സാധ്യമല്ലെന്നു തീരുമാനിക്കുന്നതും രാഷ്ട്രീയ സ്മൃതി എന്ന പേരിൽ ഇവിടെ മണ്ഡപങ്ങൾ നിർമിക്കാൻ ആരംഭിക്കുന്നതും. ഇതേത്തുടർന്ന് മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന്റെ സമാധിയായ ഏക്താ സ്ഥലിനു സമീപം ദേശീയ നേതാക്കളുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനും സ്മാരകങ്ങൾ സ്ഥാപിക്കുന്നതിനും ചടങ്ങുകൾക്കും മറ്റുമായി രാഷ്ട്രീയ സ്മൃതി എന്ന പേരിൽ സ്ഥലം മാറ്റിവച്ചു.
യമുനാ നദിയുടെ പടിഞ്ഞാറൻ തീരത്താണ് 44.35 ഏക്കർ വിസ്തൃതിയിൽ രാജ്ഘട്ട് ഉൾപ്പെടെയുള്ള കുടീരങ്ങൾ സ്ഥിതിചെയ്യുന്നത്. ഇവിടെ ജവഹർലാൽ നെഹ്റുവിന്റെ സമാധി തണൽമരങ്ങളുടെ കുളിർമയുള്ള പുൽത്തകിടിയും റോസാപ്പൂക്കളുടെ വർണവൈവിധ്യവുമുള്ള ശാന്തിവനമാണ്. 1964 മേയ് 27നായിരുന്നു നെഹ്റുവിന്റെ ഭൗതികശരീരം ദേശീയ ബഹുമതികളോടെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയത്. നെഹ്റു കുടീരത്തിനരികിൽത്തന്നെയാണു വിമാനാപകടത്തിൽ കൊല്ലപ്പെട്ട ചെറുമകൻ സഞ്ജയ് ഗാന്ധിയുടെ കുടീരം.
നേതാക്കൾക്ക് ഇവിടെ അന്ത്യ വിശ്രമം
നെഹ്റുവിനുശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ലാൽ ബഹാദൂർ ശാസ്ത്രിയുടെ സ്മൃതികുടീരം വിജയ് ഘട്ട് എന്ന് അറിയപ്പെടുന്നു. 1965ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം നേടിയ ധീരവിജയത്തെ അനുസ്മരിച്ചാണ് വിജയ് ഘട്ട് എന്നു പേരുനൽകിയത്. സൈന്യവും കർഷകരുമാണ് രാജ്യത്തിന്റെ യഥാർഥ സന്പത്ത് എന്ന് ഉദ്ഘോഷിച്ചിരുന്ന ശാസ്ത്രിയുടെ കബറിൽ ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
ഉരുക്കുവനിതയെന്നു ലോകം വാഴ്ത്തിയ ഇന്ദിരാ ഗാന്ധിയുടെ ഓർമ കുടീരമാണു ശക്തി സ്ഥൽ. നിരപ്പായ പുൽത്തകിടികളുടെ നടുവേയുള്ള നടപ്പാത അവസാനിക്കുന്നിടത്തു സ്ഥാപിതമായ ഉയരമേറിയ വലിയ ശിലയിലാണ് ഇന്ദിരയുടെ ശേഷിപ്പ്. രാജീവ് ഗാന്ധിയുടെ കുടീരമാണ് വീർ ഭൂമി. ചൗധരി ചരണ് സിംഗിന്റെ കിസാൻ ഘട്ട്, ജഗ്ജീവൻ റാമിന്റെ സമത സ്ഥൽ, കെ.ആർ. നാരായണന്റെ ഉദയ് ഭൂമി, ചന്ദ്രശേഖറിന്റെ ജൻ നായക് സ്ഥൽ, ശങ്കർ ദയാൽ ശർമയുടെ കർമ ഭൂമി, ദേവിലാലിന്റെ സംഘർഷ് സ്ഥൽ, ഐ.കെ. ഗുജ്റാളിന്റെ സ്മൃതി സ്ഥൽ, എ.ബി. വാജ്പേയിയുടെ സദൈവ് അടൽ എന്നിവയാണ് ഹരിതവനത്തിനുള്ളിൽ ഉദ്യാന പ്രതീതി ഉണർത്തുന്ന വിവിധ സമാധികൾ.
കരുതൽ പൈതൃകം
ജവഹർലാൽ നെഹ്റുവിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവൻ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയാക്കുന്നതിനുള്ള ശ്രമങ്ങൾക്കു മകൾ ഇന്ദിരാ ഗാന്ധിയാണ് തടയിട്ടത്. രണ്ടാം മോദി സർക്കാരിന്റെ വരവിനുശേഷം നെഹ്റു മെമ്മോറിയൽ ആൻഡ് ലൈബ്രറി എന്ന പേരിലായിരുന്ന സ്ഥാപനം പ്രധാനമന്ത്രി സംഗ്രഹാലയം എന്നു പുനർനാമകരണം ചെയ്തു.
പ്രമുഖരുടെ ഒൗദ്യോഗിക ബംഗ്ലാവുകൾ സ്മാരക മന്ദിരങ്ങളാക്കുന്നതിനോട് എ.ബി. വാജ്പേയി ഉൾപ്പെടെ ബിജെപി നേതാക്കൾ യോജിച്ചിരുന്നില്ല. രാഷ്ട്രീയത്തിൽനിന്നു വിരമിച്ചശേഷം വാജ്പേയി വിശ്രമജീവിതം നയിച്ചിരുന്ന കൃഷ്ണ മേനോൻ മാർഗിലെ ഒൗദ്യോഗിക വസതി തന്റെ സ്മാരകഭവനമാക്കാൻ അദ്ദേഹം വിസമ്മതിച്ചതും ഇക്കാരണത്താലാണ്. എന്നാൽ ബിജെപിയിൽനിന്ന് അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായ വാജ്പേയിയെ അവഗണിക്കാൻ ബിജെപി തയാറായിരുന്നില്ല.
2018 ഓഗസ്റ്റ് 16ന് അന്തരിച്ച വാജ്പേയിയുടെ യശസിന് അനുയോജ്യ സ്മാരകമായി മോദി സർക്കാർ ഇവിടെ രാഷ്ട്രീയ സ്മൃതി സ്ഥൽ നിർമിച്ചു. വിവിധ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ വക്താക്കളായി ജീവിച്ചുമരിച്ച നേതാക്കളെ അനുസ്മരിക്കാൻ ഇന്ത്യക്കാർ എക്കാലവും വിയോജിപ്പുകളില്ലാതെ ഈ സമാധിയിടങ്ങളിൽ എത്തുന്നു.
ഓർമകളുടെ കവാടം
ഓർമകളിൽ മരിക്കാത്ത നേതാക്കൾക്ക് അർച്ചനയുമായി സ്വദേശത്തും വിദേശത്തുംനിന്നുള്ള സന്ദർ ശകരുടെ പ്രവാഹത്തിന് അവസാനമില്ല. അനുവദനീയമായ സന്ദർശന സമയങ്ങളിൽ സൗജന്യമാണ് പ്രവേശനം. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഈ സ്ഥലത്ത് സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റാണ് അറ്റകുറ്റപ്പണികളും മോടിയാക്കലും നടത്തുന്നത്.
വീരസ്മൃതികളുടെ ഒൗന്നിത്യവും പാവനതയും ഉയർത്തിക്കാട്ടാൻ 2017ലാണ് മഹദ് വചനങ്ങൾ കുറിച്ച ഗ്രാനൈറ്റ് ഫലകങ്ങൾ വിവിധ കുടീരങ്ങളിൽ സ്ഥാപിച്ചത്. പരന്പരാഗത ലൈറ്റുകൾക്ക് പകരം കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ എൽഇഡി ലൈറ്റുകൾ, സോളാർ പാനലുകൾ, സിസിടിവി ക്യാമറകളും സ്ഥാപിച്ചു. ഡൽഹി സന്ദർശിക്കാനെത്തുന്ന ഏതൊരാളും ആദ്യം കാണാൻ ആഗ്രഹിക്കുന്ന ഇടം രാജ്ഘട്ട്തന്നെ.
അനേകരുടെ ആശയഫലം
നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഡൽഹി ബിർളാ മന്ദിറിൽ ജീവൻ വെടിഞ്ഞ മഹാത്മജിയുടെ ഭൗതികശരീരം സംസ്കരിച്ചത് 1948 ജനുവരി 31നാണ്. രാഷ്ട്രപിതാവിനെ സംസ്കരിച്ചിടത്ത് വൈകാതെ സ്മാരകം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുൻകൈയെടുത്ത പദ്ധതിക്ക് നിരവധി രൂപരേഖകളാണ് ലഭിച്ചത്.
പ്രശസ്ത ഭരതനാട്യം നർത്തകി ഇന്ദ്രാണി റഹ്മാന്റെ ഭർത്താവ് ഹബീബുർ റഹ്മാനായിരുന്നു അന്നത്തെ സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് (സിപിഡബ്ല്യൂഡി) മേധാവി. ഹബീബുർ റഹ്മാനും സിപിഡബ്ല്യുഡി സെൻട്രൽ സോണ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ.് വേദഗിരിയുമാണ് രൂപരേഖകളുടെ സാങ്കേതികതയും നിർമാണ ചെലവും പരിശോധിച്ചത്. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള പ്ലാനുകളും ലഭിച്ചിരുന്നു.
ചർക്കയുമായി ഇരിക്കുന്ന ഗാന്ധിജി, യൂറോപ്യൻ മാതൃകയിലുള്ള സ്മാരകങ്ങൾ തുടങ്ങി ലഭിച്ച നിരവധി രൂപരേഖകളിൽ ഡൽഹിയിലെ നിർമാണ കന്പനിയിൽ ആർക്കിടെക്ടായിരുന്ന മുംബൈ സ്വദേശി വനു ജി. ഭൂട്ടയുടെ ചിത്രീകരണം വ്യത്യസ്തമായിരുന്നു. സന്ദർശകർക്ക് മുകളിലൂടെ നടന്നുകാണാൻ സാധിക്കുംവിധം ചുറ്റുമതിലുകളോടുകൂടിയ ചതുരാകൃതിയിലുള്ള പൂന്തോട്ടം.
നടുക്ക് സമചതുരാകൃതിയിൽ ഉയർത്തിക്കെട്ടിയ കറുത്ത മാർബിൾ സ്ലാബ്. മുൻഭാഗത്ത് മഹാത്മജിയുടെ ഹേ റാം എന്ന അവസാന വാക്കുകളുടെ ആലേഖനം. അരികിൽ സ്ഫടിക ആവരണത്തിനുള്ളിൽ നിത്യജ്വാല. ഇതായിരുന്നു രാജ്ഘട്ടിന്റെ രൂപരേഖ.
ഗാന്ധിജിയുടെ ലാളിത്യവും പ്രകൃതിസ്നേഹവും പ്രതിഫലിപ്പിക്കുന്ന ഭൂട്ടയുടെ രൂപരേഖ നെഹ്റുവിനെ ആകർഷിച്ചു. സിപിഡബ്ല്യൂഡി മേധാവി ഹബീബുർ റഹ്മാനും ഏറ്റവും മികച്ചതായി ഇതിന് അംഗീകാരം നൽകി. സ്മാരകത്തിന് ചുറ്റും തുറസായതും വിശാലവുമായ പുൽത്തകിടി വേണമെന്നതു നെഹ്റുവിന്റെ താത്പര്യമായിരുന്നു. നെഹ്റുവിന്റെ മേൽനോട്ടത്തിൽ അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും ഹോർട്ടികൾച്ചറൽ ഓപ്പറേഷൻസ് സൂപ്രണ്ട് പദവി വഹിച്ച അവസാനത്തെ ഇംഗ്ലീഷുകാരനുമായ സിഡ്നി പെർസി ലങ്കാസ്റ്ററാണ് സ്മാരകത്തിന്റെ അങ്കണം അലങ്കരിച്ചത്.
ചരിത്രവും ചുറ്റുപാടുകളും
മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച തലസ്ഥാന നഗരിയാണ് ഷാജഹാനാബാദ്. ചുവന്ന ഇഷ്ടികമതിലും ഷാജഹാൻബാദിലേക്കു തുറക്കുന്ന പതിനാലു കവാടങ്ങളും ജാലകങ്ങളും ഇതിൽപ്പെടും. ഡൽഹി ദർവാസ, രാജ്ഘട്ട് ദർവാസ, ഖിസ്രി ദർവാസ, കൽക്കട്ട ദർവാസ, നിഗംബോധ് ഘട്ട് ദർവാസ, കേല ഘട്ട് ദർവാസ, ലാൽ ദർവാസ, കാശ്മീരി ദർവാസ, ബദർറൂ ദർവാസ, കാബൂളി ദർവാസ, പഥർ ഘട്ട് ദർവാസ, ലഹൗരി ദർവാസ, അജ്മേരി ദർവാസ, തുർക്ക്മാൻ ദർവാസ എന്നീ കവാടങ്ങൾ രാജകീയ എഴുന്നള്ളത്തുകൾക്കും ഘോഷയാത്രകൾക്കുംവേണ്ടി നിർമിച്ചതാണ്.
ഷാജഹാൻ പണിത 14 പ്രവേശന കവാടങ്ങളിൽ അഞ്ചു കവാടങ്ങൾ മാത്രമാണ് ഇക്കാലത്ത് അവശേഷിക്കുന്നത്. പുരാനാ ദില്ലിയിൽ അഞ്ചു കിലോമീറ്റർ മുതൽ ആറു കിലോമീറ്റർ വരെ ചുറ്റളവിനുള്ളിലാണ് അഞ്ചു പ്രവേശന കവാടങ്ങളും. പുരാനാ ദില്ലിയുടെ വടക്കുഭാഗത്തുള്ള കാഷ്മീരി ഗേറ്റ്, തെക്കുപടിഞ്ഞാറ് അജ്മേരി ഗേറ്റ്, തെക്കുകിഴക്ക് ഭാഗത്തുള്ള ഡൽഹി ഗേറ്റ്, തെക്ക് തുർക്ക്മാൻ ഗേറ്റ്, വടക്കുകിഴക്ക് ഭാഗത്തെ നിഗംബോധ് ഗേറ്റ് എന്നിവയാണ് അവശേഷിക്കുന്ന കവാടങ്ങൾ.
രാജ്ഘട്ട് മഹാത്മാ ഗാന്ധിയുടെയും ദേശീയനേതാക്കളുടെയും സമാധിയാകുന്നതിനു വളരെ മുൻപ് പുരാനാ ദില്ലിയിൽ മുഗൾ ചക്രവർത്തിമാരുടെ താമസ സ്ഥലമായിരുന്നു ഈ പ്രദേശം. ചെങ്കോട്ടയ്ക്കു സമീപം യമുനയിലെ സ്നാനഘട്ടമായിരുന്നു രാജ്ഘട്ട് ഭാഗം. ഡൽഹിയിൽ 1857ൽ നടന്ന ദേശീയ സംഭവങ്ങളെക്കുറിച്ചു വിവരിക്കുന്ന കവി സാഹിർ ദെഹ്ലവിയുടെ ദാസ്താൻ ഇ ഗദറിൽ പറയുന്നതനുസരിച്ച് ചെങ്കോട്ടയുടെ തെക്കുവശത്തെ രാജ്ഘട്ട് ദർവാസയുടെ സമീപമാണ് 1857ൽ ബാഗി സവാർ അഥവാ കലാപകാരികളായ കുതിരപ്പടയാളികൾ ബ്രിട്ടീഷുകാർക്കെതിരേ ലഹള നടത്തിയത്.
രാജ്ഘട്ടിന് ചുറ്റുമായി മഹാത്മാ ഗാന്ധിയുടെ ജീവിതവും ആശയങ്ങളും വിവരിക്കുന്ന ചിത്രങ്ങൾ, സ്തൂപങ്ങൾ, ഗാലറികൾ എന്നിവ ഉൾപ്പെടുന്ന നാഷണൽ ഗാന്ധി മ്യൂസിയം, ഗാന്ധി മെമ്മോറിയൽ ഹാൾ, അശോക ബുദ്ധ വിഹാർ തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.
രാഹുൽ ഗോപിനാഥ്