പൂരനഗരത്തിൽ പുലിയിറക്കം മടവിട്ട് മഹാനഗരത്തിന്റെ മാറിടത്തിലേക്ക്...ഒരു പുലിയുടെ അല്ല ഒരുപാട് പുലികളുടെ ഗർജനങ്ങൾ...ഒരു പുലിമുഖമല്ല ഒരുപാട് പുലിമുഖങ്ങൾ..ശരിക്കും പുലിപ്പട.. ഈ പുലിക്കളിയാണ് പൂരം പോലെ തൃശൂരിനെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന കാഴ്ചവിസ്മയം.
പുലികളിക്കു പെരുമ കേൾപ്പിച്ച തൃശിവപേരൂർ. പൂരം പൂത്തുലയുംപോലെ പുലികൾ അലറിയാർക്കുന്ന നഗരം.കേരളമെന്പാടും ഓണഘോഷം കഴിഞ്ഞാലും തൃശൂർക്കാർക്ക് ഓണം ആഘോഷിച്ചും അർമാദിച്ചും മതിവരില്ല. കാരണം തൃശൂരിൽ ഓണം കൊടിയിറങ്ങുന്നത് നാലോണനാളിലെ പുലിക്കളിയുടെ ഗർജനങ്ങൾക്കൊപ്പമാണ്.
മറ്റെല്ലായിടത്തും ഉത്രാടം ഒന്നാമോണമാണെങ്കിൽ തൃശൂർക്കാർക്ക് തിരുവോണമാണ് ഒന്നാമോണം. അങ്ങനെ നാലോണനാളിലാണ് നഗരത്തിലെ പുലിപ്പടയിറക്കം.
പുലികളിക്ക് തൃശൂരിന് തൃശൂരിന്റേതായ ഒരു തനിമയുണ്ട്.അതുകൊണ്ടാണ് മറ്റിടങ്ങളിലെ പുലിക്കളികളെല്ലാം തൃശൂരിന്റെ തനതു പുലിക്കളിയാകാത്തത്... ചെണ്ടയുടെ രൗദ്രതാളത്തിനൊത്ത് പല നിറങ്ങളിലുള്ള പുലികൾ മണിക്കൂറുകളോളം ഇളകിയാടുന്ന കളി.
പൂരവർഷം പോലെ പുലിക്കളി വർഷവും തൃശൂർക്കാരുടെ ദേശനിഘണ്ടുവിൽ അവരുടെ കാത്തിരിപ്പുകളെ അടയാളപ്പെടുത്തുന്നു.ചരിത്രമുറങ്ങുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന പുലിമടകളാണ് തൃശൂരിലേത്. ചരിത്രത്തിലേക്ക് പുലിക്കളിയുടെ കാൽപ്പാടുകൾ തേടിയിറങ്ങുന്പോൾ പഴമയുടെ പല കഥകളും പാരന്പര്യങ്ങളും കേൾക്കാം.
ഓണക്കാലത്ത് ഇത്തരമൊരു കലാരൂപംകൂടിയായാൽ കേമമാകുമെന്ന് രാജാ രാമവർമ ശക്തൻ തന്പുരാൻ ചിന്തിച്ചതിന്റെ ഫലമാണ് പുലികളിയെന്ന് ചിലർ പറയുന്നു. പട്ടാളക്കാരുമായി കോർത്തിണക്കി പുലികളി ചരിത്രം പറയുന്നവരും കുറവല്ല. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തൃശൂരിലുണ്ടായിരുന്ന പട്ടാളക്യാന്പിലെ ഭടന്മാരുടെ ഓണക്കാല ആഘോഷമാണ് പുലികളിയായതെന്നാണ് ചില കൂട്ടർ പറയുന്നത്.
മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുസുൽത്താൻ ഓരോ പ്രദേശവും ആക്രമിച്ച് കീഴടക്കുന്പോൾ അദ്ദേഹത്തിന്റെ കൊടിയടയാളമായ പുലിരൂപം അണിഞ്ഞ് പട്ടാളക്കാർ ആഘോഷനൃത്തം ചവിട്ടിയിരുന്നതാണ് പുലികളിയായി രൂപാന്തരപ്പെട്ടതെന്ന കഥയും കേൾക്കാനുണ്ട്.
ഇതു സത്യമായാലും ആരുടെ മനസിൽ രൂപപ്പെട്ട ആശയമായാലും കാലം കാത്തുസൂക്ഷിച്ച് തലമുറകൾക്കായി കൈമാറിവരുന്നു. പുലികളിയുടെ ചരിത്രം, ഉത്ഭവം എന്നിവയെക്കുറിച്ച് ഇപ്പോഴും ശ്രദ്ധേയമായ പഠനങ്ങൾ നടക്കുന്നുവെന്നതാണ് കൗതുകം.
ഫ്ളാഷ് ബാക്ക്
പുലികളിയില്ലാതെ തൃശൂരുക്കാർക്ക് ഓണല്യ എന്നൊക്കെ ഗമയിൽ പറയാറുണ്ടെങ്കിലും വന്നുവന്ന് പുലികളിക്ക് ടീമുകൾ ഇല്ലാതാകുന്പോൾ ആസ്വാദകരുടെ ഇടനെഞ്ചിലൊരു വിങ്ങലുണ്ടാകും. അതുകൊണ്ട് ഒരു ടീമെങ്കിൽ ഒരു ടീം കളിക്കാനിറങ്ങുന്പോൾ അതിനെല്ലാ ആർപ്പുവിളിയും ആവേശവും നൽകി ജനാവലി കൂടെയുണ്ടാകും.
പത്തു ടീമുകൾവരെ തൃശൂർ സ്വരാജ് റൗണ്ടിലെ രാജവീഥികളിലൂടെ ഗർജിച്ച് നഗരം ഇളക്കിമറിച്ച് ചുവടുവച്ചിരുന്ന കാലമുണ്ടായിരുന്നു. അതു കുറഞ്ഞുകുറഞ്ഞ് ഇപ്പോൾ അഞ്ചിൽ താഴെ ടീമുകളാണ് പുലികളിക്കുള്ളത്.
സാന്പത്തിക പ്രാരാബ്ധം കാരണം മടവിട്ടിറങ്ങാനാവാത്തതാണ് പഴയ പുലിസംഘങ്ങളുടെ സങ്കടം. പുലിക്കൊട്ട് കേൾക്കുന്പോഴും പുലിനിറത്തിന്റെ തിളക്കം കണ്ണുകളിൽ പതിയുന്പോഴും ടർപ്പന്റൈനിന്റേയും മണ്ണെണ്ണയുടേയും മണം മൂക്കിൽ നിറയുന്പോഴും അറിയാതെ പുലിയാകണമെന്നു തോന്നിപ്പോകാറുണ്ടെന്ന് പഴയ പുലികൾ പറയും.
പുലി കിലുങ്ങണമെങ്കിൽ ചിക്കിലി വേണം എന്ന പുതിയ ചൊല്ലുതന്നെ തൃശൂരങ്ങാടീല് കേൾക്കാറുണ്ട്. ഭാര്യയുടെ താലിമാല, കിടപ്പാടത്തിന്റെ ആധാരം, മോളുടെ കാൽപവന്റെ മാല, അപ്പന്റെ വാർധക്യപെൻഷൻ ഇതൊക്കെ ഇറക്കിയാലും പുലികളിയുടെ ഒരുക്കത്തിന് തികയില്ല. ലക്ഷങ്ങളാണ് പുലികളിക്ക് ചെലവ്. ചെലവേറി ചെലവേറി വന്നതോടെ പേരുകേട്ട ടീമുകൾ പലതും മടവിട്ടിറങ്ങാതെയായി.
പൂക്കളത്തിൽ പലയിനം പൂക്കൾ ചേരുംപോലെ നാലോണനാളിലെ പുലിമുഖങ്ങൾക്കുള്ളിൽ ജോസും ഉണ്ടാകും റപ്പായിയേട്ടനുമുണ്ടാകും ഡേവിഡുണ്ടാകും. സുനിലും രാമകൃഷ്ണനും പുലിയാകും. കൈയടിക്കാൻ ബഷീറും സൽമാനും ചാത്തുണ്ണിയുമുണ്ടാകും. പുലികളിയിലും ആർപ്പുവിളിയിലും ജാതിയില്ല, മതമില്ല, വേർതിരിവില്ല.
പൊക്കിളിൽ നാവ്, മാറിൽ കണ്ണ്
ചോരതുളുന്പുന്ന നാവ് പൊക്കിളിൽ...ഉന്നംപിഴയ്ക്കാത്ത നോട്ടത്തിന്റെ കണ്ണുകൾ മാറിടത്തിൽ...അതാണത്രെ പുലിവര. ഓടി നടക്കുന്ന മനുഷ്യരെ പിടിച്ച് പുലിയാക്കുകയെന്നത് ചെറിയ പണിയല്ല. മൂന്നോണനാളിൽ വൈകുന്നേരംതന്നെ പുലിമടകളിൽ പണി തുടങ്ങും. ശരീരത്തിലെ രോമങ്ങൾ ഷേവു ചെയ്ത് ശരീരം ക്ലീൻ ക്ലീനാക്കലാണ് ആദ്യ പണി.
പിന്നെ മിനുസമുള്ള ശരീരത്തിൽ പുലിവര തുടങ്ങും. മണിക്കൂറുകൾ നീളുന്ന വരയ്ക്കൊടുവിലാണ് കണ്ടാൽ വീണ്ടും വീണ്ടും നോക്കിനിൽക്കുന്ന ഗാംഭീര്യവും രൗദ്രഭാവവുമുള്ള പുലികൾ രൂപമെടുക്കുന്നത്.കുട്ടിപ്പുലികളെയും ധാരാളം കാണാം പുലിക്കൂട്ടത്തിൽ.
ശരീരത്തിൽ മാറിലാണ് പുലിമുഖത്തിലെ കണ്ണുകൾ പലപ്പോഴും വരിക. അതുകൊണ്ടാണ് പുലിമാറിൽ കണ്ണ് എന്ന് പറയാറുള്ളത്. പുലിമുഖത്തിലെ നാവാകട്ടെ ശരീരത്തിൽ പൊക്കിളിനോടു ചേർന്നുമാണ് വരയ്ക്കുക.. അതിനാലാണ് പുലിപ്പൊക്കിളിൽ നാവ് എന്ന് പറയുന്നത്.
പുലിവേഷം വരയ്ക്കാൻ വിദഗ്ധരായ വരകാർ തൃശൂരിലുണ്ട്. അവർക്ക് പുലിവര ബുദ്ധിമുട്ടുള്ള പണിയേ അല്ല. പുലികളി കണ്ടു വളരുന്ന തൃശൂരിലെ കുട്ടികൾ ബാല്യത്തിൽ ആദ്യം വരയ്ക്കാനിഷ്ടപ്പെടുക പുലികളെയാണെന്ന് പറയാറുണ്ട്.
മുഖംതൊട്ട് പാദം വരെ പുലിവര നീളും. വരയൻ പുലി, പുള്ളിപ്പുലി, കരിന്പുലി, ഫ്ളൂറസെന്റ് പുലി....
പെണ്പുലികൾ
വിയ്യൂർ ദേശക്കാരാണ് പുലികളിയുടെ ചരിത്രത്തിലേക്ക് മൂന്നു വർഷം മുൻപ് ആദ്യമായി മൂന്നു പെണ്പുലികളെ ഇറക്കിയത്. വിമെൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് സംഘടനയുടെ ബാനറിലാണ് പെണ്പുലികൾ എത്തിയത്.
രാമവർമപുരം കേരള പോലീസ് അക്കാഡമിയിലെ എഎസ്ഐ വിനയ, മലപ്പുറം പുല്ലംകോട് സ്കൂളിലെ അധ്യാപിക ദിവ്യ, ഫാഷൻ ഡിസൈനർ കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലികളായത്. പുള്ളിപ്പുലിയായി വിനയ മാറിയപ്പോൾ വരയൻ പുലികളായിട്ടാണു മറ്റു രണ്ടുപേർ അണിഞ്ഞൊരുങ്ങിയത്.
വലിയ തയാറെടുപ്പൊന്നും നടത്താതെയാണ് വനിതകൾ പുലികളായത്. പുലികളിക്ക് ഇറങ്ങാൻ തീരുമാനിച്ചതോടെ യു ട്യൂബിലും മറ്റും പുലികളി നോക്കി ചുവടുകൾ പഠിച്ചു. പുലിവരയുള്ള ടീഷർട്ടണിഞ്ഞ് മുഖംമൂടിയിട്ട് തുള്ളിക്കളിച്ചെത്തിയ പെണ്പുലികളെ ആർപ്പുവിളിച്ചാഘോഷത്തോടെ പുലിപ്രേമികൾ വരവേറ്റു.
കോവിഡ് വൈറസിനെ തനിച്ചു നേരിട്ടിട്ടുണ്ട് തൃശൂരിലെ കരിന്പുലി. മഹാമാരിമൂലം പുലികളി വേണ്ടെന്നു വയ്ക്കേണ്ടിവന്ന വർഷങ്ങളിൽ ഒറ്റപ്പുലിയായി എത്തി ചടങ്ങ് മുടക്കാതെ നഗരം ചുറ്റിയ കരിന്പുലിയുടെ ഗർജനം ലോക്ഡൗണിൽ മയങ്ങിക്കിടക്കുകയായിരുന്ന തൃശൂർ കേട്ടു.
വിയ്യൂർ സെന്റർ പുലികളി സമിതിക്കുവേണ്ടി സുശീൽ മണലാറുകാവാണ് പുലിവേഷം കെട്ടിയത്. കോവിഡ് കാലത്ത് അവരവരുടെ വീട്ടുമുറ്റത്ത് പുലികളി കളിച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്ത പുപ്പുലികളാണ് തൃശൂർ പുലികൾ.
ടാ നീ എക്സൈസൊക്കെ ചെയ്ത് വയറ് ചുക്യാണ്ടല്ലോ...വ്യായാമം ചെയ്ത് കുടവയർ കുറയ്ക്കരുതെന്ന ഉഗ്രശാസനയാണിത്. കളിക്കുവേണ്ടി ഒരുക്കം തുടങ്ങുന്പോൾ ആദ്യം അന്വേഷിക്കുക നല്ല അസൽ കുടവയറുള്ളവരെയാണ്. പുലിവര കഴിഞ്ഞ് കുടവയർ കുലുക്കുന്പോൾ പുലിമുഖം ആടിക്കളിക്കണം. അപ്പോഴാണ് വരയുടെ ഭംഗി തെളിയുക.
ചാത്തുണ്ണിയാശാൻ
അന്പത്തിരണ്ടു വർഷം പുലിയായി തൃശൂരിലിറങ്ങിയിട്ടുണ്ട് ചാത്തുണ്ണിയാശാൻ. ശരിക്കും തൃശൂരിന്റെ പുലിക്കാരണവർ. പുലികളി തോന്നിയപോലെ കളിക്കാനുള്ളതല്ലെന്നും അതിന് അതിന്റേതായ ചിട്ടവട്ടങ്ങളുണ്ടെന്നും ചാത്തുണ്ണിയാശാൻ പറയാറുണ്ടായിരുന്നു. കുടവയറൻ പുലികൾക്കിടയിൽ നിന്ന് ചാത്തുണ്ണി പുലി തുള്ളുന്പോൾ ആരാധകർ ഉറക്കെ വിളിച്ചുപറയും ദേ ചാത്തുണ്ണിപ്പുലി...ചാത്തുണ്ണിപ്പുലി...
പതിനാറാം വയസിലാണ് ചാത്തുണ്ണി ആദ്യമായി പുലിയാകുന്നത്. പിൽക്കാലത്ത് പല ദേശക്കാർക്കു വേണ്ടിയും പുലിയായിട്ടുണ്ട് ആശാൻ. കല്ലൂർ നായരങ്ങാടി പാലത്തുപറന്പ് തെക്കൂട്ട് ചാത്തുണ്ണി എന്നു പറഞ്ഞാൽ തൃശൂരിൽ പെട്ടെന്ന് ആർക്കും പിടികിട്ടില്ല. പക്ഷേ പുലിയാശാൻ ചാത്തുണ്ണി എന്ന് പറയുന്പോഴേക്കും മ്മടെ ചാത്തുണ്ണിയാശാൻ എന്ന് തൃശൂർക്കാർ പൂരിപ്പിക്കും.
വ്രതാനുഷ്ഠാനങ്ങളെടുത്തായിരുന്നു ചാത്തുണ്ണി പുലിവേഷം കെട്ടിയിരുന്നത്. മറ്റു പുലികളെ പോലെ ശരീരത്തിൽ പുലിമുഖമോ സിംഹമുഖമോ വരയ്ക്കാൻ ചാത്തുണ്ണിക്കിഷ്ടമായിരുന്നില്ല. അതിനാൽ വരയൻ പുലിയായാണ് കാലങ്ങളോളം വാണത്. കുടവയറന്മാരുടെ പുലികളിക്കുത്തക തകർത്ത പുലിയാണ് ഈ മെലിഞ്ഞ പുലി. മെയ്വഴക്കവും താളബോധവുമുണ്ടെങ്കിൽ മെലിഞ്ഞവർക്കും പുലിയാകാമെന്ന് ആശാൻ തെളിയിച്ചു.
പതിനാറു വയസു മുതൽ അറുപത്തിയെട്ടു വയസുവരെ നീണ്ട പുലിജന്മത്തിൽ പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ ദേശങ്ങൾക്കായി ഇദ്ദേഹം പുലിയായി. ചാത്തുണ്ണിയാശാൻ ശരിക്കും അയ്യന്തോൾ ദേശക്കാരനായിരുന്നു. പക്ഷേ അയ്യന്തോളിന് സ്വന്തമായി പുലികളി സംഘമില്ലാത്തതിനാൽ മറ്റു സംഘങ്ങളിൽ പുലിയായി.
നമുക്കൊരു പുലികളി സംഘം വേണ്ടേ എന്ന് 2015ൽ ചാത്തുണ്ണി അയ്യന്തോൾകാരോട് ചോദിച്ചു. ആ ചോദ്യം അയ്യന്തോളിലെ ചുണക്കുട്ടികൾ ഏറ്റുപിടിച്ചു. അടുത്ത വർഷം തൃശൂർ സ്വരാജ് റൗണ്ടിലേക്ക് അയ്യന്തോളിന്റെ പുലികൾ ചുവടു വച്ചു. സാക്ഷാൽ ചാത്തുണ്ണിയാശാന്റെ നെടുനായകത്വത്തിൽ...2016ലും 2017ലും ചാത്തുണ്ണിയാശാൻ സ്വന്തം ദേശത്തിന്റെ പുലിയായി.
2018ൽ പ്രളയദുരിതത്തെത്തുടർന്ന് പുലികളി നടന്നില്ല. അപ്പോഴേക്കും ആശാന്റെ ആരോഗ്യവും പതിയെപ്പതിയെ ക്ഷയിച്ചു തുടങ്ങി. തുടർന്നാണ് ചാത്തുണ്ണിയാശാൻ തന്റെ പുലിജന്മത്തിലെ അരമണി മകൻ രമേഷിന് കൈമാറിയത്. 2019ൽ മരണത്തിന്റെ മടയിലേക്ക് ചാത്തുണ്ണി മറയുന്പോൾ തൃശൂരിന് അതൊരു കറുത്ത ദിനമായിരുന്നു.
ചരിത്രം വഴിമാറി
പുലികളി ചരിത്രത്തിലാദ്യമായി ട്രാൻസ് മെൻ പുലിയും മുൻപൊരിക്കൽ ചുവടുവെച്ചു. ട്രാൻസ്ജെൻഡർ ചുവടുവച്ചപ്പോൾ പുലികളിയിൽ പുതുചരിത്രമാണ് പിറന്നത്. പാലക്കാട് നെന്മാറ എലവഞ്ചേരി സ്വദേശി പ്രവീണ് നാഥാണ് അയ്യന്തോളിനുവേണ്ടി പുലിവേഷമണിഞ്ഞ ട്രാൻസ് മെൻ.
ട്രാൻസ്ജെൻഡർ ബോഡി ബിൽഡിംഗിൽ മിസ്റ്റർ കേരള ആയിട്ടുള്ള പ്രവീണിനോട് പുലിക്കളി വേഷമിടാൻ താത്പര്യമുണ്ടോ എന്ന് സംഘാടകസമിതി ചോദിച്ചപ്പോൾ സന്തോഷത്തോടെ പ്രവീണ് സമ്മതം പ്രകടിപ്പിക്കുകയായിരുന്നു.
ചാനൽപ്പുലികൾ
പുലിക്കളിയിൽ ബിബിസി റിപ്പോർട്ടർമാരും പുലിവേഷമണിഞ്ഞിട്ടുണ്ട്.ബിബിസി ചാനലിലെ ഇഡ്, അയണൽ എന്നീ സ്കോട്ട്ലൻഡുകാരാണ് പുലിക്കളി റിപ്പോർട്ടു ചെയ്യാനെത്തി പുലിയായി മാറിയത്. പുലിവരയും പുലിക്കൊട്ടും പുലിത്താളവുമൊക്കെ കണ്ടതോടെ ഇഡിനും അയണലിനും പുലിയാകാൻ കൊതി.
അങ്ങനെ ഇരുവരും അയ്യന്തോൾ പുലികൾക്കൊപ്പം ചേർന്നു. ബിബിസിയുടെ ഓൾ ഓവർ ദി പ്ലേസ് എന്ന എന്റർടെയ്മെന്റ് പരിപാടിക്കായി പുലിക്കളി റിപ്പോർട്ടു ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ചാത്തുണ്ണിയാശാന് ദക്ഷിണവച്ചാണ് ഫോറിൻ പുലികൾ പുലിച്ചുവടിന്റെ ഹരിശ്രീ കുറിച്ചത്. പുലിവേഷത്തിൽ തന്നെയാണ് ഇവർ റിപ്പോർട്ടിംഗ് നടത്തിയതും.
ഋഷി