നോവലുകൾ, കഥകൾ, പരിഭാഷകൾ എന്നിങ്ങനെ മുട്ടത്തു വർക്കിയുടെ സാഹിത്യലോകം അനന്തമായിരുന്നു. ദീപിക പത്രാധിപ സമിതി അംഗമായിരുന്ന വർക്കി ദീപികയിലിരുന്നു രചിച്ച കൃതികളിലെ ഭാഷാവൈഭവം മലയാളികളെ വിസ്മയിപ്പിച്ചു, പ്രണയാതുരമായ കഥകളിലെ നായികയും നായകനും മനസുകളിൽ ജീവിച്ചു. ആ സാഹിത്യപ്രതിഭ അന്തരിച്ചിട്ട് 33 വർഷം.
ടെലിവിഷനും നവമാധ്യമങ്ങളും വായനാസംസ്കാരത്തെ അപ്പാടെ മാറ്റിമറിച്ചു. ഏറെപ്പേരും സ്വകാര്യതയുടെ തുരുത്തുകളിൽ ഒറ്റപ്പെട്ടു. കഴിഞ്ഞ തലമുറയിലാകട്ടെ ഇതിൽനിന്നു വ്യത്യസ്തമായി ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം നിരവധി വായനശാലകളും സായാഹ്നങ്ങളിൽ അവിടെ ഒത്തുചേരലുകളും പതിവായിരുന്നു. രാഷ്ട്രീയവും കൃഷിയും നാട്ടുവിശേഷങ്ങളുമൊക്കെ ആ ചർച്ചകളിൽ നിറഞ്ഞു. അവര്ക്ക് പത്ര, പുസ്തക വായനയുടെ വലിയൊരു സംസ്കാരവുമുണ്ടായിരുന്നു. ആ തലമുറയിലെ നാട്ടുകൂട്ടങ്ങളെ തന്റെ അനന്തമായ രചനാ പാടവത്തിലൂടെ കീഴടക്കിയ പ്രതിഭാശാലിയായിരുന്നു മുട്ടത്തു വർക്കി.
വായനയുടെ രസലോകത്തിലൂടെ മലയാളികളെ അദ്ദേഹം കാലങ്ങളോളം ആനയിച്ചു. അവാച്യമായ സർഗഭാവനയുടെയും ഭാഷാശൈലിയുടെയും രുചിയറിഞ്ഞവർ പാടാത്ത പൈങ്കിളിയെയും ഇണപ്രാവിനെയും മൈലാടുംകുന്നിനെയും മറിയക്കുട്ടിയെയുമൊക്കെ വായിച്ചാസ്വദിക്കാൻ വായനശാലകളിലെ തടിയലമാരകൾ പരതിനടന്നു. വായനക്കാർ കോപ്പി തിരികെയെത്തിക്കും വരെ ഏറെപ്പേർ അക്ഷമരായി കാത്തിരുന്നു. കുടിൽ മുതൽ കൊട്ടാരം വരെ ആൺ-പെൺ ഭേദമെന്യേ അനേകം കൈകളിൽ കയറിയിറങ്ങി വർക്കി മാസ്റ്റർപീസുകളുടെ പുറംചട്ടകൾ ചുളുങ്ങിമുഷിഞ്ഞു.
നിറം മങ്ങിയശേഷവും താളുകളിലൂടെ അനേകം കണ്ണുകൾ വൈകാരിത ജനിപ്പിക്കുന്ന കഥയെയും കഥാപാത്രങ്ങളെയും അനുഭവിച്ചറിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങി രണ്ടര പതിറ്റാണ്ടോളം മലയാളികൾ ഏറ്റവുമധികം വായിച്ചതും വായിക്കാൻ കൊതിച്ചതും മുട്ടത്തു വർക്കിയുടെ തൂലിക വിരിയിച്ച സാഹിത്യസൃഷ്ടികളായിരുന്നു. ആ നോവലുകളേറെയും സിനിമകളാക്കിയപ്പോൾ മനസുകളെ തരളിതമാക്കിയ കഥകളിലെ നായികാ-നായകരെ വെള്ളിത്തിരയിൽ കണ്ടാസ്വദിക്കാനും തിരക്കോടു തിരക്കായിരുന്നു.
ഗ്രാമീണകഥകളുടെ തന്പുരാൻ
നോവലുകൾ, കഥകൾ, പരിഭാഷകൾ എന്നിങ്ങനെ മുട്ടത്തു വർക്കിയുടെ സാഹിത്യലോകം അനന്തമായിരുന്നു. ദീപിക പത്രാധിപ സമിതി അംഗമായിരുന്ന വർക്കി ദീപികയിലിരുന്നു നടത്തിയ രചനകളിലെ ഭാഷാവൈഭവം മലയാളികളെ വിസ്മയിപ്പിച്ചു, പ്രണയാതുര കഥകളിലെ നായികയും നായകനും തലമുറകളുടെ മനസുകളിൽ ജീവിച്ചു. ഉദാത്തമായ സന്ദേശങ്ങളും അനുഭവങ്ങളും വർക്കിയുടെ രചനകൾ സമ്മാനിക്കുകയും ചെയ്തു. കാർഷിക സംസ്കൃതിയിലൂന്നിയ മധ്യകേരളത്തിലെ ക്രൈസ്തവസംസ്കാരത്തിന്റെ പകർത്തെഴുത്തുകൂടിയായിരുന്നു ആ കഥകളേറെയും.
മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ എഴുതി എന്നതിനെക്കാൾ തന്നേക്കാൾ ഉയരത്തിൽ സ്വന്തം പേരു പതിഞ്ഞ പുസ്തകങ്ങൾ അടുക്കി വയ്ക്കാൻ സാധിച്ച മറ്റൊരു പ്രതിഭയില്ല. നോവലുകളും കഥകളും തിരക്കഥകളും കവിതകളും നർമഭാവനകളും തർജമയുമൊക്കെയായി ഇരുന്നൂറിലേറെ കൃതികൾ 76 വർഷത്തെ ജീവിതത്തിൽ കുറിച്ച വിസ്മയം. ലളിത സുന്ദര ഭാഷാ ശൈലി പ്രായഭേദമെന്യേ മലയാളികളെ ഏറെ ആകർഷിച്ചു ഒപ്പം ആസ്വദിപ്പിച്ചു. വർക്കിയ്ക്ക് വായനാലോകം സമ്മാനിച്ച പ്രീതിയും ആദരവും ഉൾക്കൊള്ളാനാവാത്ത വിമർശകരും അക്ഷരവൈരികളും വർക്കി ക്ലാസിക്കുകളെ പൈങ്കിളിസാഹിത്യമെന്നു ചാപ്പകുത്തി.
അതേ സമയം വർക്കി മലയാളത്തിനു സമ്മാനിച്ച വായനാ സംസ്കാരവും സാഹിത്യ വസന്തവും അന്നും ഇന്നും ഒട്ടനേകം പേരെ സാഹിത്യ ലോകത്തേക്കും കലാലോകത്തേക്കും ആനയിക്കാൻ പ്രേരകമായിട്ടുണ്ട്. വർക്കിയുടെ ഭാഷാലോകം ഇംഗ്ളീഷിലോ ഫ്രഞ്ചിലോ ജർമ്മനിയിലോ പോർച്ചുഗീസിലോ ആയിരുന്നെങ്കിൽ ഒരുപക്ഷെ നൊബേൽ സാഹിത്യ പുരസ്കാരം ഉൾപ്പെടെ വിഖ്യാത അംഗീകാരങ്ങൾ തേടിവന്നേനെ. വിമർശനലോകം സാഹിത്യ ഇതിഹാസമായി വർക്കിയെ വാഴ്ത്തിയേനെ.
തന്റെ രചനകളെ പൈങ്കിളിയെന്നു വിമർശിച്ചവരോട് താൻ ടോൾസ്റ്റോയിയല്ല, തനി നാടൻ മലയാളിയാണെന്നും ഇന്നാട്ടിലെ സാധാരണ മനുഷ്യന്റെ കാപട്യങ്ങളില്ലാത്ത പച്ചയായ ജീവിതം കാണുകയും എഴുതുകയുമാണ് ചെയ്യുന്നതെന്നും വർക്കി തുറന്നടിച്ചു. എൻ.വി. കൃഷ്ണവാര്യരുടെ അഭിപ്രായത്തിൽ മുട്ടത്ത് വർക്കിയെ വായിച്ചതിനുശേഷമാണ് മലയാളികൾ തകഴിയിലേക്ക് എത്തിയത്.
വർക്കിയും തകഴിയും ഉൾപ്പെടെ പല താളുകളും മറിഞ്ഞശേഷമാണ് ആധുനികത മലയാള രചനകളിൽ പരീക്ഷിക്കപ്പെട്ടത്. ലളിതസുന്ദര മലയാളത്തിൽ അനുദിന ജീവിതത്തിലെ നാടൻ സംഭവങ്ങളും പ്രശ്നങ്ങളും വായനക്കാരിൽ എത്തിച്ചപ്പോൾ സാധാരണക്കാർ അത് രണ്ട് കൈയ്യും നീട്ടി ഹൃദയത്തിൽ സ്വീകരിച്ചു, ആ ഭാഷാ സൗകുമാര്യം ആശയങ്ങളായി സൂക്ഷിച്ചു.
മധ്യതിരുവിതാംകൂർ ചുറ്റുവട്ടങ്ങളും സംസ്കാരവുമായിരുന്നു മിക്ക കഥകളുടെയും പശ്ചാത്തലമെങ്കിലും അതിനെല്ലാം ഒരു സാർവ്വത്രിക മാനം സിദ്ധിച്ചിരുന്നു. അക്കാലത്തെ മലയാളികളുടെ ശരാശരി സാക്ഷരത വർക്കി സാഹിത്യത്തിനുപരിയായ ദുർഗ്രാഹ്യ രചനകളെ വായിച്ചുൾക്കൊള്ളാനോളം പ്രാപ്തവുമായിരുന്നില്ല. തൊഴിലാളിയും മുതലാളിയും സന്പന്നനും ദരിദ്രനുമെല്ലാം ഒരേ വികാരത്തോടെയാണ് ഇണപ്രാവും പാടാത്ത പൈങ്കിളിയുമൊക്കെ വായിച്ചുരസിച്ചത്.
മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കിയെന്നാണ് കേസരി ബാലകൃഷ്ണപിള്ളയുടെ സാക്ഷ്യം.
സിനിമാലോകത്തെ വിസ്മയം
സിനിമാക്കഥകളുടെ വലിയ മുതലാളിയായിരുന്നു വർക്കി. 26 സിനിമകൾക്ക് ഇതിവൃത്തമാക്കപ്പെട്ട നോവലുകൾ മെനഞ്ഞ മറ്റൊരു സാഹിത്യകാരനും മലയാളത്തിലുണ്ടായിട്ടില്ല. 1957 ൽ രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ച പാടാത്ത പൈങ്കിളി മുതൽ 1990-ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ വരെ എണ്ണമറ്റ ഹിറ്റുകള്.
ബോക്സ് ഓഫിസ് മെഗാഹിറ്റുകൾ. സത്യൻ അഭിനയിച്ച കരകാണാക്കടൽ, പാടാത്ത പൈങ്കിളി, പ്രേംനസിർ വേഷമിട്ട ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറ നീ എവിടെ, അഴകുള്ള സെലീന, പ്രിയമുള്ള സോഫിയ തുടങ്ങിയവയൊക്കെ കൊട്ടകകളിൽപോയി ഒന്നിലധികം തവണ കണ്ടാസ്വദിച്ചവരാണ് ഏറെ മലയാളികളും. മലയാള സിനിമയ്ക്ക് ഒരു നിര നായികമാരെ സമ്മാനിച്ചതും ഈ സിനിമകളായിരുന്നു.
ക്രൈസ്തവ പശ്ചാത്തലത്തിലെ കഥകളായിരുന്നെങ്കിലും, ഒരു മത വിഭാഗത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്താതെ, സാമൂഹ്യ കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നല്കി എഴുതി എല്ലാ വിഭാഗങ്ങളുടെയും ഇടയിൽ ബഹുമാന്യ അംഗീകാരം വർക്കി നേടിയെടുത്തു. പാടാത്ത പൈങ്കിളിക്ക് രാഷ്ട്രപതിയുടെ വെള്ളിമെഡൽ ലഭിച്ച വേളയിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് വിളിച്ച് അഭിനന്ദനം അറിയിച്ചു.
ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്ത് മത്തായിയുടെയും അന്നമ്മയുടെയും ഒൻപതു മക്കളിൽ നാലാമനായി 1913 ഏപ്രിൽ 28ന് ജനനം. ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജിൽ നിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി ചങ്ങനാശേരി എസ്.ബി. ഹൈസ്കൂളിലും എം.പി.പോൾസ് ട്യൂട്ടോറിയലിലും അധ്യാപകനായി പ്രവർത്തിച്ചശേഷമാണ് 1950 മുതൽ 1976 വരെ ദീപികയിൽ പത്രപ്രവർത്തകനായത്.
കന്യകാമറിയത്തെ സ്തുതിച്ചു കൊണ്ട് സംസ്കൃത വൃത്തത്തിൽ എഴുതിയ 153 ശ്ലോകങ്ങളുള്ള ആത്മാഞ്ജലിയെന്ന ഖണ്ഡകാവ്യമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതിന് അവതാരിക എഴുതിയത് എം.പി. പോൾ ആയിരുന്നു. 64 നോവലുകൾ, 13 നാടകങ്ങൾ, 15 വിവർത്തനങ്ങൾ, അഞ്ചു ജീവചരിത്രങ്ങൾ, 250 ചെറുകഥകൾ, ഗദ്യകവിത, വിനോദം, ചരിത്രം എന്നിങ്ങനെ വർക്കിയുടെ കൈമുദ്ര പതിയാത്ത സാഹിത്യ ശാഖകൾ കുറവാണ്. വിമോചന സമരകാലത്ത് ആന്റി കമ്മ്യൂണിസ്റ്റ് ആർട്ട്സ് ക്ലബ് രൂപീകരിച്ച് വർക്കി രചന നിർവഹിച്ച ’ഞങ്ങൾ വരുന്നു’ എന്ന നാടകം പ്രക്ഷോഭത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ വലിയ പങ്കു വഹിച്ചിരുന്നു.
ദീപികയിൽ എഡിറ്റിംഗ്, തർജമ ജോലികൾക്കു പുറമെയായിരുന്നു വർക്കിയുടെ സാഹിത്യരചന. ദീപികയുടെ കോട്ടയം ഓഫീസായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിടവും കിടപ്പിടവും. രാവിലെ ഒൻപതു മുതൽ പത്രവാർത്തകൾ തയാറാക്കിയശേഷം വൈകുന്നേരം മുതൽ രാത്രിവാൈകുവോളം ആവേശത്തോടെയും അതിവേഗത്തിലും നടത്തിയ രചനാ വിസ്മയം നേരിൽ കണ്ടിട്ടുള്ള ദീപിക മുൻകാല ഉദ്യോഗസ്ഥർ പലരാണ്.
ഓർമയുടെ താളുകൾ
ഇണപ്രാവും പാടാത്ത പൈങ്കിളിയും മറിയക്കുട്ടിയും മൈലാടുംകുന്നും ഉൾപ്പെടുന്ന നോവലുകളുടെ അധ്യായങ്ങൾ ന്യൂസ് പ്രിന്റ് താളുകളിൽ തിരുത്തെഴുത്തോ പുനർവായനയോ ഇല്ലാതെ വർക്കി നടത്തിയ എഴുത്തനുഭവം ദീപികയിൽ കംപോസിറ്ററായിരുന്ന കോട്ടയം പ്ലാക്കിയിൽ പി.എം. ജോസഫ് ഓർമിക്കുന്നു. ‘നാലും കൂട്ടി മുറുക്കി ഒരു ഇരുപ്പിരുന്നാൽ ഒരധ്യായം എഴുതി തീർത്തേ വർക്കിസാർ എഴുന്നേൽക്കൂ. ഒരേ സമയം ഒന്നിലേറെ പ്രസിദ്ധീകരണങ്ങളിൽ ഒന്നിലേറെ നോവലുകൾ എഴുതാനുള്ള അപാരമായ കഴിവുമുണ്ടായിരുന്നു.
ഒരേ സമയം പല നോവലുകൾ എഴുതുന്നതിനിടെ ഇന്ന് ഏതു നോവലിനുള്ള അധ്യായമാണ് വേണ്ടതെന്ന് കംപോസിറ്റർമാരോടു ചോദിക്കും. നോവലിന്റെ പേരു പറയേണ്ട താമസമേയുള്ളു വർക്കിസാർ എഴുത്തു തുടങ്ങുകയായി. ഓരോ അധ്യായവും ആവേശവും ആകാംഷയും ചോരാതെ വായനക്കാരിൽ അടുത്ത അധ്യായത്തിനായി കാത്തിരിക്കാനുള്ള ജിജ്ഞാസ സമ്മാനിച്ച് അവസാനിപ്പിക്കാനുള്ള കഴിവ് ആരെയും അതിശയിപ്പിക്കും.
ഓരോ നോവലും കുറഞ്ഞത് 35 അധ്യായങ്ങളിലൂടെ വൈകാരിതയോടെ ആനയിക്കുന്ന മാന്ത്രിക സിദ്ധി. ഒരു മാസം ഒരു പുസ്തകം എന്ന തോതിൽ വർക്കിയുടെ രചനകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കുള്ളിൽ പത്തും ഇരുപതും എഡിഷനുകൾ പാടാത്ത പൈങ്കിളിക്കും ഇണപ്രാവിനും മൈലാടുംകുന്നിനുമൊക്കെ വന്നു. ഭാഷയും ഭാവനയും വരപ്രസാദം പോലെ സിദ്ധിച്ച വിസ്മയം. സമാനതകളില്ലാത്ത രചനാ വൈഭവത്തിലൂടെ എല്ലാ തുറകളിലും പെട്ടവരിൽ വായനയുടെ വാതിലുകൾ തുറന്നിട്ട ജനപ്രിയ എഴുത്തുകാരനായിരുന്നു വർക്കി.
അദ്ദേഹത്തിന്റെ നോവലുകൾ വായിക്കാൻ ദീപിക ഞായറാഴ്ച പതിപ്പിനായി മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്നു. സിൽക്ക് ജുബ്ബയും വെള്ളമുണ്ടും ധരിച്ചിരുന്ന അദ്ദേഹം എഴുത്തിനെയും വായനക്കാരെയും പുഞ്ചിരിയോടെ നോക്കിക്കണ്ടു. വർക്കിസാർ എഴുതിയ ഏറെ നോവലുകളുടെയും കൈയെഴുത്ത് ആദ്യം വായിക്കുകയും അച്ചു നിരത്തുകയും ചെയ്തിരുന്നതും ഞാനാണ്’.
കാൽപനിക പ്രണയകഥകൾ
പ്രണയാർദ്ര സംഗീതംപോലെയായിരുന്നു വർക്കിയുടെ നോവലുകളും കഥകളും. ചിലപ്പോൾ അത് ആഹ്ലാദത്തിന്റെ ശബ്ദകലപിലകളിൽ അവസാനിക്കും. ചിലപ്പോൾ വിരഹത്തിന്റെ വിഷാദസ്പർശത്തിലൊടുങ്ങും. പനിനീർപ്പൂവ് ഹൃദയത്തിൽ തഴുകിയിറങ്ങുന്നതു പോലെയുള്ളൊരു അവതരണം. ശുദ്ധ പ്രണയകഥയായ ഇണപ്രാവുകളിലൂടെയാണ് അദ്ദേഹം ജനപ്രിയ സാഹിത്യത്തിന് തുടക്കം കുറിച്ചത്. പാടാത്ത പൈങ്കിളി സാമൂഹികപരിവർത്തനം ലക്ഷ്യമിട്ടെഴുതിയ കാൽപനിക പ്രേമകഥയാണ്. ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവത്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ആ രചനകൾ വിമർശിക്കപ്പെട്ടു.
കാവ്യലോകത്തിന് ചങ്ങന്പുഴയുടെ സംഭാവനയെന്തോ അതാണ് നോവൽ സാഹിത്യത്തിന് മുട്ടത്തു വർക്കി നൽകിയതെന്ന് കാലം തിരിച്ചറിയുന്നു. കേരളത്തെ സന്പൂർണ സാക്ഷരതയിലെത്തിക്കുന്നതിന് മുട്ടത്തു വർക്കിയുടെ എഴുത്തു സ്വാധീനം വലുതായിരുന്നു.
ഇണപ്രാവുകൾ, പാടാത്ത പൈങ്കിളി, മൈലാടുംകുന്ന് എന്നിവയ്ക്കു പുറമേ ഫിഡിൽ, ജഗജില്ലി, രാത്രികളുടെ രാത്രി, കരകാണാക്കടൽ, അക്കരപ്പച്ച, മറിയക്കുട്ടി, ആറാം പ്രമാണം, സലോമി, ഒരു കുടയും കുഞ്ഞുപെങ്ങളും തുടങ്ങിയ നോവലുകളും ആർദ്രമായ അനുഭവങ്ങളായി കാലം നെഞ്ചിലേറ്റി. പ്രണയകാവ്യങ്ങളായിരുന്നു ഏറെയും. അതേ സമയം അതിലെല്ലാംതന്നെ ആത്മീയതയും പ്രകൃതിയും കൃഷിയും സംസ്കാരവുമൊക്കെ ഉൾച്ചേർന്നിരുന്നു.
ജീവിത യാഥാർഥ്യങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ച പ്രതിഭയായിരുന്നു മുട്ടത്തു വർക്കിയെന്ന് സക്കറിയ അഭിപ്രായപ്പെടുന്നു.റിയലിസത്തിന്റെ മണ്ണിൽ പ്രണയ കാല്പനികതയുടെ വിത്തുവിതച്ചു പുഷ്പിപ്പിക്കുകയെന്ന വിഷമം പിടിച്ച കൃത്യമാണ് വർക്കി നിർവ്വഹിച്ചതെന്നാണ് സക്കറിയയുടെ വിലയിരുത്തൽ. 1989 മേയ് 28നു മുട്ടത്തു വർക്കി അന്തരിച്ചു.
ആന്റണി ആറിൽചിറ
ചന്പക്കുളം