പൂരത്തിലെ മേളപ്രമാണി
Sunday, May 8, 2022 2:50 AM IST
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമായ ഉത്സവമെന്ന് യുനെസ്കോയുടെ വിശേഷണമുള്ള തൃശൂർ പൂരത്തിന് ഒരു നാൾ ബാക്കി. പൂരങ്ങളുടെ പൂരത്തിലെ അത്യാകർഷക ഇനങ്ങളിലൊന്നായ ഇലഞ്ഞിത്തറ മേളത്തിന് ഇക്കുറിയും പത്മശ്രീ പെരുവനം കുട്ടൻമാരാർ പ്രമാണിത്തം വഹിക്കുന്നു. വാദ്യകലയിലെ വിസ്മയമായ കുട്ടൻമാരാർ ഇലഞ്ഞിച്ചുവട്ടിലെത്തുന്നത് നാൽപ്പത്തിനാലാം വർഷമാണ്. ഇതിൽ ഇരുപത്തിനാലു വർഷമായി മേളപ്രമാണി.
പൂര ചരിത്രത്തിൽ ആദ്യമായാണ് ഒരു ചെണ്ട വാദ്യക്കാരൻ രണ്ടു ദശാബ്ദത്തിനുമേൽ തുടർച്ചയായി ്രപ്രമാണിത്തം അലങ്കരിക്കുന്നത്. എം. ശങ്കരനാരായണൻ എന്ന പെരുവനം കുട്ടൻമാരാർ കൊട്ടനുഭവങ്ങൾ സൺഡേ ദീപികയോടു പങ്കുവയ്ക്കുന്നു.
മഹാമാരിക്കുശേഷം വരുന്ന പൂരത്തെക്കുറിച്ച് ?
• ഞങ്ങളെല്ലാവരും ഇത്തവണ അത്യാവേശത്തിലാണ്. ചെണ്ട തോളിൽനിന്നിറക്കിയിട്ട് രണ്ടു കൊല്ലത്തിലേറെയായി. എന്റെ കൊട്ടുജീവിതത്തിൽ ആദ്യമായാണ് ഉത്സവങ്ങളൊന്നുമില്ലാത്തൊരു കാലം കടന്നുപോയത്. സകല പൂരങ്ങൾക്കും താലപ്പൊലികൾക്കും എഴുന്നള്ളത്തുകൾക്കും കോവിഡ് വിലങ്ങിട്ടു. പൂരത്തെ തിരിച്ചുകൊണ്ടുവരുന്പോൾ ഇക്കുറി ഇരട്ടി മധുരമാണ്. കൊട്ടില്ലാത്തൊരു കാലം സങ്കൽപിക്കാനേ വയ്യ. രണ്ടു നൂറ്റാണ്ടിന്റെ പാരന്പര്യമുള്ള തൃശൂർ പൂരം മുൻപ് ഇന്ത്യാ-ചൈന യുദ്ധം നടന്ന 1962ൽ സാങ്കേതിക കാരണങ്ങളാൽ മാത്രമേ മുടങ്ങിയിട്ടുള്ളൂ. ഏതാനും വർഷങ്ങളിൽ ആഡംബരം ഒഴിവാക്കേണ്ടിയും വന്നു.
മുൻപ് വർഷത്തിൽ എത്ര പ്രമാണിത്തംവരെ വഹിക്കാറുണ്ടായിരുന്നു?
• പല ക്ഷേത്രങ്ങളിലായി ഒരേ വർഷം മുന്നൂറിലേറെ പ്രമാണിത്തം വരെ വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇലഞ്ഞിത്തറയിലെ അമരക്കാരൻ എന്നതാണ് എക്കാലത്തെയും പരമോന്നത പദവി. അതിൽ അഭിമാനമുണ്ട്, സന്തോഷമുണ്ട്.
കുട്ടൻമാരാരുടെ കൊട്ടിക്കയറുന്ന ആവേശത്തിന്റെ രഹസ്യം?
• കൊള്ളാം, കൊട്ടിന്റെ കഥ അതു തന്നെയല്ലേ! ചെണ്ടപ്പുറത്ത് കോലു വീഴുന്നിടത്ത് ഓടിച്ചെല്ലാത്ത മലയാളിയുണ്ടോ. അത്ര കണ്ട് ത്രസിപ്പിക്കുന്നതല്ലേ ചെണ്ടയുടെ തകൃത കൃതകൃതാ ശബ്ദം. ചെണ്ട കൊട്ടി അറിയിക്കുക എന്നായിരുന്നു നമ്മുടെ പഴയ രീതി. പൊതുവിളംബരങ്ങൾ ചെയ്തിരുന്നതും ചെണ്ട കൊട്ടിയായിരുന്നല്ലോ. ചെണ്ടയുടെ ശബ്ദം എവിടെ കേട്ടാലും അവിടേക്ക് ഓടിയെത്തുന്നതും ചുറ്റും കൂടിനിന്ന് താനെ മറന്നു താളംപിടിക്കുന്നതുമല്ലേ മലയാളികളുടെ പൈതൃകം. പതിനെട്ടു വാദ്യങ്ങളും ചെണ്ടക്കു താഴെ എന്നതാണ് ചൊല്ല്. സർവോപരി, ചെണ്ട തനി മലയാളിയാണ്. വാദ്യോപകരണങ്ങളിൽ ഏറ്റവും ജനകീയനും. ഇത്രയും അകലത്തിൽ ശബ്ദം കേൾപ്പിക്കുന്ന മറ്റൊരു സംഗീത സാമഗ്രിയുമില്ല ലോകത്ത്.
കുടുംബപശ്ചാത്തലവും കൊട്ടിലേക്കുള്ള വരവും?
• തൃശൂർ നഗരത്തിനു തെക്കുള്ള പെരുവനത്തെ ചെണ്ട കലാകാരൻമാരുടെ കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. മുത്തച്ഛൻ പെരുവനം നാരായണ മാരാരും അച്ഛൻ പെരുവനം അപ്പു മാരാരും പ്രസിദ്ധ ചെണ്ടമേളക്കാരായിരുന്നു. പെരുവനം അതിപുരാതനമായ ഒരു സാംസ്കാരിക കേന്ദ്രവുമാണ്. കൊച്ചി രാജ്യത്തിന്റെ മേള തലസ്ഥാനമായിരുന്നു പെരുവനം. നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തൃശൂർ ആയിരുന്നപ്പോഴും അതു പിന്നീട് തൃപ്പുണിത്തുറയിലേക്ക് മാറ്റിയപ്പോഴും ഇതിനെല്ലാം ഒരുപാടു മുന്നെയും മേളത്തിന്റെ ഈറ്റില്ലമായിരുന്നു പെരുവനം.
പഞ്ചാരിമേളം ഇവിടെയാണ് പിറവിയെടുത്തത്. പെരുവനം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പൂരത്തിലാണ് പഞ്ചാരി ആദ്യമായി അരങ്ങേറിയത്. ഇവിടെ ജീവിച്ചിരുന്ന മഹാപ്രതിഭകളായ ആചാര്യൻമാർ ഘട്ടംഘട്ടമായി മേള രീതികൾ ചിട്ടപ്പെടുത്തി. മഴമംഗലം നാരായണൻ നന്പൂതിരിയും പണ്ടാരത്തിൽ രാമ മാരാരും മുതൽ മുത്തച്ഛനും അച്ഛനും വരെയുള്ളവർ അവരവരുടെ ശൈലികളും മനോധർമ്മ പ്രയോഗങ്ങളും മുന്നോട്ടു വച്ചപ്പോൾ മേളങ്ങൾ കൂടുതൽ ദീപ്തമായി. അച്ഛനാണ് ചെണ്ട കൊട്ടിന്റെ ബാലപാഠം എന്നെ പഠിപ്പിച്ചത്. പിന്നീട് മറ്റു ഗുരുക്കൻമാരും മേള രീതികൾ അഭ്യസിപ്പിച്ചു. പത്താം വയസിൽ പെരുവനം മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. തുടർന്ന് സമീപത്തുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ കൊട്ടാൻ തുടങ്ങി. മകൻ കാർത്തിക് തായന്പകയിൽ പ്രതീക്ഷ തരുന്നു. സമൂഹ മേളങ്ങളിലും അവൻ പങ്കെടുക്കുന്നുണ്ട്.
ഇലഞ്ഞിത്തറ മേളത്തിന്റെ വിന്യാസവും വിധാനവും ?
• ഏറ്റവും ആകർഷകമായ സമൂഹമേളമാണ് ഇലഞ്ഞിച്ചുവട്ടിൽ അരങ്ങേറുന്നത്. മുന്നൂറോളം വാദ്യകലാകാരൻമാർ മേളപ്രമാണിയുടെ ഇടത്തും വലത്തും മുന്നിലുമായി വിന്യസിക്കപ്പെടുന്നു. രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന പാണ്ടിമേളമാണ് തൃശൂർ പൂരത്തിന്റെ അഴക്. മേളത്തിനിടയിൽ ദൃഷ്ടി കൊണ്ടാണ് കാലങ്ങൾ മാറുന്നതും മറ്റുമായ നിർണ്ണായക നിർദേശങ്ങൾ മേളപ്രമാണി സഹകാരികളെ അറിയിക്കുന്നത്. ക്ഷേത്ര മതിൽകെട്ടിനുള്ളിലെ ഇലഞ്ഞി മരത്തണലിൽ നടക്കുന്നതിനാലാണ് ഇലഞ്ഞിത്തറമേളമെന്നു പേരു വന്നത്. ആദ്യകാലത്തെ ഇലഞ്ഞി നിലംപറ്റിയപ്പോൾ പുതിയത് നട്ടുവളർത്തിയതാണ് ഇപ്പോഴുള്ളത്.
പാണ്ടിമേളത്തിലെ സംഗീത ഉപകരണങ്ങൾ?
• ചെണ്ട, ഇലത്താളം, കൊന്പ്, കുഴൽ എന്നിവയാണ് പ്രധാനം. ഇലഞ്ഞിത്തറ മേളത്തിന് കുറഞ്ഞത് 100 ചെണ്ടകളും 75 ഇലത്താളങ്ങളും 25 കൊന്പുകളും 25 കുറുങ്കുഴലുകളുമുണ്ടാകും. സമൂഹമേളങ്ങളിൽ പരമോന്നതമെന്നാണ് സംഗീതജ്ഞർ ഈ മേളത്തെ വിലയിരുത്തുന്നത്.
പഞ്ചാരിമേളവുമായി പാണ്ടിമേളത്തെ എങ്ങനെയാണ് താരതമ്യപ്പെടുത്തുക ?
• മേളം പാണ്ടിയാണോ പഞ്ചാരിയാണോ എന്നു തിരിച്ചറിയണമെങ്കിൽ കൊട്ടിന്റെ ശാസ്ത്രീയ വശങ്ങൾ അറിഞ്ഞേ മതിയാകൂ. പെട്ടെന്നു വഴങ്ങാത്ത ചിട്ടകളും താളവിന്യാസങ്ങളും ഉള്ളതുകൊണ്ടാണിത്. ധാരാളം കേട്ടു ശീലമുള്ളവർക്ക് കൊട്ട് അവസാന ഘട്ടത്തിലെത്തുന്പോൾ മേളമേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കാം. താളങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് അവലംബമായി ഗണിക്കുന്ന അടിസ്ഥാന താളമായ ചെന്പടയെ മുഴുവനായോ ഭാഗികമായോ അഞ്ചുകാലത്തിൽ കൊട്ടുകയാണ് പഞ്ചാരിയിൽ ചെയ്യുന്നത്.
മേളത്തിന്റെ കാലമാറ്റം നടക്കുന്നത് 96, 48, 24, 12, 6 എന്ന ക്രമത്തിലാണ്. ഓരോ കാലത്തിനും ഘട്ടങ്ങളുണ്ട്, കലാശമുണ്ട്, കൊട്ടുന്ന സമയത്തിന് അനുപാതവുമുണ്ട്. അങ്ങനെ അഞ്ചു കാലങ്ങൾ ക്രമമായി കൊട്ടുന്നതുകൊണ്ടാണ് പഞ്ചാരി എന്ന പേരു വന്നത്. പഞ്ചാരിക്ക് ചെന്പടയാണെങ്കിൽ, പാണ്ടിയുടെ അടിസ്ഥാന താളം അടന്തയാണ്. തുടക്കം മുതലേ അടന്തയിലാണ് പാണ്ടി. ഇതിൽ കാലങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല. തുടർച്ചയായ ആരോഹണം മാത്രമാണ്. തുടക്കത്തിലേ കൊട്ടിക്കയറുകയാണ്. വച്ചടിവച്ചടി കയറ്റം! രൗദ്രമാണ് ഇതിന്റെ ആവിഷ്കാരം. ഭാവം രൗദ്രമായതിനാൽ പാണ്ടിമേളത്തിന്റെ പ്രത്യേകത ശബ്ദഗാംഭീര്യമാണ്. വിദൂരതയിൽ നിന്നുപോലും കൊട്ടിനെക്കുറിച്ച് അറിയാവുന്നവരാണെങ്കിൽ പറയും പാണ്ടിയാണ് മുഴങ്ങുന്നതെന്ന്. അത്രയും പ്രത്യേകതയും വശീകരണ ശക്തിയുമാണ് പാണ്ടിക്ക്. ഇലഞ്ഞിത്തറയാണ് പാണ്ടിക്കു കിട്ടുന്ന ഏറ്റവും ജനബാഹുല്യമുള്ള സദസ്.
കൊട്ടേണ്ടതുപോലെ കൊട്ടിയാൽ ചെണ്ടയിൽ പാണ്ടി കനത്ത നാദം പടുത്തുയർത്തും. ഇതിനു താരതമ്യങ്ങളില്ല. ഇത് അത്യാകർഷണമാണ് ശ്രോതാക്കളിൽ സൃഷ്ടിക്കുന്നതും. കണ്ടും കേട്ടും അവർ ആവേശഭരിതരാകും, രോമാഞ്ചമണിയും. ഇലഞ്ഞിത്തറ മേളം ഒരിക്കൽ കേട്ടവർ വീണ്ടും വീണ്ടും ഇലഞ്ഞിച്ചുവട്ടിലെത്തുന്നതും ഈ വശ്യമാന്ത്രികതകൊണ്ടാണ്.
പാണ്ടിമേളത്തിന്റെ പ്രത്യേകത ശബ്ദ ഗാംഭീര്യം. പഞ്ചാരിയുടേതോ?
• പഞ്ചാരിയുടെ പ്രത്യേകത മാധുര്യമാണ്. അതിനു കാരണം മേളത്തിന്റെ രാഗഘടന കർണാടക സംഗീതത്തിലെ രൂപകതാളം പോലെയുള്ള ഒന്നായതാണ്. അതിനാൽ പഞ്ചാരിയുടെ അടിത്തറ വിപുലമാണ്. പഞ്ചാരിക്ക് ഒരു ക്ലാസിക്കൽ ടച്ചുണ്ടെന്ന് സംഗീതം അറിയാവുന്നവർ പറയുന്നത് ഇക്കാരണത്താലാണ്. പഞ്ചാരി നന്നായി അറിയുന്ന ഒരു കലാകാരന് പാണ്ടി ഒഴിച്ചുള്ള മേളങ്ങളെല്ലാം നിഷ്പ്രയാസം അഭ്യസിക്കാൻ കഴിയും. അതിനാൽ, ചെണ്ടമേളങ്ങളിൽ മാതൃകാ സ്ഥാനത്തായി പഞ്ചാരിയെ കാണുന്നു.
ശാസ്ത്രീയ വശങ്ങൾ അറിയാത്തയാൾക്ക് പാണ്ടിയും പഞ്ചാരിയും എങ്ങനെ തിരിച്ചറിയാനാകും?
• പാണ്ടിയും പഞ്ചാരിയും തിരിച്ചറിയാൻ ഒരു വഴിയേയുള്ളൂ. രണ്ടു കൈകളിലും കോൽ ഉണ്ടെങ്കിൽ, അതു പാണ്ടി. ശബ്ദം രൗദ്രമാണെന്നു പറഞ്ഞില്ലേ, ചെണ്ടയുടെ ഇടന്തലയിലും ( ഇടതുവശം) വലന്തലയിലും (വലതുവശം) കോലുകൾ ഉപയോഗിച്ച് അങ്ങോട്ടു കൊട്ടിക്കയറണം. വലതു കയ്യിൽ കോലും, ഇടതു കയ്യുമാണ് ചെണ്ടയിൽ പ്രയോഗിക്കുന്നതെങ്കിൽ അതു പഞ്ചാരി.
തായന്പക കൊട്ടാൻ ഒരു കൈയിൽ ഒരു കോൽ മാത്രമേ ഉപയോഗിക്കാറുള്ളു. തായന്പക മിഴാവിലും കൊട്ടാറുണ്ട്. അപൂർവ്വമാണെങ്കിലും, വടക്കൻ കേരളത്തിൽ രണ്ടു കോലുകൾ ഉപയോഗിച്ചു പഞ്ചാരി കൊട്ടുന്ന രീതിയുമുണ്ട്. കഥകളിക്ക് ചെണ്ട കൊട്ടുന്പോൾ, മിക്കവാറും ഇരു കൈയിലും കോൽ ഉണ്ടാകും. വലിപ്പം കൂടിയതാണ് കഥകളിച്ചെണ്ട.
പഞ്ചാരിയെപ്പോലെ തായന്പകയിലും ഒരു കോൽ പ്രയോഗമാണല്ലൊ. ഇവ തമ്മിൽ എന്തെങ്കിലും ബന്ധം?
• നേരിട്ടൊരു ബന്ധവും കാണുന്നില്ല. യഥാർത്ഥത്തിൽ, തായന്പക പഞ്ചാരിയിൽ നിന്നോ പാണ്ടിയിൽ നിന്നോ രൂപം കൊണ്ടതാണെന്നു സ്ഥിരീകരിക്കാൻ പറ്റില്ല. പൊതുവെയുള്ള ചെണ്ടമേളത്തിൽനിന്ന് ഉരുത്തിരിഞ്ഞതാവാം എന്നതാണ് കൂടുതൽ ശരി.
സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കുന്നതാണ് തായന്പക. ആറു ഘട്ടങ്ങളിലായി ചന്പക്കൂറും അടന്തക്കൂറും പഞ്ചാരിക്കൂറും ദ്രുതകാലവുമെല്ലാം ഇതിലുണ്ട്. മൗലികമായി നോക്കിയാൽ, പാണ്ടിയെയും പഞ്ചാരിയെയും പോലെ, സന്പൂർണ്ണമായൊരു സമൂഹമേളമെന്നു തായന്പകയെ വിളിക്കാനൊക്കില്ല. എന്നാൽ, ഒരു ക്ഷേത്രകല എന്ന നിലയിൽ തന്നെയാണ് തായന്പകയുടെയും തുടക്കം.
അടിസ്ഥാനപരമായി തായന്പകയൊരു സോളോ പെർഫോർമൻസാണ്. മറ്റു ചെണ്ടക്കാരും ഇലത്താളക്കാരും തായന്പകക്കാരന് താളം നൽകുന്നവർ മാത്രമാണ്. വ്യക്തിഗത കലാരൂപമായതിനാൽ, പ്രധാന ചെണ്ടവാദ്യക്കാരന് തന്റെ കഴിവുകൾ പ്രകടമാക്കാൻ കൂടുതൽ അവസരം ലഭിക്കുന്നു. തായന്പകക്ക് പ്രധാന കലാകാരനെ കൂടാതെ രണ്ട് ഇടന്തലക്കാരും രണ്ടു വലന്തലക്കാരും രണ്ട് ഇലത്താളക്കാരുമാണ് കുറഞ്ഞ അംഗസംഖ്യ. പിന്നെ, ഡബിൾ തായന്പകയും ട്രിപ്പിൾ തായന്പകയുമെല്ലാമുണ്ട്.
പഞ്ചവാദ്യവും നമ്മുടെ തനതു വാദ്യകലാരൂപമല്ലേ?
• മദ്ദളം, ഇടയ്ക്ക, തിമില, ഇലത്താളം, ശംഖ് എന്നീ അഞ്ചിനങ്ങളുടെ സ്വര സമ്മേളനമാണ് പഞ്ചവാദ്യം. ചിലയിടങ്ങളിൽ മൃദംഗം, കുഴൽ, ഓടക്കുഴൽ എന്നിവയും ഉപയോഗിക്കാറുണ്ട്. തൃശൂർ പൂരത്തിന്റെ എഴുന്നള്ളത്തുകൾക്കാണ് കേരളത്തിൽ പഞ്ചവാദ്യം ഏറ്റവും ഗംഭീരമായി അവതരിപ്പിക്കപ്പടുന്നത്. പിന്നെ, തൃപ്പൂണിത്തുറയിലും.
പാണ്ടിയും പഞ്ചാരിയുമല്ലാത്ത മേളങ്ങളുടെ രാഗഘടന എങ്ങനെയാണ്?
• പാണ്ടി അല്ലാത്ത മേളങ്ങളെ ചെന്പടമേളങ്ങൾ എന്നാണ് പൊതുവേ വിളിക്കുന്നത്. കാരണം, അവ ചെന്പട വട്ടങ്ങളുടെ രൂപരേഖയാണ് തുടക്കത്തിലേ വരച്ചു കാട്ടുന്നത്. ഓരോ കാലവും ക്രമമായി കൊട്ടിത്തീർത്ത് അടുത്ത കാലം തുടങ്ങുന്നു.
അതിനാൽ, അവയിലെല്ലാം ആരോഹണവും അവരോഹണവുമുണ്ട്. പാണ്ടിയൊഴിച്ചുള്ള മേളങ്ങളിൽ പഞ്ചാരിമേളത്തിന്റെ രാഗമായ ചെന്പടയുടെ സ്വാധീനമാണുള്ളതെന്ന് മേളപ്രേമികൾ തിരിച്ചറിയുകയും ചെയ്യുന്നു. ചെണ്ടമേളങ്ങളിൽ മാതൃകാസ്ഥാനത്താണ് പഞ്ചാരി.
ഇലഞ്ഞിത്തറ മേളത്തോടൊപ്പം പഞ്ചാരിയും പഞ്ചവാദ്യവും, തായന്പകയും മത്സരിച്ചു മുന്നേറുന്നതാണ് തൃശൂർപ്പൂരം. എല്ലാം ഒരുമിച്ചെത്തുന്പോൾ ശ്രോതാക്കളുടെ വികാരം?
• വ്യത്യസ്തമായ കലാരൂപങ്ങളാണെങ്കിലും, പഞ്ചവാദ്യമൊഴിച്ച് മറ്റുള്ളവയിലെല്ലാം ചെണ്ടതന്നെയാണ് പ്രധാന വാദ്യം. രൂപമേതായാലും, സ്വാഭാവികമായും ചെണ്ടമേളത്തിന്റെ ശ്രോതാക്കൾ അതിന്റെ ആത്മാർത്ഥമായ ആരാധകരാണ്. താളവട്ടങ്ങളുടെ സൂക്ഷ്മമായ ദ്രുത-ലാസ്യ ഭാവങ്ങൾ വരെ അവർ ആസ്വദിക്കുന്നുമുണ്ട്. എന്നിരുന്നാലും, പൂരത്തിന് ഒരു ശ്രോതാവിന്റെ ആദ്യ പരിഗണന ഇലഞ്ഞിച്ചുവട്ടിലെ പാണ്ടി തന്നെയാണ്.
ഇലഞ്ഞിത്തറ മേളത്തിന്റെ സാർവ്വദേശീയ സ്ഥാനം എന്താണ്?
• ഇത്രയും കലാകാരൻമാർ ഒരുമിച്ച് അണിനിരക്കുന്ന സിംഫണി അല്ലെങ്കിൽ ഓർക്കസ്ട്ര മറ്റൊരിടത്തുമില്ലെന്ന രാജ്യാന്തര ഖ്യാതി തൃശൂർ ഇലഞ്ഞിത്തറ മേളത്തിനുണ്ട്. യൂറോപ്പിലോ, അമേരിക്കയിലോ നൂറിൽ കൂടുതൽ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്ന ഉത്സവം നടന്നിട്ടില്ല. ഇലഞ്ഞിത്തറയിൽ മുന്നൂറിൽപരം വാദ്യകലാകാരൻമാർ എനിക്കൊപ്പമുണ്ടാകും. ശീതീകരിച്ച മുറിയിലല്ല, എരിപൊരി പൊള്ളുന്ന മേടച്ചൂടിനു നടുവിലാണ് പാണ്ടിമേളം.
ഇലഞ്ഞിത്തറയിൽ രണ്ടര മണിക്കൂർ അനുഭവിക്കുന്ന നിർവൃതി ?
• അതു വാക്കുകളിൽ പറയാൻ പറ്റുന്നതല്ല! പാണ്ടിമേളത്തിനു സാക്ഷ്യം വഹിക്കുന്ന ലക്ഷക്കണക്കിനു പ്രേക്ഷകർ, ഓരോരുത്തരായി അനുഭവിക്കുന്ന നിർവൃതിയുടെ ആകെത്തുക ഞാൻ ഇലഞ്ഞിത്തറ മേളപ്പെരുക്കത്തിൽ ഒറ്റക്ക് അനുഭവിച്ചറിയുന്നു! ഒരു പൂരം കഴിഞ്ഞാൽ, അടുത്ത പൂരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കും. അടുത്ത വർഷത്തെ പൂരം വരെയും ഈ വർഷത്തെ ആ രണ്ടര മണിക്കൂർ നേരത്തെ പരമാനന്ദം ജീവനോടെ നിലനിൽക്കും. അത്രക്കു ഹരം കൊള്ളിക്കുന്നതാണ് ആ അനുഭൂതി!
വിജയ് സി. എച്ച്.