തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താണ്ടിയുള്ള യാത്ര. കുടിവെള്ളവും വസ്ത്രവും കരുതിയ സഞ്ചിയും ബൈക്കിൽതന്നെയുണ്ട്. സുരക്ഷയുടെ ഹെൽമെറ്റ് കവചത്തിനുള്ളിൽ നിന്നും കണ്ണുകൾ തുറന്ന് കാഴ്ചകൾ ആസ്വദിച്ചും അനുഭവിച്ചുമുള്ള യാത്ര മുന്നോട്ടു നീങ്ങിയത് രാജ്യത്തിന്റെ തെക്കേ അതിർത്തിയായ കന്യാകുമാരിയിലേക്കാണ്.
എത്ര വായിച്ചാലും തീരാത്തതും മതിവരാത്തതുമായ പുസ്തകം പകരുന്ന അതേ നിർവൃതിയാണ് ഓരോ യാത്രകളിലും ആസ്വദിക്കാനാവുക. ഓരോ യാത്രയും അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന അന്വേഷണമാണ്. അത്തരമൊരു നീണ്ട പര്യടനത്തിലാണ് ഫാ. പ്രശാന്ത് പാലയ്ക്കാപ്പിളളി സിഎംഐ. ഭാരതത്തെയും ഭാരതീയരെയും അടുത്തറിയാൻ മാസങ്ങളായി തുടരുന്ന സമർപ്പിത യാത്ര നാലാം മാസത്തിലേക്ക് കടക്കുകയാണ്.
24 വർഷം അധ്യാപകനായിരുന്ന ഫാ. പ്രശാന്ത് എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളജിലെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് വിരമിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. വിരമിക്കൽ വിശ്രമിക്കാനാണെന്ന ചിന്ത അച്ചന്റെ മനസിലില്ല. ഇനി ശേഷിക്കുന്ന കാലത്താണ് കൂടുതൽ അറിയാനും പ്രവർത്തിക്കാനുമുള്ളതെന്ന ബോധ്യത്തിലാണ് ഇന്ത്യയെ കണ്ടറിയാൻ അച്ചൻ പര്യടനം നടത്താൻ തീരുമാനിച്ചത്. പതിമൂന്നു വർഷമായി സന്തതസഹചാരിയായ ഹോണ്ടാ യൂണിക്കോണ് 150 സിസി ബൈക്കുതന്നെ അച്ചൻ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.
മാന്നാനത്തുനിന്നും കന്യാകുമാരിയിലേക്ക്
ഗ്രാമങ്ങളും പട്ടണങ്ങളും സംസ്ഥാനങ്ങളും പിന്നിട്ട യാത്ര കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിഗ്രാമിലെത്തിയപ്പോഴായിരുന്ന ദീപികയുമായി അച്ചന്റെ സംഭാഷണം. പതിവുപോലെ ആ പകലും മൈലുകൾ താണ്ടിയശേഷം വിശ്രമിച്ചത് ഗാന്ധിഗ്രാമിലായിരുന്നു. ഓഗസ്റ്റ്് പത്തിന് തേവര സേക്രട്ട് ഹാർട്ട് കോളജ് അങ്കണത്തിൽ ആരംഭിച്ചതു മുതലുള്ള യാത്രാ അനുഭവങ്ങളായിരുന്നു അച്ചന് പറയാനുണ്ടായിരുന്നത്. ഭാരതത്തിന്റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളിലും മുനിവര്യൻമാരുടെ ആശ്രമങ്ങളിലും പുണ്യനദീതീരങ്ങളിലും ചരിത്രശേഷിപ്പുകളിലും കൃഷിയിടങ്ങളിലും രാജ്യാതിർത്തിയിലുമൊക്കെ അനേകരെ കണ്ടുമുട്ടി. ഓരോ ദിവസത്തെ യാത്രയും വ്യത്യസ്തമായ അനുഭവമായിരുന്നു.
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താണ്ടിയുള്ള യാത്ര. കുടിവെള്ളവും വസ്ത്രവും കരുതിയ സഞ്ചിയും ബൈക്കിൽതന്നെയുണ്ട്. സുരക്ഷയുടെ ഹെൽമറ്റ് കവചത്തിനുള്ളിൽ നിന്നും കണ്ണുകൾ തുറന്ന് കാഴ്ചകൾ ആസ്വദിച്ചും അനുഭവിച്ചുമുള്ള യാത്ര രാജ്യത്തിന്റെ തെക്കേ അതിർത്തിയായ കന്യാകുമാരിയിലേക്കാണ്.
സ്വാമി വിവേകാനന്ദന്റെ പാദസ്പർശമുള്ള പൂജ്യഭൂമിയിൽ ധ്യാനിച്ചശേഷം ഇന്ത്യാ മഹാസമുദ്രം അതിരിടുന്ന ധനുഷ്കോടിയിലേക്ക്. തുടർന്ന് തമിഴകത്തിന്റെ ദ്രാവിഡ സംസ്കാരമുറങ്ങുന്ന മദിരാശിയിലെത്തി. ദിവസങ്ങൾതാണ്ടി പൂന്തോട്ടങ്ങളുടെ നഗരിയായ ബംഗളുരുവിൽ. ചോളവും നെല്ലും പച്ചവിരിച്ച പാടങ്ങളിലൂടെ കാവേരിയും കൃഷ്ണയും ഗോദാവരിയും പിന്നിട്ടു തെലുങ്കുനാട്ടിലേക്ക്.
കഥകളിലും കവിതകളിലും പഴമകളിലും നിറഞ്ഞ തെലുങ്കാനയും ആന്ധ്രാ പ്രദേശും കയറിയിറങ്ങി. തുടർ പ്രയാണം ഛത്തീസ്ഗഡ്, ഒഡീഷ മണ്ണിലേക്കായിരുന്നു. അവിടെനിന്നും പശ്ചിമ ബംഗാളിലേക്ക്. ഹുഗ്ലിയെ അതിരിടുന്ന കോൽക്കട്ടയുടെ സംസ്കൃതി.
രബീന്ദ്രനാഥ ടാഗൂറും നേതാജി സുഭാഷ് ചന്ദ്രബോസും രാജാറാം മോഹൻ റോയിയും തുടങ്ങി മഹാരഥൻമാരുടെ നാട്. പിന്നീട് വടക്കുകിഴക്കൻ കുന്നോരങ്ങളിലേക്കായിരുന്നു ദിവസങ്ങൾ നീളുന്ന പര്യടനം. മഞ്ഞുപൊതിഞ്ഞ മലഞ്ചെരിവുകളും അരുവികളും തോടുകളും വിസ്മയമൊരുക്കുന്ന സിക്കിം .
ഗാംഗ്ടോക്കിലെ നഥൂല പാക്ക് കടന്ന് ചൈന അതിർത്തിയിലേക്ക്. പതിനാലായിരം അടി ഉയരത്തിൽ മഞ്ഞുപൊതിഞ്ഞ മലയോരങ്ങളിൽ കോച്ചിവിറയ്ക്കുന്ന കാലാവസ്ഥ. ആകാശത്തോളം ഉയരുന്ന കുന്നുകളും അവയ്ക്കുമേലേ പറന്നകലുന്ന വെള്ളിമേഘങ്ങളും. മലകയറ്റം പൂർത്തിയാക്കി ബൈക്ക് താഴേക്ക് ഓടിച്ച് നേരേ ആസാമിലേക്ക്.
ക്ഷീണം മനസിനെ കീഴടക്കിയില്ലെങ്കിലും കാലാവസ്ഥയിലെ മാറ്റമനുസരിച്ച് വിശ്രമ ഇടവേളകൾ വേണ്ടിവന്നു. മാത്രവുമല്ല യാത്രയുടെ സന്ദേശം അറിയാനും അറിയിക്കാനും അച്ചനോടു സംസാരിക്കാനും ഒട്ടേറെപ്പേർ അടുത്തുവരികയും ചെയ്തു. ആ സംഭാഷണങ്ങളിൽ മതവും സിദ്ധാന്തവുമൊന്നുമില്ല, മാനുഷിക സ്നേഹവും ഹൃദയ അടുപ്പവും മാത്രം.
ചൈനയെ തൊട്ടുനിൽക്കുന്ന അരുണാചൽ പ്രദേശിലെ പതിനയ്യായിരം അടി ഉയരത്തിലുള്ള ബുംലാ ബോർഡിലേക്കായിരുന്നു അടുത്ത കയറ്റം. ഇന്ത്യ- ചൈന അതിർത്തിയായ ഇവിടം സന്ദർശിക്കാൻ പ്രത്യേക പാസ് വേണ്ടതുണ്ട്. തണുപ്പ് പുതച്ച അതിർത്തിയിലെ കുന്നുകളും താഴ് വാരങ്ങളിലെ അരുവികളും കൃഷിയിടങ്ങളും. തിരികെ ഭാരതത്തിന്റെ ഹൃദയഭൂമിയായ ഗംഗാതടങ്ങളിലേക്ക്. ഭാഷയും വേഷവും ആചാരവും ഭക്ഷണവും കൃഷിയുമൊക്കെ ഓരോ സംസ്ഥാനത്തെയും പ്രദേശത്തെയും തനിമ യാണ്. രാജ്യത്തിന്റെ കാർഷികവൈവിധ്യം അപാരംതന്നെ.
പുരാതന ലോകഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തുന്ന കലാശാലകളായ ഗയ, നളന്ദ, വിക്രംശില എന്നിവിടങ്ങളിൽ ചരിത്രത്തിന്റെ ഓർമകളെ അയവിറക്കി ദിവസങ്ങളോളം ചെലഴിച്ചു. ലോകത്തിനു വിജ്ഞാനം പകർന്ന മഹാപാഠശാലകളുടെ പൂജ്യാവശിഷ്ടങ്ങളെ സ്പർശിക്കുകയെന്നത് ധന്യമായ അനുഭവമാണ്.
തുടർന്നുള്ള വഴികൾ ഉത്തർ പ്രദേശിലേക്കായിരുന്നു. പുകഴ്പെറ്റ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിലെത്തി. ഉത്തരാഖണ്ഡിലെ മലകളുടെ നെറുകയിൽ നിന്നു നോക്കിയാൽ ഹിമാലയസാനുക്കളുടെ കയറ്റിറക്കങ്ങൾ ആസ്വദിക്കാം. മഞ്ഞുപാളികളിലേക്ക് സൂര്യകിരണങ്ങൾ പതിക്കുന്പോഴുള്ള വെള്ളിത്തിളക്കം എത്ര ഹൃദ്യമാണ്.
അവിടെനിന്നും മലകളിൽ നടവെട്ടിയിറങ്ങിയതുപോലെ വളവും തിരുവുമുള്ള പാതയിലൂടെ യാത്ര തുടർന്നു. ഉത്തർപ്രദേശിൽ നിന്നു നേരേ മഹായുദ്ധങ്ങളുടെ വീരസ്മരണകളുറങ്ങുന്ന ഹരിയാനയിലേക്ക്. അവിടത്തെ കാഴ്ചകൾക്കുശേഷം മഞ്ഞുപൊതിഞ്ഞ പർവതങ്ങളും ആപ്പിൾതോട്ടങ്ങളുമുള്ള ഹിമാചൽ പ്രദേശിൽ.
ലഡാക്കിലേക്കു പോകാൻ നാലഞ്ചു ദിവസം തങ്ങിയെങ്കിലും കാലാവസ്ഥ അനുവദിച്ചില്ല. മഞ്ഞു മൂടപ്പെട്ടതിനാൽ അങ്ങോട്ടുള്ള പാതകൾ സുരക്ഷാവിഭാഗം അടച്ചിരുന്നതിനാൽ യാത്ര ഒഴിവാക്കി. ഹിമവാഹിനികളെ ആവോളം ആസ്വദിച്ചു പൂഞ്ച് വഴി ശ്രീനഗറിലേക്ക്.
കാഷ്മീർ കാഴ്ചകളുടെ സ്വർഗഭൂമിയാണ്. പൂക്കളും തടാകങ്ങളും പഴങ്ങളുമൊക്കെയായി അതിമനോഹരം. പിന്നീട് പോയത് സുവർണക്ഷേത്രവും ഗോതന്പുപാടങ്ങളുമുള്ള സമൃദ്ധിയുടെ പഞ്ചാബിലേക്കാണ്. തുടർയാത്ര രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കായിരുന്നു. ശിലകളിലും മിനാരങ്ങളിലും സംസ്കൃതിയെ അടയാളപ്പെടുത്തിയിരിക്കുന്ന ഇന്ദ്രപ്രസ്ഥം. അവിടെ ചരിത്രശേഷിപ്പുകളുടെ കാഴ്ചയെക്കാൾ ഹൃദയത്തെ ത്രസിപ്പിച്ചത് ദേശീയ കർഷകപ്രക്ഷോഭമായിരുന്നു.
നീതിക്കായി തളരാതെ പോരാടുന്ന ധീര കർഷകർക്കൊപ്പം കുറേ സമയം ചെലവഴിച്ചു. അവിടെ നിന്ന് കുരുക്ഷേത്രഭൂമിയായ ഹരിയാന വഴി വീണ്ടും തെക്കേ ഇന്ത്യയിലേക്ക്. തെലുങ്കാനയിലെ ഇരട്ടനഗരങ്ങളിലൊന്നായ ഹൈദരാബാദിലേക്ക് ദിവസങ്ങളുടെ യാത്ര. സഞ്ചാരം നേരേ പിന്നിലേക്ക് പായിച്ച് ആഴ്ചകൾകൊണ്ട് താർ മരുഭൂമിയും മാർബിൾമടകളുമുള്ള രാജസ്ഥാനിലെത്തി. അവിടെ നിന്ന് മഹാത്മജിയുടെ ജൻമനാടായ ഗുജറാത്തിലെത്തിയിരിക്കുന്നു.
‘ഇനി പോകാനുള്ളത് മഹാരാഷ്ട്രയും ഗോവയുമാണ്. ജാർഖണ്ഡ്, മിസോറാം പര്യടനം ഒഴിവാക്കേണ്ടിവന്നു. സമയം അനുകൂലമെങ്കിൽ മധ്യപ്രദേശിൽ പോകാനും ആഗ്രഹം ബാക്കി. ഇതോടകം പതിനേഴായിരം കിലോമീറ്ററാണ് ഫാ.പ്രശാന്ത് പാലയ്ക്കാപ്പിള്ളി ബൈക്കിൽ സഞ്ചരിച്ചത്. ഡിസംബർ ഏഴിന് കൊച്ചിയിൽ യാത്ര പൂർത്തിയാകുന്പോൾ ബൈക്കിലെ അകലസൂചി ഇരുപതിനായിരം കിലോമീറ്റർ അടയാളപ്പെടുത്തും.
പരിസ്ഥിതി സന്ദേശയാത്ര
‘ഡിസ്കവറിങ് ട്രസ്റ്റ,് ഗ്രീൻ, പീസ്’ എന്ന സന്ദേശമുയർത്തിയാണ് ഫാ. പ്രശാന്ത് ഇന്ത്യയെ അടുത്തറിയുന്ന യാത്ര നടത്തുന്നത്. ളോഹയണിഞ്ഞ് സൈക്കിളിൽ സഞ്ചരിക്കുന്ന പ്രശാന്ത് അച്ചൻ കൊച്ചിക്കാർക്ക് സുപരിചിതമാണ്. അതിനാൽ ബൈസൈക്കിൾ പ്രീസ്റ്റ് എന്നാണ് ഇദ്ദേഹം കൊച്ചിയിൽ അറിയപ്പെടുന്നത്.
ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയ്ക്ക് അച്ചൻ തന്റെ ബൈക്കു തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ‘യാത്ര ബൈക്കിലാണെങ്കിൽ ഇന്ധനച്ചെലവ് കുറയും. ഒപ്പം പരിസ്ഥിതി സൗഹൃദവുമാണ്. ബൈക്ക് എതു തിരക്കിലും എവിടെ വേണമെങ്കിലും ഒതുക്കി വയ്ക്കാം. 50 കിലോമീറ്റർ മൈലേജും കിട്ടും’- 56കാരനായ ഫാ. പ്രശാന്ത് പറഞ്ഞു.
മാലിന്യ നിർമാർജനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശം ഇദ്ദേഹം യാത്രയിലുടനീളം പങ്കുവയ്ക്കുന്നുണ്ട്. വിദ്യാഭ്യാസത്തിൽ വരേണ്ട അടിസ്ഥാന ഘടകം സമാധാനത്തോടെയുളള വിദ്യാഭ്യാസമാണ്. അതോടൊപ്പം ഹരിത സമാധാനത്തിനുള്ള ബോധവത്കരണവും അനിവാര്യം. സ്കൂൾ വിദ്യാഭ്യാസത്തിൽ മാലിന്യ രഹിതമായി ജീവിക്കാനുള്ള ശീലവും പരിശീലിപ്പിക്കണം. ഇതു രണ്ടും ഇന്നത്തെ വിദ്യാഭ്യാസ പ്രക്രിയയിൽ പരിമിതമാണ്.
‘നഥുല പാസിലും ബൂംലാ പാസിലുമൊക്കെ എത്തിയത് വല്ലാത്ത അനുഭവമായിരുന്നു. ഇന്ത്യ- ചൈന അതിർത്തിയിലെത്തിയപ്പോൾ മറുവശത്ത് ചൈനക്കാരെ കണ്ടു. അവിടേയ്ക്കുള്ള കയറ്റം സാഹസികമായിരുന്നു. നോർത്ത് ഈസ്റ്റ്, കാഷ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ സൈനിക വിന്യാസമൊക്കെ കാണാൻ കഴിഞ്ഞു.
സൈന്യത്തെ ഉപയോഗിച്ചുള്ള സമാധാന സ്ഥാപനത്തിന് ഉപരിയായിട്ടുള്ള കാര്യങ്ങളാണ് നാം അന്വേഷിക്കേണ്ടത്. അതിന് സമാധാനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസ പ്രക്രിയ സ്കൂൾ തലം മുതൽ ഉണ്ടാകണം. അതിർത്തിയിൽ പുകയുന്ന ആശങ്ക വലിയ പ്രശ്നം തന്നെയാണ്.’- ഫാ. പ്രശാന്ത് പറയുന്നു.
നിനച്ചിരിക്കാത്ത അപകടം
യാത്രയിൽ ഫാ. പ്രശാന്ത് വലിയൊരു അപകടത്തിൽ നിന്നും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. ഓഗസ്റ്റ് 20ന് ഒറീസയിലെ ഹൈവേയിലൂടെ യാത്ര ചെയ്യുന്പോൾ ഉച്ചയ്ക്ക് അറിയാതെ ഉറങ്ങിപ്പോയി. ബൈക്കിൽ നിന്ന് തെറിച്ചു ദൂരെ വീണു. ബൈക്ക് തെന്നിവന്ന് അച്ചനു മുകളിൽ പതിച്ചു. ഓടിക്കൂടിയവർ ബൈക്കുയർത്തി അച്ചനെ എഴുന്നേൽപ്പിച്ചു. ഭാഗ്യവും ദൈവാനുഗ്രഹവും എന്നു പറഞ്ഞാൽ മതി. പോറൽ പോലും സംഭവിച്ചില്ല. ബൈക്കിന് ചെറിയ തകരാർ ഉണ്ടായതുമാത്രം. അത് പരിഹരിച്ച് യാത്ര തുടരുകയാണ്.
യാത്രയിൽ ചില സംസ്ഥാനങ്ങളുടെ അവസ്ഥ ദയനീയമായി അനുഭവപ്പെട്ടു. അവയുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങളും നിയമ വാഴ്ചയും വളരെ ഭേദപ്പെട്ടതാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, കാഷ്മീരിലെ ചില സ്ഥലങ്ങൾ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നാഷണൽ ഹൈവേകൾ യാത്ര സുഖകരം.
അതേ സമയം ബീഹാറിലെ റോഡുകൾ വളരെ ദുർഘടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനജീവിതം വളരെ ലളിതം. ഗ്രാമങ്ങളിലൂടെ കടന്നുപോകുന്പോൾ അത് ദൃശ്യമാകും. കേരളത്തെ അപേക്ഷിച്ച് പല സംസ്ഥാനങ്ങളിലും കൃഷിയിടങ്ങൾ കൂടുതലായി കാണുന്നു. കാർഷിക വിഭവങ്ങൾ വഴിയരികിൽ വിൽപനയക്ക് വച്ചിരിക്കുന്നതും പതിവ്.
വീടുകളുടെ നിർമിതിക്കുമുണ്ട് ഓരോ സംസ്ഥാനത്തും വൈവിധ്യം. കന്നുകാലികളെ കെട്ടാനും ധാന്യങ്ങൾ ഉണക്കാനുമൊക്കെ പലയിടങ്ങളിലും റോഡുകളും ഓരങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചിലയിടങ്ങളിലാകട്ടെ അശ്രദ്ധമായ വാഹനഗതാഗതമാണുള്ളത്. പല കാര്യങ്ങളിലും ഭേദം ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെയാണ്.
കാഷ്മീരിലെ അശാന്തി വേദനാജനകമാണ്. ഇവിടെ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതായി അനുഭവപ്പെടുന്നു. ബീഹാറിലാണ് പിന്നാക്കാവസ്ഥ കൂടുതലായി കണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ബീഹാറിൽ കുടിലിനു സമാനമായ വീടുകളിൽ കഴിയുന്നതും കണ്ടു.
കർഷകസമരത്തിലും പങ്കാളി
കർഷക പ്രക്ഷോഭം നടക്കുന്ന സോനേപഥത്തിൽ കുറച്ചു മണിക്കൂറുകൾ കർഷകർക്കൊപ്പം ചെലവഴിച്ചു. നവംബർ 14-ന് രണ്ടാമതും സമരഭൂമിയിൽ എത്തിയപ്പോൾ ഇരുനൂറോളം സിഖുകാരായ കർഷകരാണ് പ്രതിഷേധപ്പന്തലിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നുള്ള അധ്യാപകനാണെന്നു പറഞ്ഞപ്പോൾ അവർ സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം നൽകി. കർഷകരുടെ പ്രതിഷേധത്തിനു താത്കാലികമായിട്ടെങ്കിലും പരിഹാരമുണ്ടായതിൽ വലിയ സന്തോഷവും ചാരിതാർഥ്യവുമുണ്ടായതായി ഫാ. പ്രശാന്ത് പറയുന്നു.
മണാലിയിലെത്തിയ ദിനം മഞ്ഞുമൂടിയതിനെത്തുടർന്ന് അവിടെനിന്നു മടങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് നിനച്ചിരിക്കാതെ ഒരു ഫോണ് വിളിയെത്തിയത്. അവിടെ ഹോട്ടൽ നടത്തുന്ന എൻജിനീയറായ നന്ദൻ എന്ന മലയാളിയുടേതായിരുന്നു അത്. പ്രശാന്ത് അച്ചന്റെ യാത്രകളിൽ ആകൃഷ്ടനായ അദ്ദേഹം നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു.
പിറ്റേന്ന് പ്രശാന്ത് അച്ചൻ തിരിച്ചു പോകുന്നതിനുമുന്പ് നന്ദനെ കാണാൻ ചെന്നു. പക്ഷേ നന്ദൻ പ്രശാന്ത് അച്ചനെ തന്റെ ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു. പിറ്റേന്ന് കാലാവസ്ഥ അനുകൂലമാകുമെന്നും ലഡാക്ക് സന്ദർശിച്ചിട്ടു പോയാൽ മതിയെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ഇടം നൽകി. പക്ഷേ നാലു ദിവസം കഴിഞ്ഞിട്ടും മഞ്ഞ് മാറാതിരുന്നതിനാൽ ഫാ. പ്രശാന്ത് ആ ഉദ്യമം ഉപേക്ഷിച്ചു.
വൈദികനെന്ന സ്വീകാര്യത
കത്തോലിക്കാ പുരോഹിതനെന്ന സ്വീകാര്യത എല്ലാ സംസ്ഥാനങ്ങളിലും തനിക്ക് തുറന്ന മനസോടെ ലഭിക്കുന്നുണ്ടെന്ന് ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി. ’ബൈക്കിൽ എന്നെ കാണുന്പോൾ പലർക്കും ജിജ്ഞാസയാണ്. പലരും വാഹനം നിർത്തി ഇറങ്ങിവന്ന് ഒപ്പംനിന്ന് ഫോട്ടോയെടുത്തു പോകും. കേരളീയനാണെന്നും വൈദികനാണെന്നും അറിയുന്പോൾ അതിലേറെ അതിശയം.
കഴിഞ്ഞ ദിവസം കാഷ്മീരിലൂടെ സഞ്ചരിച്ചപ്പോൾ ഒരു യുവാവ് പിന്നിൽ നിന്ന് വാഹനത്തിൽ തുടരെ ഹോണ് മുഴക്കാൻ തുടങ്ങി. തുടർന്ന് വാഹനം എന്റെ മുന്നിൽ നിർത്തിയിട്ട് ഇറങ്ങിവന്നു. അദ്ദേഹത്തിന്റെ ആപ്പിൾത്തോട്ടത്തിലേക്ക് എന്നെ ആദരപൂർവം ക്ഷണിച്ച്് വേണ്ടുവോളം ആപ്പിളുകൾ പറിച്ചെടുക്കാൻ താൽപര്യപ്പെട്ടു. ആ ചെറുപ്പക്കാരന്റെ സ്നേഹപൂർണമായ നിർബന്ധത്തിനു മുന്നിൽ ഞാൻ ഒരു ആപ്പിൾ പറിച്ചു മടങ്ങി. ’- ഫാ.പ്രശാന്ത് പറഞ്ഞു.
ദിവസവും 200 കിലോ മീറ്ററാണ് ഫാ. പ്രശാന്ത് ബൈക്കിൽ യാത്ര ചെയ്യുന്നത്. ചില ദിവസങ്ങളിൽ ഇത് 400 കിലോമീറ്ററിനു മുകളിൽ വരെ ആകാറുണ്ട്. ദിവസവും ഏതെങ്കിലും പള്ളിയിലോ ക്രൈസ്തവ സ്ഥാപനങ്ങളിലോ പൂർവ വിദ്യാർഥികളുടെ ഇടങ്ങളിലോ വിശ്രമിച്ചുറങ്ങും. രാവിലെ അവിടെ കുർബാന അർപ്പിക്കും. കിട്ടുന്ന ഭക്ഷണം കിട്ടുന്ന സമയത്ത് കഴിക്കും.
എത്തുന്ന ഇടങ്ങളിലെല്ലാം പരിസ്ഥിതി വിഷയങ്ങൾ അച്ചൻ പങ്കുവയ്ക്കാറുണ്ട്. പ്രകൃതി സ്നേഹിയായ ഫാ. പ്രശാന്ത് തമിഴനാട്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ പക്ഷി നിരീക്ഷണത്തിലൂടെ തനിക്ക് ലഭിച്ച അറിവുകളെപ്പറ്റിയും വാചാലനായി.
തേവര പെരുമാനൂർ പാലയ്ക്കാപ്പള്ളിൽ സേവ്യർ-ത്രേസ്യമ്മ ദന്പതികളുടെ പുത്രനാണ് ഫാ. പ്രശാന്ത്. 1994ൽ വൈദികനായി. മുംബൈ
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് പിഎച്ച്ഡി നേടി അധ്യാപനത്തിലേക്കു കടന്നു. സഞ്ചാരിയായ ഈ സന്യാസി യാത്ര തുടരുകയാണ്. പ്രശാന്ത് അച്ചന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രായവും ദൂരവും പിൻമാറിയിരിക്കുന്നു.
സീമ മോഹൻലാൽ