ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ നാം കടന്നുപോകുകയാണ്. ഭയമോ നിരാശയോ ആശങ്കയോ ഒന്നും നമ്മെ സഹായിക്കില്ല. ശാസ്ത്രീയമായ നിർദേശങ്ങളും ജീവിതശൈലിയും പാലിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതിനുള്ളതെല്ലാം ഇവിടെ അടിവരയിട്ടു പറയുന്നു. വായിക്കുക, അതിജീവിക്കുക.
ജനിതക വ്യതിയാനം സംഭവിച്ച കോവിഡ്-19 വൈറസ് മൂലമുള്ള അതിതീവ്ര രോഗവ്യാപനം ശക്തിയോടെ നമുക്കു മുന്പിൽ നിൽക്കുന്നു. മാനവരാശിയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ 1918-ലെ സ്പാനിഷ് ഫ്ളൂ 50 ദശലക്ഷം പേരുടെ ജീവനാണ് അപഹരിച്ചത്. ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗം, ഏതാണ്ട് 500 ദശലക്ഷം പേർ അന്നു രോഗത്തിനിരയായി. ഇതിനുശേഷം ലോകം കണ്ട ഏറ്റവും ഭീഷണമായ മഹാമാരിയെ അതിജീവിക്കാൻ നാമിന്നു സർവ തന്ത്രങ്ങളും മെനയുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനം. ചില ജില്ലകളിൽ ഇതിലും വളരെ കൂടുതലാണ്. കഴിഞ്ഞ മാസം 3 ശതമാനം പോസിറ്റിവിറ്റി നിരക്ക് ഉണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ഈ ഉയർന്ന സംഖ്യയെന്നോർക്കണം. കോവിഡ് വൈറസിന്റെ രണ്ടാംവരവ് ആദ്യത്തേതുമായി താരതമ്യപ്പെടുത്തിയാൽ പല സവിശേഷതകളും കാണിക്കുന്നു.
പരമപ്രധാനമായത് അതിന്റെ വ്യാപനശേഷിയും വേഗതയുമാണ്. സാധാരണ കോവിഡ് പ്രതിരോധ മാർഗങ്ങളെയും മരുന്നുകളെയും അതിജീവിക്കുന്ന വ്യാപനവീര്യം വൈറസ് ആർജിച്ചുകഴിഞ്ഞു. ജീവിതചര്യകളും പ്രതിരോധ മാർഗങ്ങളും ക്രിയാത്മകമാക്കി വൈറസിനെ നേരിടുക മാത്രമാണ് ഏക പ്രതിവിധി. വാക്സിനേഷൻ സമൂഹത്തിൽ ത്വരിതപ്പെടുത്തുകയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. എന്നാൽ, ഇതു സംബന്ധിക്കുന്ന ആശങ്കകളും സംശയങ്ങളും ഇപ്പോഴും വ്യാപകമായി നിലകൊള്ളുന്നു.
എന്താണ് വാക്സിനേഷൻ? കോവിഡ് വാക്സിനേഷൻ എടുക്കേണ്ടത് അത്യാവശ്യമാണോ?
ശരീരത്തിലെത്തിപ്പെടുന്ന ബാക്ടീരിയകൾക്കും വൈറസുകൾക്കും മറ്റു പരാദങ്ങൾക്കും എതിരായി ശരീരം സൃഷ്ടിക്കുന്ന പ്രതിരോധ കവചമാണ് ഇമ്യൂണിറ്റി. ശരീരത്തിന്റെ ഇമ്യൂണ് വ്യവസ്ഥ ശക്തമാണെങ്കിൽ സാംക്രമികരോഗങ്ങളെ കീഴ്പ്പെടുത്തുന്നതിൽ വിജയിക്കുന്നു. ചില രോഗങ്ങൾ വന്നാൽ ആയുഷ്കാലം ഇമ്യൂണിറ്റി ഉണ്ടാകുമെന്നോർക്കുക. (ഉദാ: ചിക്കൻ പോക്സ്). പ്രായാധിക്യത്താലും പല രോഗങ്ങളാലും പ്രതിരോധശക്തി കുറഞ്ഞവരെ രോഗാണു ആക്രമിച്ചാൽ ശരീരം മൃതപ്രായമാകുകതന്നെ ചെയ്യും. അങ്ങനെയാണ് വയോധികരെയും ഇതരരോഗബാധിതരെയും കോവിഡ്-19 കൊന്നൊടുക്കിയത്. ഇതിനുള്ള പ്രതിവിധി രോഗാണുവിന്റെ ജനിതകഘടന മനസിലാക്കി അതിനെതിരായ വാക്സിനുകൾ ഉൽപാദിപ്പിച്ച് ശരീരത്തിൽ സന്നിവേശിപ്പിക്കുന്നതാണ്.
ഇതിന് നിഷ്ക്രിയമാക്കപ്പെട്ട രോഗാണുവിന്റെ അംശങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വാക്സിൻ, ചിന്പൻസികളിലെ അഡിനോ വൈറസിൽ കൊറോണ വൈറസിന്റെ പുറംതോടിലെ സ്പൈറ്റ് പ്രോട്ടീൻ സന്നിവേശിപ്പിച്ച് നിർമിക്കുന്നു. നിരുപദ്രവകാരികളായ അഡിനോ വൈറസുകളെ വാഹനമായി ഉപയോഗിച്ചാണ് കോവിഡിന്റെ പ്രോട്ടീൻ ഘടകം മനുഷ്യശരീരത്തിൽ കുത്തിവയ്ക്കുന്നത്.
ആദ്യത്തെ കുത്തിവയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ കുത്തിവയ്പിനുശേഷം 84 ശതമാനവും കോവിഡ് വൈറസിനെ ചെറുക്കാനുള്ള പ്രതിരോധ ശക്തിയുണ്ടാകുന്നു. കുത്തിവയ്പുകൾക്ക് ഇടയിലുള്ള സമയം 2-3 മാസങ്ങൾ വരെ നീട്ടിയാൽ പ്രതിരോധശക്തി വീണ്ടും വർധിക്കുന്നു.
കോവാക്സിൻ പരന്പരാഗത വാക്സിൻ നിർമാണശൈലിയിലാണു വികസിപ്പിച്ചെടുക്കുന്നത്. നിഷ്ക്രിയമാക്കിയ കൊറോണ വൈറസ് തന്നെയാണ് കോവാക്സിൻ. ഇതിന്റെ കുത്തിവയ്പ് ഏറെ ഫലപ്രദമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു.
അമേരിക്കയിലെ ഫൈസർ കന്പനി നിർമിക്കുന്ന വാക്സിൻ വൈറസിന്റെ ജനിതക പദാർഥമായ എംആർ.എൻ.എയാണ് ഉപയോഗിക്കുന്നത്. ഇതു കുത്തിവയ്ക്കുന്പോളുണ്ടാകുന്ന പ്രതിരോധശക്തി 94 ശതമാനംവരെയാണെന്ന് അവകാശപ്പെടുന്നു. കൂടാതെ ജോണ്സണ് വാക്സിനും മോഡേർണയും റഷ്യയുടെ സ്പുട്നിക് വാക്സിനും ചൈനയുടെ സിനോവാക് വാക്സിനും വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.
കോവിഡ് രോഗം വന്നവർക്കു വാക്സിൻ എടുക്കണോ?
തീർച്ചയായും. വൈറസ് ബാധയെത്തുടർന്ന് കൂടിവന്നാൽ 3-4 മാസത്തോളമാണു പ്രതിരോധശക്തി ഉണ്ടാകുന്നത്. അതുകൊണ്ടു രോഗം വന്നവർ 3-4 മാസങ്ങൾ കഴിഞ്ഞ് വാക്സിനേഷൻ എടുക്കണം.
വാക്സിനേഷൻ കഴിഞ്ഞവർക്ക് എത്രനാൾ പ്രതിരോധശക്തി ലഭിക്കും? വാക്സിൻ എടുത്ത ചിലർക്ക് വീണ്ടും രോഗം വരുന്നതായി കാണുന്നുണ്ടല്ലോ?
65മുതൽ 95 ശതമാനംവരെ കാര്യക്ഷമതയോടെ വിവിധ വാക്സിനുകൾ ഏതാണ്ട് ഒരു വർഷത്തോളം ശക്തമായ വൈറസ് ബാധയിൽനിന്നു പരിരക്ഷിക്കുമെന്നാണു കണക്ക്. ഒരു വർഷമെന്നത് കൃത്യമായി പറയാൻ പറ്റില്ല. കാരണം ഇതേപ്പറ്റി ആധികാരികമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. വാക്സിനെടുത്തവർക്ക് അപൂർവമായി വീണ്ടും രോഗബാധയുണ്ടാകാം. മാസ്കും സാമൂഹിക അകലവും കൈകഴുകലും കൃത്യമായി പാലിക്കാത്തവരിലാണ് ഇതുണ്ടാവുക. ഉദാഹരണത്തിന് "വൈറസ് ലോഡ്’ കൂടുതലുള്ള ആൾക്കൂട്ടങ്ങളിൽ ചെന്നുപെട്ടാൽ വീണ്ടും കോവിഡ് ബാധയുണ്ടാകാം. എന്നാൽ, വാക്സിനെടുത്തവരിൽ രോഗതീവ്രത വളരെ കുറഞ്ഞിരിക്കും എന്നതു ശ്രദ്ധേയമാണ്. ഇക്കാരണത്താൽ വാക്സിനേഷൻ കഴിഞ്ഞും എല്ലാ കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കുക.
വാക്സിൻ എടുത്തശേഷം ഉണ്ടാകുന്ന അസ്വസ്ഥതകൾ?
തലവേദന, ശരീരവേദന, ക്ഷീണം, അലർജി, വളരെ അപൂർവമായി നേരിയ പനി ഇവയുണ്ടാകാം. എന്നാൽ, നിങ്ങളുടെ ഇമ്യൂണ് വ്യവസ്ഥ സജീവമായതിന്റെ ലക്ഷണങ്ങളാണിവ. 24 മണിക്കൂർ നേരം വിശ്രമിക്കുകയും ധാരാളം ചൂടുവെള്ളം കുടിക്കുകയും ഒരു പാരാസെറ്റാമോൾ ഗുളിക കഴിക്കുകയും ചെയ്താൽ ഈ ലക്ഷണങ്ങൾ മാറും.
ഹാർട്ടറ്റാക്ക്, ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി, സ്ട്രോക് തുടങ്ങിയവ കഴിഞ്ഞ് വാക്സിനേഷൻ എടുക്കുന്നത് അപകടകരമാണോ?
തീർച്ചയായും അല്ല. ഹാർട്ടറ്റാക്കും സ്ട്രോക്കും കഴിഞ്ഞ് ഏതാണ്ട് 1-2 മാസങ്ങൾക്കുശേഷം വാക്സിൻ എടുക്കാം. ആൻജിയോപ്ലാസ്റ്റിയോ ബൈപാസ് സർജറിയോ കഴിഞ്ഞവർ വാക്സിൻ എടുക്കുന്നതിൽ തർക്കമില്ല. തീർച്ചയായും ഇക്കൂട്ടർ വാക്സിൻ എടുത്തിരിക്കണം. ഹാർട്ടറ്റാക്കും ആൻജിയോപ്ലാസ്റ്റിയും ബൈപാസും കഴിഞ്ഞു രക്തം നേർപ്പിക്കുന്ന മരുന്നുകൾ സേവിക്കുന്നവർ വാക്സിൻ എടുക്കാമോ എന്നതിനെപ്പറ്റി ഏറെ തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. രക്തം നേർപ്പിക്കുന്ന ആസ്പിരിൻ, ക്ലോപിഡോഗ്രേൽ തുടങ്ങിയ മരുന്നുകൾ തുടർന്നുകൊണ്ടുതന്നെ വാക്സിൻ എടുക്കണം. ഇക്കൂട്ടർക്കു വാക്സിനെടുത്താൽ രക്തം കട്ടപിടിക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്യുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
ഹൃദയവാൽവുകൾ മാറ്റിവച്ച രോഗികൾ രക്തം നേർപ്പിക്കുന്ന ഒൗഷധങ്ങളായ ’വാർഫ്’, ’ആസിടുട്രാം’ തുടങ്ങിയവ എടുക്കുന്നുണ്ടെങ്കിൽ അതിന്റെ പരിശോധനാസൂചകമായ ഐഎൻആർ 3-ൽ കുറഞ്ഞിരിക്കണമെന്നുണ്ട്. കൂടുതലെങ്കിൽ കുറച്ചിട്ടു മാത്രം വാക്സിനെടുക്കുക.
അമിത രക്തസമ്മർദവും പ്രമേഹവുമുള്ളവർക്കു വാക്സിനെടുക്കാമോ?
ഇരുകൂട്ടരും വാക്സിനെടുക്കണം. എന്നാൽ, കുട്ടികൾക്കു പ്രമേഹബാധയുണ്ടെങ്കിൽ 18 വയസിൽ കുറവായതുകൊണ്ടു വാക്സിനെടുക്കാൻ നിർദേശങ്ങളില്ല. 18 വയസിൽ താഴെയുള്ളവരെ ഉൾപ്പെടുത്തി പഠനങ്ങൾ നടത്താത്തുകൊണ്ടാണ് ഇക്കൂട്ടരെ വാക്സിനെടുക്കുന്നതിൽനിന്ന് ഒഴിവാക്കുന്നത്.
അതുപോലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിനെടുക്കാൻ പാടില്ല.
ആസ്മയോ ശ്വാസകോശരോഗങ്ങളോ ഉള്ളവർക്ക് വാക്സിനെടുക്കുന്നതിൽ അപകടമുണ്ടോ?
കോവിഡ്-19 ശ്വാസകോശരോഗങ്ങളെ പ്രധാനമായി ബാധിക്കുന്നതുകൊണ്ട് ഇക്കൂട്ടർ നിർബന്ധമായും വാക്സിനെടുത്തിരിക്കണം.
മദ്യം അമിതമായി ഉപയോഗിക്കുന്നവർക്കും കരൾ രോഗികൾക്കും വാക്സിനെടുക്കാമോ?
ഇക്കൂട്ടരുടെ കരളിന്റെ ആരോഗ്യ മാനദണ്ഡങ്ങളായ സൂചകങ്ങളും ഐഎൻആറും തൃപ്തികരമെങ്കിൽ വാക്സിനെടുക്കാം. ഐഎൻആർ 3-ൽ താഴെയായിരിക്കണം.
ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്കു വാക്സിനെടുക്കാമോ?
ഡയാലിസിസ് ചെയ്യുന്നവർക്കും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷവും വാക്സിനെടുക്കാം. കഴിക്കുന്ന മരുന്നുകൾ കൃത്യമായി ചികിത്സകന്റെ നിർദേശപ്രകാരം സേവിക്കുക.
വാക്സിനെടുത്തശഷം ഹാർട്ടറ്റാക്കും സ്ട്രോക്കും മരണവും സംഭവിച്ചെന്നു പത്രവാർത്തകൾ വന്നല്ലോ? ശരിയാണോ?
കോവിഡ് വാക്സിനേഷൻ എടുത്തവരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ കൂടുതലായുണ്ടായി എന്നാണു പരാതികൾ. ഈ സംശയംവച്ചാണ് അസ്ട്രാസെനിക്ക വാക്സിനെ (ചാഡോക്സ് 1, കോവിഷീൽഡ്) യൂറോപ്പിൽ നിരോധിച്ചത്. വാക്സിനെടുത്തവരിൽ ശ്വേത രക്താണുക്കളുടെ എണ്ണം കുറയുന്നതായും രക്തം കട്ടപിടിക്കുന്നതായും കണ്ടു. എന്നാൽ, ഈ കണ്ടെത്തലുകൾ അത്യപൂർവമായി ഉണ്ടായതാണെന്നും വാക്സിൻ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ലോകാരോഗ്യസംഘടന പിന്നീടു പ്രസ്താവിച്ചു.
വാക്സിനേഷനുശേഷം ഹാർട്ടറ്റാക്കും സ്ട്രോക്കും മരണവും സംഭവിച്ചെന്ന വാദം തെറ്റാണെന്നു പിന്നീടു തെളിഞ്ഞു. സാധാരണ ഉണ്ടാകേണ്ടിയിരുന്ന ഹാർട്ടറ്റാക്ക് വാക്സിനേഷനുശേഷം സംഭവിച്ചതുകൊണ്ട് അടിസ്ഥാനമില്ലാതെ അതു വാക്സിനേഷനോടു ബന്ധപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അതുപോലെ വാക്സിനേഷനെത്തുടർന്ന് മരണവും ഉണ്ടായിട്ടില്ല. കേരളത്തിൽ വാക്സിനെടുത്തവരിൽ ഇതുവരെ ഇത്തരം പ്രതിഭാസങ്ങൾ കണ്ടെത്തിയിട്ടില്ല.
പലരും കൃത്യമായി കഴിക്കേണ്ട മരുന്നുകൾ വാക്സിനേഷന്റെ സമയത്ത് ചികിത്സകന്റെ അനുവാദമില്ലാതെ നിർത്തുന്നു. പ്രത്യേകിച്ചു രക്തം നേർപ്പിക്കുന്ന മരുന്നുകളാണു നിർത്തുക.
കോവിഡ് ബാധ തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ?
കൃത്യമായി മാസ്ക് ധരിക്കുകയും ആളകലം പാലിക്കുകയും കൈകൾ വൃത്തിയാക്കുകയും ചെയ്യുന്നതുകൂടാതെ ജീവിതശൈലിയിൽ ക്രിയാത്കമായ പല പരിവർത്തനങ്ങളും സ്വായത്തമാകണം. എട്ടു മണിക്കൂർ ഉറക്കം, ധാരാളം ചൂടുവെള്ളം കുടിക്കുക, ദിവസേന വ്യായാമം ചെയ്യുക, ശുദ്ധവായു ശ്വസിക്കുക, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക, വിവിധ രോഗങ്ങളുള്ളവർ ചികിത്സകന്റെ നിർദേശപ്രകാരമുള്ള ഒൗഷധങ്ങൾ കൃത്യമായി സേവിക്കുക ഇവയെല്ലാം ഏറെ പ്രധാനം.
ഹൃദ്രോഗമോ മറ്റസുഖങ്ങളോ തീവ്രമായാൽ ഭയപ്പെടാതെ ആശുപത്രിയിലെത്തുക. മാറ്റിവയ്ക്കാവുന്ന ചികിത്സകൾ, ശസ്ത്രക്രിയകൾ വാക്സിനേഷനുശേഷം ചെയ്യുക. എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക. നല്ലതു ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുക. ഈ ഭീഷണമായ വൈറസ് വ്യാപനത്തെ നമുക്കു തീർച്ചയായും തടയാനാകും. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നു മാത്രം.
ഡോ. ജോർജ് തയ്യിൽ