വിലയായ് കൊടുത്തത് രണ്ട് കാലുകൾ
വൈകിട്ടോടെ മുറിയുടെ വാതിൽ തുറന്ന് നഴ്സിംഗ് ഹെഡായ കന്യാസ്ത്രീ അരികിലേക്കു വരുന്നതു കണ്ടപ്പോൾ സങ്കടംകൊണ്ട് എനിക്കൊരക്ഷരം മിണ്ടാനായില്ല. ഉമ്മയുടെ പ്രായമുള്ള അവരെന്‍റെ കട്ടിലിലിരുന്ന് എന്നെ പതുക്കെ തലോടി. ജീവിതത്തിലാദ്യമായി മറ്റൊരാളുടെ മുന്നിൽ എന്‍റെ കണ്ണു നിറഞ്ഞു. മൂത്ത കുഞ്ഞിന് ആറുമാസം പ്രായം. 24 വയസുമാത്രമുള്ള ഞാൻ വികലാംഗനാകുമെന്നോർത്തപ്പോൾ സങ്കടം സഹിക്കാനായില്ല. ഞാൻ അവരെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു. അവരും കരഞ്ഞു. ഒടുവിൻ ഞാൻ പറഞ്ഞു: സിസ്റ്ററേ, എന്‍റെ കാല് മുറിച്ചോളൂ... ഹനീഫ തന്‍റെ ജീവിതകഥയുടെ ഇതളുകൾ മറിക്കാൻ തുടങ്ങി.

കുസൃതികളുടെ കുട്ടിക്കാലം

പുത്തൻചിറ കോലോത്തുംകുന്ന് അറയ്ക്കൽ അലിയാരുടെയും കൊച്ചുറാബിയയുടെയും മൂത്തപുത്രനായി 1957 ഓഗസ്റ്റ് നാലിനു ജനിച്ച ഹനീഫ ബാല്യകാലത്തു മിടുക്കനായിരുന്നെങ്കിലും കുസൃതിയും നിർബന്ധബുദ്ധിയുമായിരുന്നു.

തെക്കുംമുറി സ്കൂളിലായിരുന്നു പഠനം. കണക്കിനോടു വല്ലാത്ത താല്പര്യമായിരുന്നു. മാഷ് ബോർഡിൽ കണക്ക് എഴുതുന്പോഴേക്കും ബുക്കിൽ ചെയ്തുതീർത്ത് ഉത്തരമെഴുതി മറ്റു കുട്ടികളുമായി ഞോണ്ടിക്കുറി വയ്ക്കും. അവരിൽ പലരും അപ്പോൾ ചെയ്യാൻ തുടങ്ങിയിട്ടേ ഉണ്ടാവൂ. ഒരു ദിവസം ബോർഡിൽ കണക്ക് എഴുതി മാഷ് തിരിഞ്ഞപ്പോൾ ഹനീഫ കൂട്ടുകാരനെ ഞോണ്ടുകയാണ്. ദേഷ്യംവന്ന മാഷ് പുസ്തകം എടുത്തുനോക്കിയപ്പോൾ എഴുതിയിരിക്കുന്ന ഉത്തരം തെറ്റ്. വടിയെടുത്ത് പൊതിരെ തല്ലി. വലതുവശത്തെ മാർജിനിൽ കണക്കു ചെയ്തതു ശരിയായിരുന്നുവെങ്കിലും എടുത്തെഴുതിയപ്പോൾ തെറ്റിപ്പോയി. മാഷ് ശ്രദ്ധിച്ചെങ്കിലും തല്ലിൽ കുറച്ചില്ല. അങ്ങനെ അഞ്ചാം ക്ലാസിൽ നിർത്തി പഠനം.

മുതിർന്ന കൂട്ടുകാരുടെ സമ്മാനം...!

വാപ്പ ചരക്കുകപ്പലിലെ സ്രാങ്ക് ആയിരുന്നു. അതിനാൽ ലോകം മുഴുവൻ കറക്കമാണ്. വർഷത്തിലൊരിക്കലോ രണ്ടുവർഷം കൂടുന്പോഴോ വീട്ടിലെത്തൂ. ആയിടെ വീട്ടിലെത്തിയപ്പോ പറഞ്ഞു. ഇനി നീ പണിക്കാരെ സഹായിക്ക്.

ഒന്പതു മക്കളിൽ ഏറ്റവും മൂത്തവനായതിനാൽ കോട്ടപ്പുറം ചന്തയിൽ പോയി ആഴ്ചയിലൊരിക്കൽ സാധനങ്ങൾ വാങ്ങിക്കുന്നത് എന്‍റെ ജോലിയായിരുന്നു. അന്ന് ബസ്കൂലി 10 പൈസയാണ്. അങ്ങോട്ട് ഞാൻ നടന്ന് 10 പൈസ പോക്കറ്റിലിടും. കോട്ടപ്പുറത്തുനിന്ന് ഇങ്ങോട്ട് ബസിൽ സാധനങ്ങളുമായി വരും.

അന്നൊക്കെ റിലീസ് ചെയ്യുന്ന സിനിമകൾ വെള്ളിയാഴ്ചയിലെ മാറ്റിനിക്കു പോയി കാണുക എന്നത് വല്ലാത്തൊരാവേശമായിരുന്നു. 50 പൈസയാണ് ടിക്കറ്റ്. അതിനായിരുന്നു പൈസ കൂട്ടിവയ്ക്കുന്നത്. അന്നൊക്കെ എന്‍റെ കൂട്ടുകാർ എന്നേക്കാൾ ഏഴെട്ടുവയസ് മുതിർന്നവരായിരുന്നു. അവരിൽ ചിലർ രണ്ടും മൂന്നും പൈസ കടം വാങ്ങിക്കും. അവർ ബീഡി വാങ്ങിച്ച് വലിക്കുന്പോൾ രണ്ടോ മൂന്നോ പുക ചുണ്ടത്തുവച്ച് വലിപ്പിക്കും. അങ്ങനെ അഞ്ചാം ക്ലാസിലാണു വലി തുടങ്ങിയത്. ആദ്യ തവണ തലചുറ്റി വീണെങ്കിലും പിന്നെ അതൊരു ശീലമായി. അവസാനം അഡിക്റ്റുമായി.

ബീഡി തെറുപ്പ്, മുംബൈ ഒടുവിൽ ബഹ്റൈൻ

ബീഡി വാങ്ങിക്കാനും സിനിമയ്ക്കു പോകാനും പൈസയില്ലാതായപ്പോൾ ബീഡി തെറുപ്പിനു പോയി. മുംബൈയിലെ വർക്ക് ഷോപ്പിൽ പണി ചെയ്തു. ഒടുവിൽ 19-ാം വയസിൽ ബഹ്റിനിലെത്തി. പെട്രോൾ പന്പിൽ ജോലിക്കാരനായി. രണ്ടരവർഷം കഴിഞ്ഞ് നാട്ടിലെത്തി. വിവാഹം കഴിച്ചു. രണ്ടുമാസം കഴിഞ്ഞ് തിരികെ ഗൾഫിലേക്ക്.

അവിടെവച്ചാണു കാലിന്‍റെ മസിലിൽ വേദന തുടങ്ങുന്നത്. പതുക്കെപ്പതുക്കെ അത് കൂടി വന്നു. നിൽക്കാനാകുന്നില്ല. ഇടതുകാലിന്‍റെ തള്ളവിരൽ കുത്തിപ്പഴുത്തു. നഖം എടുത്തുകളഞ്ഞെങ്കിലും മുറിവ് ഉണങ്ങിയില്ല. കാലിലേക്കു ബ്ലഡ് സർക്കുലേഷൻ ഇല്ലെന്നും നിക്കോട്ടിൻ ഇഫക്ടാണെന്നും ഓപ്പറേഷൻ മാത്രമാണു പ്രതിവിധിയെന്നും ഡോക്ടർമാർ. ഇറാൻകാരനായ സെക്ഷൻ മാനേജർ പറഞ്ഞു: ""നീ നാട്ടിൽപോയി ഓപ്പറേഷൻ കഴിഞ്ഞുവാ''. അങ്ങനെ നാട്ടിലെത്തി.

ആദ്യം കരുണ...പിന്നെ തരകൻ ആശുപത്രി

പിറ്റേന്നുതന്നെ അന്നമനട കരുണ ആശുപത്രിയിലേക്ക്. അവിടെനിന്ന് ആലുവ തരകൻ മെമ്മോറിയൽ ആശുപത്രിയിലേക്ക്. അന്നവിടെ പ്രശസ്തനായ ഡോ. സുകുമാരപ്പണിക്കരുണ്ടായിരുന്നു. അദ്ദേഹമാണ് അടിവയറിനു താഴെ രണ്ടു സർജറികൾ നടത്തിയത്. കാലിലേക്കുള്ള രക്തക്കുഴലുകളിലെ രക്തയോട്ടം സാധാരണ നിലയിലാക്കാൻ.

ഓപ്പറേഷൻ കഴിഞ്ഞ് പിറ്റേ മാസം വീണ്ടും ഗൾഫിലേക്ക്. പുകവലി പൂർണമായും ഉപേക്ഷിക്കണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും സാധിച്ചില്ല. ആറു മാസം തികയുംമുന്പേ വേദന വീണ്ടും തുടങ്ങി. അതു ശക്തമായി. പതിനൊന്നു മാസമായപ്പോഴേക്കും തിരികെ നാട്ടിലേക്ക്... അപ്പോഴേക്കും മൂത്തമകൾ പിറന്നിരുന്നു.

ഇടതുകാൽ മുറിക്കുന്നു...

നാട്ടിലെത്തി വീണ്ടും ഡോ. പണിക്കരുടെ അടുത്തേക്ക്. കാലിലെ നഖം എടുത്തിട്ടും പല ഇൻജക്‌ഷൻ ചെയ്തിട്ടും യാതൊരു കുറവുമില്ല. മുംബൈയിലെ ജെ.ജെ. ഹോസ്പിറ്റലുമായി ഡോക്ടർ ബന്ധപ്പെട്ട് ഞരന്പ് മാറ്റിവയ്ക്കാനായി വിമാനത്തിൽ വരുത്തിച്ചു. ഡോക്ടറുടെ സുഹൃത്തുക്കളായ ചില ഡോക്ടർമാരെയും കണ്‍സൾട്ട് ചെയ്തു. പക്ഷേ, അതും പരാജയപ്പെട്ടു.

പണിക്കർ ഡോക്ടർ തന്നെ സുഹൃത്തായ ഡോ. ടി.എം.ജോസഫിനെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്‍റെ ആശുപത്രിയായ മെഡിക്കൽ ട്രസ്റ്റിലേക്കു മാറ്റി. അവിടെവച്ചാണ് 24-ാം വയസിൽ ഇടതുകാൽ മുട്ടിനു താഴെവച്ച് മുറിച്ചത്. 15 ദിവസം കഴിഞ്ഞ് വീട്ടിലേക്ക്... മൂന്നുമാസം കഴിഞ്ഞ് ഗൾഫിലേക്കു തിരികെ ചെല്ലാനുള്ള വിളയെത്തി. പക്ഷേ, ധൈര്യമില്ല. വേണ്ടെന്നുവച്ചു.

പിന്നെ എറണാകുളത്ത് ഹോട്ടൽ, കൊടുങ്ങല്ലൂരിൽ പെട്ടിക്കട എന്നിവ നടത്തി. രണ്ടുവർഷം കഴഞ്ഞില്ല, വേദന വീണ്ടും വലതുകാലിലേക്ക്. യുനാനി ചികിത്സ നടത്തി, ഫലമുണ്ടായില്ല. വേദന സംഹാരികൾ കഴിച്ച് വർഷങ്ങൾ തള്ളിനീക്കി.

ശക്തമായ വേദന വരുന്പോൾ എന്താ ചെയ്യുകയെന്ന് ഒരു പിടിയുമില്ല. ഒറ്റച്ചവിട്ടിനു വാതിൽവരെ തെറിച്ചുപോയിട്ടുണ്ട്. ഇതിനിടയിൽ കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിലും കിടന്നു. ഓപ്പറേഷൻ കഴിഞ്ഞശേഷം 10 ദിവസം മാത്രം കഴിക്കാനായി തന്ന വേദനസംഹാരി ഗുളിക വാങ്ങി ദിവസം നാലും അഞ്ചുംവരെ കഴിച്ചു. ഒരിക്കൽ ശക്തമായ വേദന വന്നതോടെ വലതുകൈയുടെ രണ്ടു വിരലുകൾ സ്വയം വെട്ടിക്കളഞ്ഞു. ആകെ ഭ്രാന്തമായ ഒരവസ്ഥ. അങ്ങനെ ബന്ധുമിത്രാദികളെല്ലാംകൂടി പിടിച്ചുകെട്ടി തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

വലതുകാലും വിസ്മൃതിയിലേക്ക്

തൃശൂർ മെഡിക്കൽ കോളജിലെ ഡോ. സിയാദ് എന്‍റെ തലയിൽ തിരുമ്മിക്കൊണ്ടു പറഞ്ഞു: ""എന്ത് ചെയ്യാനാ, എല്ലാം താൻ വരുത്തിവച്ചതല്ലേ, നിക്കോട്ടിൻ ഇഫക്ട് ഭയങ്കരം..! ഞരന്പുകൾ പൊട്ടി, രക്തക്കുഴലുകളുടെ അഗ്രഭാഗം ചുരുങ്ങി, രക്തം കട്ടപിടിച്ചു. പ്രതിരോധശേഷി നഷ്ടപ്പെട്ടു. എന്തായാലും യൂറിൻ ടെസ്റ്റ് ചെയ്യട്ടെ. എന്നിട്ട് ഓപ്പറേഷനെക്കുറിച്ച് ആലോചിക്കാം ''. രാവിലെ ചെന്നിട്ട് വൈകുന്നേരമായിട്ടും യൂറിൻ എടുക്കാൻ കിട്ടിയില്ല. രാത്രി പതിനൊന്നിനാണ് അല്പം യൂറിൻ കിട്ടിയത്. അങ്ങനെ 1998 മാർച്ച് 31നു രാത്രി പന്ത്രണ്ടോടെ വലതുകാലും മുറിച്ചുമാറ്റി.

പുകവലിയോടു വിട

മരുന്നുകളുടെ കാഠിന്യംമൂലം അനസ്തേഷ്യ തന്നിട്ടും ബോധം മറഞ്ഞില്ല. സ്പൈനൽ അനസ്തേഷ്യ നൽകിയാണു വലതുകാൽ മുറിച്ചത്. അങ്ങനെ 40-ാം വയസിൽ ഇരുകാലുകളും നഷ്ടപ്പെട്ട യുവാവായി മാറി. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാർഡിലേക്കു മാറ്റുന്നതായിരുന്നു മെഡിക്കൽ കോളജിലെ അന്നത്തെ രീതി. പക്ഷേ, ഡോ. സിയാദിന്‍റെ കാരുണ്യംമൂലം 23 ദിവസം അത്യാഹിതവിഭാഗം വാർഡിൽ തന്നെ കിടത്തി. അതിനിടയിൽ ഒരു ദിവസം ഭാര്യയോടും കൂട്ടിനിരിക്കുന്ന ബന്ധുവിനോടുമായി ഡോക്ടർ പറഞ്ഞു: ""സാധാരണയായി കാലുമുറിക്കുന്പോൾ രക്തം ചീറ്റേണ്ടതാണ്. പക്ഷേ, ഒരു തുള്ളി ചോരപോലും വന്നില്ല. എന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. എല്ലാം നഷ്ടപ്പെട്ടു. ഏറിയാൽ രണ്ടുമാസം''.
നിറകണ്ണുകളോടെ ആ ആശുപത്രിക്കിടക്കയിൽ അന്നു ഞാനൊരു തീരുമാനമെടുത്തു. ഇപ്പോൾ നീണ്ട 22 വർഷങ്ങൾ... പിന്നെ ഇതുവരെ ഒരു പുക പോലും ഞാനെടുത്തിട്ടില്ല.

സ്വയം പര്യാപ്തതയിലേക്ക്...


ഇരുകാലുകളുമില്ലാതെ വീടിന്‍റെ നാലു ചുവരുകൾക്കിടയിൽ. കിടക്കയിൽനിന്ന് വീൽചെയറിലേക്കും തിരിച്ചും. നരകതുല്യമായൊരു ജീവിതം. ഭക്ഷണം കഴിക്കാനും മലമൂത്രവിസർജനത്തിനും എല്ലാം സഹായം വേണം. മൂന്നാലു വർഷമായതോടെ വയറു വന്നു വലുതായി. കൈയും കാലിന്‍റെ ബാക്കി ഭാഗവുമെല്ലാം ബലം പിടിച്ചു. അനക്കാനാകാത്ത അവസ്ഥ. എല്ലായ്പ്പോഴും ഇവൾ നിഴൽപോലെ കൂടെയുണ്ടായിരുന്നു. അങ്ങനെയാ ഈ കോലമായേ.. സഹധർമിണി സഫിയയെ ചേർത്തു നിർത്തി ഹനീഫ പറഞ്ഞു.

അവസ്ഥ അസഹനീയമായപ്പോൾ ഒരു ദിവസം പുത്തൻചിറ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്രായമായ ആ ഡോക്ടർ പറഞ്ഞു. നാലു വർഷം അനങ്ങാതിരുന്നിട്ട് ഇത്രയല്ലേ ആയുള്ളൂ. സാരല്ല്യ. താനായിട്ട് ഉണ്ടാക്കിയതല്ലല്ലോ കൈയും കാലുമൊന്നും. അതിനാൽ ഇനി ഉള്ളതുകൊണ്ട് എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാൻ പരിശ്രമിക്കണം. താൻതന്നെ മനസുവച്ചാലേ എന്തെങ്കിലും നടക്കൂ. എക്സർസൈസ് ചെയ്യണം, പതുക്കെ പതുക്കെ പുറത്തിറങ്ങണം.
പുത്തൻചിറ മുസ്‌ലിം പള്ളിയിലെ കമ്മുണ്ണി മുസ്‌ലിയാർ പിറ്റേന്നു വീട്ടിൽ വന്നു. അദ്ദേഹമെന്നെ നിർബന്ധിച്ച് വീൽചെയറിൽ പുറത്തേക്കിറക്കി. അങ്ങനെ ആദ്യമായി ഒരു മുളകുചെടി കുഴിച്ചിട്ടു. അതൊരു തുടക്കമായി. നിന്‍റെ പറന്പിൽ നീയിറങ്ങുന്നതിന് ആരാടാ കളിയാക്കാനെന്നായിരുന്നു മുസ്‌ലിയാരുടെ ചോദ്യം. പിന്നീട് പറന്പു മുഴുവൻ പോകാനാകാവുന്ന നാലുചക്രം പിടിപ്പിച്ച മരത്തിന്‍റെ ഒരു വണ്ടിയുണ്ടാക്കി. ചേനയും കപ്പയും എന്നിങ്ങനെ കൃഷികളെല്ലാം ചെയ്യാൻ തുടങ്ങി.

അതേവർഷം തന്നെ മൂത്തമകൾ സനിതയുടെ വിവാഹം കഴിഞ്ഞു. പിന്നീട് റാബിയത്തിന്‍റെയും ഒടുവിൽ മകന്‍ താഹിറിന്‍റെയും. ഇപ്പോൾ ആറു പേരക്കുട്ടികളുമായി.

ശില്പങ്ങളിലേക്ക്

പുറത്തേക്കിറങ്ങാൻ തുടങ്ങിയതോടെ പണ്ട് കൃഷിക്കായി ഉപയോഗിച്ചിരുന്ന ഒരു വലിയ കാളത്തേക്കിന്‍റെ വട്ട് പറന്പിൽ കിടക്കുന്നതുകണ്ടു. ഇതുപയോഗിച്ച് ഒരു ടീപ്പോയ് പണിയാൻ അടുത്തുള്ള ഫർണീച്ചറുകാരനെ ഏല്പിച്ചു. ആറുമാസം കഴിഞ്ഞിട്ടും കിട്ടാതായതോടെ ഒരു ചെറിയ കൈക്കോടാലിയും ഒരു മുള്ളരവും വാങ്ങി. വട്ട് മൂന്നായി അറത്തുവാങ്ങി. രാകിരാകി ആദ്യം ടീപ്പോയ്, പിന്നെ ഒരു കസേര... ടിവി സ്റ്റാൻഡ് അങ്ങനെ നിരവധി കരകൗശലവസ്തുക്കളുണ്ടാക്കി.

ജീവിതംതന്നെ സന്ദേശം

കളരിപ്പയറ്റിന്‍റെ വീര്യം, കോഴിക്കറിയുടെ സ്വാദ് എന്നെല്ലാം ചില ബീഡിയുടെയും "മെയ്ഡ് ഫോർ ഈച്ച് അദർ’ എന്ന സിഗരറ്റിന്‍റെയും പരസ്യമെല്ലാം കാണുന്പോൾ ചിരി വരും. പുകവലിക്കരുതെന്ന് ഞാനാരോടും പറയാറില്ല. പക്ഷേ, എന്‍റെ ജീവിതമാണ് എനിക്ക് നൽകാനുള്ള സന്ദേശം. അതിൽ കൂടുതൽ എന്തു പറയാനാണ്. അതു കേൾക്കുന്നവർക്കെല്ലാം തീരുമാനമെടുക്കാമല്ലോ.

സെബി മാളിയേക്കൽ