Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മഞ്ഞിൽ വിരിഞ്ഞ പാതിരാപ്പൂവ്
വൃത്തികെട്ട വേഷത്തിൽ, ഭാണ്ഡങ്ങളും തൂക്കി സ്ത്രീയും മക്കളുടെ പടയും വരുന്നതു ദൂരെ നിന്നു കണ്ടപ്പോൾത്തന്നെ കുട്ടികൾ അവരവരുടെ വീടുകളിലേക്കോടി ആ ഭീകരവാർത്ത മാതാപിതാക്കളെ അറിയിച്ചു:
""അമ്മേ, കൊള്ളക്കാരിയും മക്കളും വരുന്നു! ദേ, ഇങ്ങടുത്തു!''
""എന്റമ്മോ!'' വീട്ടുകാരികൾ പരിഭ്രാന്തരായി. കൊള്ളക്കാരിത്തള്ളയ്ക്കു കൊടുക്കാൻ എന്താണാവോ വീട്ടിലുള്ളത്! പിച്ചക്കാരി എന്ന മട്ടിൽ അവരോടു പെരുമാറുകയോ ചില്ലറ വല്ലതും കൊടുക്കുകയോ ചെയ്യാമെന്നു വച്ചാൽ തള്ളയിൽനിന്ന് എന്തു നന്ദിവചനമാണു തെറിച്ചുവരുക എന്നു പറയാനാവില്ല. കാട്ടിൽനിന്നല്ലേ വരവ്. ഇരതേടി കാടുവിട്ടിറങ്ങിയ സിംഹിയുടെ മട്ടാണ്.
പണ്ടെന്നോ നാട്ടിൽനിന്നു ഭർത്താവിനോടും മക്കളുടെ ആദ്യപകുതിയോടുംകൂടി കാട്ടിലേക്കു കടന്നതാണ്. നാട്ടിൽ ആടുമോഷണമായിരുന്നു ഭർത്താവിന്റെ ജീവിതവ്രതം.
ജനങ്ങളുടെ പരാതികൊണ്ടു പൊറുതിമുട്ടുകയും നാട്ടിലെ ആടുകളുടെ എണ്ണം വല്ലാതെ ഇടിയുകയും ചെയ്തപ്പോൾ ബിഷപ് അയാളെ നിയമഭ്രഷ്ടനായ കൊള്ളക്കാരനായി പ്രഖ്യാപിച്ചു. ആർക്കും അയാളോട് എന്തും ചെയ്യാം, നിയമം ചോദിക്കില്ല, എന്ന അവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ അയാൾ കുടുംബവുമായി ബ്രയനഡ് വനത്തിലേക്കു ജീവിതം മാറ്റി. അവിടെയിൊരു ഗുഹ ബലവത്തായ വീടായി.
പിന്നീട്, കാട്ടിലേക്കും കാടിന് അടുത്തുകൂടെയും സഞ്ചരിക്കുന്നവർക്കു മാത്രമായി കൊള്ളക്കുടുംബനാഥനിൽനിന്നു ദുര്യോഗം. അവരെ അയാൾ കൊള്ളയടിച്ചു വൃത്തിയാക്കി ഭാരങ്ങളില്ലാത്തവരായി മടക്കിയയച്ചു. പക്ഷേ അതുകൊണ്ട് എങ്ങനെയൊരു കുടുംബം പുലർത്തും? കുടുംബമാണെങ്കിൽ വർഷാവർഷം വലുതാവുന്നു. നാട്ടുകാർ നിവൃത്തിയുണ്ടെങ്കിൽ കാടിനരികിലേക്കെങ്ങും സാഹസപ്പെടാതായി. നിവൃത്തികേടുകൊണ്ടു കാട്ടിലൂടെ സഞ്ചരിക്കേണ്ടിവരുന്നവരുടെ മണം പിടിച്ചു കൊള്ളക്കാരൻ തന്ത അവരുടെ മുന്നിൽ അവതീർണനാവും. കൈയിലുള്ളതു കൊടുക്കാതെ അയാളുടെ സാമ്രാജ്യത്തിൽനിന്ന് രക്ഷപ്പെടാൻ അധികമാർക്കും സാധിക്കില്ല.
അതൊക്കെ വല്ലപ്പോഴും മാത്രം. കൊള്ളയുടെ സീസൺ അല്ലാത്തപ്പോൾ കൊള്ളക്കുടുംബം നായാടിയും കാട്ടുപഴങ്ങളും കിഴങ്ങുകളും തിന്നും കഴിഞ്ഞുകൂടും.
അതുകൊണ്ടാവില്ലെന്നു വരുന്പോളാണു കൊള്ളക്കുടുംബനാഥ മക്കൾപ്പടയുമായി നാട്ടിലേക്കിറങ്ങുന്നത്. നാട്ടിൽനിന്നു കിട്ടുന്ന സംഭാവനകൾ ചാക്കിലേറ്റി നടക്കാനാണു മക്കളുടെ അകന്പടി. കൊള്ളക്കാരിത്തള്ളയുടെ രൂപവും ഭാവവും കാണാൻ തന്നെ നാട്ടുകാർക്കു ഭയമാണ്. കഴിയുമെങ്കിൽ ആ കാഴ്ച അവർ ഒഴിവാക്കും. ഭിക്ഷ കൊടുക്കാനുദ്ദേശിക്കുന്ന സാധനങ്ങൾ വേണ്ടത്ര അളവിൽ ചാക്കിൽനിറച്ചു വീടിന്റെ മുന്പിൽത്തന്നെ സ്ഥാപിക്കും. ചാക്കുകളുടെ ആ സന്നദ്ധനിര കാണുന്പോൾ തള്ളയ്ക്കു കലിയാണ്. തന്റെ മുഖം അവലക്ഷണമാണെന്നു വിചാരിക്കുന്ന ഈ വീട്ടുകാരികൾ, പിന്നെ, സുരസുന്ദരികളല്ല്യോ!
ദേഷ്യം മൂക്കുന്പോൾ തള്ള സ്നേഹത്തോടെ വിളിക്കും: കൊച്ചമ്മാ... കൊച്ചമ്മാ...''
വീടിനകത്തിരിക്കുന്ന കൊച്ചമ്മ ആ മധുരോദാരസ്വരം അവഗണിച്ച് മുറിയുടെ കോണിൽ പറ്റിപ്പിടിക്കും. അങ്ങനെയൊന്നും വിളി ശമിക്കില്ലെന്നു മനസിലാകുന്പോൾ, അവസാനം, പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കാട്ടുതള്ളയുടെ മുന്നിൽ ഹാജരാകും.
""ങാ, വന്നല്ലോ,'' തള്ള കഴിയുന്നത്ര വികൃതമായി ചിരിച്ചുകാണിക്കും.'' ഇതെന്തുപറ്റി? പഷ്ണിയാണോ? ക്ഷീണിച്ചങ്ങു പ്രേതം പോലെയായല്ലോ! അതുകൊണ്ടാണോ വീട്ടീന്നു പുറത്തിറങ്ങാത്തേ?''
പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു വീട്ടമ്മ നിൽക്കുന്പോൾ കാട്ടമ്മ, തനിക്ക് ആ വീട്ടിൽ നിന്നു കിട്ടിയ സംഭാവനച്ചാക്കിൽ നിന്നൊരു കോഴിമുട്ട എടുത്തു വീട്ടമ്മയ്ക്കു കൊടുത്തുകൊണ്ടു പറയും "" ഈ മുട്ട ഇത്തിരി വശപ്പെശകാ. ഇതു നിന്റെ കെട്ട്യോനു കൊടുത്തോളൂ. എന്റെ കെട്ട്യോൻ കാട്ടിലെ രാജാവാ. അങ്ങേർക്കു കൊടുക്കാൻ നല്ലതു നോക്കി ആറേഴു മുട്ട ഇങ്ങു കൊണ്ടുവാ.’’
വീട്ടമ്മ അനുസരണയുള്ള ഉദാരമതിയാകും.
ഈ സമയം വഴിയരികിലെ കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും ആവുന്നത്ര മെനകൾ കാട്ടിക്കൊണ്ടിരുന്ന കാട്ടുകുട്ടികളിൽ ഇളയവരിലൊരാൾ, തെറ്റാലിയിൽനിന്നു തൊടുത്തുവിട്ട കല്ലുപോലെ അമ്മയുടെ മുന്നിലേക്കു പാഞ്ഞുവന്നു.
""എന്താടാ?’’ കാട്ടമ്മ ചോദിച്ചു.
""പട്ടി!’’ അവൻ കിതച്ചു.
""പട്ടിയോ? പട്ടിയെ പേടിച്ചു നീ ഓടിയോ ? നിന്നെ ഞാൻ ! കുടുംബത്തിന്റെ മാനം കെടുത്താൻ പിറന്നവൻ! ’’
വിവരം കെട്ട വളർത്തുനായ് കുരച്ചുകൊണ്ടു പാഞ്ഞു വരുന്നുണ്ടായിരുന്നു. പേടിച്ചോടിയവന്റെ ജ്യേഷ്ഠന്മാരിലൊരാൾ ഒരു കല്ലെടുത്ത് ഉന്നം പിടിച്ച് ഒരേറ്. കല്ല് കൃത്യമായി നായുടെ മുൻകാലിന്റെ താഴ്ഭാഗത്തുകൊണ്ടു. പെട്ടെന്നു നായ്ക്കു വിവരം വയ്ക്കുകയും അക്കാര്യം മോങ്ങിക്കൊണ്ടു വെളിപ്പെടുത്തി ആവുന്നത്ര വേഗത്തിൽ ഞൊണ്ടി ഞൊണ്ടി അതു യജമാനന്റെ വീട്ടിലേക്കു വഴി കണ്ടുപിടിക്കുകയും ചെയ്തു.
കൊള്ളക്കുടുംബം പിന്നെ നടന്നു നടന്ന് എത്തിയത് ഒരു ആശ്രമത്തിന്റെ വളപ്പിലാണ്. ആശ്രമക്കെട്ടിടത്തിൽ നിന്ന് അല്പം മാറി, വളപ്പിൽത്തന്നെ ഒരു ചുറ്റുമതിൽ. കാട്ടുതള്ള അതിന്റെ പരിസരത്തു പരിശോധന നടത്തി. മതിലിലെ വാതിൽ അല്പം തുറന്നു കിടക്കുന്നതു കണ്ടു. അതു തള്ളിത്തുറന്ന് അകത്തേക്കു നോക്കി.
അവർ വിസ്മയിച്ചുപോയി. അനേകതരം ചെടികളും അവയിൽ മനോഹരമായ അസംഖ്യം പൂക്കളും!
പെട്ടെന്നവർക്ക് ഒരു സാധാരണ ഗ്രാമീണ സ്ത്രീയുടെ ഹൃദയമായി.
"" എന്തൊരു ശേല് ! ’’
പൂന്തോട്ടത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട് അവർ പൂന്തോട്ടത്തിന്റെ സുഗന്ധം വലിച്ചെടുക്കാൻ ശ്രമിച്ചു. പൂക്കൾ അവരെ പൂന്തോട്ടത്തിനുള്ളിലേക്ക് വലിച്ചു.
ചെടികളെയും പൂക്കളെയും തലോടുകയും അവയോടു സംസാരിക്കുകയും പൂക്കളെ മൃദുവായി ഉമ്മവയ്ക്കുകയും ചെയ്തുകൊണ്ട് അവർ മുന്നോട്ടു നീങ്ങി.
അപ്പോഴാണു പൂന്തോട്ട പാലകൻ അവരെ കണ്ടത്. അയാൾ ഓടിവന്നു.
"" ഇറങ്ങൂ! ഇറങ്ങൂ പുറത്ത് ! ഇത് ആശ്രമത്തിന്റെ തോട്ടമാണ്! വേഗം കടക്കൂ പുറത്ത്! ’’
കൊള്ളക്കാരിത്തള്ള മുഖമുയർത്തി നോക്കി അയാളെ ആപാദചൂഢം ഒന്നളന്നു. അയാളെയും അയാളുടെ ആജ്ഞയെയും പാടേ അവഗണിച്ചുകൊണ്ടു തന്റെ പ്രവൃത്തി തുടർന്നു. ഇടയ്ക്ക്, വാശിയോടെ കുറേ പൂക്കളെ അമർത്തി ഉമ്മവയ്ക്കുകയും മൂളിപ്പാട്ടുപാടുകയും ചെയ്തു.
തോട്ടക്കാരനു സഹിക്കാൻ കഴിഞ്ഞില്ല. അയാൾ പറഞ്ഞു: ""ഇതു സന്യാസിയച്ചന്മാരുടെ തോട്ടമാണ്, ഇവിടെ പെണ്ണുങ്ങൾക്കു പ്രവേശനമില്ല. വേഗം പുറത്തു കടക്കിൻ!’’
"" ഞാൻ സന്യാസിയച്ചന്മാരെയും ഒന്നും ചെയ്യുന്നില്ല, പൂക്കളെയും ഒന്നും ചെയ്യുന്നില്ല.’’ അവർ മൂളിപ്പാട്ട് ഏതാണ്ടൊരു കുരവയിടീൽ തലത്തിലേക്ക് ഉയർത്തി ഉദ്യാന പരിശോധന തുടർന്നു.
"" ഞാൻ പിടിച്ചിറക്കണോ?’’ തോട്ടക്കാരൻ മുന്നോട്ടുവന്നു.
അവർ തിരിഞ്ഞുനിന്നു. ""ഞാനേ ബ്രയനഡ് കൊടുംകാട്ടിലെ കൊള്ളക്കാരിത്തള്ളയാ! പിടിച്ചിറക്കാമെങ്കിൽ ഇറക്ക്!’’
തോട്ടക്കാരൻ മുന്നോട്ടാഞ്ഞ് അവരുടെ കൈത്തണ്ടയിൽ പിടിച്ചതും അയാൾ ദൂരേക്കു തെറിച്ചു.
താൻ ഇത്ര ദുർബലനാണെന്നു തോട്ടക്കാരൻ അപ്പോഴാണു മനസിലാക്കിയത്. അയാൾ ആശ്രമത്തിലേക്ക് ഓടി. അവിടെനിന്നു കരുത്തന്മാരായ രണ്ടു യുവസന്യാസികളെ കൂട്ടി തിരിച്ചുവന്നു.
തോട്ടക്കാരൻ പിന്തിരിയാൻ ഉദ്ദേശിക്കുന്നില്ലെന്നു കണ്ടപ്പോൾ കൊള്ളക്കാരിത്തള്ള കുപ്പായക്കൈകൾ തെറുത്തു കയറ്റി ബലപരീക്ഷണത്തിനു തയാറായി നിന്നു.
മൂന്നു പുരുഷന്മാർ ചേർന്ന് ഭീഷണിപ്പെടുത്തുകയും ആരോഗ്യം പ്രയോഗിക്കുകയും ചെയ്തിട്ടും തള്ളയിൽ നിന്ന് ഉച്ചത്തിലുള്ള അസഭ്യങ്ങൾ കേൾക്കാനല്ലാതെ അവരെ രണ്ടടി പുറകോട്ടു കൊണ്ടുവരാൻ കഴിഞ്ഞില്ല. ബലപരീക്ഷണത്തിൽ ആരോഗ്യസ്വാമിമാരുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു.
ബഹളം കേട്ട് ആശ്രമാധിപൻ തിടുക്കപ്പെട്ടെത്തി. കാര്യം അന്വേഷിച്ചറിഞ്ഞ അദ്ദേഹം പ്രശ്നം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നു പറഞ്ഞു യുവസന്യാസിമാരെ തിരിച്ചയച്ചു.
ആശ്രമാധിപൻ അനുനയസ്വരത്തിൽ കൊള്ളക്കാരിത്തള്ളയോടു ചോദിച്ചു: ""കാട്ടിൽ നിന്നു വരുകയാണല്ലേ?പൂന്തോട്ടങ്ങളൊന്നും കണ്ടിട്ടില്ല, അല്ലേ ? ഇത്രയും ഭംഗിയുള്ള പൂക്കൾ ആദ്യമായി കാണുകയായിരിക്കും, അല്ലേ?’’
""ഹഹഹ! ഇതു വല്ലതും പൂവാണോ?! ഫൂ! ഇതിനേക്കാൾ ഭംഗിയുള്ള പൂവ് ഞാനെത്ര കണ്ടിരിക്കുന്നു!’’
ഇത്തവണ പൊട്ടിച്ചിരി തോട്ടക്കാരന്റെ വകയായി. ""സംശയമില്ല! സംശയമില്ല! ആ പൂവാണു തള്ള ദിവസവും മുടിയിൽ ചൂടുന്നത് !’’ അറിയുന്ന നാടുകളിൽ നിന്നെല്ലാം ഏറ്റവും നല്ല പൂച്ചെടികൾ വരുത്തി നട്ടുവളർത്തി പരിപാലിക്കുന്ന ആശ്രമാധിപന്റെ തോട്ടത്തിന്റെ നടുക്കു നിന്നുകൊണ്ടുള്ള തള്ളയുടെ തള്ള് പൊറുക്കാനാവാതെ തോട്ടക്കാരൻ പിന്നെയും ചിരിച്ചു.
"" ചിരിക്കുന്നോ! ഞങ്ങൾ കൊള്ളക്കുടുംബം കണ്ടിട്ടുള്ളത്ര ഭംഗിയുള്ള പൂവ് നിങ്ങളാരും- ഒരു കുഞ്ഞുപോലും കണ്ടിട്ടില്ലെന്ന് എനിക്കുറപ്പുറപ്പാ!’’
തോട്ടക്കാരൻ വീണ്ടും ആഘോഷമായി ചിരിച്ചു.
"" നിങ്ങൾ വിശ്വസിക്കില്ല. എല്ലാ വർഷവും ക്രിസ്മസിന്റെ തലേരാത്രിയിൽ ഞങ്ങളുടെ കാട്ടിൽ വിടരുന്ന പൂവു കണ്ടാൽ നിങ്ങളീ ചെടിയെല്ലാം വെട്ടി തീയിടും! വെള്ളി നിറമുള്ള പൂവിന്റെ നടുക്കു സ്വർണനിറം! നിങ്ങളൊന്നും വിശ്വസിക്കില്ല, ''കൊള്ളക്കാരിത്തള്ള.
"" ഞാൻ വിശ്വസിക്കുന്നു, ’’ ആശ്രമാധിപൻ പറഞ്ഞു. കൊടുംകാടിനുള്ളിൽ ക്രിസ്മസ് രാത്രിയിൽ പ്രകൃതിക്ക് അദ്ഭുതകരമായ മാറ്റങ്ങളുണ്ടാകുന്നതായി കുട്ടിക്കാലത്ത് അദ്ദേഹം കേട്ടിട്ടുണ്ട്. അവിടെ വിരിയുന്ന പൂവിന്റെ അലൗകികമായ സൗന്ദര്യത്തെപ്പറ്റിയും. അതൊന്നു കാണണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, കുട്ടിക്കാലം കഴിയുന്പോൾ മുത്തശിക്കഥകൾ അസംഭവ്യവും അപ്രസക്തവുമാകുന്നതുപോലെ ആ കേട്ടുകേൾവിയും ആഗ്രഹവും അദ്ദേഹത്തിന്റെ മനസിൽ നിന്നു മാഞ്ഞുപോയിരുന്നു. ഇപ്പോൾ ഈ പൂവിനെപ്പറ്റി കേട്ടപ്പോൾ അദ്ദേഹത്തിൽ അതെല്ലാം ഒരു വേലിയേറ്റമായി തിരിച്ചുവന്നു. ദിവ്യമായ ആ കാഴ്ച ഈ കുടുംബത്തിന് ദൈവം അനുവദിക്കുന്നെങ്കിൽ ഇവരിൽ എന്തെങ്കിലും നന്മയുണ്ടായിരിക്കുമല്ലോ.
""എന്നെ ആ പൂവൊന്നു കാണിക്കാമോ? കാട്ടിലേക്കു വരട്ടേ?’’ ആശ്രമാധിപനച്ചൻ ചോദിച്ചു.
"" ഭേഷായി!’’ തോട്ടക്കാരൻ മനസിൽ പറഞ്ഞു.
""അയ്യ!'' കൊള്ളക്കാരിത്തള്ള പുച്ഛിച്ചു. ആരെയും ഞങ്ങളതു കാണിക്കില്ല! അത് ആരും മോഹിക്കണ്ട!’’
"" നിങ്ങളുടെ ഭർത്താവിനുവേണ്ടി ഞാൻ ബിഷപ്പിന്റെയടുത്തു ദയാഹർജി കൊടുക്കാം, അദ്ദേഹത്തിൽനിന്നു മാപ്പു വാങ്ങിത്തരാം, നിങ്ങളെനിക്ക് ആ പൂവു കാണിച്ചുതരുമെങ്കിൽ,’’ അച്ചൻ പറഞ്ഞു.
"" എനിക്കു വിശ്വാസമില്ല,’’ കൊള്ളക്കാരിത്തള്ള അച്ചന്റെ മുഖത്തു തറച്ചുനോക്കി. ""ഞങ്ങളുടെ താമസസ്ഥലം കണ്ടുപിടിക്കാനുള്ള പണിയല്ലേ? എന്നിട്ട് എന്റെ ആന്പെറന്നോനെ വിലങ്ങുവയ്ക്കാൻ!’’
"" അല്ല. ചതിയൊന്നും ഞാൻ ചെയ്യില്ല. നിങ്ങളുടെ താമസസ്ഥലം ഞാനാർക്കും പറഞ്ഞുകൊടുക്കില്ല. വാക്ക്.’’
ഈ ആബട്ടച്ചന് എന്തു പറ്റി, ഈ കൊള്ളക്കാരിത്തള്ള പറയുന്ന കരിങ്കൽ നുണ വിശ്വസിച്ച് അവരുടെ കെണിയിൽ വീഴാൻ പോകയാണോ എന്ന് അന്പരന്ന് തോട്ടക്കാരൻ ആശ്രമാധിപന്റെ മുന്നിൽ വായ്പൊളിച്ചു നിന്നു.
അച്ചൻ അയാളുടെ കീഴ്ത്താടിയിൽ രണ്ടു തട്ടുകൊടുത്ത് ആ വായ് അടച്ചു.
"" എങ്കിൽ...,’’ കൊള്ളക്കാരിത്തള്ള പറഞ്ഞു, ""അടുത്ത ക്രിസ്മസിന്റെ തലേന്നു പോന്നോളൂ. കാടിന്റെ അതിരിൽ ഞാൻ ചെറുക്കനെ നിർത്തിയേക്കാം. പക്ഷേ, അച്ചന്റെ കൂടെ ഒരേയൊരാളേ ഉണ്ടാകാവൂ. പ്രായം ചെന്ന അച്ചനു സഹായത്തിന് ആൾ വേണമല്ലോ. ഒരാൾ മാത്രം. ഒന്നരയാൾ പാടില്ല,’’ കാട്ടുറാണി കരാർ വ്യവസ്ഥ വിവരിച്ചു.
"" സമ്മതം. നന്ദി,’’ ആശ്രമാധിപൻ സന്തുഷ്ടനായി. ഇതൊന്നും ആരോടും പറയരുതെന്ന് അദ്ദേഹം തോട്ടക്കാരനോടു നിർദേശിച്ചു.
ആബട്ടച്ചൻ വളരെ ശുദ്ധനായ മനുഷ്യനാണെന്നു തോട്ടക്കാരനു പണ്ടേ അറിയാം. എന്നാൽ ആ കാട്ടുകൊള്ളക്കാരി പറയുന്ന കള്ളക്കഥ - കള്ളക്കഥയെന്ന് ഏതൊരു മനുഷ്യനും കേൾവിയിൽത്തന്നെ മനസിലാക്കാവുന്ന കഥ - വിശ്വസിക്കാൻ മാത്രം ശുദ്ധനാണെന്നു കരുതിയില്ല.
അല്ലല്ല, കൊള്ളക്കാരിത്തള്ളയെ ശാന്തയാക്കി പറഞ്ഞുവിടാൻ അദ്ദേഹത്തിന്റെ തന്ത്രമാണിത്.
അതൊക്കെയേ ആ കാട്ടാളത്തിയോടു പറ്റൂ.
പിറ്റേന്നുതന്നെ തോട്ടക്കാരൻ ആബട്ടച്ചൻ കൊള്ളക്കാരിയുമായുണ്ടാക്കിയ കരാർ മറന്നു.
ആശ്രമാധിപനച്ചൻ ഒന്നും മറന്നില്ല. അദ്ദേഹം ബിഷപ്പിനെ ചെന്നു കണ്ട്, കൊള്ളക്കുടുംബത്തെപ്പറ്റിയും തള്ള പറഞ്ഞ ക്രിസ്മസ് പുഷ്പത്തെപ്പറ്റിയും അവരുമായി താനുണ്ടാക്കിയ കരാറിനെക്കുറിച്ചും സംസാരിച്ചു. അങ്ങനെയൊരു സ്വർഗീയ പുഷ്പം കാണുകയെന്ന ഭാഗ്യം ദൈവം ആ കുടുംബത്തിനു കൊടുക്കുന്നെങ്കിൽ ആ കുടുംബത്തിൽ ദൈവം ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊക്കെ നന്മകൾ ഉണ്ടായിരിക്കണമല്ലോ. അതംഗീകരിച്ചു കൊള്ളക്കുടുംബനാഥനു മാപ്പു നൽകിക്കൂടേ? തന്നെയല്ല, ആ കുടുംബത്തിൽ ഏഴെട്ടു കുട്ടികളുണ്ട്. കാട്ടിൽത്തന്നെ വളർന്നുവന്നാൽ അവർ വലിയൊരു കൊള്ളസംഘമായി രൂപാന്തരപ്പെട്ട് നാടിനു വലിയ ഭീഷണിയായിത്തീരാൻ സാധ്യതയുണ്ട്.
""ക്രിസ്മസ് രാത്രിയിൽ മാത്രം വിരിയുന്ന പുഷ്പത്തെക്കുറിച്ചുള്ള കഥ എങ്ങനെ വിശ്വസിക്കാനാണ്? പണ്ടത്തെ കേട്ടുകേഴ്വിയിൽനിന്ന് ആ സ്ത്രീ വികസിപ്പിച്ചെടുത്ത കഥയാണത്. പഠിച്ച കള്ളിയാണവൾ. ഒരു കാര്യം ചെയ്യാം - അച്ചൻ അങ്ങനെയൊരു പൂവ് അവിടെനിന്നു കൊണ്ടുവന്ന് എന്നെ കാണിക്കൂ. എങ്കിൽ ഞാൻ അയാൾക്കു മാപ്പു കൊടുക്കാം. ആ കുടുംബത്തെ മോചിപ്പിക്കാനുള്ള വ്യഗ്രതയിൽ അച്ചൻ അപകടത്തിലൊന്നും ചെന്നു ചാടരുതെന്നേ എനിക്ക് ഉപദേശിക്കാനുള്ളൂ,’’ ബിഷപ് പറഞ്ഞു.
അതു സമ്മതിച്ച് ആശ്രമാധിപനച്ചൻ അവിടെനിന്നിറങ്ങിയപ്പോൾ, വാർധക്യം മനുഷ്യബുദ്ധിയെയും ഹൃദയത്തെയും എങ്ങനെ ദുർബലമാക്കുന്നു എന്ന ചിന്തയിലായി ബിഷപ്.
ആശ്രമോദ്യാനത്തിലൂടെ നടക്കുന്പോൾ ആശ്രമാധിപൻ, പർവതനിരകൾ നിർമിച്ച ദൈവമാണല്ലോ പേലവമായ പുഷ്പദലങ്ങളും നിർമിക്കുന്നതെന്നോർത്ത് ആശ്ചര്യപ്പെട്ടു. സുഗന്ധവാഹിയായ വായുവിൽ ദൈവത്തിന്റെ നിശ്വാസം അനുഭവിച്ച് ഉലാത്തുന്ന പ്രഭാതങ്ങളിൽ അദ്ദേഹം ക്രിസ്മസിനുവേണ്ടി ആഗ്രഹിച്ചു.
വസന്തം കടന്നുപോയി. ശരത്കാലം കടന്നുപോയി. ആശ്രമാധിപൻ ക്രിസ്മസിനു വേണ്ടി കാത്തിരുന്നു.
ശിശിരമായി. ആശ്രമാധിപൻ ക്രിസ്മസിനുവേണ്ടി വെന്പൽകൊണ്ടു.
ക്രിസ്മസിന്റെ തലേന്ന് അദ്ദേഹം തോട്ടക്കാരനെ വിളിച്ചു.
""നമുക്കു ബ്രയനഡ് വനത്തിലേക്കു പോകാം.’’
""വനത്തിലേക്കോ? എന്തിന്?’’
""നീ എല്ലാം മറന്നോ? ക്രിസ്മസ് രാത്രിയിൽ വിരിയുന്ന പൂവു കാണണ്ടേ?’’
""എന്റച്ചോ!’’ തോട്ടക്കാരൻ അന്ധാളിച്ചു. ""അച്ചൻ ഇപ്പോഴും അതെല്ലാം മനസിൽവച്ചിരിക്കയാണോ! അത് ആ പെരുംകള്ളി പറഞ്ഞ കൊടും കള്ളമല്ലേ!’’
""നമുക്കു പോയി നോക്കാം.’’
തോട്ടക്കാരൻ വല്ലാത്ത നിസഹായതയിലായി. താൻ കൂടെ ചെന്നില്ലെങ്കിൽ അച്ചൻ തനിയേ പോകുമെന്ന് അയാൾക്കു മനസിലായി. പാവം വല്ല ആപത്തിലും ചെന്നുപെട്ടാലോ? സ്നേഹംകൊണ്ടു നിർമിക്കപ്പെട്ട ആ മനുഷ്യനെ എങ്ങനെ ധിക്കരിക്കും, എങ്ങനെ തനിയേ പറഞ്ഞയയ്ക്കും?
അവർ യാത്ര പുറപ്പെട്ടു.
ഒട്ടുമിക്ക മരങ്ങളും ഇലകൾ കൊഴിഞ്ഞ്, വാക്കുകൾ ഒഴിഞ്ഞുമാറുന്ന ഓർമപോലെ നിൽക്കുന്നു. ആകാശത്ത് ഒറ്റപ്പെട്ട ്ഉദാസീനമായൊരു മേഘക്കഷണം. തണുപ്പ് ഏറിയിരിക്കുന്നതിനാലാവാം വഴിയും വയലേലകളുമെല്ലാം നിർജനമാണ്. മഞ്ഞിന്റെ തണുപ്പിനേക്കാൾ അധികമാണു മൗനം വിരിച്ചിട്ടിരിക്കുന്ന തണുപ്പെന്ന് ആശ്രമാധിപനച്ചനു തോന്നി. അദ്ദേഹം തോട്ടക്കാരനോടു കുശലങ്ങൾ പറയാൻ ശ്രമിച്ചു. എന്നാൽ, ശുണ്ഠിയിലായിരുന്ന തോട്ടക്കാരൻ കാര്യമായി പ്രതികരിച്ചില്ല. താൻ കുടുംബത്തോടൊപ്പം തീയ് കാഞ്ഞുകൊണ്ടു ടർക്കിയെ പൊരിക്കുകയും പലഹാരങ്ങൾ ചുടുകയും ചെയ്യേണ്ട നല്ലൊരു ദിവസംതന്നെ ആബട്ടച്ചന് ഇങ്ങനൊരു പൂതി കയറിയല്ലോ! കൊടുംകാട്ടിലേക്കാണു യാത്ര. എന്താണു സംഭവിക്കാൻ പാടില്ലാത്തത്?
തണുപ്പു വയ്യാതെ പകൽ നേരത്തേ മടങ്ങി. കൂടുതൽ തണുപ്പിനെയുംകൊണ്ടാണു സന്ധ്യവരുന്നത്.
വനം തുടങ്ങുന്നിടത്തു കൊള്ളക്കുടുംബത്തിലെ ഒരു പയ്യൻ കാത്തുനിൽപ്പുണ്ടായിരുന്നു. അച്ചനും തോട്ടക്കാരനും അടുത്തെത്തിയപ്പോൾ അവൻ ഒന്നും പറയാതെ വഴികാട്ടിയായി മുന്നേ നടന്നു.
അച്ചൻ ചോദിച്ചു: ""എന്താ നിന്റെ പേര്?’’
തന്നോടോ ചോദ്യം, അതെന്തിന്, എന്ന മട്ടിൽ അവൻ അച്ചന്റെ നേർക്കു മുഖം അല്പം തിരിച്ചു.
"" നിന്റെ പേര് എന്തെന്നാ ചോദിച്ചത്,’’ അച്ചൻ.
"" മൂത്തവൻ,’’ അവൻ പറഞ്ഞു. എന്നിട്ട്, സംഭാഷണത്തിലൊന്നും തനിക്കു താത്പര്യമില്ലെന്ന ഭാവത്തിൽ അവൻ മുന്നോട്ടു നടന്നു - ഇടയ്ക്കിടെ കല്ലുകൾ തട്ടിത്തെറിപ്പിച്ചും കുറ്റിച്ചെടികളെ തലോടിയും.
കുറെ ചെന്നപ്പോൾ ഒറ്റയടിപ്പാതയിൽനിന്ന് അല്പമകലെ ഒരു കുറ്റിക്കാട്ടിൽ എന്തോ അനക്കം ശ്രദ്ധിച്ച അവൻ അവിടേക്കു പതുങ്ങിച്ചെന്ന് ഒരു മുയലിനെ പിടിച്ചെടുത്തു. അതിനെ കൈയിൽവച്ചു തലോടിക്കൊണ്ടു കുറേ നേരം നിന്നു.
അവനു ക്രിസ്മസിനു ചുട്ടുതിന്നാൻ വകയായി എന്ന് അച്ചനും തോട്ടക്കാരനും കരുതി. എന്നാൽ, അവൻ മുയലിനെ കുറ്റിക്കാട്ടിൽ തിരികെ കൊണ്ടു വിട്ടു.
"" നീയെന്താ അതിനെ വിട്ടുകളഞ്ഞത്?’’ അച്ചൻ ചോദിച്ചു.
അച്ചന്റെ മുഖത്തു നോക്കിയശേഷം അവൻ തലകുനിച്ചു നടന്നുകൊണ്ടു പറഞ്ഞു: ""അവൻ എന്നെ നോക്കി ചിരിച്ചു.’’
അച്ചന് അവനോടു വലിയ സ്നേഹം തോന്നി. അവനെക്കുറിച്ചു വലിയ മതിപ്പും.
തോട്ടക്കാരൻ സ്വരംതാഴ്ത്തി പറഞ്ഞു: "" അവൻ മൂക്കുമുട്ടേ തിന്നിട്ടാവും വന്നിരിക്കുന്നത്.’’
കാടു കൂടുതൽ കൂടുതൽ കറുത്തുകൊണ്ടിരുന്നു. ആകാശം കാണാനേയില്ല. നിലത്തു മഞ്ഞുറഞ്ഞുകിടക്കുന്നു. ഈ മഞ്ഞിലൂടെ, ഇരുട്ടിലൂടെ, എത്ര ദൂരം നടക്കേണ്ടിവരുമെന്ന ചിന്ത തോട്ടക്കാരനെ വലിയ രോഷത്തിലും ക്ഷീണത്തിലും എത്തിച്ചിരുന്നു. എന്നാൽ, ആശ്രമാധിപനു വലിയ ക്ഷീണമുള്ളതായി തോന്നിയില്ല. തന്റെ മെല്ലിച്ച ചെറിയ കാലുകൾ നീട്ടിച്ചവിട്ടി ആവുന്നത്ര ചുറുചുറുക്കോടെ അദ്ദേഹം നടന്നു.
അവർ ഒരു ഗുഹയ്ക്കു മുന്നിലെത്തി. അപ്പോഴേക്കും കാട് ഇരുട്ടിന്റെ കടലായിക്കഴിഞ്ഞിരുന്നു. പയ്യൻ തലകുനിച്ചു ഗുഹയ്ക്കുള്ളിലേക്കു കയറി. മുടിയിലെയും താടിയിലെയും മഞ്ഞുധൂളി തട്ടിക്കളഞ്ഞ് ആശ്രമാധിപനും, മടിച്ചുമടിച്ചു തോട്ടക്കാരനും അവനെ പിന്തുടർന്നു. ഗുഹയുടെ ഒരു കൈവഴിയിലൂടെ കുറെ നടന്നപ്പോൾ കൂടുതൽ വിസ്താരമുള്ള മറ്റൊരു ഗുഹ. അവിടെ തീ കൂട്ടി എന്തോ പാകംചെയ്യുന്ന കൊള്ളക്കാരിത്തള്ള. അവിടവിടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ. പാറപ്പുറത്തു വൈക്കോൽ വിരിച്ചു കിടന്നുറങ്ങുന്ന കൊള്ളക്കാരൻ തന്ത.
"" വരൂ, അച്ചാ. രണ്ടുപേരും വരൂ. ഇവിടെയിരുന്നു തീയ് കാഞ്ഞോളൂ. നടന്നിട്ടു ക്ഷീണമുണ്ടായിരിക്കുമല്ലോ. ഞങ്ങടെ തീറ്റ വല്ലതും കഴിക്കുമോ?’’
""വേണ്ട,’’ അച്ചൻ പറഞ്ഞു. ""ഞാൻ കൊണ്ടുവന്നിട്ടുണ്ട്.’’ ആശ്രമത്തിൽനിന്നു കൊണ്ടുപോന്ന ഉണക്കറൊട്ടിയെടുത്ത് അദ്ദേഹം കുട്ടികൾക്കും തള്ളയ്ക്കും കൊടുത്തു. തോട്ടക്കാരനും കുറച്ചുകൊടുത്ത് ബാക്കി അച്ചൻ കഴിച്ചു.
""ക്ഷീണമുണ്ടെങ്കിൽ ഉറങ്ങിക്കൊള്ളൂ,’’ വൈക്കോൽ നിലത്തു വിരിച്ചുകൊണ്ടു കൊള്ളക്കാരിത്തള്ള പറഞ്ഞു.""സമയമാവുന്പോൾ ഞാൻ വിളിക്കാം. ഞാൻ ഉറങ്ങുന്നില്ല.’’
""ഞാനും ഉറങ്ങുന്നില്ല,’’ തോട്ടക്കാരൻ പറഞ്ഞു. ഉറങ്ങുന്പോൾ തങ്ങളെ കൊള്ളക്കുടുംബം അപായപ്പെടുത്തിയേക്കും എന്ന ഭയത്തിലായിരുന്നു അയാൾ.
കിടന്നപാടേ ആശ്രമാധിപനച്ചൻ ഉറക്കമായി.
എവിടെയോ നേർത്ത മണികൾ മുഴങ്ങുന്നതു കേട്ടാണ് അച്ചൻ ഉണർന്നത്. ക്രിസ്മസ് മണികളല്ലേ? അതേ. അദ്ദേഹം തപ്പിത്തടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. തോട്ടക്കാരൻ അദ്ദേഹത്തെ സഹായിച്ചു.
""സമയമായി,’’ കൊള്ളക്കാരിത്തള്ള പറഞ്ഞു.
എല്ലാവരും തിടുക്കത്തിൽ ഗുഹയ്ക്കു പുറത്തേക്കു നടന്നു. കൊള്ളക്കാരൻ ഉൾപ്പെടെ. ആശ്രമാധിപനു പിന്നിലായി തോട്ടക്കാരനും നീങ്ങി.
""ഈ കൊടുംകാട്ടിലെങ്ങനെ ക്രിസ്മസ് മണികൾ കേൾക്കുന്നു?’’ അച്ചൻ അദ്ഭുതം കൂറി.
""അതാണോ വല്യ കാര്യം?’’ തോട്ടക്കാരന് അതിൽ ഒരദ്ഭുതവും തോന്നിയില്ല.
ഗുഹയ്ക്കുപുറത്തു കടന്നപ്പോൾ അയാൾ പറഞ്ഞു: ""ഇവിടെ എന്തുണ്ടെന്നാണ്? ഒരു മാറ്റവും ഞാൻ കാണുന്നില്ല. ഇരുട്ടും കൊടുംതണുപ്പും മാത്രം?’’
കൊള്ളക്കുടുംബം പൂർണ നിശബ്ദതയോടെ കാട്ടിലേക്കിറങ്ങി എന്തോ കാത്തുനിന്നു. അച്ചനും തോട്ടക്കാരനും അവരുടെ പിന്നിൽ ചെന്നുനിന്നു. ഇപ്പോൾ ക്രിസ്മസ് മണികൾ കേൾക്കാനില്ല.
ദൂരെനിന്ന്, അതോ ആകാശത്തുനിന്നോ, ഒരനക്കം. കാറ്റൂതുകയാണ്. ഇളം ചൂടുള്ള കാറ്റ്.
വനത്തിന്റെ ഘനശ്യാമം നേർത്തുവരുന്നതായി തോന്നി. എവിടെനിന്നോ വനത്തിന്റെ മേൽ വെളിച്ചം വീഴുന്നു. ഇത്തിരി ചുവന്ന മനോഹരമായൊരു വെളിച്ചം. മരങ്ങളുടെ ഉയർന്ന ശാഖകൾ തെളിഞ്ഞുവരുന്നു.
പാദങ്ങൾക്കു കീഴിൽനിന്നു മഞ്ഞുരുകാൻ തുടങ്ങി. അത് അരുവിയായി മാറുന്നതിന്റെ സംഗീതം. മരങ്ങളിൽ പക്ഷികൾ ചിലയ്ക്കുന്നു. നേരം പുലരുകയാണോ?
അല്ല, സമയം പാതിരായാണ്. പക്ഷേ, വനത്തിനുമേൽ ഒരു അരുണോദയം സംഭവിക്കുന്നു.
മഞ്ഞ് അതിവേഗത്തിൽ ഉരുകിമാറിയ നിലത്തു പുൽനാന്പുകൾ പൊടിക്കുന്നു. നാന്പുകൾ വളർന്നു ചെടികളായി മാറുന്നു. ചെടികൾ പുഷ്പിക്കുന്നു. ഓരോതരം ചെടിയും പുഷ്പിക്കുന്പോൾ ഓരോതരം സൗരഭ്യം. പുഷ്പങ്ങളിൽനിന്നു തേനുണ്ണാൻ എവിടെനിന്നോ പറന്നെത്തുന്ന പൂന്പാറ്റകൾ. തേനീച്ചകളുടെ ഇരന്പം.
മരങ്ങളെല്ലാം എത്ര വേഗമാണു കുരുന്നിലകൾ ചൂടിയത്! പാടലമായ പല്ലവങ്ങൾ എത്രവേഗം പച്ചിലച്ചാർത്തുകളായി! അനേകം മരങ്ങളിൽ പൂക്കൾ നിറഞ്ഞു. മരങ്ങളിൽനിന്നു പൂമഴ. പച്ചപ്പുൽത്തടങ്ങളിൽ തരുക്കളുടെ പുഷ്പാർച്ചന.
അനേകം ശാഖികൾ പെട്ടെന്നു കനികൾ ചൂടി. അവയുടെ നറുമണം കേട്ടു ചിറകടിച്ചെത്തുന്ന കിളികൾ. ആകാശത്തുനിന്നു വീഴുന്ന ശോണമയൂഖങ്ങളിൽ വെട്ടിത്തിളങ്ങുന്ന കനികൾ.
കൊള്ളക്കുടുംബത്തിലെ കുട്ടികൾ അത്യാഹ്ലാദത്താൽ തുള്ളിച്ചാടി. അവർ പച്ചപ്പുൽപ്പുറത്തു കിടന്നുരുണ്ടുമറിഞ്ഞു. കൊള്ളക്കാരൻ തന്തയും കൊള്ളക്കാരിത്തള്ളയും വായ്പൊളിച്ചു ചിരിച്ച് എല്ലാം കണ്ടുനിൽക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. ഇപ്പോൾ അവർ കാട്ടുവാസികളാണെന്നേ തോന്നില്ല.
""ദൈവമേ,’’ ആശ്രമാധിപൻ നിശ്വസിച്ചു. ‘’സ്വർഗത്തിന്റെ രുചി അങ്ങ് എന്റെ നാവിൽ വച്ചുതരുകയാണല്ലോ, ഈ കാഴ്ചകളിലൂടെ. ചുരുക്കം പേർക്കു മാത്രം അങ്ങു നൽകുന്ന അനുഭവം. നിനക്കു സ്തുതി. സ്തുതി.’’
കായ്കൾ കൊത്തിയെടുത്തു പറവകൾ ശാഖികളുടെ ഏറ്റവും ഉയർന്ന ശാഖകളിലേക്കു പറക്കുന്നുണ്ടായിരുന്നു - ദൈവത്തെ സ്തുതിക്കാനായിരിക്കണം.
ലോലലതകൾ നീണ്ടുയർന്നു വളഞ്ഞു മെത്രാന്റെ അംശവടിയുടെ രൂപം പ്രാപിച്ചു.
ആശ്രമാധിപൻ പെട്ടെന്നു ബിഷപ്പിനെ ഓർമിച്ചു. അദ്ദേഹത്തിനു സമ്മാനിക്കാമെന്നു താൻ പറഞ്ഞിരുന്ന പൂവിനെപ്പറ്റി ഓർത്തു.
അപ്പോഴാണു അലൗകികമായൊരു സൗരഭ്യം അദ്ദേഹത്തിന്റെ ഘ്രാണേന്ദ്രിയത്തെ ഉരുമ്മിയത്.
ഇതുപോലൊരു സുഗന്ധം... അസാധ്യം.... ദൈവമേ!
ആശ്രമാധിപൻ ചുറ്റും നോക്കി: എവിടെനിന്നാണിത്? എവിടെനിന്ന്?
കുനിഞ്ഞുനോക്കിയ അദ്ദേഹത്തിനു വിശ്വസിക്കാനായില്ല - തന്റെ കാലടിയിൽനിന്ന് അല്പമകലെ അപൂർവദർശിതമായൊരു ചെടിയിൽ വിരിഞ്ഞുനിൽക്കുന്ന അനുപമ സുന്ദരമായ പൂവ്. സ്വർഗീയമനോഹരം. ദലങ്ങളുടെ കേന്ദ്രം സ്വർണംപോലെ മിന്നുന്നു. ബാക്കിഭാഗം വെള്ളിപോലെ മിന്നുന്നു. നീഹാരാർദ്രമായ പൂവിനെ നേർത്തൊരു കാറ്റ് തൊട്ടിലാട്ടുന്നു.
ആശ്രമാധിപന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ദൈവമേ, ഈ കാഴ്ച നീയെനിക്ക് അനുവദിച്ചല്ലോ.
ആ നിമിഷമാണു തോട്ടക്കാരന്റെ സ്വരമുയർന്നത്: ""ഇതൊന്നും യഥാർഥമല്ല! ഇതു മന്ത്രവാദമാണ്! കൂടോത്രമാണ്! പിശാചിന്റെ പണിയാണ്!’’
തന്റെ ചുമലിലിരിക്കാൻ തുടങ്ങിയ ഒരു അരിപ്രാവിനെ അയാൾ കൈകൊണ്ടു തട്ടിത്തെറിപ്പിച്ചു. ‘’പോ, ശവമേ!’’
പൊടുന്നനേ ആകാശത്തെ അരുണാഭ അസ്തമിച്ചു. എവിടെയും ഇരുൾ. അടുത്തുനിൽക്കുന്നവരെക്കൂടി കാണാനാവാത്ത തരത്തിലുള്ള ഇരുൾ. എന്തോ നിലത്തു പതിക്കുന്ന ശബ്ദം കേട്ടു. അസഹ്യമായ ശീതം. എല്ലാവരും കിടുകിടേ വിറയ്ക്കാൻ തുടങ്ങി. എല്ലാം നിശബ്ദമായിക്കഴിഞ്ഞിരുന്നു.
അവർ ഗുഹയിലേക്കോടി. അവിടെ എത്തിയപ്പോഴാണ്, ആശ്രമാധിപൻ തങ്ങളോടൊപ്പമില്ലെന്നു തോട്ടക്കാരൻ അറിഞ്ഞത്. അയാൾ പന്തം കൊളുത്തി പുറത്തിറങ്ങി ആശ്രമാധിപനെ തെരഞ്ഞു.
അദ്ദേഹം, നിന്നിരുന്നിടത്തുതന്നെ കമിഴ്ന്നുവീണു കിടപ്പുണ്ടായിരുന്നു. തോട്ടക്കാരൻ അദ്ദേഹത്തെ കുലുക്കിനോക്കി. അനക്കമില്ല. ജീവനില്ല.
അയാൾ ആശ്രമാധിപന്റെ കൃശഗാത്രം ചുമലിലേറ്റി ആശ്രമത്തിലേക്കു നടന്നു.
ആശ്രമാധിപന്റെ മുഖത്തു പ്രകാശിച്ചുനിന്ന പുഞ്ചിരി കണ്ട് ആശ്രമവാസികൾ പറഞ്ഞു: ‘’വളരെ സന്തോഷവാനായാണ് അദ്ദേഹം മരിച്ചത്. കണ്ടില്ലേ, പൂപോലുള്ള ചിരി.’’
ആശ്രമാധിപൻ തന്റെ വലതുകൈപ്പടത്തിനുള്ളിൽ എന്തോ മുറുകെപ്പിടിച്ചിരിക്കുന്നതായി തോട്ടക്കാരൻ ശ്രദ്ധിച്ചു. അയാളാ കൈത്തലം തുറന്നു. ഒരു ചെടിയുടെ വേരുഭാഗമായിരുന്നു അത്.
മരിക്കുന്ന നിമിഷത്തിൽ അദ്ദേഹം ആ പൂച്ചെടിയുടെ ഭാഗം മണ്ണോടു ചേർത്തു കൈക്കുള്ളിലാക്കിയിരുന്നു...
ആ ചെടി തോട്ടക്കാരൻ ആശ്രമോദ്യാനത്തിൽ നട്ടു. ഹേമന്തത്തിനു ശേഷം വസന്തം വന്നതോടെ ചെടി മുളച്ചു. അതു മെല്ലെ മെല്ലെ വളർന്നു.
പക്ഷേ, അതിലൊരു പൂവുമുണ്ടായില്ല.
ഗ്രീഷ്മവും ശരത്കാലവും കടന്നുപോയി. ചെടി പുഷ്പിച്ചില്ല. പിന്നെ ഹേമന്തം. ഒരു ചെടിയും പുഷ്പിക്കാത്ത ഹേമന്തം. കാട്ടിൽനിന്നുള്ള ആ ചെടിയും നിർവികാരമായി നിന്നു.
പക്ഷേ...
ക്രിസ്മസിന്റെ തലേ രാത്രിയിൽ... പാതിരാ കഴിഞ്ഞപ്പോൾ... ആ ചെടി പൂത്തു.
ക്രിസ്മസ് പുലരിയിൽ തോട്ടക്കാരൻ ആ പൂവുമായി ബിഷപ്പിന്റെ അരമനയിലേക്കോടി.
ലോകത്തുള്ള ഏതു പൂവിനെക്കാളും മനോഹരമായ ആ പൂവുകണ്ട്, ബിഷപ് അദ്ഭുതപ്പെട്ടു.
അതിന്റെ കഥ തോട്ടക്കാരൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ബിഷപ് ഒരു ഉത്തരവ് എഴുതിയുണ്ടാക്കി. കാട്ടിൽ കഴിയുന്ന കൊള്ളക്കാരനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്.
""എനിക്കു പൂവു തരാമെന്ന് അച്ചൻ പറഞ്ഞിരുന്നു. എങ്കിൽ കൊള്ളക്കാരനു മാപ്പു നൽകാമെന്നു ഞാനും പറഞ്ഞിരുന്നു. അച്ചൻ വാക്കു പാലിച്ചു. ഞാൻ എന്റെ വാക്കും പാലിക്കുന്നു.’’
ബിഷപ്പിന്റെ കല്പനയുമായി തോട്ടക്കാരൻ കാട്ടിലെത്തി. അയാളെ കണ്ടപ്പോൾ കൊള്ളക്കാരൻ തന്ത കലിപൂണ്ടു പാഞ്ഞെത്തി. തോട്ടക്കാരൻ കാരണം കഴിഞ്ഞവർഷം ക്രിസ്മസ് രാത്രിയുടെ അദ്ഭുതം ഇടയ്ക്കു മുറിഞ്ഞെന്നു മാത്രമല്ല, ഇത്തവണ അദ്ഭുതരാത്രി ഉണ്ടായതുമില്ല.
തോട്ടക്കാരൻ കുറ്റമേറ്റു. എന്നാൽ, അയാൾ ബിഷപ്പിന്റെ കല്പന കൊള്ളക്കാരന്റെ കൈയിൽ വച്ചുകൊടുത്തു. അത് കൊള്ളക്കുടുംബം തീരെ പ്രതീക്ഷിച്ചിരുന്നില്ല.
ആ വർഷത്തെ ക്രിസ്മസ് കൊള്ളക്കുടുംബം നാട്ടിലാണ് ആഘോഷിച്ചത്. പിന്നീടു ജീവിച്ചതും നാട്ടിൽ മറ്റെല്ലാ ഗ്രാമീണ കുടുംബങ്ങളെയും പോലെ.
ജോണ് ആന്റണി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില് ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്പത്തെ കാര്
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്ആര്ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില് ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്പത്തെ കാര്
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്ആര്ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില് കൈവച്ചാല്
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ് കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top