Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വീട് ജയിലായ ദിനങ്ങൾ
ആ ഇരുണ്ട ദിവസങ്ങൾ ഒരു പേടിസ്വപ്നം പോലെ ഇപ്പോഴും മനസിലുണ്ട്. ചിരിയും സന്തോഷവുമൊക്കെ അലയടിച്ചിരുന്ന ഞങ്ങളുടെ വീട് ഒരു ജയിൽ പോലെ തോന്നിച്ചു... ശരിക്കും സ്വയം തീർത്ത ജയിലറയിലായിരുന്നു എന്റെ ഭാര്യയും മക്കളും.
വീടിനു പുറത്തേക്ക് ഇറങ്ങാൻ അവർ മടിച്ചു. ടെലിവിഷൻ തുറക്കാൻ പേടിയായിരുന്നു, രാവിലെ എത്തിയ പത്രങ്ങളിൽ പലതും തുറന്നുപോലും നോക്കാതെ ആ ദിവസങ്ങളിൽ സ്വീകരണ മുറികളിൽ കിടന്നു. കാരണം, അതു തുറന്നു വായിക്കാൻ ഭയമായിരുന്നു... അവരുടെ സ്നേഹനിധിയായ കുടുംബനാഥൻ ജേക്കബ് ജോബ് ഐപിഎസിനെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളായിരുന്നു അവയിലൊക്കെയും.
"ആ ദിവസങ്ങളിൽ എന്റെ ഭാര്യക്കു കാവലിരിക്കുകയായിരുന്നു ഞാൻ.. മനസറിവുപോലുമില്ലെന്ന് വീട്ടുകാർക്ക് ഉറപ്പുള്ള കാര്യത്തിൽ ഭർത്താവിനെക്കുറിച്ചു ചില മാധ്യമങ്ങൾ പടച്ചുവിട്ട കഥകൾ അവളെ തകർത്തുകളഞ്ഞിരുന്നു... മനസിന്റെ നിയന്ത്രണം വിട്ട് അവൾ വല്ല കടുംകൈയും ചെയ്തുകളയുമോയെന്ന ഭയംമൂലം പല രാത്രികളിലും എനിക്കു ശരിക്കും ഉറങ്ങാൻപോലും കഴിഞ്ഞിരുന്നില്ല.’ -ഇതു പറയുന്പോൾ കേരള പോലീസിലെ മുൻ ഐജി ജേക്കബ് ജോബ് ഐപിഎസിന്റെ കണ്ണുകളിൽ അദ്ദേഹമറിയാതെ നനവു പടർന്നു.
ജേക്കബ് ജോബിനെ ഓർമയില്ലേ... തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ നിഷ്ഠുരമായി വധിച്ച കേസിലെ പ്രതി നിഷാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തി അന്നത്തെ ഭരണകൂടം സസ്പെൻഡ് ചെയ്ത ഐപിഎസ് ഓഫീസർ! ഇപ്പോൾ വർഷങ്ങൾ നീണ്ട വിശദമായ അന്വേഷണങ്ങൾക്കു ശേഷം കേരള സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു, ജേക്കബ് ജോബ് ഐപിഎസ് ആ സംഭവത്തിൽ ഒരു കുറ്റവും ചെയ്തിട്ടില്ല. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയുള്ള ഉത്തരവും അദ്ദേഹം വിരമിച്ചതിനു ശേഷമാണെങ്കിലും രണ്ടാഴ്ച മുന്‍പ് പുറത്തിറങ്ങി.
നാലു വർഷത്തിനു ശേഷം ഒരു ചോദ്യം ബാക്കിയാവുകയാണ്, എന്തിനാണ് അന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത ഈ ഐപിഎസ് ഓഫീസറെ അന്നത്തെ ഭരണനേതൃത്വവും ചില മേലുദ്യോഗസ്ഥരും ചേർന്നു സ്ഥലംമാറ്റിയും സസ്പെൻഡ് ചെയ്തും ശിക്ഷിച്ചത്? ചില മാധ്യമങ്ങൾ ആഴ്ചകളോളം വേട്ടയാടി അപമാനിച്ചത്? ചിത്രം തെളിയുന്പോൾ ജേക്കബ് ജോബ് പറയുന്നു, സന്പന്ന കുറ്റവാളിയായിരുന്ന നിഷാമുമായി ഒത്തുകളിച്ചതല്ല, മറിച്ച് പലരുടെയും ഇഷ്ടക്കാരനായിരുന്ന പ്രതിക്കെതിരേ കർശന നിലപാട് സ്വീകരിച്ചു കാപ്പ ചുമത്തി അകത്തിട്ടതാണ് അനിഷ്ടത്തിന് ഇടയാക്കിയത്.
പ്രതിയെ ഒറ്റയ്ക്കു ചോദ്യം ചെയ്തു എന്ന വിചിത്രമായ കുറ്റം ചുമത്തി അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തപ്പോൾ പല പോലീസ് ഓഫീസർമാരും മൂക്കത്തുവിരൽവച്ചു. കാരണം, കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ അതൊരു പുതിയ കുറ്റകൃത്യമായിരുന്നു! നിഷാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്തത് എങ്ങനെ കുറ്റകൃത്യമായി മാറി? നിഷാമിനു വിലങ്ങുവീണപ്പോൾ കുലുങ്ങിയത് ആരൊക്കെ? എന്തായിരുന്നു ആ ദിവസങ്ങളിൽ യഥാർഥത്തിൽ സംഭവിച്ചത്?... ഇക്കാര്യങ്ങൾ ഓർമിച്ചെടുക്കുകയാണ് അഗ്നിപരീക്ഷകൾ നേരിട്ടു നിരപരാധിത്വം തെളിയിച്ച മുൻ ഐജി ജേക്കബ് ജോബ് ഐപിഎസ്.
എന്തായിരുന്നു അന്നു സംഭവിച്ചത് ?
2015 ജനുവരി 29 വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ എനിക്കൊരു ഫോണ്‍കോൾ വന്നു. ഒരു പ്രമുഖ പത്രത്തിന്റെ റിപ്പോർട്ടർ ആയിരുന്നു മറുതലയ്ക്കൽ. പേരാമംഗലം പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടു കിട്ടുന്നില്ല. സിഐയുടെ ഫോണ്‍ സ്വിച്ചോഫ് ആണ്. ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിഷാം അവിടത്തെ സെക്യൂരിറ്റി ഗാർഡിനെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ഹമ്മർ കാറിടിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായെന്നും പ്രതി രക്ഷപ്പെടാൻ ഒരുങ്ങുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിഷാം മുംബൈ വഴി വിദേശത്തേക്കു കടക്കാൻ ഇടയുണ്ട്. നേരത്തെയും പല കേസുകളിലും ഇങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. എത്രയും വേഗം പോലീസ് എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കാര്യം ശരിയാണെന്നു മനസിലാക്കിയ ഞാൻ ഉടൻതന്നെ എന്റെ വയർലെസ് സെറ്റ് എടുത്തു കണ്ട്രോൾ റൂമിൽ വിളിച്ചിട്ട് നൈറ്റ് പട്രോളിന്റെ ചുമതലയുള്ള കണ്ടാണശേരി സിഐയെ ബന്ധപ്പെട്ടു. എത്രയും പെട്ടെന്നു ശോഭാസിറ്റിയിലെത്തി നിഷാമിനെ അറസ്റ്റ് ചെയ്തു പേരാമംഗലം പോലീസിനു കൈമാറി രസീതു വാങ്ങണമെന്നു നിർദേശിച്ചു. സിഐ ഉടൻ ശോഭാസിറ്റിക്കു സമീപം പട്രോളിംഗ് നടത്തിയിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെയും സംഘത്തെയും ചുമതലപ്പെടുത്തി. അവർ ശോഭാസിറ്റിയിലെത്തി നിഷാമിനെ അറസ്റ്റ് ചെയ്തു പേരാമംഗലം പോലീസിനു കൈമാറി. പേരാമംഗലം പോലീസ് പിന്നീട് അവകാശപ്പെട്ടത് അവരാണ് നിഷാമിനെ പിടികൂടിയതെന്നാണ്, അതു ശരിയല്ല.
അറസ്റ്റിനു ശേഷം നടന്നത് ?
അന്നു പുലർച്ചെ അഞ്ചേമുക്കാലിന് എന്നെത്തേടി വീണ്ടുമൊരു ഫോണ്‍കോൾ വന്നു. കൊച്ചിയിലെ ഒരു പ്രമുഖന്റെ മകനാണ് വിളിച്ചത്. സാറിനെ കാത്തു നിഷാമിന്റെ മൂന്നാലു സുഹൃത്തുക്കൾ ക്യാന്പ് ഓഫീസിനു പുറത്തുവന്നിട്ടുണ്ടെന്നും അവരെ അകത്തേക്കൊന്നു വിളിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. കാര്യം ചോദിച്ചപ്പോൾ നിഷാം എന്തായാലും അകത്തായി, അയാളുടെ ഭാര്യയെ പ്രതിയാക്കരുതെന്നും അതിന് എന്തുവേണമെങ്കിലും ചെയ്യാമെന്നും അഭ്യർഥിക്കാനാണവർ വന്നതെന്നു പറഞ്ഞു. എന്നാൽ, എനിക്കവരെ കാണാൻ താത്പര്യമില്ലെന്നും മറ്റു കാര്യങ്ങൾ ഇപ്പോൾ ഒന്നും പറയാനില്ലെന്നും മറുപടി നൽകി ഫോണ്‍വച്ചു. രാവിലെ ആറോടെ വീണ്ടും ഫോണ്‍ ശബ്ദിച്ചു. മറുതലയ്ക്കൽ ഉന്നതനായൊരു പോലീസ് ഓഫീസർ... നിഷാമിന് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമോ? എന്തു വേണമെങ്കിലും ചെയ്യാം... എന്നാൽ, നിഷാമിനു പ്രത്യേക സഹായമൊന്നും ചെയ്യാൻ താത്പര്യപ്പെടുന്നില്ലെന്നു പറഞ്ഞതോടെ പുള്ളി മലക്കംമറിഞ്ഞു. ഞാൻ വിളിച്ചിട്ടുമില്ല. എനിക്കതിൽ പ്രത്യേക താത്പര്യവുമില്ല. ഡൽഹിയിൽനിന്നു സ്വാമി വിളിച്ചുപറഞ്ഞതുകൊണ്ടു വിളിച്ചെന്നു മാത്രം... ഇത്രയും പറഞ്ഞ് അദ്ദേഹം ഫോണ്‍വച്ചു. വൈകാതെ ഉത്തരമേഖല എഡിജിപി ശങ്കർ റെഡ്ഢി വിളിച്ചു. ശോഭാസിറ്റിയിലേക്ക് അദ്ദേഹം എത്തുകയാണെന്നു പറഞ്ഞു. പത്തരയോടെ ഞാനും പോലീസ് സംഘവും ശോഭാസിറ്റിയിലെത്തി. അല്പസമയത്തിനകം എഡിജിപിയും. നിഷാം 17 കേസിലെ പ്രതിയാണെന്നും കാപ്പ ചുമത്താൻ വകുപ്പുണ്ടെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അവിടെ കൂടിയ മാധ്യമപ്രവർത്തകരോടു കാപ്പ ചുമത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇതനുസരിച്ചു സിഐക്കും ഗുരുവായൂർ എസിപിക്കും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെങ്കിലും അത് ഉടൻ തയാറാക്കി ലഭിച്ചില്ല.
ശോഭാസിറ്റിയിൽ കൊണ്ടുവന്നപ്പോൾ ?
അന്നു വൈകിട്ട് അഞ്ചോടെ നിഷാമിനെ ശോഭാസിറ്റിയിൽ തെളിവെടുപ്പിന് കൊണ്ടുവന്നെന്നും എന്നാൽ, ജീപ്പിനു പുറത്ത് ഇറക്കാതെയാണ് തെളിവെടുപ്പെന്നും ഒരാൾ വിളിച്ചുപറഞ്ഞു. ഞാൻ ഉടൻതന്നെ കമ്മീഷണർ ഒാഫീസിൽനിന്നു ശോഭാസിറ്റിയിലേക്ക് എത്തി. ചെല്ലുന്പോൾ കാണുന്ന കാഴ്ച... നിഷാം എസിയൊക്കെ ഇട്ട് ഗുരുവായൂർ എസിപിയുടെ വണ്ടിയിൽ ഇരിക്കുന്നു. എസിപിയും സിഐയുമൊക്കെ വാഹനത്തിനു പുറത്തു സംസാരിച്ചുകൊണ്ടു നിൽക്കുന്നു. ഞാൻ ചെന്നപാടെ പ്രതിയെ ജീപ്പിൽനിന്നു പുറത്തിറക്കാൻ ആവശ്യപ്പെട്ടു. പോലീസ് ഡോർ തുറന്നതും തന്റെ കാലിൽ ഷൂസ് ഇല്ലെന്നും പുറത്തിറങ്ങിയാൽ കുപ്പിച്ചില്ലു കൊള്ളുമെന്നും പ്രതി പറഞ്ഞു. തലേദിവസത്തെ ആക്രമണത്തിൽ കുറെ ചില്ലുകൾ അവിടെ പൊട്ടിക്കിടപ്പുണ്ടായിരുന്നു. ജീപ്പിനുള്ളിൽ ഒരു ജോടി ഷൂസ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഞാൻ അക്കാര്യം ചോദിച്ചപ്പോൾ മറുപടി നൽകിയത് എസിപിയാണ്. അതു പെരുന്പാന്പിന്റെ തുകൽകൊണ്ടുള്ള സ്പെഷൽ എഡിഷൻ ഷൂസ് ആണ്. അഞ്ചു ലക്ഷം രൂപ വില വരും. ചന്ദ്രബോസിന്റെ ചോര പുരണ്ടതിനാൽ അതിനി ഉപയോഗിക്കുന്നില്ലത്രേ.
എന്തായാലും പുറത്തേക്ക് ഇറങ്ങാൻ ഞാൻ നിർബന്ധിച്ചു. കാലു മുറിഞ്ഞാൽ വേണ്ടതു ചെയ്യാമെന്നും പറഞ്ഞു. പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കണ്ടത് പ്രതിയെ വിലങ്ങുവച്ചിട്ടില്ല. ആക്രമണ സ്വഭാവമുള്ള പ്രതിയെ പുറത്തു കൊണ്ടുപോകുന്പോൾ നിർബന്ധമായും വിലങ്ങുവയ്ക്കണമെന്നു രാവിലെതന്നെ നിർദേശിച്ചിരുന്നതാണ്. ഇതോടെ ഞാൻ സിഐയോടു വിലങ്ങ് എവിടെ എന്നു ചോദിച്ചു. എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. അടുത്ത സ്റ്റേഷനിൽനിന്ന് ആളെ വിട്ട് എടുപ്പിക്കാൻ കർശനമായി പറഞ്ഞതോടെ ജിനൻ എന്ന പോലീസുകാരൻ അയാളുടെ പോക്കറ്റിൽനിന്നു വിലങ്ങെടുത്തു നിഷാമിനെ അണിയിച്ചു. തുടർന്ന് അയാളുടെ ഫ്ളാറ്റിലും സംഭവം നടന്ന സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുത്തു. എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രം തയാറാക്കാൻ നിർദേശിച്ചിട്ടാണ് ഞാൻ മടങ്ങിയത്.
ഒത്തുകളികളുടെ വഴികൾ
എന്നാൽ, നിഷാമുമായി അടുപ്പമുണ്ടായിരുന്ന പേരാമംഗലം പോലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ കടുത്ത വീഴ്ച വരുത്തിയെന്ന് എനിക്കു പിന്നീടു മനസിലായി. ചന്ദ്രബോസ് ആക്രമിക്കപ്പെട്ട സമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടു, നിഷാമിന്റെ വാഹനത്തിലും മറ്റുമുണ്ടായിരുന്ന മുടിയിഴകൾ ഉൾപ്പെടെ നീക്കംചെയ്തു. പിറ്റേന്നു കോടതിയിൽ ഹാജരാക്കിയ നിഷാമിനെ സബ് ജയിലിലേക്കു റിമാൻഡ് ചെയ്തു. ഇതിനിടെ, ചാവക്കാട് ജയിലിൽനിന്നു പ്രതിയെ ആശുപത്രിയിലേക്കു മാറ്റാൻ നീക്കം നടക്കുന്നതായി സൂചന ലഭിച്ചു. നിഷാം ജയിലിൽ കിടക്കുന്നത് ഒഴിവാക്കാൻ ഗൂഢനീക്കമുണ്ടെന്നു ഞാൻ ജയിൽ ഡിജിപിയെ വിളിച്ച് അറിയിച്ചു. അദ്ദേഹത്തിന്റെ ഇടപെടൽ ആവണം, അന്ന് എന്തായാലും നിഷാമിനു ജയിലിൽതന്നെ കിടക്കേണ്ടിവന്നു. എന്നാൽ, പിറ്റേന്നു വൈകുന്നേരമായപ്പോൾ തൃശൂർ മെഡിക്കൽ കോളജിലേക്കു പ്രതിയെ എത്തിച്ചെന്നും നാലര മണിക്കൂറായി ചെക്കപ് തുടരുകയാണെന്നും അവിടെ അഡ്മിറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും വിവരം കിട്ടി. ഉടൻ ഞാൻ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ വിളിച്ചു. പ്രതി നടുവേദനയും ചെവി വേദനയും പറയുന്നുണ്ട്. ചിലപ്പോൾ അഡ്മിറ്റ് ചെയ്തേക്കും. വിദഗ്ധ ഡോക്ടർമാർ വരാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രതിക്കു വഴിവിട്ട സഹായം ചെയ്തുകൊടുത്താൽ അതു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സൂപ്രണ്ടിനോടു കർശനമായി പറഞ്ഞു. അതോടെ അദ്ദേഹം നിഷാമിനെ അഡ്മിറ്റ് ചെയ്യാതെ തിരികെ ജയിലിലേക്ക് അയച്ചു.
രണ്ടു തവണയും ആശുപത്രിയിൽ കിടത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ നിഷാമിനെ പുറത്തിറക്കാൻ അവർ മറ്റൊരു തന്ത്രമിറക്കി. നിഷാമിനെ കേസിന്റെ തെളിവെടുപ്പിനു ബംഗളൂരുവിലേക്കു കൊണ്ടുപോകണമെന്നു പറഞ്ഞ് സിഐയും സംഘവും പ്രതിയുമായി കമ്മീഷണർ ഓഫീസിലെത്തി. അവിടെ കോണ്‍ഫറൻസ് നടക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥരൊക്കെ പ്രതിയെ ചോദ്യംചെയ്തു. ബംഗളൂരുവിൽ കൊണ്ടുപോയി തെളിവെടുക്കേണ്ട കാര്യമില്ല എന്ന വിലയിരുത്തലിൽ ഞങ്ങളെത്തി. ഇതോടെ നിഷാമിന്റെ എറണാകുളത്തെ ഫ്ളാറ്റിൽനിന്ന് മയക്കുമരുന്നു കണ്ടെടുത്തെന്നും ഇതിന്റെ അന്വേഷണത്തിനായി ബംഗളൂരുവിലേക്കു കൊണ്ടുപോകണമെന്നുമായി. എന്നാൽ, മയക്കുമരുന്നു കേസെടുത്തത് കൊച്ചി പോലീസാണ്. അത് അവർ ചെയ്യട്ടെ. നമ്മൾ കൊണ്ടുപോകേണ്ടതില്ലെന്നു കർശനമായി പറഞ്ഞു. എന്നാൽ, ഇതവിടംകൊണ്ടും അവസാനിച്ചില്ല. വൈകാതെ എനിക്ക് ഒരു ഭരണകക്ഷി എംഎൽഎയുടെ ഫോണ്‍കോൾ വന്നു. പ്രതിയെ തെളിവെടുപ്പിനു കൊണ്ടുപോകാൻ അനുവദിക്കുന്നില്ല എന്നു പറഞ്ഞ് ഞങ്ങൾ പത്രസമ്മേളനം നടത്തണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെ ഇനി അതിനെച്ചൊല്ലി ഒരു വിവാദം വേണ്ട എന്നു കരുതി സിഐയുടെ കൈയിൽനിന്ന് അപേക്ഷ എഴുതി വാങ്ങിയിട്ട് അവർക്കു പോകാൻ വലിയ വാഹനവും ഏർപ്പാടാക്കി നൽകി. പ്രതിയെ വിലങ്ങുവച്ചിരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരെല്ലാം യൂണിഫോമിൽ ആയിരിക്കണമെന്നും കൃത്യമായി നിർദേശിച്ചിരുന്നു.
തെളിവെടുപ്പിനായി ഉല്ലാസയാത്ര
പ്രതിയുമായി പോലീസ് വാഹനത്തിൽ പുറപ്പെട്ടെങ്കിലും വൈകാതെ ഇവർ സ്വകാര്യ വാഹനത്തിലേക്കു മാറി. അതൊരു ഉല്ലാസയാത്രയാണെന്ന വിവരങ്ങളാണ് പിന്നെ എന്നെത്തേടി എത്തിയത്. പ്രതിയെ പിന്തുടർന്ന ചില മാധ്യമപ്രവർത്തകരാണ് ഇക്കാര്യങ്ങൾ വിളിച്ചുപറഞ്ഞത്. ഉടൻ സിഐയെ വിളിച്ചെങ്കിലും കിട്ടിയില്ല. ബംഗളൂരുവിൽ എത്തുന്നതിന് മണിക്കൂറുകൾക്കു മുന്‍പ് ഇവർ മാധ്യമങ്ങളുടെ കണ്ണിൽനിന്ന് അപ്രത്യക്ഷരായി. പതിനാറു മണിക്കൂറോളം വൈകിയാണ് പ്രതിയുമായുള്ള സംഘം ബംഗളൂരുവിൽ എത്തിയത്. ഈ സമയം ഏതോ രഹസ്യകേന്ദ്രത്തിലേക്ക് പോവുകയും അവിടെവച്ചു പ്രതി അഭിഭാഷകരുമായി കാണുകയും അടുത്ത ബന്ധുക്കൾ സന്ദർശിക്കുകയും ചെയ്തെന്നാണ് പിന്നീടു മനസിലായത്.
ജുഡീഷൽ കസ്റ്റഡിയിലുള്ള ഒരു പ്രതിക്ക് അത്തരം സൗകര്യങ്ങൾ നൽകിയത് നിയമവിരുദ്ധമാണ്. പ്രതി ഇവിടെനിന്നു പോയപ്പോൾ ധരിച്ചതിൽനിന്നു വ്യത്യസ്തമായി ബർമുഡയും ടി ഷർട്ടും ധരിച്ചു പോലീസുകാരും അതേ വേഷത്തിൽ തോളിൽ കൈയിട്ടിരിക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നു. പ്രതി ഫോണ്‍ ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങൾ ചാനലുകളിലും വന്നു. ശ്രദ്ധയിൽപ്പെട്ട ഉടനെ സിഐയെ വിളിച്ച് ഇത് ആവർത്തിക്കരുതെന്നു കർശന നിർദേശംകൊടുത്തു. പക്ഷേ, പിന്നീടു കഴിവതും ഫോണ്‍ എടുക്കാതിരിക്കാനായിരുന്നു പോലീസ് സംഘത്തിന്റെ ശ്രമം.
കാപ്പ ചുമത്താനുള്ള വിവരങ്ങൾ നൽകാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ അങ്ങനെയുള്ള കേസുകൾ ഇപ്പോൾ നിലവിൽ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. കാപ്പ ചുമത്താനുള്ള ആവശ്യത്തിലേക്ക് പ്രതിയുടെ പേരിൽ ബംഗളൂരുവിലുള്ള പീഡനക്കേസിന്റെ വിവരങ്ങൾ അവിടത്തെ ക്രൈം റിക്കാർഡ്സ് ബ്യൂറോയിൽനിന്നു ശേഖരിച്ചുകൊണ്ടുവരണമെന്നും പോലീസ് സംഘത്തോടു നിർദേശിച്ചിരുന്നു. തിരിച്ചുപോരുന്ന വേളയിൽ സിഐയെ വിളിച്ചപ്പോൾ ഈ വിവരങ്ങൾ എടുത്തിട്ടില്ലെന്നും തങ്ങൾ നാൽപതു കിലോമീറ്ററിലേറെ പിന്നിട്ടെന്നുമായിരുന്നു മറുപടി.
എന്നാൽ, ആ വിവരങ്ങളുമായി ഇങ്ങോട്ടു വന്നാൽ മതിയെന്ന കർശന നിർദേശം നൽകിയതോടെ അവർ തിരികെപ്പോയി അതുശേഖരിച്ചു. ആ എഫ്ഐആർ കൂടി കിട്ടിയതുകൊണ്ടാണ് കാപ്പ ചുമത്താൻ കഴിഞ്ഞത്. കാപ്പ ചുമത്തുന്നതിനാവശ്യമായ വിവരങ്ങൾ നൽകണമെന്നു സിഐക്ക് ഇ മെയിൽ മെമ്മോ അയച്ചിരുന്നു. ഗുരുവായൂർ എസിപി, തൃശൂർ ഐജി, എഡിജിപി എന്നിവർക്കു പകർപ്പും അയച്ചിരുന്നു.
അതെന്തായാലും പിന്നീട് എനിക്കു വലിയ സഹായമായി. ആ തെളിവ് ഇല്ലാതാക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ, ഐജി ടി.ജെ.ജോസിനോട് ഇതിനെക്കുറിച്ചു മാധ്യമങ്ങൾ ചോദിച്ചപ്പോൾ അങ്ങനെ കാപ്പ ചുമത്താനൊന്നും തീരുമാനമില്ലെന്നാണ് പറഞ്ഞത്. എനിക്കു ശേഷം തൃശൂർ എസ്പിയായി വന്ന നിശാന്തിനിയോടു പിന്നീടു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞാൻ മെമ്മോ നൽകിയിരുന്ന കാര്യം അവർ സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലും വിവാദവും
ബംഗളൂരു തെളിവെടുപ്പ് ഉല്ലാസയാത്രയായി മാറിയെന്ന ആരോപണം നിലനിൽക്കുന്നതിനിടെ സെപ്റ്റംബർ ഒൻപതിന് ഞാൻ സിഐയെ വിളിച്ചു. പ്രതിയെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞപ്പോൾ വേണ്ട, പ്രതിയുമായി ഞങ്ങൾ അവിടേക്കു വന്നുകൊള്ളാമെന്നു പറഞ്ഞു. അസുഖമായി കിടക്കുന്ന എന്റെ സഹോദരീഭർത്താവിനെ കാണാനും തുടർന്നു തിരുവനന്തപുരത്തു നിയമസഭ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനുമായി ഞാൻ പിറ്റേന്ന് അവധിയാണെന്നും അതിനാൽ വൈകുന്നേരം അഞ്ചിന് മുന്‍പ് പ്രതിയുമായി എത്തണമെന്നും നിർദേശിച്ചു. അഞ്ചു കഴിഞ്ഞാണ് പ്രതിയുമായി പോലീസ് സംഘം എത്തിയത്.
പ്രതിയെയും പോലീസുകാരെയും ഒപ്പം നിർത്തി ഞാൻ ആദ്യം ചോദ്യം ചെയ്തു. തുടർന്ന് പോലീസുകാർ പ്രതിക്കു വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം നിലനിൽക്കുന്നതിനാൽ പോലീസുകാരോടു പുറത്തുനിൽക്കാൻ പറഞ്ഞിട്ട് ഞാൻ പ്രതിയെ 20 മിനിറ്റിലേറെ ഒറ്റയ്ക്കു നിർത്തി ചോദ്യം ചെയ്തു. പോലീസുകാരുടെ സാന്നിധ്യത്തിൽ പറയാതിരുന്ന പല കാര്യങ്ങളും പ്രതി തുറന്നുപറഞ്ഞു.
ആ സമയത്ത് എന്റെ കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് ആയിരുന്ന ലേഡി ഫയലുകൾ ഒപ്പിടീക്കാനും മറ്റുമായി നാലു പ്രാവശ്യമെങ്കിലും ഈ മുറിയിലേക്കു വന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടർ ആ സമയം ഒരു കാര്യം പറയാനായി മുറിയിൽ വന്നു കുറെ നേരമിരുന്നു. അന്നത്തെ എസിപി (അഡ്മിനിസ്ട്രേഷൻ) രണ്ടു പ്രാവശ്യം ഡോർ തുറന്നു. കയറിവരാൻ പറഞ്ഞെങ്കിലും പിന്നെ വരാമെന്നു പറഞ്ഞ് അദ്ദേഹം പോയി. ഇതിനെല്ലാമിടയ്ക്കാണ് ഞാൻ ഈ പ്രതിയെ ചോദ്യം ചെയ്തത്.
ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ
പോലീസും ഉന്നതരുമായൊക്കെയുള്ള ബന്ധത്തെക്കുറിച്ചു ഞെട്ടിക്കുന്ന കാര്യങ്ങളാണ് നിഷാം പറഞ്ഞത്. നിയമാനുസൃതമല്ലാത്ത പല കാര്യങ്ങളും പോലീസ് തനിക്കു ചെയ്തു തന്നെന്നും അയാൾ സമ്മതിച്ചു. പേരാമംഗലം പോലീസ് ഇതിനു മുന്‍പും സഹായിച്ചിട്ടുണ്ട്. പല പോലീസുകാരും പണം വാങ്ങുന്നുണ്ട്. അഞ്ചു ലക്ഷം രൂപ തന്നില്ലെങ്കിൽ ഈ കേസിൽ രക്ഷപ്പെടാനാകാത്ത വിധം കേസ് ചാർജ് ചെയ്യുമെന്നു പോലീസ് സംഘത്തിലൊരാൾ ഭീഷണിപ്പെടുത്തിയെന്നും നിഷാം തുറന്നുപറഞ്ഞു. പേരു ചോദിച്ചിട്ടു പറഞ്ഞില്ല. ഞാൻ വീണ്ടും പോലീസ് സംഘത്തെ വിളിച്ചു കർശനമായി സംസാരിച്ചു. പോലീസുകാരന്റെ ഭീഷണിയുടെ കാര്യം ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ട് ഞാൻ നാട്ടിലേക്കു മടങ്ങി.
കാര്യങ്ങൾ മാറി മറിയുന്നു
എന്നാൽ, പിറ്റേന്നു കാര്യങ്ങളാകെ മാറിമറിഞ്ഞു. ഞാൻ നിഷാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്തതു വലിയ അപരാധമായിപ്പോയെന്നും അതു കേസ് അട്ടിമറിക്കാനാണെന്നുമൊക്കെ പറഞ്ഞ് ഒരു പത്രത്തിലും അവരുടെ ചാനലിലുമൊക്കെ വലിയ വാർത്തകൾ വന്നു. അതോടെ ഞാൻ എടുത്തിരുന്ന നടപടികളെ അതുവരെ അനുകൂലിച്ചിരുന്ന മാധ്യമങ്ങളും ചുവടുമാറ്റി.
ദീപികയടക്കം ഒന്നോ രണ്ടോ മാധ്യമങ്ങൾ മാത്രമേ എന്നെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ. ബന്ധുവിനെ കണ്ടശേഷം തിരുവനന്തപുരത്തു യോഗത്തിനു പോയി. അതിൽ പങ്കെടുക്കവേ എന്റെ ഭാര്യാസഹോദരൻ മരിച്ചതായി അറിയിപ്പ് കിട്ടിയതോടെ അനുവാദം വാങ്ങി മടങ്ങി. ഈ വിഷമത്തിലായിരിക്കുന്പോഴും ഒരു കൂട്ടം മാധ്യമങ്ങളും ചില രാഷ്ട്രീയ കേന്ദ്രങ്ങളും ചേർന്ന് എന്നെ വേട്ടയാടുകയായിരുന്നു.
നിഷാമിനെതിരേ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികളെടുത്ത എന്നെ, അയാളെ സഹായിച്ചെന്ന കുറ്റം ചുമത്തി തേജോവധം ചെയ്തു. പ്രതിയെ ഒറ്റയ്ക്കു ചോദ്യം ചെയ്തതു മഹാപരാധമാണെന്ന പ്രചാരണം കണ്ടു പോലീസ് കേന്ദ്രങ്ങൾ പോലും അന്പരന്നു. കൂടെ വന്ന പോലീസുകാർ വഴിവിട്ട സഹായം ചെയ്തു തന്നോയെന്ന് അവരെ നിർത്തിക്കൊണ്ടു ചോദിച്ചാൽ പ്രതി പറയുമോ? അതറിയാനല്ലേ പ്രതിയോട് ഒറ്റയ്ക്കു ചോദിച്ചത്.. ഡിജിപി അടക്കമുള്ളവർ പ്രതികളെ ഒറ്റയ്ക്കു ചോദ്യം ചെയ്യുന്നത് എത്രയോ പ്രാവശ്യം ഞാൻ കണ്ടിരിക്കുന്നു. നിഷാമിനെ ഒറ്റയ്ക്കുചോദ്യം ചെയ്തപ്പോൾ മാത്രം അതു വലിയ വിവാദമായി... അല്ല തൃശൂരിലെ ഒരു മാധ്യമപ്രവർത്തകനും അന്നത്തെ മന്ത്രിസഭയിലെ ഒരു പ്രമുഖനുമൊക്കെ ചേർന്ന് വിവാദമുണ്ടാക്കി എന്നു പറയുന്നതാവും സത്യം.
നിഷാമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഈ രാഷ്ട്രീയ നേതാവിനെ കണ്ടു വേണ്ടതു ചെയ്തു എന്നൊക്കെ എനിക്കു പിന്നീടു മനസിലായി. വാർത്ത ചമച്ച മാധ്യമപ്രവർത്തകൻ ഒരു പോലീസുകാരിയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു നേരത്തെ ശിപാർശയുമായി വന്നിരുന്നു. അതു നടക്കാതിരുന്നതിന്റെ ചൊരുക്ക് അയാളുംതീർത്തു. ഫലമോ തൃശൂരിൽനിന്നു ഞാൻ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റപ്പെട്ടു... വൈകാതെ പ്രതിയെ ഒറ്റയ്ക്കു ചോദ്യം ചെയ്തെന്ന വിചിത്രമായ കുറ്റം ചുമത്തി എന്നെ സസ്പെൻഡ് ചെയ്തു. തൃശൂരിലെ പല മാധ്യമപ്രവർത്തകർക്കും സംഭവങ്ങളുടെ സത്യം അറിയാമായിരുന്നു.
അന്നത്തെ സർക്കാരിന്റെ ഇഷ്ടക്കാരനായിരുന്ന ഒരു ഐജി ആണ് എനിക്കെതിരേയുള്ള കുറ്റപത്രം തയാറാക്കാൻ പ്രത്യേക താത്പര്യമെടുത്തു മുന്നിൽനിന്നത്. എന്തായാലും ഇതേ ഐജിയെ എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷയിൽ കോപ്പിയടിച്ചതിന് ഓടിച്ചിട്ടു പിടിച്ചതും മേലിൽ പരീക്ഷ എഴുതുന്നതിൽനിന്നു യൂണിവേഴ്സിറ്റി ഡീബാർ ചെയ്തതുമൊക്കെ പിന്നത്തെ ചരിത്രം. യൂണിവേഴ്സിറ്റി ഡീബാർ ചെയ്തിട്ടും പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയിട്ടും ഈ ഉദ്യോഗസ്ഥനെതിരേ പോലീസ് വകുപ്പ് ഒരു നടപടിയുമെടുത്തില്ല എന്നത് എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
സത്യം ജയിച്ചു, ജയിക്കും
നിഷാമിനെ കാപ്പ ചുമത്തി അകത്തിടാൻ മുൻകൈയെടുത്ത എന്നെ അതേ പ്രതിയെ സഹായിക്കാൻ ശ്രമിച്ചെന്ന കള്ളക്കഥ ചമച്ചു വേട്ടയാടാൻ ഇറങ്ങിത്തിരിച്ചവർക്ക് പക്ഷേ, കാപ്പയിൽനിന്നു നിഷാമിനെ രക്ഷിക്കാനായില്ല. അതിന്റെ കലിപ്പും ചില രാഷ്ട്രീയക്കാരും മേലുദ്യോഗസ്ഥരും എന്നോടാണ് തീർത്തത്. ആ ഭരണം മാറുന്നതുവരെ എന്റെ സസ്പെൻഷൻ പിൻവലിക്കില്ലെന്നു മന്ത്രി തന്നെ പ്രഖ്യാപിച്ചു. സസ്പെൻഷൻ വാർത്തകൾ പത്രസമ്മേളനം വിളിച്ചു മന്ത്രി തന്നെ പ്രഖ്യാപിക്കുന്ന അസാധാരണമായ കാഴ്ചയും കണ്ടു. എന്നാൽ, ഞാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയി. എന്നെ തിരിച്ചെടുക്കാൻ സർക്കാരും ആ മന്ത്രിയും നിർബന്ധിതരായി.
എനിക്കെതിരേയുള്ള വകുപ്പുതല അന്വേഷണം തുടർന്നു. എന്നാൽ, ഇപ്പോൾ നാലു വർഷത്തിനുശേഷം സർക്കാർ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു, ആ സംഭവത്തിൽ ഞാൻ നിരപരാധിയാണെന്ന്. വലിയ സന്തോഷവും ആശ്വാസവും തോന്നുന്നു. എന്നാൽ, എന്നെ വേട്ടയാടാൻ പത്രങ്ങളിൽ വെണ്ടയ്ക്ക നിരത്തിയവരും ചാനലുകളിൽ ഘോരഘോരം പ്രസംഗിച്ചവരുമൊക്കെ ഞാൻ നിരപരാധിയാണെന്നു പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതു കണ്ടില്ലെന്നു നടിച്ചു. ഇതു ശരിയായ മാധ്യമസമീപനമല്ല. വ്യക്തിഹത്യ ചെയ്യുന്നവർ സത്യം തെളിയുന്പോൾ അതു വിളിച്ചുപറയാനുള്ള അന്തസ് കൂടി കാണിക്കണം.
ദീപിക മാത്രമാണ് എന്നെ നിരപരാധിയായി പ്രഖ്യാപിച്ച വാർത്ത പ്രാധാന്യത്തോടെ എല്ലാ എഡിഷനുകളിലും കൊടുത്തത്. ദൈവാനുഗ്രഹത്താൽ രാഷ്ട്രപതിയുടെ പോലീസ് മെഡൽ വരെ നേടാൻ കഴിഞ്ഞിരുന്നു. ആ എന്റെ നഷ്ടപ്പെട്ട നാലു വർഷങ്ങൾക്ക് ആര് ഉത്തരവാദിത്വം പറയും ? പിന്നീട് എനിക്കു കിട്ടാവുന്ന പല നേട്ടങ്ങളും ഇതിന്റെ പേരിൽ നഷ്ടമായി. ഞാനും എന്റെ കുടുംബവും സഹിച്ച അപമാനങ്ങൾക്ക് ആര് മറുപടി പറയും? എങ്കിലും എനിക്കു വിഷമമില്ല. ആത്മാർഥതയോടെ ജോലി ചെയ്യുന്ന പലരും രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ടിൽ ഇങ്ങനെ വേട്ടയാടപ്പെടുന്നുണ്ട് എന്ന കാര്യം മാത്രം സമൂഹം തിരിച്ചറിയണം, അതിനുവേണ്ടിയാണ് ഇത്രയും പറഞ്ഞത്. - ജേക്കബ് ജോബ് പറഞ്ഞുനിർത്തി.
പോലീസിൽനിന്നു വിരമിച്ചതിനു ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജനറൽ മാനേജർ ആയി കർമനിരതനാണ് ജേക്കബ് ജോബ്. എല്ലാ പ്രതിസന്ധികളിലും ഒപ്പംനിന്ന ഭാര്യ ബിന്ദു വീട്ടമ്മയാണ്. മക്കൾ: ഡോ.നീതു (ഗോവ), എൻജിനിയറിംഗ് വിദ്യാർഥികളായ പ്രിയൻ,പ്രവീണ്‍ (ഫ്രാൻസ്).
ജോണ്സണ് പൂവന്തുരുത്ത്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top