ഈ ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിക്കണമെങ്കിൽ കൈയിൽ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കിൽ ആർക്കും ഇവിടേക്കു കയറിച്ചെല്ലാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം വാങ്ങാൻ ക്യാഷറോ കൗണ്ടറോ ഇല്ല. പണം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും. ഇതാണ് അഞ്ചപ്പം ഭോജന ശാല. ഇവിടെ അന്നം മാത്രമല്ല വിളന്പുന്നത്. അന്നത്തിനൊപ്പം അക്ഷരവും വിളന്പുന്നു. രണ്ടും ആദരവോടെ. വ്യത്യസ്തമായ ചിന്തകൊണ്ടും പ്രഭാഷണം കൊണ്ടും ശ്രദ്ധേയനായ ഫാ.ബോബി ജോസ് കട്ടിക്കാട്ടിന്റെ ചിന്തയിൽ രൂപംകൊണ്ട ഭക്ഷണശാല കോഴഞ്ചേരി,റാന്നി, നെയ്യാറ്റിൻകര, ചങ്ങനാശേരി എന്നിവിടങ്ങളിൽ ആയിരങ്ങൾക്കാണ് അന്നമേകുന്നത്. ഏറ്റവും ഒടുവിലായി കോട്ടയത്ത് ചരിത്രമുറങ്ങുന്ന കുറവിലങ്ങാട്ടും അഞ്ചപ്പംതുറന്നിരിക്കുന്നു.
വിശക്കുന്നവർക്കു ഭക്ഷണം നൽകുന്നതാണു സുവിശേഷംഎന്ന കാരുണ്യത്തിന്റെ ചുവടുപിടിച്ചാണ് രണ്ടു വർഷം മുന്പ് അഞ്ചപ്പം ഭക്ഷണശാലയുടെ പിറവി. സന്പത്തിന്റെ ഇല്ലായ്മ മൂലം അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയുംചെയ്യുന്ന സഹോദരങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഭക്ഷണശാലയായിട്ടാണ് അഞ്ചപ്പം എന്ന പേരിട്ടിരിക്കുന്ന സംരംഭം ആരംഭിക്കുന്നത്. ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്തതും വിവിധജീവിത മേഖലകളിൽ വ്യാപരിക്കുന്ന കുറെ സഹോദരങ്ങൾ ഒത്തൊരുമിച്ച് ഒര ുപൊതുസ്വപ്നമായി വികസിപ്പിച്ചെടുത്തതുമായ ഒരാശയം. മെച്ചപ്പെട്ട പരിസരങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം ചുരുങ്ങിയ ചെലവിൽ അർഹിക്കുന്നവർക്ക് സ്നേഹപൂർവം വിളന്പുകയാണ് ഇവിടെ.
അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ
ഗലീലിയക്കടൽക്കരയിൽ യേശുക്രിസ്തു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഉൗട്ടിയ കഥയിൽ നിന്നാണ് ഈ കൂട്ടായ്മയ്ക്ക് അഞ്ചപ്പംഎന്ന പേരു ലഭിക്കുന്നത്. ധ്യാനഗുരുവും എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാട്ട് വർഷങ്ങളായി തന്റെ പ്രഭാഷണങ്ങളിൽ പങ്കുവച്ചിരുന്നആശയമായിരുന്നു ഒരുമിച്ചിരുന്നുള്ള ഭക്ഷണം, വിശക്കുന്നവനു ഭക്ഷണം നൽകുകഎന്നത്. പട്ടിണി ഒരു ശാപമല്ല നമ്മുടെ സാമൂഹിക അവസ്ഥയിലെ പൊള്ളുന്ന യാഥാർഥ്യമാണ്. ഒരു ഭാഗത്ത് മനുഷ്യൻ അമിത ഭക്ഷണത്തിൽ ആർഭാടമായിജീവിക്കുന്പോഴും മറുഭാഗത്ത് അടിസ്ഥാന ഭക്ഷണം പോലും ലഭിക്കാതെ അവൻ നരകയാതനയിലാണ്. ഈ രണ്ടു കൂട്ടരെയും ഒരേ കൂരയിൽ ഒരേ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അവസരം കൊടുക്കുകയും അതിലൂടെ ഇന്നലെ വരെ പട്ടിണി കിടന്നമനുഷ്യനെ ഉന്നതിയിലേക്ക് എത്തിക്കുക എന്നതായിരുന്നു ബോബിയച്ചന്റെ ആശയവുംആഗ്രഹവും. ഇത് ഒരു കൂട്ടം ആളുകൾ ഏറ്റെടുത്തതോടെയാണ് അഞ്ചപ്പം ഭക്ഷണശാലയുടെ പിറവി. തിരക്കേറിയ കോഴഞ്ചേരി നഗരത്തിന്റെ തിരക്കൊഴിഞ്ഞ ടിബി ജംഗ്ഷനിൽ പഴക്കമുള്ള ഓടു മേഞ്ഞ കെട്ടിടത്തിലെ രണ്ടു മുറികളിൽ തീൻമേശകൾ നിരന്നപ്പോൾ അഞ്ചപ്പം അയ്യായിരം പേരുടെ വിശപ്പകറ്റാൻതുടങ്ങി. ഉച്ചയ്ക്ക് 12.30 ഒാടെ അഞ്ചപ്പം തുറക്കും. മൂന്നോടെ ഉച്ചഭക്ഷണം അവസാനിക്കും. പിന്നെ വായനയ്ക്കുള്ള അവസരമാണ്. വായനശാല അടയ്ക്കുന്പോൾ വൈകുന്നേരം ആറാകും. ഞായറാഴ്ച അവധിയാണ്.
അഞ്ചപ്പത്തിന്റെ ലക്ഷ്യം
വിശക്കുന്ന മനുഷ്യന് തന്റെ ആവശ്യത്തിനുള്ള ഭക്ഷണം വിലപേശാതെവാങ്ങികഴിക്കാനൊരിടം. അതാണ് അഞ്ചപ്പം. ഇവിടെ കാഷ് കൗണ്ടറോ ബില്ലുമായി വരുന്ന സപ്ലൈയറോ ഇല്ല. എന്നാൽ ഇവിടെ ഭക്ഷണം പൂർണമായും സൗജന്യമല്ല. ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും സാധാരണ ഗതിയിൽ തങ്ങൾക്ക് ഭക്ഷണത്തിനു ഒരു നേരത്തിനു വേണ്ട തുക ഭക്ഷണശാലയുടെ മുന്പിലുള്ള ബോക്സിൽ നിക്ഷേപിക്കും. എന്നാൽ ഇതിനു പ്രാപ്തിയില്ലാത്തവർ സൗജന്യമായി വിശപ്പടക്കി സ്നേഹം പകരുകയും ചെയ്യുന്നതാണ് അഞ്ചപ്പത്തിന്റെ രീതി. നമ്മൾ ഭക്ഷണം കഴിക്കുന്നതോടൊപ്പം വേറൊരാൾക്കു കൂടി അതിനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് പ്രവർത്തന മാതൃക.
ഇതൊരിക്കലും ചാരിറ്റിയോ, ലാഭമോ ലക്ഷ്യമാക്കി ചെയ്യുന്ന സംരംഭവുമല്ല. ചാരിറ്റി പലപ്പോഴും കൊടുക്കൽവാങ്ങലുകളാണ്. ഇവിടെയത് ആഗ്രഹിക്കുന്നില്ല. വളരെ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം സമൂഹത്തിലെ ഉയർന്നവനും താഴ്ന്നവനും ഒരുപോലെ ലഭിക്കുന്നൊരിടം. അതുമാത്രമേ അഞ്ചപ്പം ലക്ഷ്യമാക്കുന്നുള്ളു. ചോറ്, തോരൻ, അവിയൽ, മെഴുക്കുപെരട്ടി, അച്ചാർ, സാന്പാർ, രസം എന്നിവയടങ്ങിയ സ്വദിഷ്ടമായ വെജിറ്റേറിയൻ ഭക്ഷണമാണ് അഞ്ചപ്പം നൽകുന്നത്. ഭക്ഷണത്തിനു ശേഷം തണ്ണിമത്തന്റെ കഷണമോ ചെറുപഴമോ അല്ലെങ്കിൽ മധുരമുള്ള എന്തെങ്കിലും പഴം ഉറപ്പാണ്.
അന്നം മാത്രമല്ല അറിവും
അഞ്ചപ്പം വെറും ഭക്ഷണശാല മാത്രമല്ല. ഒരു വായനശാലകൂടിയാണ്. പുസ്തകവായനയിലേക്കും ഉന്നതമായ ചിന്തയിലേക്കും സമൂഹത്തെ നയിക്കുക എന്നതാണ് അക്ഷരക്കൂട്ടിന്റെ ലക്ഷ്യം. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഭക്ഷണശാലയുടെ ഒരു ഭാഗം പുസ്തക വായനയ്ക്കും ചർച്ചകൾക്കും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി മാറ്റിവയ്ക്കുന്നു. അഞ്ചപ്പത്തിന്റെ എല്ലാ ഒൗട്ട്ലറ്റുകളിലും പുസ്തകശാലയുണ്ട്.
ഭക്ഷണ ശേഷം അഞ്ചപ്പത്തിലെ വായശാല ഉണരും. ആർക്കു വേണമെങ്കിലും ഇവിടെ വരാം, പുസ്തകം വായിക്കാം, വായിച്ചുകൊടുക്കാം, കാരംസ് കളിക്കാം ,ചെസ് കളിക്കാം... ഉച്ചയ്ക്കു ഭക്ഷണശാല വൈകുന്നേരം വായനശാല. ഇവർക്കായി കടുംകാപ്പിയും ആവിയിൽ വേവിച്ച ചെറുകടിയും ഉണ്ട്.
അപ്പക്കൂട്ടും അക്ഷരക്കൂട്ടും
അഞ്ചപ്പത്തിന്റെ പ്രവർത്തനത്തെ സഹായി്ക്കുന്നതാണ് അപ്പക്കൂട്ടും അക്ഷരക്കൂട്ടും അപ്പക്കൂട്ടുകാരാണ് ഭക്ഷണശാലയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും നടത്തുന്നതും. അപ്പക്കൂട്ടിൽ പലതരത്തിലുള്ളപങ്കാളിത്തം വ്യക്തികൾക്കും സംഘങ്ങൾക്കും നിർവഹിക്കാം.
ഓരോ മാസവും തങ്ങളുടെ പ്രാപ്തിയനുസരിച്ച് ചെറിയ തുകകൾ അഞ്ചപ്പത്തിലേക്ക്് സംഭാവനചെയ്തുകൊണ്ടാണ് പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത്.ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരുടെ കൂട്ടായ്മയുടെ പേരാണ് അപ്പക്കൂട്ട്. വായനശാലയുടെ പ്രവർത്തനം നടത്തുന്നവരുടെ കൂട്ടായ്മയാണ് അക്ഷരക്കൂട്ട്. ഇവർ പുതിയ പുസ്തകങ്ങൾ വായനശാലയിലെത്തിക്കുകയും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.
അടുക്കളയും അവിയലും അർച്ചനയും
അഞ്ചപ്പത്തിലെ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തിന്റെ പേരല്ല അടുക്കള. ഭക്ഷണം പാചകം ചെയ്യാനും ഭക്ഷണം എന്തെക്കെയെന്നു തീരുമാനിക്കുകയും ചെയ്യുന്ന ആളുകളുടെ കൂട്ടായ്മയുടെ പേരാണ് അടുക്കള. ഓരോ സ്ഥലത്തെയും അഞ്ചപ്പം ഭക്ഷണശാലയോടു ചേർന്നുള്ളതാണ് അടുക്കളക്കൂട്ടായ്മ. യാതൊരു പ്രതിഫലവും പറ്റാതെ സേവന സന്നദ്ധരായി എത്തുന്നവരാണ് ഈ കൂട്ടായ്മയിലുള്ളത്. അർച്ചന എന്നത് മറ്റൊരു കൂട്ടായ്മയാണ്. അഞ്ചപ്പത്തിലെ വോളണ്ടിയേഴ്സിന്റെ കൂട്ടായ്മയാണിത്. പാവങ്ങളെ സേവിക്കുന്നതാണ് യഥാർഥമായ അർച്ചനയെന്നാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. ഭക്ഷണം വിളന്പുകയും അടുക്കളയിൽ സഹായിക്കുകയുമാണ് ഈ കൂട്ടായ്മ ചെയ്യുന്നത് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അർച്ചന ഗ്രൂപ്പിൽ അംഗങ്ങളാണ്. വിവിധ കോളജുകളിലെ വിദ്യാർഥികൾ ഉച്ചസമയത്ത് ഇവിടെ സേവനത്തിനായി എത്താറുണ്ട്. നിരക്ഷരരായ ആളുകൾക്കും പുസ്തകം വായിക്കാൻ പ്രയാസമുളളവർക്കും ഇവർപുസ്തകങ്ങളും മറ്റും വായിച്ചു കൊടുക്കും അഞ്ചപ്പത്തിലേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന കൂട്ടായ്മയുടെ പേരാണ് അവിയൽ. വീട്ടുമുറ്റത്തും തൊടികളിലും കീടനാശിനികൾ ഉപയോഗിക്കാതെ നട്ടുവളർത്തുന്ന പച്ചക്കറികളും പഴവർഗങ്ങളും അവിയൽ കൂട്ടായ്മ അഞ്ചപ്പത്തിലെത്തിക്കുന്നു. ഓരോ ഒൗട്ട്ലറ്റിനും പത്തു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളാണ് അവിയൽ കൂട്ടായ്മയിലുള്ളത്. ഭോജനശാലയിലേക്കുള്ള പകുതിയിലധികം ഭക്ഷണസാധനങ്ങളും അവിയൽ കൂട്ടായ്മയാണ് നൽകുന്നത്. ന്യായമായ വിലയുംനൽകുന്നുണ്ട്. ചിലരാകട്ടെ സൗജന്യമായി സാധനങ്ങൾ നൽകിവരുന്നു.
അന്നവും അക്ഷരവും ആദരവോടെ വിളന്പുന്ന അഞ്ചപ്പം എല്ലാം ട്രസ്റ്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾക്കുള്ള പ്രധാനവരുമാനം അഭ്യുദയകാംഷികൾ നൽകുന്ന സംഭാവനയാണ്. യാതൊരുവിധത്തിലുള്ള ഫണ്ടിംഗ് ഏജൻസികളുടെ ധനസഹായവും അഞ്ചപ്പം ആഗ്രഹിക്കുന്നില്ല. ദൈനംദിനപ്രവർത്തനത്തിനുള്ള സഹായം ചെറിയ ഒൗദാര്യങ്ങളിലുടെ സമാഹരിക്കുകയും ഭക്ഷണവിതരണത്തിലൂടെ ഓരോ ഒൗട്ട്്ലറ്റും സ്വയം പര്യാപ്തമാകുകയും ലാഭനഷ്ടമില്ലാതെ ഒരേ മനസോടെ മുന്നോട്ടു പോകുകയുമാണ് ഈ ഭോജനശാലയുടെ ലക്ഷ്യം.
അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പ് യേശുക്രിസ്തുമാറ്റിയതുപോലെ എല്ലാവരുടെയും വിശപ്പുമാറ്റാനുള്ള ശ്രമമാണ് അഞ്ചപ്പം ട്രസ്റ്റ് നടത്തിവരുന്നത്. അഞ്ചാമത്തെ ഭക്ഷണശാലയാണ് കുറവിലങ്ങാട്ട് തുറന്നിരിക്കുന്നത്. ഉടൻ തന്നെ തിരുവനന്തപുരത്തും പാലായിലും അങ്കമാലിയിലുമൊക്കെ ഭക്ഷണശാല തുറക്കാനുള്ള തയാറെടുപ്പിലാണ് അഞ്ചപ്പം ട്രസ്റ്റ്.
ജിബിൻ കുര്യൻ