പുലിപ്പല്ല് യഥാർഥമാണോയെന്ന് അറിയില്ലെന്ന് റാപ്പർ വേടൻ
Tuesday, April 29, 2025 2:04 PM IST
കൊച്ചി: തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്ന് റാപ്പർ വേടൻ.
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ല. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു. കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും പുലിപ്പല്ല് കേസിൽ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന് തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന് വനം വകുപ്പിനോട് പറഞ്ഞു.
രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന് സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍.
വേടനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി ഫ്ളാറ്റിലും തൃശൂരിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുലിപ്പല്ല് മാല സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ ഇതുവരെ വനം വകുപ്പിന് കഴിഞ്ഞിട്ടുമില്ല.
വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉള്ളതടക്കം ഏഴ് വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.