സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം
Tuesday, March 25, 2025 1:33 PM IST
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു.
ഇടതുസര്‍ക്കാരിന്റെ പുതിയ കാല്‍വയ്പ്പാണിത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. സ്വകാര്യ സര്‍വകലാശാല നടത്തിപ്പില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ സ്വകാര്യ സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം സ്വകാര്യ സര്‍വകലാശാല ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് കെ.കെ.രമ എംഎല്‍എ നിലപാടെടുത്തു.പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തെ കച്ചവടക്കല്ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും എംഎൽഎ വിമർശനം ഉന്നയിച്ചു.
സ്വകാര്യ സര്‍വകലാശാല ബില്‍ പാസായതോടെ ഇടതു സർക്കാരിന്റെ പ്രകടമായ നയം മാറ്റമാണ് പ്രാബല്യത്തിൽ വരുന്നത്. ഇതിനോടകം തന്നെ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ സർവകലാശാലകൾ താത്പര്യം പ്രകടിപ്പിച്ച് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇതിന് പിന്നാലെ കിട്ടുന്ന അപേക്ഷകൾ പരിഗണിച്ച് സർക്കാർ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകും.