നാലാംദിനവും താഴെവീണ് സ്വർണം; 65,000 രൂപയിൽ താഴെയെത്തി
Tuesday, March 25, 2025 12:09 PM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് കുതിപ്പിൽ നിന്ന് സഡൻ ബ്രേക്കിട്ട സ്വർണവില തുടർച്ചയായ നാലാംദിനവും താഴേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,185 രൂപയിലും പവന് 65,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,715 രൂപയിലെത്തി.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഗ്രാമിന് 40 രൂപയും പവന് 320 രൂപ വീതവും തിങ്കളാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയാണ് കുറഞ്ഞത്.
ഈമാസം പവന് 66,480 രൂപയും ഗ്രാമിന് 8,310 രൂപയുമായി ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടിയ ശേഷമാണ് സ്വർണം താഴേക്കുപോയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 3,058 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ടെങ്കിലും ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് പിന്നീട് 3,003 ഡോളറിലേക്ക് വീണു. ഇതാണ് കേരളത്തിലും വില കുറയാൻ ഇടയാക്കിയത്.
അതേസമയം, വെള്ളി വില ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.