യുഎസിൽനിന്ന് 5.32 ലക്ഷം പേരെക്കൂടി നാടുകടത്തും
Sunday, March 23, 2025 4:31 AM IST
മയാമി: അനധികൃത കുടിയേറ്റക്കാർക്കെതിരെ അമേരിക്ക നടപടികൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 5.32 ലക്ഷം പേരെക്കൂടി ഉടൻ നാടുകടത്തുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.
ഒരു മാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കനാണ് നീക്കം. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്ന് 2022 ഒക്ടോബറിനു ശേഷം എത്തിയവർക്കു നൽകിയിരുന്ന താത്കാലിക നിയമ പരിരക്ഷ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
രണ്ട് വർഷം യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമാണ് ഇവർക്ക് അനുമതി നൽകിയിരുന്നത്. ഏപ്രിൽ 24ന് ഫെഡറൽ രജിസ്റ്ററിൽ നോട്ടീസ് പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം ഇതു പ്രാബല്യത്തിലാകും.